വെള്ളാവൂർ: ചെറുധാന്യങ്ങളുടെ സമൃദ്ധിയിൽ നിറഞ്ഞ ഭക്ഷ്യവിഭവങ്ങൾ ശ്രദ്ധനേടി. ജീവിതശൈലിരോഗങ്ങളെ പ്രതിരോധിക്കാനുള്ള പ്രധാനവഴിയായി ചാമപഴങ്കഞ്ഞിയും തിനദോശയും വരക് ഉപ്പുമാവുമൊക്കെ നിരന്നപ്പോൾ ഇളംതലമുറയ്ക്കും മുതിർന്നവർക്കും ഒരേപോൽ ആശ്ചര്യം. പഞ്ചായത്തിന്റെയും കാഞ്ഞിരപ്പള്ളി സ്വരുമ ചാരിറ്റബിൾ സൈാസൈറ്റിയുടേയും നേതൃത്വത്തിൽ പഞ്ചായത്തിൽ നടപ്പിലാക്കുന്ന കരുതൽ 2024 പദ്ധതിയുടെ ഭാഗമായാണ് ഹെൽത്തി ഫുഡ്എക്സ്പോ നടത്തിയത്.
എത്തിയ എല്ലാവർക്കും ചെറുധാന്യങ്ങളുൾപ്പെടുത്തിയ ഉച്ചഭക്ഷണവും നൽകി. റാഗി, തിന എന്നിവകൊണ്ടുണ്ടാക്കിയ ദേശയും അപ്പവുമൊക്കെ വിശിഷ്ടവിഭവങ്ങളായി എല്ലാവരും ആസ്വദിച്ചു. ചെറുധാന്യങ്ങളുടേയും ധാന്യവിഭവങ്ങളുടേയും പ്രദർശനവും വില്പനയും ക്രമീകരിച്ചിരുന്നു. ആരോഗ്യ ജീവിതത്തിനുതകുന്ന നാടൻ ഭക്ഷ്യവിഭവങ്ങളും മേളയിലൊരുക്കിയിരുന്നു.
പ്രമേഹം, കൊളസ്ട്രോൾ, ആസ്ത്മ, ഹൃദ്രോഗങ്ങൾ, കിഡ്നി രോഗങ്ങൾ, രക്തസമ്മർദം, അമിത വണ്ണം, തൈറോയ്ഡ് ഗ്രന്ഥിയിലെ തകരാർ, കാൻസർ എന്നിവ വർധിക്കുന്ന സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട ഭക്ഷണരീതിയെ ബോധ്യപ്പെടുത്താൻ സംഘാടകർക്ക് കഴിഞ്ഞു.
കേരള മുൻ ഡിജിപി ഋഷിരാജ് സിംഗ് ഫുഡ് എക്സ്പോ ഉദ്ഘാടനം ചെയ്തു. വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ഡയബറ്റോളജിസ്റ്റ് ഡോ.ടി.എം. ഗോപിനാഥപിള്ള ക്ലാസിന് നേതൃത്വം നൽകി.
സ്വരുമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് റിയാസ് കാൾട്ടെക്സ്, എക്സിക്യൂട്ടീവ് സെക്രട്ടറി സക്കറിയാ ഞാവള്ളിൽ, വെള്ളാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജ മോഹൻ, പഞ്ചായത്തംഗങ്ങളായ ടി.കെ. ഷിനിമോൾ, കെ.കെ. ആനന്ദവല്ലി, റോസമ്മ കോയിപ്പുറം, ടി.ടി. അനൂപ്, സന്ധ്യ റെജി, ടി.എ. സിന്ധുമോൾ, ബെൻസി ബൈജു, ബിനോദ് ജി. പിള്ള, പി. രാധാകൃഷ്ണൻ, ആതിര വേണുഗോപാൽ, ആർ. ജയകുമാർ, മെഡിക്കൽ ഓഫീസർ ഡോ. ബി. അരുൺകൃഷ്ണ, പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് വി.കെ. മാലിനി എന്നിവർ പ്രസംഗിച്ചു.