കണ്ണൂർ: വ്യാപാര ലൈസൻസുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ മന്ത്രി എം.ബി. രാജേഷ് ചർച്ചയ്ക്ക് തയാറാകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര. ഏകോപന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കൗൺസിൽ യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൃശൂരിൽ ഏകോപന സമിതി ഭാരവാഹികൾക്ക് നൽകിയ ഉറപ്പ് പാലിക്കാതെ കെ-സ്മാർട്ട് പോലെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ചെറുകിട-ഇടത്തരം വ്യാപാരികളെ അധിക ബാധ്യതയിലേക്ക് തള്ളിവിടുന്ന നടപടി പ്രതിഷേധാർഹമാണ്. ഈ വർഷത്തെ വ്യാപാര ലൈസൻസ് പുതുക്കുന്നതിനുള്ള അവസാന തീയതി 30 വരെ നീട്ടി നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ കെ-സ്മാർട്ട് വഴി അപേക്ഷ നൽകുന്പോൾ കർക്കശമായ നിബന്ധനകൾ പാലിക്കേണ്ടതായ അവസ്ഥയാണുള്ളത്.
ചെറുകിട വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണാൻ ബന്ധപ്പെട്ടവർ തയാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും രാജു അപ്സര പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കുഞ്ഞാവു ഹാജി, എസ്. ദേവരാജൻ, അഹമ്മദ് ഷരീഫ്, പി.സി. ജേക്കബ്, എം.കെ. തോമസുകുട്ടി, അബ്ദുൾ ഹമീദ്, സണ്ണി പൈമ്പള്ളിൽ, വനിതാ പ്രസിഡന്റ് നന്ദിനി തുടങ്ങിയവർ പ്രസംഗിച്ചു.
ദേവസ്യ മേച്ചേരി പ്രസിഡന്റ്,ബാഷിത് ജനറൽ സെക്രട്ടറി
കണ്ണൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റായി ദേവസ്യ മേച്ചേരിയേയും ജനറൽ സെക്രട്ടറിയായി പുനത്തിൽ ബാഷിതിനെയും വീണ്ടും തെരഞ്ഞെടുത്തു. എം.പി. തിലകനാണ് ട്രഷറർ.
മറ്റു ഭാരവാഹികൾ: സി.സി. വർഗീസ്, സി.കെ. രാജൻ, കെ.യു. വിജയകുമാർ, എ. സുധാകരൻ, പി. മുനീറുദ്ദീൻ, കെ.എം. ഹാരിസ്, പി.വി. അബ്ദുള്ള, രാജൻ തീയറേത്ത്-വൈസ് പ്രസിഡന്റുമാർ, എം.ആർ. നൗഷാദ്, പി.സി. പോക്കുഹാജി, അജിത്ത് ചാലാട്, സി.സി. മാമുഹാജി, ജെ. സെബാസ്റ്റ്യൻ, എൻ.വി. കുഞ്ഞിരാമൻ, സാബു മണിമല-സെക്രട്ടറിമാർ.
നൂറുകണക്കിനു കുടുംബങ്ങളെയും വ്യാപാര സ്ഥാപനങ്ങളെയും ഇല്ലാതാക്കുന്ന തീരദേശ ഹൈവേ പദ്ധതി ഉപേക്ഷിക്കണമെന്നും ഓൺലൈൻ വ്യാപാരത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നും ഭാരവാഹികളുടെ പ്രഥമ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.