ഹിസ്ബുള്ള ഭീകരരുമായി വെടിനിർത്തലില്ലെന്ന് ഇസ്രേലി വിദേശകാര്യമന്ത്രി ഇസ്രയേൽ കാറ്റ്സും വ്യക്തമാക്കി. നെതന്യാഹു യുഎൻ പൊതുസഭാ യോഗത്തിൽ പങ്കെടുക്കാനായി ഇന്നലെ ന്യൂയോർക്കിലേക്കു തിരിച്ചു. ഇന്നാണ് അദ്ദേഹം പൊതുസഭയെ അഭിസംബോധന ചെയ്യുന്നത്.
ഇതിനിടെ, ഇസ്രയേലും ഹിസ്ബുള്ളയും ഏറ്റുമുട്ടൽ തുടരുകയാണ്. നെതന്യാഹുവിന്റെ നിർദേശത്തിനു പിന്നാലെ ഇസ്രേലി സേന ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഡ്രോൺ യൂണിറ്റ് കമാൻഡർ മുഹമ്മദ് ഹുസൈൻ സുരുർ കൊല്ലപ്പെട്ടു. ഇതിനു മുന്പ് ഹിസ്ബുള്ളയുടെ 75 കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രേലി സേന അറിയിച്ചിരുന്നു.
ഹിസ്ബുള്ളകൾ വടക്കൻ ഇസ്രയേലിലേക്ക് 45 റോക്കറ്റുകൾ തൊടുത്തു. ഇസ്രയേലിന്റെ അയൺ ഡോം വ്യോമപ്രതിരോധ സംവിധാന വികസിപ്പിച്ച റാഫേൽ മിലിട്ടറി ഇൻഡ്സ്ട്രിയൽ കോംപ്ലക്സാണ് ആക്രമിച്ചതെന്നു ഹിസ്ബുള്ളകൾ അവകാശപ്പെട്ടു. ഇവിടെ എന്തെങ്കിലും നാശമുള്ളതായി റിപ്പോർട്ടില്ല.