ഇതിനിടെ, യുദ്ധഭീതിയിൽ തെക്കൻ ലബനനിൽനിന്നു പതിനായിരങ്ങൾ പലായനം തുടരുകയാണ്. ഇസ്രേലി കരസേന തെക്കൻ ലബനനിൽ പ്രവേശിക്കുമെന്ന ഭീതി ജനങ്ങൾ പങ്കുവച്ചു. തിങ്കളാഴ്ച മുതൽ പലായനം ചെയ്തവരുടെ എണ്ണം 90,000 ആയെന്ന് യുഎൻ അറിയിച്ചു. 2023 ഒക്ടോബർ മുതൽ പലായനം ചെയ്ത ഒരുലക്ഷത്തിലധികം പേർക്കു പുറമേയാണിത്.
കരയാക്രമണത്തിനു മുന്നൊരുക്കം: ഇസ്രേലി സൈനിക മേധാവി ടെൽ അവീവ്: ലബനനിൽ കരയാക്രമണത്തിനു മുന്നോടിയായിട്ടാണ് വ്യോമാക്രമണങ്ങളെന്ന സൂചന നല്കി ഇസ്രേലി സൈനിക മേധാവി ജനറൽ ഹെർസി ഹാലെവി.
ഇസ്രേലി സേന ലബനനിൽ പ്രവേശിക്കുന്നതിനുള്ള വഴിയൊരുക്കുന്നതുവരെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ വ്യോമാക്രമണം തുടരുമെന്ന് ലബനീസ് അതിർത്തിയിലുള്ള ഇസ്രേലി സൈനികരോട് അദ്ദേഹം പറഞ്ഞു.
ഹിസ്ബുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വടക്കൻ ഇസ്രയേലിൽനിന്ന് ഒഴിപ്പിച്ചുമാറ്റിയ ഇസ്രേലി പൗരന്മാരെ തിരികെ എത്തിക്കലാണ് സൈന്യത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.