ലണ്ടൻ: വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനു മോചനം. അമേരിക്കൻ പ്രോസിക്യൂഷനുമായി ഉണ്ടാക്കിയ ധാരണയനുസരിച്ച് ലണ്ടനിലെ ജയിലിൽനിന്നു മോചിതനായ അദ്ദേഹം ചാർട്ടർ ചെയ്ത വിമാനത്തിൽ സ്വദേശമായ ഓസ്ട്രേലിയയിലേക്കു പോയി.
വിക്കിലീക്സ് വെബ്സൈറ്റ് വഴി അമേരിക്കൻ പ്രതിരോധ രഹസ്യങ്ങൾ പുറത്തുവിട്ടതിനു ചുമത്തപ്പെട്ട ചാരവൃത്തിക്കേസിൽ കുറ്റം ഏറ്റുപറയാമെന്നു സമ്മതിച്ചതാണ് അസാൻജിന്റെ മോചനം സാധ്യമാക്കിയത്.
ലണ്ടനിലെ ബെൽമാർഷ് ജയിലിൽ അഞ്ചുവർഷം കിടന്ന കാലം പരിഗണിച്ച് അസാൻജിന് അമേരിക്കയിൽ ശിക്ഷ ലഭിക്കില്ല. ഓസ്ട്രേലിയൻ സർക്കാരിന്റെ സമ്മർദം മൂലമാണ് അമേരിക്കൻ പ്രോസിക്യൂഷൻ ധാരണയ്ക്കു വഴങ്ങിയതെന്നു റിപ്പോർട്ടുണ്ട്.
ഓസ്ട്രേലിയൻ പൗരനായ അസാൻജ് 2006ൽ സ്ഥാപിച്ച വിക്കിലീക്സ് വെബ്സൈറ്റിലൂടെ അമേരിക്കൻ സേനയുമായി ബന്ധപ്പെട്ട ഒരു കോടിയിലധികം രഹസ്യരേഖകളാണു പുറത്തുവിട്ടത്. അമേരിക്കൻ സൈനികർ ഇറാക്കിൽ നിരപരാധികളെ വധിക്കുന്ന വീഡിയോ 2010ൽ പുറത്തുവിട്ടു.
സൈനികരുടെ സുരക്ഷ അപകടത്തിലാക്കിയ അസാൻജിനെതിരേ അമേരിക്ക ചാരവൃത്തിക്കു കേസെടുത്തു. ഇതേ വർഷംതന്നെ രണ്ടു സ്ത്രീകളുടെ പീഡനപരാതിയിൽ സ്വീഡിഷ് സർക്കാരും അസാൻജിനെതിരേ കേസെടുത്തു. അമേരിക്കയ്ക്കു കൈമാറാനുള്ള നീക്കത്തിന്റെ ഭാഗമാണു കേസെന്നാരോപിച്ച അസാൻജ് ലണ്ടനിലേക്കു രക്ഷപ്പെട്ടു.
ബ്രിട്ടീഷ് പോലീസിന്റെ അറസ്റ്റ് നീക്കത്തിനിടെ അദ്ദേഹത്തിനു ലണ്ടനിലെ ഇക്വഡോർ എംബസി 2012ൽ അഭയം നൽകി. തുടർന്നുള്ള ഏഴു വർഷം ഇക്വഡോർ എംബസിയിലായിരുന്നു വാസം. പുറത്തിറങ്ങിയാൽ അറസ്റ്റ് ചെയ്യാൻ ബ്രിട്ടീഷ് പോലീസ് എംബസിക്കു പുറത്തുണ്ടായിരുന്നു.
2019ൽ ഇക്വഡോർ സർക്കാർ അഭയം നിഷേധിച്ചതോടെ പുറത്തിറങ്ങിയ അസാൻജ് അറസ്റ്റിലായി. ഇതേ വർഷംതന്നെ സ്വീഡിഷ് സർക്കാർ അസാൻജിനെതിരായ കേസ് പിൻവലിച്ചിരുന്നു. ഇതിനിടെ, ചാരക്കേസിലെ വിചാരണയ്ക്കായി അസാൻജിനെ വിട്ടുകിട്ടാൻ യുഎസ് പ്രോസിക്യൂഷൻ ബ്രിട്ടീഷ് കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികളിലാണ് ഇപ്പോൾ മോചനം സാധ്യമായിരിക്കുന്നത്.
1901 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണു തിങ്കളാഴ്ച അസാൻജ് മോചിതനായതെന്ന് വിക്കിലീക്സ് അറിയിച്ചു. ബെൽമാർഷ് ജയിലിൽനിന്നു ലണ്ടനിലെ സ്റ്റാൻസ്റ്റെഡ് വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഓസ്ട്രേലിയയിലേക്കു തിരിച്ചു. പസഫിക്കിൽ ഓസ്ട്രേലിയയോടു ചേർന്ന അമേരിക്കൻ പ്രദേശമായ മരിയാന ദ്വീപിലെ കോടതിയിൽ ഇന്നു ഹാജരായി കുറ്റം സമ്മതിക്കുമെന്നാണ് റിപ്പോർട്ട്.
സ്വീഡിഷ് അഭിഭാഷകയായ സ്റ്റെല്ല ആണ് അസാൻജിന്റെ ഭാര്യ. 2015ൽ ഇക്വഡോർ എംബസിൽ പരിചയം ആരംഭിച്ച ഇരുവരും 2022ൽ ബെൽമാർഷ് ജയിലിൽ വിവാഹിതരായി. രണ്ടു കുട്ടികളുണ്ട്.
കെനിയയിൽ പ്രതിഷേധത്തിനിടെ വെടിവയ്പ്; അഞ്ചു പേർ കൊല്ലപ്പെട്ടു
നെയ്റോബി: കെനിയൻ സർക്കാരിന്റെ നികുതിവർധനാ നീക്കത്തിനെതിരേ യുവാക്കൾ നടത്തിയ പ്രതിഷേധത്തിൽ അക്രമം.
ഇന്നലെ പാർലമെന്റ് വളപ്പിൽ പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചു പേർ മരിച്ചതായി സ്ഥിരീകരിച്ചു. മരണസംഖ്യ ഉയർന്നേക്കും. പാർലമെന്റ് മന്ദിരത്തിനു ഭാഗികമായി തീപിടിച്ചു.
തലസ്ഥാനമായ നെയ്റോബിയിൽ വെടിയൊച്ചകൾ മുഴങ്ങിയതായി വാർത്താ ഏജൻസികളുടെ റിപ്പോർട്ടിൽ പറയുന്നു. കെനിയയുടെ മറ്റു ഭാഗങ്ങളിലും പ്രതിഷേധ പ്രകടനമുണ്ടായി.
നികുതിവർധനയ്ക്കു നിർദേശമുള്ള സാന്പത്തിക ബിൽ പാസാക്കിയ എംപിമാർ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്റിന്റെ നിലവറയിൽ ഒളിച്ചു.
പാർലമെന്റ് അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾക്കു കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും പ്രതിഷേധക്കാർ തള്ളിക്കയറിയപ്പോൾ പിടിച്ചുനിർത്താനായില്ല. പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
സംഘർഷങ്ങളിൽ 45 പേർക്ക് പരിക്കേറ്റുവെന്നും പലരുടെയും നില ഗുരുതരമാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ചന്ദ്രനിൽനിന്ന് സാന്പിളുമായി ചൈനീസ് പേടകം തിരിച്ചെത്തി
ബെയ്ജിംഗ്: ചന്ദ്രന്റെ വിദൂരപ്രദേശത്തെ സാന്പിളുമായി ചൈനീസ് പേടകം ഭൂമിയിൽ തിരിച്ചെത്തി.
ഇന്നലെ ഇന്നർമംഗോളിയ മരൂഭൂമിയിൽ ഇറങ്ങിയ ചാംഗ് ഇ-6ലെ പേകടത്തിലുള്ള മണ്ണിനു ഗ്രഹങ്ങളുടെ ഉദ്ഭവത്തെക്കുറിച്ചുള്ള സൂചനകൾ നല്കാൻ കഴിയുമെന്നു ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു.
ഭൂമിക്ക് അഭിമുഖമായി ഒരിക്കലും വരാത്ത ചന്ദ്രന്റെ ഭാഗത്ത് പര്യവേക്ഷണ പേടകം ഇറക്കാൻ ചൈനയ്ക്കു മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇവിടെ ജലം ഉണ്ടായിരുന്നിരിക്കാമെന്നാണു കരുതുന്നത്.
രണ്ടു മാസം മുന്പാണ് ചാംഗ് ഇ-6 പേടകം വിക്ഷേപിച്ചത്. ദൗത്യവിജയത്തിൽ പങ്കെടുത്തവരെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് അഭിനന്ദിച്ചു.
യുക്രെയ്ൻ കമാൻഡറെ പുറത്താക്കി
കീവ്: യുക്രെയ്ൻ സേനയിലെ ജോയിന്റ് ഫോഴ്സ് കമാൻഡർ ലഫ്. ജനറൽ യൂറി സോഡോളിനെ പ്രസിഡന്റ് സെലൻസ്കി പുറത്താക്കി. ഇതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
ഇദ്ദേഹത്തിന്റെ കീഴിൽ ഒട്ടേറെ യുക്രെയ്ൻ സൈനികർ കൊല്ലപ്പെടുന്നുവെന്ന വിമർശനങ്ങൾക്കിടെയാണു നടപടി.
നേരത്തേ മരിയുപോൾ നഗരത്തിലെയും വോൾനോവാഖ പട്ടണത്തിലെയും പ്രതിരോധത്തിൽ ഇദ്ദേഹം പങ്കാളിയായിരുന്നു. ഇരുപ്രദേശങ്ങളും ഇപ്പോൾ റഷ്യയുടെ കീഴിലാണ്.
വിമത കന്യാസ്ത്രീമാരെ പുറത്താക്കി സ്പെയിനിലെ കത്തോലിക്കാ സഭ
മാഡ്രിഡ്: ഔദ്യോഗിക നിർദേശത്തിനു വിരുദ്ധമായി പ്രവർത്തിച്ചതിന് വിമത സന്യാസിനിമാരെ കത്തോലിക്കാ സഭയിൽനിന്നു പുറത്താക്കി സ്പെയിനിലെ സഭ.
പുവർ ക്ലെയർ സന്യാസിനീ സഭയുടെ ബെലൊറാദായിലെ മഠത്തിലെ അംഗങ്ങളായ പത്തുപേരെയാണ് ബുർഗോസ് ആർച്ച്ബിഷപ് ഡോ. മാരിയോ ഐസെറ്റ കാനൻ നിയമപ്രകാരം പുറത്താക്കിയത്.
കാനൻ നിയമം 751ന് വിരുദ്ധമായി മാർപാപ്പയ്ക്കു കീഴ്പ്പെടാനുള്ള വിസമ്മതം പ്രകടിപ്പിച്ചതിനാണു പുറത്താക്കൽ നടപടി. 2019ൽ മാർപാപ്പ സഭയിൽനിന്നു പുറത്താക്കിയ പാബ്ളോ ദെ റോജാസ് സാഞ്ചെസ് ഫ്രാങ്കോ എന്ന സ്വയംപ്രഖ്യാപിത ബിഷപ്പിന്റെ നേതൃത്വം അംഗീകരിക്കുകയും മാർപാപ്പയുടെ അധികാരം നിഷേധിക്കുകയും ചെയ്തതിനാണ് ഇവർക്കെതിരേ നടപടി സ്വീകരിച്ചത്. 2005ലാണ് ഇയാൾ സ്വന്തം സഭാ കൂട്ടായ്മ സ്ഥാപിച്ചത്.
കത്തോലിക്കാ സഭ വിടാനുള്ള തങ്ങളുടെ സ്വതന്ത്രവും വ്യക്തിപരവുമായ തീരുമാനം ഈ സന്യാസിനിമാർ സഭാ നേതൃത്വത്തെ അറിയിച്ചിരുന്നു.
ഈ മഠത്തിൽ ഇനി എട്ട് അംഗങ്ങളാണുള്ളത്. നിശ്ചിതകാലത്തേക്കാണ് സമർപ്പിത ജീവിതത്തിൽനിന്നും സഭാ കൂട്ടായ്മയിൽനിന്നും ഇവരെ പുറത്താക്കിയിട്ടുള്ളതെന്നും പുനർവിചിന്തനത്തിനുശേഷം പശ്ചാത്തപിച്ച് സഭാ കൂട്ടായ്മയിലേക്കു തിരിച്ചുവരാൻ ഇവർക്ക് അവസരമുണ്ടെന്നും സഭാ വൃത്തങ്ങൾ സൂചിപ്പിച്ചു.
സഭ എപ്പോഴും ഒരു അമ്മയെന്ന നിലയിൽ അവളുടെ മക്കളോട് അഗാധമായ അനുകമ്പ കാണിക്കുന്നുവെന്നും ധൂർത്തപുത്രനെപ്പോലെ, ദൈവത്തിന്റെ കരുണയിൽ വിശ്വസിച്ച് പിതാവിന്റെ വീട്ടിലേക്കുള്ള യാത്ര ആരംഭിക്കുന്ന മക്കളെ സ്വാഗതം ചെയ്യാൻ തയാറാണെന്നും ആർച്ച്ബിഷപ് ഡോ. മാരിയോ ഐസെറ്റ പത്രസമ്മേളനത്തിൽ വിശദീകരിച്ചു.
സഭയിൽനിന്നു പുറത്തായതോടെ മഠത്തിൽനിന്ന് ഒഴിയാനും അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി വത്തിക്കാന്റെ നിർദേശപ്രകാരം ആർച്ച്ബിഷപ്പും സന്യാസിനിമാരും തമ്മിൽ ആശയവിനിമയം നടന്നുവരികയായിരുന്നു.
റഷ്യയിൽ പള്ളികളിലും സിനഗോഗിലും ഭീകരാക്രമണം ;20 പേർ കൊല്ലപ്പെട്ടു
മോസ്കോ: തെക്കൻ റഷ്യയിലെ ഡാഗേസ്താൻ പ്രവിശ്യയിൽ ഭീകരാക്രമണത്തിൽ 15 പോലീസുകാർ ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു. 46 പേർക്കു പരിക്കേറ്റു. ഓർത്തഡോക്സ് വൈദികനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഞായറാഴ്ച രാത്രി രണ്ടു നഗരങ്ങളിലെ രണ്ട് ഓർത്തഡോക്സ് പള്ളികൾക്കും ഒരു സിനഗോഗിനും ഒരു പോലീസ് പോസ്റ്റിനും നേർക്കായിരുന്നു ആക്രമണം. ആറു ഭീകരരെ സുരക്ഷാസേന വധിച്ചതായി റിപ്പോർട്ടുണ്ട്.
മുസ്ലിം ഭൂരിപക്ഷ മേഖലയായ ഡാഗേസ്താനിൽ മുൻകാലങ്ങളിലും നിരവധി ഭീകരാക്രമണങ്ങളുണ്ടായിട്ടുണ്ട്. റഷ്യക്കെതിരേ പോരാട്ടം നടക്കുന്ന ചെച്നിയയോടു ചേർന്ന പ്രദേശമാണ് ഡാഗേസ്താൻ. മേഖലയിൽ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
കാസ്പിയൻ കടൽത്തീരത്തുള്ള ഡെർബെന്റ് നഗരത്തിലെ ഒരു സിനഗോഗും ഒരു പള്ളിയും ഡാഗേസ്താന്റെ തലസ്ഥാനമായ മഖാച്കലയിലെ ഒരു പള്ളിയും ഒരു ട്രാഫിക് പോലീസ് പോസ്റ്റുമാണ് ഭീകരർ ആക്രമിച്ചത്.
കറുത്ത വസ്ത്രം ധരിച്ചെത്തിയവരാണ് ആക്രമണം നടത്തിയത്. ഫാ. നിക്കോളായി കോടെൽനിക്കോവ് ആണ് കൊല്ലപ്പെട്ട വൈദികൻ. ഇദ്ദേഹം 40 വർഷമായി ഡെർബെന്റിൽ പ്രവർത്തിച്ചുവരികയാണ്.
ഡാഗേസ്താനിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിൽ പാശ്ചാത്യ രാജ്യങ്ങളെ കുറ്റപ്പെടുത്തി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ രംഗത്തെത്തി. ആക്രമണത്തിനു പിന്നിൽ യുക്രെയ്നാണെന്ന് ഡാഗേസ്താൻ റിപ്പബ്ലിക് തലവൻ സെർഗെയ് മെലികോവ് ആരോപിച്ചു.
സെർജോകാല ജില്ലാ തലവൻ മഗോമെദ് ഒമറോവിന്റെ രണ്ടു മക്കൾ അക്രമിസംഘത്തിലുണ്ടായിരുന്നുവെന്നു റിപ്പോർട്ടുണ്ട്. ഒമറോവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
സുനിതാ വില്യംസിന്റെ മടക്കയാത്ര വീണ്ടും നീട്ടി; കാരണം വ്യക്തമാക്കാതെ നാസ
ഫ്ലോറിഡ: നാസയുടെ ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന്റെ മടക്കയാത്ര വൈകുന്നതും ഇതിൽ നാസ വിശദീകരണം നൽകാത്തതും ആശങ്കയുയർത്തുന്നു.
അമേരിക്കൻ വിമാനനിർമാതാക്കളായ ബോയിംഗ് കന്പനി നാസയുടെ സഹായത്തോടെ വികസിപ്പിച്ച സ്റ്റാർലൈനർ പേടകത്തിൽ കഴിഞ്ഞ അഞ്ചിനാണ് സുനിതയും നാസയുടെ മറ്റൊരു ബഹിരാകാശ സഞ്ചാരി ബുച്ച് വിൽമറും അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രത്തിലേക്കു യാത്രയായത്.
പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെട്ടശേഷം ഇതേ പേടകത്തിൽത്തന്നെ പത്തിനു മടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും മടക്കയാത്ര 14ലേക്ക് മാറ്റിയതായി നാസ അറിയിച്ചിരുന്നു. പിന്നീട് 26ലേക്കും മടക്കയാത്ര മാറ്റി.
കൂടുതൽ ഗവേഷണം നടത്താനാണു മടക്കയാത്ര നീട്ടിയതെന്നായിരുന്നു നാസയുടെ വിശദീകരണം. എന്നാൽ, മടക്കയാത്ര ഏതാനും ദിവസംകൂടി വൈകുമെന്നു പറഞ്ഞ നാസ കൃത്യമായ തീയതി അറിയിച്ചിട്ടില്ല.
പേടകത്തിനുള്ളിലെ ഹീലിയം വാതകത്തിനു ചോർച്ചയുണ്ടെന്നും പ്രൊപ്പല്ലന്റ് വാൽവിന്റെ പ്രവർത്തനം മന്ദഗതിയിലാണെന്നും റിപ്പോർട്ടുണ്ട്. എന്നാൽ നാസ ഇതു സ്ഥിരീകരിച്ചിട്ടില്ല. മുന്പ് ആളില്ലാതെ നടത്തിയ സ്റ്റാർലൈനർ പേടകത്തിന്റെ രണ്ടു പരീക്ഷണപ്പറക്കലുകളിൽ അഞ്ചു പിഴവുകൾ കണ്ടെത്തിയിരുന്നു.
മനുഷ്യനെ കയറ്റിയുള്ള സ്റ്റാർലൈനർ പേടകത്തിന്റെ ആദ്യ യാത്രയായിരുന്നു ഇത്. 58കാരിയായ സുനിതയുടെ മൂന്നാം ബഹിരാകാശ യാത്രയാണിത്. സുനിത പേടകത്തിന്റെ പൈലറ്റും 61കാരനായ വിൽമർ കമാൻഡറുമാണ്.
ബോയിംഗ് ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് (സിഎഫ്ടി) എന്നറിയപ്പെടുന്ന ഈ ദൗത്യം സ്റ്റാർലൈനറിന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പതിവുയാത്രകൾ നടത്താനുള്ള നിർണായക ചുവടുവയ്പാണ്.
ഇതു വിജയിച്ചാൽ സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണിനുശേഷം ബഹിരാകാശയാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്കും തിരിച്ചും കൊണ്ടുപോകുന്ന രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ പേടകമായി സ്റ്റാർലൈനർ മാറും.
സുനിത 2006ലും 2012ലുമായി 322 ദിവസം ബഹിരാകാശ സ്റ്റേഷനിൽ കഴിഞ്ഞിട്ടുണ്ട്. സുനിതയുടെ അച്ഛൻ ഗുജറാത്തിൽനിന്നുള്ളയാളും അമ്മ സ്ലൊവേനിയൻ വംശജയുമാണ്.
സിയൂളിനടുത്ത് ലിഥിയം ബാറ്ററി ഫാക്ടറിയിൽ തീപിടിത്തം; 22 പേർ മരിച്ചു
സിയൂൾ: ദക്ഷിണ കൊറിയയിൽ ലിഥിയം ബാറ്ററി ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 22 പേർ മരിച്ചു. എട്ടു പേർക്ക് പരിക്കേറ്റു.
മരിച്ചവരിൽ ഭൂരിപക്ഷവും ചൈനക്കാരായ കുടിയേറ്റ തൊഴിലാളികളാണ്. ഇന്നലെ പ്രാദേശിക സമയം രാവിലെ 10.30 ഓടെ ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയൂളിന് സമീപം ഹ്വാസോംഗിലായിരുന്നു സംഭവം.
തൊഴിലാളികൾ പായ്ക്കു ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. മരിച്ചവരിൽ 18 പേർ ചൈനക്കാരാണ്.
രണ്ട് ദക്ഷിണ കൊറിയക്കാരും ഒരു ലാവോഷ്യൻ പൗരനും മരിച്ചു. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.
12-ാമത്തെ കുട്ടിയെ വരവേറ്റ് മസ്ക്
ന്യൂയോർക്ക്: ടെസ്ല സ്ഥാപകൻ എലോൺ മസ്കിന് കൂട്ടുകാരിയും ന്യൂറാലിങ്ക് കന്പനി എക്സിക്യൂട്ടീവുമായ ഷിവോൺ സിലിസിൽ ഈ വർഷം 12-ാമത്തെ കുട്ടി പിറന്നു.
മസ്ക് തന്നെയാണ് സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്ഫോം കന്പനിയായ എക്സിലൂടെ ഇക്കാര്യം അറിയിച്ചത്. 12-ാമത്തെ കുട്ടി ജനിച്ചത് രഹസ്യകാര്യമല്ലെന്നും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അറിയാമെന്നും മസ്ക് പറഞ്ഞു. മസ്കിന് സിലിസിൽ ജനിക്കുന്ന മൂന്നാമത്തെ കുട്ടിയാണിത്.
വലിയ കുടുംബങ്ങൾ ഉണ്ടാകണമെന്നും ജനനനിരക്ക് കുറയുന്നത് വലിയ അപകടമാണെന്നും 2022ൽ മസ്ക് പ്രതികരിച്ചിരുന്നു. പോപ് ഗായിക ഗ്രിമെസുമായുള്ള ബന്ധത്തിൽ മസ്കിന് മൂന്നു കുട്ടികളുണ്ട്.
മുൻ ഭാര്യമാരായ ജസ്റ്റിൻ മസ്കുമായുള്ള ബന്ധത്തിൽ അഞ്ചു മക്കളും തലുല റിലെയിൽ ഒരു കുട്ടിയുമുണ്ട്. എന്നാൽ, തനിക്ക് എത്ര മക്കളുണ്ട് എന്ന വിവരം മസ്ക് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
ഗാസ: പോരാട്ടത്തിന്റെ ‘തീവ്രഘട്ടം’ അവസാനിച്ചെന്ന് നെതന്യാഹു
ടെൽ അവീവ്: ഗാസയിൽ ഭാഗിക വെടിനിർത്തൽ കരാറിനു മാത്രമേ തയാറാവുകയുള്ളൂവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഹമാസ് തടവിലാക്കിയിരിക്കുന്ന ബന്ദികളുടെ മോചനത്തിനായി ഭാഗിക കരാറിന് തയാറാണ്. എന്നാൽ ഹമാസിനെ ഇല്ലാതാക്കുന്നതുവരെ യുദ്ധം തുടരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു.
ഗാസയിൽ യുദ്ധം ആരംഭിച്ചതിനു ശേഷം ഒരു ഇസ്രേലി മാധ്യമത്തിന് ആദ്യമായി നൽകുന്ന അഭിമുഖത്തിലായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. ഹമാസിനെതിരായ പോരാട്ടത്തിന്റെ ‘തീവ്രഘട്ടം’ ഏതാണ്ട് അവസാനിച്ചു.
എന്നാൽ യുദ്ധം അവസാനിക്കാൻ പോകുകയാണെന്ന് ഇതിനർഥമില്ല. ഹമാസിനെ അധികാരത്തിൽ നിന്ന് പൂർണമായി പുറത്താക്കുന്നതു വരെ നടപടി തുടരുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഹോളിവുഡ് നടൻ കൊല്ലപ്പെട്ടു
ന്യൂയോർക്ക്: ഹോളിവുഡ് നടൻ തമായോ പെറി (49) സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഹവായിയിൽ സർഫിംഗ് (തിരമാലകളിൽ നടത്തുന്ന അഭ്യാസം) നടത്തുന്നതിനിടെയാണ് പെറിയെ സ്രാവ് ആക്രമിച്ചത്.
ലൈഫ്ഗാർഡ് കൂടിയായ പെറി വിദഗ്ധ സർഫറാണ്. പൈറേറ്റ്സ് ഓഫ് കരീബിയനിൽ അഭിനയിച്ച നടനാണ് പെറി.
പലസ്തീനിയെ ജീപ്പിൽ കെട്ടിയിട്ടു; അന്വേഷണവുമായി ഇസ്രേലി സേന
ടെൽ അവീവ്: ഏറ്റുമുട്ടലിൽ പരിക്കേറ്റ പലസ്തീൻകാരനെ ജീപ്പിൽ കെട്ടിവച്ചുകൊണ്ടുപോയത് സൈനികചട്ടങ്ങളുടെ ലംഘനമാണെന്ന് ഇസ്രേലി സേന പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആംരഭിച്ചു.
ശനിയാഴ്ച രാവിലെ വെസ്റ്റ്ബാങ്കിൽ റെയ്ഡ് നടത്തി പിടികൂടിയ ആളെ ഇങ്ങനെ കൊണ്ടുപോകുന്ന വീഡിയോ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. ജനിനിൽ തീവ്രവാദികൾക്കായി നടത്തിയ റെയ്ഡിനിടെയാണ്, തീവ്രവാദിയെന്നു സംശയിക്കുന്ന ഇയാൾക്കു വെടിയേറ്റത്.
ഇയാളെ കൊണ്ടുപോകാൻ കുടുംബാംഗങ്ങൾ ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും ഇസ്രേലി സേന ജീപ്പിന്റെ ബോണറ്റിൽ കെട്ടിവച്ച് ഓടിച്ചുപോകുകയായിരുന്നു. തുടർന്ന് ചികിത്സയ്ക്കായി റെഡ് ക്രസന്റിനു കൈമാറി.
ജനിനിൽ നടത്തിയ തീവ്രവാദവിരുദ്ധ ഓപ്പറേഷനിടെ ഇസ്രേലി സേനയ്ക്കു നേർക്കു വെടിവയ്പുണ്ടായെന്നാണ് അറിയിപ്പ്. ഇസ്രേലി സേനയുടെ പ്രത്യാക്രമണത്തിലാണ് തീവ്രവാദിയെന്നു സംശയിക്കുന്ന ഒരാൾക്കു പരിക്കേറ്റത്. ഇയാളെ സൈനിക നടപടിക്രമങ്ങൾക്കു വിരുദ്ധമായി വാഹനത്തിൽ കെട്ടിവച്ചുകൊണ്ടുപോയി.
ഇസ്രേലി സേനയുടെ മൂല്യമങ്ങൾക്കു നിരക്കാത്ത സംഭവമാണിത്. അന്വേഷണം നടത്തി വേണ്ട നടപടി എടുക്കുമെന്നും ഇസ്രേലി സേന കൂട്ടിച്ചേർത്തു.
യഹൂദരെ ആക്രമിക്കാൻ പദ്ധതി; പാരീസിൽ രണ്ടു പേർ അറസ്റ്റിൽ
പാരീസ്: ഫ്രഞ്ച് തലസ്ഥാനത്ത് യഹൂദരെ ആക്രമിക്കാൻ പദ്ധതിയിട്ട രണ്ടു പേർ അറസ്റ്റിലായി. പത്തൊന്പതു വയസുള്ള യുവാവും പ്രായപൂർത്തിയാകാത്ത മറ്റൊരാളുമാണ് പിടിയിലായത്. തീവ്രവാദ ആക്രമണത്തിനു ഗൂഢാലോചന നടത്തുകയും ആയുധം കൈവശംവയ്ക്കുകയും ചെയ്തുവെന്ന കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.
പ്രായപൂർത്തിയാകാത്തയാൾ ബുധനാഴ്ചയും രണ്ടാമൻ വെള്ളിയാഴ്ചയുമാണ് പിടിയിലായത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഇവർ പാരീസിലെ യഹൂദകേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടുവെന്നു പോലീസ് പറയുന്നു.
ഇസ്രേലി സേന ഗാസയിൽ പ്രത്യാക്രമണം തുടങ്ങിയശേഷം ആഗോളതലത്തിൽ യഹുദരെ ലക്ഷ്യമിടുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്. കഴിഞ്ഞയാഴ്ച പാരീസ് പ്രാന്തത്തിൽ 12 വയസുള്ള യഹൂദബാലികയെ സമപ്രായക്കാരായ മൂന്ന് ആൺകുട്ടികൾ മാനഭംഗപ്പെടുത്തിയിരുന്നു. അക്രമികൾ പെൺകുട്ടിയുടെ മതത്തെ അധിക്ഷേപിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
ദോഹ: യെമനിലെ ഹൂതികൾ ചെങ്കടലിൽ നടത്തിയ ആക്രമണത്തിൽ ചരക്കുകപ്പലിനു കേടുപാടുണ്ടായതായി റിപ്പോർട്ട്. ഇന്നലെ രാവിലെ ഹൊദെയ്ദ തുറമുഖത്തിനു സമീപം ആകാശ ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
ലൈബീരിയയിൽ രജിസ്റ്റർ ചെയ്ത കപ്പൽ ചൈനയിലേക്കു പോകുകയായിരുന്നു. കപ്പലിലെ നാവികർക്ക് അപായം സംഭവിച്ചിട്ടില്ല. ഹൂതികൾ ഇന്നലെ ചെങ്കടലിലെ ചരക്കുകപ്പലുകൾക്കു നേർക്ക് മൂന്നു ജല ഡ്രോണുകളും പ്രയോഗിച്ചതായി ബ്രിട്ടീഷ് സമുദ്രനിരീക്ഷണ ഏജൻസികൾ അറിയിച്ചു. ഡ്രോണുകളെ യുഎസ് സേന വെടിവച്ചിട്ടു. ശനിയാഴ്ചയും ഹൂതികൾ ചരക്കുകപ്പലുകളെ ലക്ഷ്യമിട്ടിരുന്നു.
പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണു ഹൂതികളുടെ ആക്രമണം. ഇസ്രയേൽ, അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകൾ മാത്രമേ ആക്രമിക്കൂ എന്നാണ് ഇവർ പറയുന്നത്. എന്നാൽ ഹൂതികളെ പിന്തുണയ്ക്കുന്ന ഇറാനിലേക്കു പോയ കപ്പലും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഹൂതികൾ ഇതുവരെ നടത്തിയ അറുപതിലധികം ആക്രമണങ്ങളിൽ നാലു കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു. രണ്ടു കപ്പലുകൾ മുങ്ങി. ഒരെണ്ണം ഹൂതികൾ പിടിച്ചെടുത്തു.
കാട്ടുതീ: 13 പേർ അറസ്റ്റിൽ
ആഥൻസ്: ഗ്രീസിലെ ഹൈഡ്ര ദ്വീപിൽ കാട്ടുതീ പടർന്ന സംഭവത്തിൽ 13 പേർ അറസ്റ്റിലായി. ആഡംബര ബോട്ടിൽ വിനോദസഞ്ചാരത്തിന് എത്തിയവരാണ് അറസ്റ്റിലായത്.
ബോട്ടിൽനിന്നാണു തീ പടർന്നതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ചയുണ്ടായ തീപിടിത്തത്തിൽ ഹൈഡ്രയിലെ ഏക പൈൻമരക്കാട് വലിയതോതിൽ നശിച്ചു. അറസ്റ്റിലായവർ ഗ്രീക്ക് പൗരന്മാരാണ്.
18 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ലങ്കൻസേന പിടികൂടി
കൊളംബൊ: അതിർത്തികടന്നു മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 18 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന പിടികൂടി.
മൂന്നു യാനങ്ങളും പിടിച്ചെടുത്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇവരെ കങ്കേശൻതുറയിലെത്തിച്ചതായി നാവികസേനാ വക്താവ് ക്യാപ്റ്റൻ ഗ്യാൻ വിക്രമസൂര്യ പറഞ്ഞു. ഈ വർഷം ഇതുവരെ 180 മത്സ്യത്തൊഴിലാളികളെയാണ് സമാനരീതിയിൽ ലങ്കൻ സേന പിടികൂടിയത്. 25 യാനങ്ങളും മത്സ്യബന്ധന വലകളും പിടിച്ചെടുത്തിട്ടുണ്ട്.
ഗാസ റെഡ് ക്രോസ് ഓഫീസിൽ ആക്രമണം; 22 മരണം
കയ്റോ: ഗാസയിലെ റെഡ് ക്രോസ് ഓഫീസിനു നേർക്കുണ്ടായ ആക്രമണത്തിൽ കുറഞ്ഞത് 22 പേർ കൊല്ലപ്പെടുകയും 45 പേർക്കു പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച ആയിരുന്നു ആക്രമണം.
തെക്കൻ ഗാസയിൽ റാഫയ്ക്കടുത്ത് അൽ മവാസിയിൽ സ്ഥിതിചെയ്യുന്ന ഓഫീസിന് മീറ്ററുകൾക്കുള്ളിലാണ് ഷെല്ലുകൾ പതിച്ചതെന്ന് ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആർസി) അറിയിച്ചു.
നൂറുകണക്കിനു പലസ്തീനികൾ ഓഫീസിനു ചുറ്റും തന്പടിച്ചു താമസിക്കുന്നുണ്ട്. റെഡ് ക്രോസ് ജീവനക്കാരും ഓഫീസിനോടു ചേർന്നാണു താസമിക്കുന്നത്.
അതേസമയം, മേഖലയിൽ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഇസ്രേലി സേന അറിയിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പറഞ്ഞു.
എന്നാൽ, ഇസ്രയേലാണ് ആക്രമണം നടത്തിയതെന്ന് ഹമാസ് ആരോപിച്ചു. ആക്രമണത്തിൽ 25 പേർ മരിച്ചുവെന്നും 50 പേർക്കു പരിക്കേറ്റുവെന്നുമാണ് ഹമാസിന്റെ ആരോഗ്യവകുപ്പ് അറിയിച്ചത്.
ഇസ്രേലി ആക്രമണം നേരിടുന്ന ഗാസയിൽ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ 101 പേർ കൊല്ലപ്പെടുകയും 169 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ഹമാസ് ഇന്നലെ അവകാശപ്പെട്ടു. ഷാതിയിലെ ഏഴു വീടുകൾക്കു നേർക്കുണ്ടായ ആക്രമണത്തിൽ 24 പേരും തുഫായിലുണ്ടായ മറ്റൊരാക്രമണത്തിൽ 18 പേരും കൊല്ലപ്പെട്ടതായി ഹമാസ് പറഞ്ഞു.
ഹമാസിന്റെ ഭീകരാക്രമണത്തിന് മറുപടിയായി ഇസ്രേലി സേന ഗാസയിൽ നടത്തുന്ന സൈനിക ഓപ്പറേഷനിൽ 37,551 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതിൽ നല്ലൊരു ശതമാനം സ്ത്രീകളും കുട്ടികളുമാണ്.
ഇസ്രയേലിന്റെ വടക്കൻ അതിർത്തിയിൽ ലബനനിലെ ഹിസ്ബുള്ള ഭീകരരുമായുള്ള സംഘർഷം വിപുലമായ യുദ്ധത്തിൽ കലാശിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള ശത്രുത പശ്ചിമേഷ്യക്കപ്പുറത്തേക്കും വലിയ നാശത്തിനിടയാക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ് മുന്നറിയിപ്പു നല്കി.
വീട്ടുജോലിക്കാർക്ക് പീഡനം: ഹിന്ദുജ കുടുംബത്തിലെ നാലു പേർക്ക് തടവുശിക്ഷ
ജനീവ: ഇന്ത്യയിൽനിന്നെത്തിച്ച വീട്ടുജോലിക്കാർക്ക് വേതനം കൊടുക്കാതെ ചൂഷണം ചെയ്തുവെന്ന കേസിൽ ഹിന്ദുജ കുടുംബത്തിലെ നാല് അംഗങ്ങൾക്ക് സ്വിസ് കോടതി തടവുശിക്ഷ വിധിച്ചു.
ഇന്ത്യൻ വംശജരും ബ്രിട്ടനിലെ ഏറ്റവും വലിയ സന്പന്നകുടുംബവും കൂടിയായ ഹിന്ദുജമാരിലെ പ്രകാശ്- കമൽ ദന്പതികൾ, ഇവരുടെ മകൻ അജയ്, ഭാര്യ നർമദ എന്നിവർക്ക് നാലു മതുൽ നാലര വരെ വർഷം തടവാണ് ലഭിച്ചത്. അതേസമയം ഇവർക്കെതിരേ ചുമത്തിയ ‘വളരെ ഗുരുതരമായ മനുഷ്യക്കടത്ത് കുറ്റം’ നിലനിൽക്കില്ലെന്നു കോടതി വ്യക്തമാക്കി.
ശിക്ഷ ഉടൻ നടപ്പാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല. കമൽ ഹിന്ദുജ മോണക്കോയിലെ ആശുപത്രിയിലാണെന്നും മറ്റു മൂന്ന് പ്രതികൾ ഇവരുടെ അടുത്താണെന്നുമുള്ള വാദം അംഗീകരിച്ചാണിത്.
ജനീവയിലെ വസതിയിൽ ജോലിക്കായി ഇന്ത്യയിൽനിന്നെത്തിച്ച മൂന്നു പേർക്ക് നാമമാത്ര വേതനം നല്കി, പാസ്പോർട്ട് പിടിച്ചുവച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഹിന്ദുജമാർക്കെതിരേ തെളിഞ്ഞത്. ജോലിക്കാർക്കു നല്കുന്നതിനേക്കാൾ തുക വളർത്തുനായയ്ക്കു ചെലവാക്കിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഹിന്ദുജ കുടുംബത്തിന്റെ മൊത്തം ആസ്തി 3,700 കോടി ഡോളറാണ്. കേസിൽ അപ്പീൽ നല്കുമെന്ന് പ്രതികളുടെ അഭിഭാഷകൻ അറിയിച്ചു. എഴുപതിനു മുകളിൽ പ്രായമുള്ള പ്രകാശ്-കമൽ ഹിന്ദുജമാർ വിചാരണയ്ക്കു ഹാജരായിരുന്നില്ല. മകനും മരുമകളും വിധി കേൾക്കാനും ഉണ്ടായിരുന്നില്ല.
കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ടോക്കിയോ: ജപ്പാനിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കെട്ടിടനിർമാണ തൊഴിലാളിയായ അന്പത്തെട്ടുകാരൻ യാസുഹിറോ കോബയാഷി ആണ് നാഗോനോ പ്രവിശ്യയിൽ മരിച്ചത്.
ജോലിസ്ഥലത്തേക്കു പോയ ഇദ്ദേഹം മടങ്ങിയെത്താതിരുന്നതിനെത്തുടർന്ന് സഹപ്രവർത്തകൻ നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലയിലും പിൻഭാഗത്തും വലിയ മുറിവുകളുണ്ട്.
നാഗോനോയിൽ ഈ മാസം കരടിയാക്രമണത്തിൽ മറ്റു നാലു പേർക്കു പരിക്കേറ്റിരുന്നു. ജപ്പാനിൽ കഴിഞ്ഞ വർഷം ഏപ്രിൽ-നവംബർ കാലയളവിൽ ആറു പേർ കൊല്ലപ്പെടുകയും 212 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരുന്നു.
ഭക്ഷ്യവസ്തുക്കളുടെ അഭാവമാണ് കരടികളെ നാട്ടിലിറങ്ങാൻ പ്രേരിപ്പിക്കുന്നതെന്ന് വിലയിരുത്തുന്നു.
അമേരിക്കയിൽ വെടിവയ്പ്; മൂന്നു പേർ മരിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ സൂപ്പർ മാർക്കറ്റിലുണ്ടായ വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെടുകയും പത്തു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
അർക്കൻസാസ് സംസ്ഥാനത്ത് ഫോർഡൈസ് പട്ടണത്തിലെ മാഡ് ബുച്ചർ ഷോപ്പിലായിരുന്നു സംഭവം. പരിക്കേറ്റവരിൽ രണ്ടു പോലീസുകാരും ഉൾപ്പെടുന്നു. അക്രമിയെ പോലീസ് വെടിവ ച്ചാണ് പിടികൂടിയത്.
സ്വിസ് പട്ടണത്തിൽ വെള്ളപ്പൊക്കം
ജനീവ: ആൽപ്സ് താഴ്വരയിലെ സ്വിസ് പട്ടണമായ മിസോക്സിൽ മിന്നൽപ്രളയം. വെള്ളിയാഴ്ച രാത്രിയുണ്ടായ കനത്ത മഴയിൽ നദികൾ കരകവിയുകയായിരുന്നു. തെരുവുകൾ വെള്ളത്തിനടിയിലായതോടെ പട്ടണവാസികളെ ഒഴിപ്പിച്ചുമാറ്റി. മൂന്നു പേരെ കാണാതായിട്ടുണ്ട്.
പ്രശസ്തമായ സെർമാറ്റ് റിസോർട്ട് ഒറ്റപ്പെട്ടതായാണ് റിപ്പോർട്ട്. അങ്ങോട്ടേക്കുള്ള റോഡ്, റെയിൽ ഗതാഗതം അസാധ്യമായി.
ദക്ഷിണകൊറിയയെ ഭീഷണിപ്പെടുത്തി പുടിൻ
ഹാനോയി: യുക്രെയ്ന് ആയുധം നല്കാനുള്ള ദക്ഷിണകൊറിയൻ നീക്കം വലിയ അബദ്ധമായിരിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഭീഷണി. റഷ്യയും ഉത്തരകൊറിയയും തമ്മിൽ സൈനികസഹായ കരാർ ഉണ്ടാക്കിയ പശ്ചാത്തലത്തിൽ ഇത്തരമൊരു സാധ്യത പരിഗണിക്കുന്നതായി ദക്ഷിണകൊറിയ അറിയിച്ചതിനു പിന്നാലെയാണിത്.
മോസ്കോയുടെ തീരുമാനങ്ങൾ ദക്ഷിണകൊറിയയെ ഒട്ടും സന്തോഷിപ്പിക്കുന്നതായിരിക്കില്ലെന്നു പുടിൻ വ്യാഴാഴ്ച വിയറ്റ്നാം സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോടു പറഞ്ഞു. യുഎസും സഖ്യകക്ഷികളും യുക്രെയ്ന് ആയുധം നല്കുന്നതു തുടർന്നാൽ ഉത്തരകൊറിയയ്ക്കു റഷ്യയും ആയുധം നല്കുമെന്നും പുടിൻ മുന്നറിയിപ്പു നല്കി.
ആയുധം നല്കുന്പോഴും യുദ്ധത്തിൽ പങ്കുചേരുന്നില്ലെന്നാണു പാശ്ചാത്യർ പറയുന്നത്. അങ്ങനെയാണെങ്കിൽ ലോകത്തെവിടെയും ആയുധം നല്കാൻ റഷ്യക്കും അവകാശമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദേശിക ആക്രമണമുണ്ടായാൽ പരസ്പരം സഹായിക്കുന്ന കരാറാണു പുടിന്റെ ഉത്തരകൊറിയാ സന്ദർശനത്തിലുണ്ടായത്. കരാർ ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നു ദക്ഷിണകൊറിയ വിലയിരുത്തുന്നു.
ഈ സാഹചര്യത്തിലാണ് യുക്രെയ്ന് ആയുധം നല്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നു ദക്ഷിണകൊറിയ വ്യക്തമാക്കിയത്.
ദക്ഷിണകൊറിയൻ നേതൃത്വം റഷ്യൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ഉത്തരകൊറിയയുമായുള്ള സൈനിക സഹകരണം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
റഷ്യ-ഉത്തരകൊറിയ കരാറിൽ യുഎസും ജപ്പാനും എതിർപ്പ് അറിയിച്ചിട്ടുണ്ട്. കൊറിയകൾ തമ്മിൽ വീണ്ടും യുദ്ധമുണ്ടായാൽ റഷ്യ ഇടപെടാനുള്ള സാധ്യതയാണു കരാറോടെ ഉടലെടുത്തിരിക്കുന്നത്.
നികുതിവർധനയ്ക്കെതിരേ കെനിയയിൽ പ്രതിഷേധം
നെയ്റോബി: നികുതിവർധനയ്ക്കെതിരേ കെനിയൻ ജനത നടത്തുന്ന പ്രതിഷേധത്തെ അടിച്ചമർത്തുന്നതായി ആംനസ്റ്റി അടക്കമുള്ള അവകാശസംഘടനകൾ ആരോപിച്ചു.
വ്യാഴാഴ്ചത്തെ സംഘർഷങ്ങളിൽ ഇരുനൂറോളം പേർക്കു പരിക്കേൽക്കുകയും നൂറിലധികം പേർ അറസ്റ്റിലാവുകയും ചെയ്തു. തലസ്ഥാനമായ നെയ്റോബിയിൽ ഇരുപത്തൊന്പതുകാരൻ വെടിയേറ്റു മരിച്ചത് പ്രതിഷേധത്തിന്റെ തീവ്രത വർധിപ്പിക്കുമെന്നാണു സൂചന.
പ്രസിഡന്റ് വില്യം റൂട്ടോയുടെ പരിഷ്കാരങ്ങൾ സാന്പത്തികവളർച്ച തടയുന്നുവെന്ന ആരോപണങ്ങൾക്കിടെയാണു പുതിയ നികുതി നടപ്പാക്കാനുള്ള നീക്കം. 270 കോടി ഡോളർകൂടി നികുതിവരുമാനമായി കണ്ടെത്തുന്നതിനുള്ള സാന്പത്തിക ബില്ലാണ് പാർലമെന്റിന്റെ പരിഗണനയിലുള്ളത്.
ബിൽ നടപ്പാക്കപ്പെട്ടാൽ ജീവിതച്ചെലവ് വർധിക്കുമെന്നു പ്രതിഷേധക്കാർ പറയുന്നു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ, ഭക്ഷ്യവസ്തുക്കൾക്ക് 16 ശതമാനം നികുതി വർധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിച്ചതായി സർക്കാർ അറിയിച്ചെങ്കിലും ജനരോഷം ശമിച്ചിട്ടില്ല.
വ്യഴാഴ്ച പോലീസ് പ്രതിഷേധക്കാർക്കു നേർക്ക് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. വെടിയുണ്ടകൾ പ്രയോഗിച്ചതിന്റെ തെളിവുകൾ കണ്ടെത്തിയതായി ആംനസ്റ്റി ഇന്റർനാഷണൽ അടക്കം അഞ്ച് അവകാശസംഘടനകൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ഇതിനിടെ, നെയ്റോബിയിൽ ഇരുപത്തൊന്പതുകാരൻ വെടിയേറ്റു മരിച്ചത് എങ്ങനെയെന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചിന്പാൻസികൾ സ്വയം ചികിത്സിക്കും
ലണ്ടൻ: മനുഷ്യന്റെ അടുത്ത ബന്ധുവായ ചിന്പാൻസി ആൾക്കുരങ്ങുകൾ സ്വയം ചികിത്സ നടത്തുന്നതായി ഗവേഷകർ കണ്ടെത്തി.
രോഗം വരുന്പോഴും മുറിവുണ്ടാകുന്പോഴും ചിന്പാൻസികൾ പ്രത്യേക ചെടികളും ഉണങ്ങിയ മരത്തിന്റെ ഭാഗങ്ങളും പഴത്തൊലികളുമൊക്കെ ഭക്ഷിക്കും. വിശദമായ പരിശോധനയിൽ ഇവയ്ക്ക് അണുനശീകരണ, വേദനസംഹാര ശേഷികൾ ഉള്ളതായി കണ്ടെത്തി.
യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫഡിലെ ഡോ. എലോഡി ഫ്രേമാന്റെ നേതൃത്വത്തിലുള്ള സംഘം യുഗാണ്ടയിലെ ബുഡോംഗോ സംരക്ഷിത വനത്തിൽ വസിക്കുന്ന രണ്ട് ചിന്പാൻസി കൂട്ടത്തെ നാലു വർഷം നിരീക്ഷിച്ചാണു സുപ്രധാന കണ്ടെത്തലിലിെത്തിയത്.
വേദന സംശയിക്കുന്ന ചിന്പാൻസികളുടെ വിസർജ്യങ്ങൾ ശേഖരിച്ച് രോഗം ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്തത്. രോഗമുള്ളവർ അസാധാരണ വസ്തുക്കൾ ഭക്ഷണമാക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. ഈ ചെടികളും മറ്റും പരിശോധിച്ചപ്പോൾ പലതിനും ആന്റിബാക്ടീരിയൽ സവിശേഷതകളും മുറിവുണക്കാനുള്ള കഴിവും ഉണ്ടെന്നു കണ്ടെത്തി.
ഗവേഷകരുടെ പഠനത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ ചിന്പാൻസികളും സുഖംപ്രാപിച്ചതായും ഡോ. ഫ്രേമാൻ പറയുന്നു. പുതിയ മരുന്നുകൾ കണ്ടെത്താൻ ചിന്പാൻസികൾ മനുഷ്യനെ സഹായിക്കുമെന്നാണു ഡോക്ടറുടെ പ്രതീക്ഷ.
മാർക്ക് റട്ട നാറ്റോ മേധാവിയാകും
ബ്രസൽസ്: ഡച്ച് പ്രധാനമന്ത്രി മാർക്ക് റട്ട പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയുടെ അടുത്ത സെക്രട്ടറി ജനറൽ ആകും.
അദ്ദേഹത്തോടു മത്സരിക്കാനുണ്ടായിരുന്ന റൊമേനിയൻ പ്രസിഡന്റ് ക്ലൗസ് യൊഹാനിസ് പിന്മാറിയതിനെത്തുടർന്നാണിത്. എതിരാളിയില്ലെങ്കിലും റട്ടയുടെ നിയമനത്തെ നാറ്റോ അംഗങ്ങൾ അംഗീകരിക്കേണ്ടതുണ്ട്.
ഇപ്പോഴത്തെ നാറ്റോ സെക്രട്ടറി ജനറൽ യെൻസ് സ്റ്റോൾട്ടൻബെർഗ് ഒക്ടോബറിലാണു സ്ഥാനമൊഴിയുന്നത്.
റട്ട നിലവിൽ നെതർലൻഡ്സിൽ കാവൽ സർക്കാരിനെ നയിക്കുകയാണ്. ഡച്ച് രാഷ്ട്രീയ പാർട്ടികൾ പുതിയ പ്രധാനമന്ത്രിയായി ഡിക് ഷൂഫിനെ തെരഞ്ഞെടുത്തിട്ടുണ്ട്.
14 വർഷം ഡച്ച് പ്രധാനമന്ത്രിയായിരുന്ന റട്ടയ്ക്ക് യൂറോപ്യൻ രാഷ്ട്രീയത്തിലുള്ള സ്വാധീനം നാറ്റോ സെക്രട്ടറി ജനറൽ പദവിയിലേക്കു പരിഗണിക്കപ്പെടുന്നതിൽ അനുകൂല ഘടകമായിരുന്നു.
അമേരിക്കയിൽ വീണ്ടും പ്രസിഡന്റാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ഡോണൾഡ് ട്രംപുമായി റട്ടയ്ക്കുള്ള അടുപ്പവും പരിഗണിക്കപ്പെട്ടു. നാറ്റോയ്ക്കു വലിയ പരിഗണന നല്കാത്ത നിലപാടാണു ട്രംപിനുള്ളത്.
ഡോണൾഡ് സതർലാൻഡ് അന്തരിച്ചു
ഹോളിവുഡ്: കനേഡിയൻ വംശജനായ ചലച്ചിത്രനടൻ ഡോണൾഡ് സതർലാൻഡ് (88) അന്തരിച്ചു. ദീർഘകാലമായി രോഗബാധിതനായിരുന്നു.
അഞ്ചു പതിറ്റാണ്ട് നീണ്ട കരിയറിൽ ഇരുനൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹംഗർ ഗെയിംസ്, ഡോണ്ട് ലുക്ക് നൗ, ക്ലൂട്ട് മുതലായവ പ്രധാന സിനിമകളാണ്.
അദ്ദേഹത്തിന്റെ മരണത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും അനുശോചനം അറിയിച്ചു. നടൻ കീഫർ സതർലാൻഡ് മകനാണ്.
അർമേനിയ പലസ്തീനെ അംഗീകരിച്ചു
യെരവാൻ: പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന് അർമേനിയ അറിയിച്ചു.
സ്പെയിൻ, അയർലൻഡ്, നോർവേ എന്നീ പ്രമുഖ യൂറോപ്യൻ രാജ്യങ്ങൾ മേയിൽ പലസ്തീന് അംഗീകാരം നല്കിയിരുന്നു. ഐക്യരാഷ്ട്രസഭയിലെ 193 അംഗങ്ങളിൽ ഇന്ത്യ അടക്കം 145 രാജ്യങ്ങൾ പലസ്തീനെ അംഗീകരിച്ചിട്ടുള്ളതാണ്.
അർമേനിയയുടെ നടപടിയെത്തുടർന്ന് ഇസ്രയേൽ അവരുടെ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
ഇതിനിടെ, ഇസ്രേലി ആക്രമണം തുടരുന്ന ഗാസയിൽ പട്ടിണി വർധിച്ചതായി റിപ്പോർട്ടുകളിൽ പറയുന്നു. 250 കുട്ടികൾ പോഷകാഹാരത്തിന്റെ കുറവ് നേരിടുന്നതായി ഗാസയിലെ ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
ഇറ്റലിയിൽ യന്ത്രത്തിൽ കുടുങ്ങി കൈ ഛേദിക്കപ്പെട്ട ഇന്ത്യക്കാരൻ ചികിത്സ ലഭിക്കാതെ മരിച്ചു
റോം: ഇറ്റലിയിൽ യന്ത്രത്തിൽ കുടുങ്ങി കൈ ഛേദിക്കപ്പെട്ട ഇന്ത്യക്കാരൻ ചികിത്സ ലഭിക്കാതെ മരിച്ചു. സത്നാം സിംഗ് (31) എന്നയാളാണ് മരിച്ചത്.
റോമിനു സമീപം ലാസിയോയിൽ പച്ചക്കറിത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ സത്നാം സിംഗിന്റെ കൈ യന്ത്രത്തിൽ കുടുങ്ങിയാണ് വേര്പെട്ടത്. പഞ്ചാബ് സ്വദേശിയാണ് സിംഗ്.
മതനിന്ദ ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തി
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ മതനിന്ദ ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ചുട്ടെരിച്ചു.
ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിൽ സ്വാത് താഴ്വരയിലെ മധ്യാൻ പട്ടണത്തിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പഞ്ചാബിലെ സിയാൽകോട്ടിൽനിന്നെത്തിയ മുപ്പത്താറുകാരനായ വിനോദസഞ്ചാരിയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടയാളുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഖുറാനെ അപമാനിച്ചുവെന്നാരോപിക്കപ്പെട്ട ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചതാണ്. എന്നാൽ നൂറുകണക്കിനാളുകൾ സ്റ്റേഷൻ വളഞ്ഞ് ഇദ്ദേഹത്തെ കടത്തിക്കൊണ്ടുപോയി മർദിച്ചു കൊന്നുവെന്നാണ് സൂചന. തുടർന്ന് മൃതദേഹവുമായി പരേഡ് നടത്തിയശേഷം ചുട്ടെരിക്കുകയായിരുന്നു.
കനത്ത ചൂടിൽ മരിച്ച ഹജ്ജ് തീർഥാടകരുടെ എണ്ണം 1000 കവിഞ്ഞു
മക്ക: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനിടെ മക്കയിൽ കടുത്ത ചൂട് മൂലം മരിച്ചവരുടെ എണ്ണം 1081 ആയി. ഇന്ത്യയുൾപ്പെടെയുള്ള പത്തു രാജ്യങ്ങളിൽനിന്നുള്ളവരാണു മരിച്ചതെന്ന് അറബ് മാധ്യമങ്ങളെ ഉദ്ധരിച്ച് എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
മരിച്ചവരിൽ പകുതിയും രജിസ്റ്റർ ചെയ്യാതെ അനധികൃതമായി എത്തിയവരാണ്. ഇന്ത്യയിൽനിന്നുള്ള 68 തീർഥാടകരാണു മരിച്ചത്.
മരിച്ചവരുടെ വിവരം സൗദി അറേബ്യ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ഞായറാഴ്ച മാത്രം കടുത്ത ചൂട് മൂലമുള്ള രോഗങ്ങളാൽ 2700 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അറിയിച്ചു.
ഈ വർഷം ഹജ്ജിനായി എത്തിയത് 18 ലക്ഷം തീർഥാടകരാണ്. ഇതിൽ 16 ലക്ഷവും വിദേശരാജ്യങ്ങളിൽനിന്നായിരുന്നു. ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാതെ എത്തുന്ന തീർഥാടകരുടെ എണ്ണവും ഏറെയാണ്.
മക്കയിലെ ഗ്രാൻഡ് മോസ്കിൽ ഈയാഴ്ച ആദ്യം രേഖപ്പെടുത്തിയത് 51.8 ഡിഗ്രി സെൽഷസ് ചൂടാണ്. സൗദി സർക്കാർ നിയോഗിച്ച സമിതിയുടെ പഠനറിപ്പോർട്ട് പ്രകാരം ഓരോ പത്തു വർഷത്തിലും മക്കയിലെയും പരിസരത്തെയും ചൂട് 0.4 ഡിഗ്രി സെൽഷസ് വീതം വർധിക്കുകയാണ്.
ഇന്ത്യക്കു പുറമെ ഈജിപ്ത്, മലേഷ്യ, പാക്കിസ്ഥാൻ, ജോർദാൻ, ഇന്തോനേഷ്യ, ഇറാൻ, സെനഗൽ, ടുണീഷ്യ, ഇറാക്ക് എന്നീ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരാണു മരിച്ചത്.
പുടിന് ചുവപ്പു പരവതാനി വിരിച്ച് വിയറ്റ്നാം; എതിർപ്പുമായി അമേരിക്ക
ഹാനോയി: ഉത്തരകൊറിയയിൽനിന്നു വിയറ്റ്നാമിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ കമ്യൂണിസ്റ്റ് ഭരണകൂടം ചുവപ്പു പരവതാനി വിരിച്ചു സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പുടിനും വിയറ്റ്നാം പ്രസിഡന്റ് റ്റൊ ലാമും വ്യക്തമാക്കി.
അടുത്തിടെ നടന്ന റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തിയ പുടിനെ റ്റൊ ലാം അഭിനന്ദിച്ചു. വിയറ്റ്നാമുമായുള്ള തന്ത്രപങ്കാളിത്തത്തിന് റഷ്യ പ്രത്യേക പ്രാധാന്യം നല്കുന്നതായി പുടിൻ പറഞ്ഞു.
ഇതിനിടെ പുടിന്റെ സന്ദർശനം അനുവദിച്ച വിയറ്റ്നാമിനെ വിമർശിച്ച് യുഎസ് രംഗത്തുവന്നു. യുക്രെയ്ൻ അധിനിവേശത്തെ ന്യായീകരിക്കാൻ പുടിനു വിയറ്റ്നാം വേദി നല്കിയെന്ന് യുഎസ് വൃത്തങ്ങൾ കുറ്റപ്പെടുത്തി.
സോവ്യറ്റ് യൂണിയന്റെ കാലം മുതൽ വിയറ്റ്നാമും റഷ്യയും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോൾ യുഎസുമായും യൂറോപ്പുമായും വിയറ്റ്നാമിന് നല്ല ബന്ധമുണ്ട്. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്കെതിരായ യുഎൻ പ്രമേയങ്ങളിൽ വോട്ട് ചെയ്യാൻ വിയറ്റ്നാം തയാറായില്ല.
ഇസ്രേലി തീരത്ത് 3300 വർഷം പഴക്കമുള്ള ഭരണികൾ
ടെൽ അവീവ്: ഇസ്രേലി തീരത്ത് 3300 വർഷം മുന്പ് മുങ്ങിയ കപ്പലിലെ മൺഭരണികൾ കണ്ടെത്തി.
വടക്കൻ തീരത്തുനിന്ന് 90 കിലോമീറ്റർ അകലെ 1800 മീറ്റർ ആഴത്തിൽ നൂറുകണക്കിനു ഭരണികളാണു കിടക്കുന്നത്. പുരാതന മനുഷ്യരുടെ നാവികശേഷി വിശദമാക്കുന്ന കണ്ടുപിടിത്തംകൂടിയാണിതെന്ന് ഇസ്രേലി പുരാവസ്തു അഥോറിറ്റി ചൂണ്ടിക്കാട്ടി.
മെഡിറ്ററേനിയൻ കടലിൽ കണ്ടെത്തുന്ന ഏറ്റവും പഴക്കമുള്ള കപ്പൽ അവശിഷ്ടമാണിത്. എണ്ണയ്ക്കും പ്രകൃതിവാതകത്തിനുമായി സ്വകാര്യ കന്പനി നടത്തിയ പര്യവേക്ഷണത്തിനിടെയാണ് കടലിനടിയിലെ ഭരണികൾ ശ്രദ്ധയിൽപ്പെട്ടത്. ഇസ്രേലി ഗവേഷകർ രണ്ടു ഭരണികൾ മാത്രമാണു പുറത്തെടുത്തിട്ടുള്ളത്. കാനാൻ ദേശക്കാർ ഉപയോഗിച്ചിരുന്ന ഭരണികളാണിതെന്നു കരുതുന്നു.
തീരത്തോടു ചേർന്നു മാത്രമല്ല, പുറങ്കടലിലും കപ്പലോടിക്കാനുള്ള വൈദഗ്ധ്യം അന്നത്തെ മനുഷ്യർക്കുണ്ടായിരുന്നുവെന്നാണ് ഇത്ര ദൂരത്ത് കപ്പലവശിഷ്ടം കണ്ടെത്തിയതിൽനിന്നു വ്യക്തമാകുന്നത്. നക്ഷത്രങ്ങളെ നോക്കിയായിരിക്കാം ദിശ നിശ്ചയിച്ചിരുന്നത്.
ഇറേനിയൻ വിപ്ലവഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു
ഒട്ടാവ: കനേഡിയൻ സർക്കാർ ഇറാനിലെ വിപ്ലവഗാർഡുകളെ ഭീകരസംഘടനയായി മുദ്രകുത്തി. ആഗോള തീവ്രവാദത്തിനെതിരായ പോരാട്ടത്തിലെ സുപ്രധാന ചുവടാണ് ഈ നടപടിയെന്നു കനേഡിയൻ ആഭ്യന്തരമന്ത്രി ഡൊമിനിക് ലെബ്ലാങ്ക് അറിയിച്ചു.
ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയ്യുടെ കീഴിൽ സൈനിക, രാഷ്ട്രീയ, സാന്പത്തിക ശക്തിയായി പ്രവർത്തിക്കുന്ന വിപ്ലവഗാർഡിനെ അമേരിക്ക 2019ൽ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
സ്വന്തമായി കര, നാവിക, വ്യോമ വിഭാഗങ്ങളുള്ള ഇതിൽ 1.9 ലക്ഷം പേർ അംഗങ്ങളാണ്. പശ്ചിമേഷ്യയിലെ വിവിധ ഗ്രൂപ്പുകൾക്ക് ആയുധവും പണവും സാങ്കേതികവിദ്യയും നല്കി അസ്ഥിരത വിതയ്ക്കുന്നതായും ആരോപിക്കപ്പെടുന്നു.
വിപ്ലവഗാർഡിലെ വിദേശ ഓപ്പറേഷനുകൾ കൈകാര്യം ചെയ്യുന്ന ഖുദ്സ് ഫോഴ്സിനെ കാനഡ നേരത്തേ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴത്തെ നടപടിയോടെ വിപ്ലവഗാർഡുമായി ബന്ധമുള്ള മുതിർന്ന ഇറേനിയൻ ഉദ്യോഗസ്ഥർക്കു കാനഡ സന്ദർശിക്കുന്നതിനു വിലക്കുണ്ടാകും. കാനഡയിൽ നിലവിലുള്ള ഉദ്യോഗസ്ഥർ അന്വേഷണം നേരിടുകയോ പുറത്താക്കപ്പെടുകയോ ചെയ്യും.
കനേഡിയൻ നടപടിയെ ഇറേനിയൻ വിദേശകാര്യമന്ത്രാലയം അപലപിച്ചു. ഇറേനിയൻ ഭരണകൂടം പ്രതികാരത്തിനു മുതിരാമെന്ന് കനേഡിയൻ വിദേശകാര്യമന്ത്രി മെലാനീ ജോയ് മുന്നറിയിപ്പു നല്കി. ഇറാനിലുള്ള കനേഡിയൻ പൗരന്മാർ അറസ്റ്റിലാകാൻ സാധ്യതയുണ്ട്. കാനഡക്കാർ ഇറാനിലേക്കു പോകരുതെന്നും മന്ത്രി ഉപദേശിച്ചു.
ഫ്രാൻസിൽ യഹൂദ ബാലിക മാനഭംഗത്തിനിരയായി
പാരീസ്: ഫ്രഞ്ച് വിദ്യാലയങ്ങൾ യഹൂദവിരുദ്ധതയുടെ ഉറവിടമാകുന്നതായി പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. വടക്കുപടിഞ്ഞാറൻ പാരീസിൽ 12 വയസുള്ള യഹൂദ ബാലിക മാനഭംഗത്തിനിരയായ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ശനിയാഴ്ച സുഹൃത്തിനൊപ്പം പാർക്കിൽ ഇരിക്കുകയായിരുന്ന ബാലികയെ സമപ്രായത്തിലുള്ള മൂന്ന് ആൺകുട്ടികൾ ആളൊഴിഞ്ഞ സ്ഥലത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി വംശീയാധിക്ഷേപങ്ങൾ ചൊരിഞ്ഞശേഷം മാനഭംഗത്തിനിരയാക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.
പ്രതികളിലൊരാളെ അറിയാമെന്നു പെൺകുട്ടി പോലീസിനെ അറിയിച്ചു. മൂന്നു പ്രതികളും തിങ്കളാഴ്ച അറസ്റ്റിലായി. വംശീയവിദ്വേഷം, കൂട്ടമാനഭംഗം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.
ബുധനാഴ്ച ഫ്രാൻസിന്റെ വിവിധ ഭാഗങ്ങളിൽ യഹൂദവിരുദ്ധതയ്ക്കെതിരേ പ്രകടനങ്ങൾ നടന്നു.
വംശീയവിദ്വേഷം പ്രചരിക്കുന്നതു തടയാൻ സ്കൂളുകളിൽ വരുംദിവസങ്ങളിൽ സംവാദങ്ങൾ നടത്താൻ പ്രസിഡന്റ് മക്രോൺ നിർദേശിച്ചു.
ഇമ്രാന്റെ ഉപദേശകനെ തട്ടിക്കൊണ്ടുപോയി
ലാഹോർ: ജയിലിൽ കഴിയുന്ന മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രാഷ്ട്രീയ ഉപദേശകൻ ഗുലാം ഷബ്ബീറിനെ തട്ടിക്കൊണ്ടുപോയതായി പരാതി.
മൂന്നു ദിവസം മുന്പ് ലാഹോറിൽനിന്ന് ഇസ്ലാമാബാദിലേക്കുള്ള യാത്രയ്ക്കിടെ അജ്ഞാതർ തട്ടിക്കൊണ്ടുപോയെന്ന് കുടുംബാംഗങ്ങൾ പോലീസിനു നല്കിയ പരാതിയിൽ പറയുന്നത്.
തെഹ്രിക് ഇ ഇൻസാഫ് പാർട്ടി നേതാവ് ഷഹ്ബാസ് ഗില്ലിന്റെ മൂത്ത സഹോദരൻകൂടിയാണ് ഷബ്ബീർ.
വംശീയാധിക്ഷേപം: ദക്ഷിണാഫ്രിക്കൻ എംപിയെ പുറത്താക്കി
ജോഹന്നാസ്ബെർഗ്: വംശീയാധിക്ഷേപം നടത്തിയ ദക്ഷിണാഫ്രിക്കൻ എംപി പുറത്താക്കപ്പെട്ടു. ഡെമോക്രാറ്റിക് അലയൻസ് (ഡിഎ) പാർട്ടി അംഗം റെനാൾഡോ ഗൗസ് ആണു നടപടി നേരിട്ടത്.
തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (എഎൻഎസി) പാർട്ടി ഡിഎയുമായി ചേർന്ന് സർക്കാർ രൂപവത്കരിച്ച് ദിവസങ്ങൾക്കകമാണു സംഭവം.
ഇയാൾ കറുത്ത വംശജരെ അധിക്ഷേപിക്കുകയും കൊല്ലണമെന്നാവശ്യപ്പെടുകയും ചെയ്ത വീഡിയോകൾ പുറത്തുവരികയായിരുന്നു. വീഡിയോകൾ വ്യാജമല്ലെന്നു ഡിഎ നേതൃത്വം കണ്ടെത്തി.
വെള്ളക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണു ഡിഎ പാർട്ടി പ്രവർത്തിക്കുന്നതെന്ന ആരോപണം നേരിടുന്നുണ്ട്.
കനത്ത ചൂട്; ഈ വർഷം മരിച്ചത് 68 ഇന്ത്യൻ ഹജ്ജ് തീർഥാടകർ
മെക്ക: കനത്ത ചൂടിനെത്തുടർന്ന് സൗദി അറേബ്യയിൽ ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനിടെ മരിച്ചത് 68 ഇന്ത്യക്കാരു ൾപ്പെടെ 550 പേർ. മരിച്ച 323 പേർ ഈജിപ്തുകാരാണ്.
യഥാർഥ മരണസംഖ്യ സൗദി അറേബ്യൻ അധികൃതർ പുറത്തു വിട്ടില്ല. ചൊവ്വാഴ്ച മെക്കയിൽ രേഖപ്പെടുത്തിയത് താപനില 47 ഡിഗ്രിയായിരുന്നു. ഈ വർഷം ഹജ്ജ് കർമം നിർവഹിച്ചത് 18.3 ലക്ഷം മുസ്ലിംകളായിരുന്നു. ഇതിൽ 16 ലക്ഷം പേർ 22 രാജ്യങ്ങളിൽനിന്നെത്തിയവരാണ്.
ആക്രമണം നേരിട്ടാൽ പരസ്പരം സഹായിക്കും: ഉത്തരകൊറിയ- റഷ്യ ധാരണ
പ്യോഗ്യാംഗ്: വിദേശ ആക്രമണം നേരിടുന്ന പക്ഷം പരസ്പരം സഹായിക്കാനുള്ള ധാരണയിൽ റഷ്യയും ഉത്തരകൊറിയയും ഒപ്പുവച്ചു.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഉത്തരകൊറിയ സന്ദർശനത്തിലാണ് ഇതിനുള്ള കരാർ യാഥാർഥ്യമായത്. സുരക്ഷ, വാണിജ്യം, സാന്പത്തികം, ടൂറിസം, സാംസ്കാരികം എന്നിങ്ങനെ സർവമേഖലയിലും സഹകരിക്കാനുള്ള ‘തന്ത്രപങ്കാളിത്ത കരാറിൽ’ ആണ് പുടിനും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും ഒപ്പുവച്ചത്.
പാശ്ചാത്യ അതിക്രമങ്ങളെ നേരിടാനും പരമാധികാരം ഉറപ്പാക്കാനും ഉത്തരകൊറിയ നടത്തുന്ന നീക്കങ്ങളെ റഷ്യ പിന്തുണയ്ക്കുന്നതായി പുടിൻ പറഞ്ഞു.
പാശ്ചാത്യ ശക്തികളുടെ ആഗോള രാഷ്ട്രീയലക്ഷ്യങ്ങളെ ഇനി പ്രചാരണത്തിലൂടെ മറച്ചുവയ്ക്കാനാവില്ല. പാശ്ചാത്യർ റഷ്യയെ ആക്രമിക്കാനായി യുക്രെയ്ന് ആയുധങ്ങൾ നല്കുന്നു. ഇത്തരം സാഹചര്യത്തിൽ റഷ്യ ഉത്തരകൊറിയയുമായി സൈനിക സഹകരണം ഉണ്ടാക്കുന്നത് തള്ളിക്കളയാനാവില്ലെന്നു പുടിൻ കൂട്ടിച്ചേർത്തു.
റഷ്യ യുക്രെയ്നിൽ നടത്തുന്ന അധിനിവേശത്തെ ഉത്തരകൊറിയ പൂർണമായും പിന്തുണയ്ക്കുന്നതായി കിം ജോംഗ് ഉൻ പറഞ്ഞു. റഷ്യയോ ഉത്തരകൊറിയയോ യുദ്ധം നേരിട്ടാൻ മടിക്കാതെ പ്രതികരിക്കും. ഉത്തരകൊറിയയും റഷ്യയും തമ്മിലുള്ള ബന്ധം പുതിയ തലത്തിലെത്തിയിരിക്കുന്നു. ഇരു രാജ്യങ്ങളും ഒപ്പുവച്ച പുതിയ കരാർ സമാധാനത്തിനും പ്രതിരോധത്തിനും വേണ്ടിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗംഭീര സ്വീകരണം, ആഡംബര കാർ സമ്മാനം
കാൽ നൂറ്റാണ്ടിനുശേഷം ഉത്തരകൊറിയ സന്ദർശിക്കാനെത്തിയ റഷ്യൻ പ്രസിഡന്റ് പുടിനു വന്പൻ സ്വീകരണമാണ് കിം ജോംഗ് ഉൻ നല്കിയത്. പ്യോഗ്യാംഗിലെ കിം ഇൽ സുങ് ചത്വരത്തിൽ പുടിനെ കിം പുഞ്ചിരിയോടെ ആലിംഗനം ചെയ്തു. തുടർന്ന് അതിഗംഭീര മിലിട്ടറി പരേഡ് അരങ്ങേറി.
ഒരുലക്ഷത്തോളം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ചത്വരം നിറച്ചും ആളുണ്ടായിരുന്നു. കുട്ടികളും മുതിർന്നവരും ഇരുരാജ്യങ്ങളിലെയും പതാകകൾ വഹിച്ചിരുന്നു. പ്യോഗ്യാംഗിലെ തെരുവുകളിൽ റഷ്യൻ പതാകയും പുടിന്റെ ചിത്രവും സ്വാഗതസന്ദേശങ്ങളും സ്ഥാപിച്ചിരിക്കുന്നത് ഉത്തരകൊറിയ പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാണ്.
കിമ്മിനു പുടിൻ റഷ്യൻ നിർമിത ലിമോസിനും ചായപ്പാത്രങ്ങളും കഠാരയും സമ്മാനമായി നല്കിയെന്നാണ് അറിയിപ്പ്. കലാവസ്തുക്കളാണു കിം തിരിച്ചു സമ്മാനിച്ചത്.
കാർ പ്രേമിയായ കിമ്മിനു പുടിൻ ഓറസ് കന്പനിയുടെ ലിമോസിൻ ആണു നല്കിയത്. പുടിൻ ഓടിക്കുന്ന ഓറസ് ലിമോസിനിൽ കിം ഇരിക്കുന്ന ചിത്രം ഇതിനു പിന്നാലെ പുറത്തുവന്നു.
ഉത്തരകൊറിയാ സന്ദർശനം പൂർത്തിയാക്കിയ പുടിൻ മറ്റൊരു സഖ്യരാജ്യമായ വിയറ്റ്നാമിലേക്കാണു പോയത്.
ചാഡിലെ ആയുധഡിപ്പോയിൽ വൻ തീപിടിത്തം
എൻജമെന: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ചാഡിൽ ആയുധഡിപ്പോയിലുണ്ടായ തീപിടിത്തത്തിൽ ഒന്പതുപേർ മരിക്കുകയും 46 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
തലസ്ഥാനമായ എൻജമെനയയുടെ വടക്കുഭാഗത്ത് മിലിട്ടറി ഹെഡ്ക്വാർട്ടേഴ്സിനോടു ചേർന്ന പ്രധാന ആയുധപ്പുരയിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.
അബദ്ധത്തിൽ തീപിടിത്തമുണ്ടായി എന്നാണു വിശദീകരണം. തീപിടിത്തത്തെത്തുടർന്നു വെടിക്കോപ്പുകൾ പൊട്ടിത്തെറിച്ചു. ഉഗ്രശബ്ദം കിലോമീറ്ററുകൾ അകലെ കേട്ടു. ആകാശത്ത് അരമണിക്കൂറോളം പൊട്ടിത്തെറി ദൃശ്യമായിരുന്നു.
ഒട്ടേറെപ്പേർ മരിച്ചിരിക്കാമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ, മരണസംഖ്യ വിചാരിച്ചതിലും കുറവാണെന്ന് വിദേശകാര്യമന്ത്രിയും സർക്കാർ വക്താവുമായ അബ്ദ്റമാൻ അറിയിച്ചു.
പടിഞ്ഞാറൻ ആഫ്രിക്കയിലെ ഇസ്ലാമിക ഭീകരവാദികളെ നേരിടാൻ ചാഡിൽ വിന്യസിക്കപ്പെട്ടിട്ടുള്ള ഫ്രഞ്ച് സൈനികർക്കു സംഭവത്തിൽ പരിക്കില്ല. ചാഡ് സേനയും ഭീകരവിരുദ്ധ പോരാട്ടത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.
യുഎസ് സൈനികന് റഷ്യയിൽ തടവുശിക്ഷ
മോസ്കോ: ഗേൾഫ്രണ്ടിനു നേരേ വധഭീഷണി മുഴക്കിയതിനും പണം അപഹരിച്ചതിനും അറസ്റ്റിലായ യുഎസ് സൈനികൻ സ്റ്റാഫ് സെർജന്റ് ഗോർഡൻ ബ്ലാക്കിനു റഷ്യൻ കോടതി മൂന്നുവർഷവും ഒന്പതു മാസവും തടവുശിക്ഷ വിധിച്ചു.
കിഴക്കൻ റഷ്യയിൽ വ്ലാഡിവോസ്റ്റോക് നഗരത്തിലെ കോടതിയിൽ നടന്ന വിചാരണയിൽ സെർജന്റ് ബ്ലാക് വധഭീഷണിക്കുറ്റം നിഷേധിച്ചെങ്കിലും പതിനായിരം റൂബിൾ മോഷ്ടിച്ച കാര്യം ഭാഗികമായി സമ്മതിച്ചിരുന്നു.
മുപ്പത്തിനാലുകാരനും വിവാഹിതനുമായ ബ്ലാക് ദക്ഷിണകൊറിയയിൽ സൈനിക സേവനം ചെയ്യുന്പോഴാണു റഷ്യക്കാരി അലക്സാണ്ട്ര വാഷ്ചുക്കിനെ പരിചയപ്പെടുന്നത്.
മേയിൽ യുഎസിലേക്കു തിരിച്ചുപോകേണ്ടിയിരുന്ന ബ്ലാക് അനുമതിയില്ലാതെ ചൈനവഴി റഷ്യയിലെത്തുകയായിരുന്നു. വീട്ടുവഴക്കിനിടെ അക്രമാസക്തനായ ബ്ലാക്കിനെതിരേ അലക്സാണ്ട്ര നല്കിയ പരാതിയിലായിരുന്നു അറസ്റ്റ്.
യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തത്തിൽ യുഎസ് -റഷ്യ ബന്ധം അങ്ങേയറ്റം വഷളാണ്. കഴിഞ്ഞവർഷം മാർച്ചിൽ യുഎസ് മാധ്യമപ്രവർത്തകൻ ഇവാൻ ഗോർഷ്കോവിച്ചിനു റഷ്യൻ കോടതി ജയിൽശിക്ഷ വിധിച്ചിരുന്നു.
യുദ്ധമുണ്ടായാൽ ഹിസ്ബുള്ള തകരും; മുന്നറിയിപ്പുമായി ഇസ്രയേൽ
ടെൽ അവീവ്: ലബനനിലെ ഹിസ്ബുള്ള ഭീകരസംഘടനയ് ക്കെതിരേ സന്പൂർണയുദ്ധത്തിനു തയാറാണെന്ന് ഇസ്രേലി നേതൃത്വം.
ഇസ്രയേലിലെ തന്ത്രപ്രധാന ഹൈഫ തുറമുഖത്തിന്റെ ഡ്രോൺ വീഡിയോ ഹിസ്ബുള്ള പുറത്തുവിട്ടതിനു പിന്നാലെയാണ് വിദേശകാര്യമന്ത്രി ഇസ്രയേൽ കാറ്റ്സും ഇസ്രേലി സേനയും ഇക്കാര്യം വ്യക്തമാക്കിയത്.
പകൽ ചിത്രീകരിച്ച ഒന്പതു മിനിട്ട് നീളുന്ന വീഡിയോയിൽ ഹൈഫയിലെ മാളുകൾ, പാർപ്പിടമേഖലകൾ, ആയുധനിർമാണ കേന്ദ്രം, മിസൈൽ വിക്ഷേപിണികൾ മുതലായവ കാണാം.
ഹിസ്ബുള്ളയുടെയും ലബനന്റെയും ഭാവി നിശ്ചയിക്കുന്ന തീരുമാനത്തിനു വക്കിലാണ് ഇസ്രയേലെന്ന് ഇസ്രയേൽ കാറ്റ്സ് മുന്നറിയിപ്പു നല്കി. സന്പൂർണയുദ്ധമുണ്ടായാൽ ഹിസ്ബുള്ള തകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലബനനിൽ കരയാക്രമണത്തിനുള്ള പദ്ധതി തയാറാക്കിയിട്ടുള്ളതാണെന്ന് ഇസ്രേലി സേനയും പിന്നാലെ അറിയിച്ചു.
റാമഫോസ സത്യപ്രതിജ്ഞ ചെയ്തു
ജോഹന്നാസ്ബെർഗ്: ദക്ഷിണാഫ്രിക്കയിൽ സിറിൾ റാമഫോസ രണ്ടാം വട്ടം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ ചീഫ് ജസ്റ്റീസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആഫ്രിക്കൻ രാജ്യങ്ങളിലെ ഭരണാധിപന്മാരും പങ്കെടുത്തു. കലാപരിപാടികളും പട്ടാള പരേഡും അടക്കമുള്ള ആഘോഷങ്ങളും ഉണ്ടായിരുന്നു.
റാമഫോസയുടെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (എഎൻസി) പാർട്ടിക്കു ചരിത്രത്തിലാദ്യമായി ഭൂരിപക്ഷം നഷ്ടമായ പശ്ചാത്തലത്തിൽ പ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റിക് അലയൻസുമായി ചേർന്ന് സഖ്യകക്ഷി സർക്കാർ രൂപവത്കരിക്കുകയായിരുന്നു.
എഎൻസി ഉപേക്ഷിച്ച് എംകെ പാർട്ടി രൂപവത്കരിച്ച മുൻ പ്രസിഡന്റ് ജേക്കബ് സുമ സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്കരിച്ചു. എംകെ പാർട്ടിക്ക് 58 സീറ്റുകൾ ലഭിച്ചിട്ടുണ്ട്.
തീപിടിത്തം 12.5 ലക്ഷം വീതം നൽകുമെന്ന് കുവൈറ്റ് സര്ക്കാർ
കുവൈറ്റ്: തീപിടിത്ത ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 12.5 ലക്ഷം രൂപ വീതം സഹായം നൽകുമെന്ന് കുവൈറ്റ് സർക്കാർ. മരിച്ചവരുടെ രാജ്യങ്ങളിലെ എംബസികൾ മുഖേനയായിരിക്കും ധനസഹായം കൈമാറുക. ദുരന്തത്തിൽ 24 മലയാളികളുൾപ്പെടെ 49 പേരാണു മരിച്ചത്. മരിച്ചവരിൽ 45 പേരും ഇന്ത്യക്കാരാണ്.
പ്യോഗ്യാംഗ്: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ദ്വിദിന സന്ദർശനത്തിനായി ഇന്നലെ ഉത്തരകൊറിയയിലെത്തി. ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി അദ്ദേഹം ചർച്ച നടത്തി.
അവസാന നിമിഷംവരെ രഹസ്യാത്മകത നിറഞ്ഞതായിരുന്നു പുടിന്റെ യാത്രാപരിപാടി. ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോഗ്യാംഗിൽ പുടിൻ എപ്പോൾ വിമാനമിറങ്ങും എന്നതിനെക്കുറിച്ച് ഒരെത്തുംപിടിയും മാധ്യമപ്രവർത്തകർക്കില്ലായിരുന്നു.
മോസ്കോയിൽനിന്ന് കിഴക്കൻ റഷ്യയിലെ യാക്കുറ്റ്സ്കിൽ എത്തിയശേഷമാണു പുടിൻ ഉത്തരകൊറിയയിലേക്കു തിരിച്ചത്. ഉത്തരകൊറിയ പുടിന് വൻ സ്വീകരണമാണ് ഒരുക്കിയത്. തെരുവുകളിൽ പുടിന്റെ ചിത്രങ്ങൾ സ്ഥാപിച്ചിരുന്നു. ഉത്തരകൊറിയയിലെ കെസിടിവി ചാനലിൽ റഷ്യൻ മിലിട്ടറി സംഗീതപരിപാടികൾ ഉണ്ടായിരുന്നു.
ഉത്തരകൊറിയയും റഷ്യയും തമ്മിൽ തന്ത്രപങ്കാളിത്തം വർധിപ്പിക്കുന്ന കരാർ പുടിന്റെ സന്ദർശനത്തിൽ യാഥാർഥ്യമാകും. കാൽ നൂറ്റാണ്ടിനുശേഷം പുടിൻ നടത്തുന്ന രണ്ടാമത്തെ ഉത്തരകൊറിയാ സന്ദർശനത്തിന് പാശ്ചാത്യശക്തികൾ വലിയ പ്രാധാന്യം കല്പിക്കുന്നുണ്ട്. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്ക് ഉത്തരകൊറിയ കൂടുതൽ ആയുധങ്ങൾ നല്കാനുള്ള തീരുമാനം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.
കിം ജോംഗ് ഉൻ കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ റഷ്യാ സന്ദർശനത്തിനിടെ പുടിനുമായി ചർച്ച നടത്തിയിരുന്നു. പര്യടനത്തിന്റെ രണ്ടാം ഘട്ടമായി പുടിൻ ഇന്ന് വിയറ്റ്നാം സന്ദർശിക്കും.
ചൈനയ്ക്കെതിരേ ഉപരോധം ചർച്ചയിൽ: നാറ്റോ മേധാവി
വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന ചൈനയ്ക്കെതിരേ നടപടി വേണമെന്നു നാറ്റോ മേധാവി യെൻസ് സ്റ്റോൾട്ടൻബെർഗ്.
ചൈനയ്ക്ക് ഉപരോധം ചുമത്തുന്നതിനെക്കുറിച്ച് പാശ്ചാത്യശക്തികൾ ആലോചിക്കുന്നതായും യുഎസ് സന്ദർശിക്കുന്ന അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി. ചൈന ഒരുവശത്ത് റഷ്യയെ സഹായിക്കുന്നു. മറുവശത്ത് യൂറോപ്യൻ ശക്തികളുമായി നല്ലബന്ധം പുലർത്താൻ ശ്രമിക്കുന്നു.
അധികകാലം രണ്ടുംകൂടി ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകാൻ പറ്റില്ല. റഷ്യക്കു മിസൈൽ നിർമിക്കാൻ വേണ്ട ഇലക്ട്രോണിക് ഘടകങ്ങൾ ചൈന നല്കുന്നുണ്ട്. ഈ സ്വഭാവം മാറ്റിയില്ലെങ്കിൽ ചൈനയ്ക്കെതിരേ നടപടികൾ പരിഗണിക്കണം. ഉപരോധത്തെക്കുറിച്ച് ചർച്ച നടക്കുന്നുണ്ട്.
ഉപരോധങ്ങളിൽ ഒറ്റപ്പെട്ട റഷ്യ ഇപ്പോൾ ഇറാൻ, ഉത്തരകൊറിയ, ചൈന മുതലായ ഏകാധിപത്യപ്രവണതയുള്ള രാജ്യങ്ങളോടു കൂടുതൽ അടുക്കുന്നതായും സ്റ്റോൾട്ടൻബെർഗ് ചൂണ്ടിക്കാട്ടി.
കുടിയേറ്റക്കാരുടെ ബോട്ടുകൾ മുങ്ങി 11 മരണം
റോം: ഇറ്റാലിയൻ തീരത്ത് രണ്ടു കുടിയേറ്റ ബോട്ടുകൾ അപകടത്തിൽപ്പെട്ട് 11 പേർ മരിക്കുകയും 66 പേരെ കാണാതാവുകയും ചെയ്തു.
ലിബിയയിൽനിന്നു പുറപ്പെട്ട കപ്പൽ ഇറ്റലിയിലെ ലാംപഡൂസ ദ്വീപിനു സമീപമുണ്ടായ ആദ്യ അപകടത്തിൽ പത്തു മൃതദേഹങ്ങൾ കണ്ടെത്തിയതായി ജർമൻ ചാരിറ്റി സംഘടന ‘റെസ്ക്യുഷിപ്’ അറിയിച്ചു. 51 പേരെ രക്ഷപ്പെടുത്തി. സിറിയ, ഈജിപ്ത്, പാക്കിസ്ഥാൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽനിന്നു യൂറോപ്പിലേക്കു കുടിയേറാൻ ശ്രമിച്ചവരാണ് ബോട്ടിലുണ്ടായിരുന്നത്.
തെക്കൻ ഇറ്റലിയിലെ കലാബ്രിയയ്ക്കു സമീപമുണ്ടായ രണ്ടാമത്തെ അപകടത്തിൽ രക്ഷപ്പെടുത്തിയവരിൽ ഒരാൾ പിന്നീട് മരിക്കുകയായിരുന്നു. 66 പേരെ ഇവിടെ കാണാതായിട്ടുണ്ട്. ഇതിൽ 26 കുട്ടികൾ ഉൾപ്പെടുന്നു.
ചില കുഞ്ഞുങ്ങൾക്ക് മാസങ്ങളുടെ പ്രായമേ ഉള്ളൂ. തുർക്കിയിൽനിന്നു പുറപ്പെട്ട ബോട്ടിൽ അഫ്ഗാൻ പൗരന്മാരടക്കം ഉണ്ടായിരുന്നു. രക്ഷപ്പെടുത്തിയവരെ ഇറ്റാലിയൻ കോസ്റ്റ്ഗാർഡിനു കൈമാറി.
അഞ്ചുലക്ഷം പേർക്കു ഗുണം കിട്ടുന്ന കുടിയേറ്റ പദ്ധതിയുമായി ബൈഡൻ
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പൗരന്മാരെ വിവാഹം ചെയ്ത അനധികൃത കുടിയേറ്റക്കാർക്കു നിയമ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയുമായി പ്രസിഡന്റ് ജോ ബൈഡൻ. പത്തുവർഷമായി അമേരിക്കയിൽ താമസിക്കുന്ന ഇത്തരക്കാർക്ക് തൊഴിലെടുക്കാനുള്ള അവകാശം നിയമപരമായി ലഭിക്കും.
അഞ്ചുലക്ഷത്തിലധികം പേർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് വൈറ്റ്ഹൗസ് കരുതുന്നു. ഇതിൽ പകുതിയും മെക്സിക്കോയിൽ ജനിച്ചവരാണ്. അനധികൃത കുടിയേറ്റക്കാർക്കായി അമേരിക്കയിൽ നടപ്പാക്കുന്ന ഏറ്റവും പ്രധാന പദ്ധതികളിലൊന്നാണിത്.
നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കുടിയേറ്റം പ്രധാന വിഷയമാണെന്ന് അഭിപ്രായ സർവേകളിൽ തെളിഞ്ഞ പശ്ചാത്തലത്തിലാണു ബൈഡന്റെ സുപ്രധാന നീക്കം. പുതിയ പദ്ധതിയുടെ ആനൂകൂല്യത്തിനു യോഗ്യതയുള്ളവർക്കു സ്ഥിരതാമസത്തിന് അപേക്ഷ നല്കാം. മൂന്നു വർഷത്തേക്കു തൊഴിലെടുക്കാനുള്ള പെർമിറ്റും ലഭിക്കും.
അനധികൃത കുടിയേറ്റക്കാരിൽ, നൈപുണ്യം വേണ്ട ജോലികളിൽ യുഎസ് യൂണിവേഴ്സിറ്റികളിൽനിന്നു ഡിഗ്രി നേടിയവർക്കും ജോലി വാഗ്ദാനം ലഭിച്ചവർക്കും വീസ നടപടികൾ ലളിതമാക്കുന്നതിനെക്കുറിച്ചും ബൈഡൻ ഭരണകൂടം ആലോചിക്കുന്നുണ്ട്.
ബൈഡന്റെ നീക്കത്തിനെതിരേ കുടിയേറ്റവിരുദ്ധ സംഘടനകൾ രംഗത്തു വന്നിട്ടുണ്ട്.
കോംഗോയിൽ ഐഎസ് ആക്രമണം വർധിക്കുന്നതിൽ ആശങ്ക
കിൻഷാസ: ആഫ്രിക്കൻ രാജ്യമായ കോംഗോയുടെ കിഴക്കൻ മേഖലയിൽ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ ഭീകരർ രണ്ടാഴ്ചയിലധികമായി നടത്തുന്ന ആക്രമണങ്ങളിൽ 150ഓളം പേർ കൊല്ലപ്പെട്ടു. പല ആക്രമണങ്ങളുടെയും ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്.
യുഗാണ്ടൻ മുസ്ലിംകൾ ഉൾപ്പെടുന്ന അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (എഡിഎഫ്) എന്ന സംഘടനയാണു നോര്ത്ത് കിവു പ്രവിശ്യയിലെ ബെനി പ്രദേശത്തെ ഗ്രാമങ്ങളില് ആക്രമണം നടത്തുന്നത്.
ഇസ്ലാമിക് സ്റ്റേറ്റിന്റെ സെൻട്രൽ ആഫ്രിക്കൻ ശാഖയായിട്ടാണ് ഈ സംഘടന അറിയപ്പെടുന്നത്. ഇവർ ജൂൺ ഒന്നിനും 11നും ഇടയ്ക്ക് ബെനിയിൽ 15 തവണയെങ്കിലും ആക്രമണം നടത്തിയിട്ടുണ്ട്.
ജനസംഖ്യയുടെ തൊണ്ണൂറു ശതമാനത്തിനടുത്ത് ക്രൈസ്തവരുള്ള കോംഗോയിൽ ഭീകരസംഘടനകൾ ശക്തിപ്പെടുന്നതിൽ ആശങ്ക ശക്തമാണ്.
കോംഗോ ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാൻ സർക്കാരും രാജ്യാന്തര സമൂഹവും ഇടപെടണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടിരുന്നു.
ഉത്തരകൊറിയൻ ഭടന്മാർ അതിർത്തി മറികടന്നു
സീയൂൾ: ഉത്തരകൊറിയൻ ഭടന്മാർ അതിർത്തി മറികടന്ന് ദക്ഷിണകൊറിയയിൽ കാലുകുത്തി. ദക്ഷിണകൊറിയൻ ഭടന്മാർ വെടിയുതിർത്ത് മുന്നറിയിപ്പു നല്കിയതോടെ ഇവർ തിരിച്ചുപോയി. കൊറിയകൾക്കിടയിലെ അതിർത്തിയിൽ ഇന്നലെയായിരുന്നു സംഭവം.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉത്തരകൊറിയ സന്ദർശിക്കുന്നതിനു മുന്പായി നടന്ന സംഭവം മനഃപൂർവമാണെന്നു കരുതുന്നില്ലെന്നാണ് ദക്ഷിണകൊറിയൻ വൃത്തങ്ങൾ പറഞ്ഞത്. അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാകാം. മുപ്പതിനടുത്ത് ഭടന്മാർ അതിർത്തി കടന്ന് 20 മീറ്ററോളം മുന്നോട്ടു പോയി.
കോംഗോയിലെ കലാപം അവസാനിപ്പിക്കാൻ നടപടി വേണമെന്നു മാർപാപ്പ
വത്തിക്കാൻ: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ നടന്നുവരുന്ന കലാപം അവസാനിപ്പിക്കാനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും കോംഗോ സർക്കാരിനോടും രാജ്യാന്തര സമൂഹത്തോടും അഭ്യർഥിച്ച് ഫ്രാൻസിസ് മാർപാപ്പ.
ഇന്നലെ വത്തിക്കാനിൽ ത്രികാലജപ പ്രാർഥനയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ. സംഘർഷങ്ങളുടെയും കൂട്ടക്കൊലകളുടെയും വേദനാജനകമായ വാർത്തകളാണ് കോംഗോയിലെ കിഴക്കൻ മേഖലയിൽനിന്ന് കഴിഞ്ഞ രണ്ടാഴ്ചയായി വരുന്നതെന്നും ആയിരങ്ങളാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നതെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.