കോഴിക്കോട്: മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനായി ജില്ലയിലെ എല്ലാ സമുദ്ര-മത്സ്യ ഗ്രാമങ്ങളിലും ഫിഷറീസ് വകുപ്പ് കൃത്രിമ പാര് നിക്ഷേപിക്കുന്നു. 34 മത്സ്യ ഗ്രാമങ്ങളിലാണ് ആദ്യം നിക്ഷേപിക്കുന്നത്.
തിരുവനന്തപുരത്ത് നടപ്പാക്കിയ പദ്ധതി വിജയിച്ചതോടെയാണ് മറ്റിടങ്ങളിലേക്കും ഇതു വ്യാപിപ്പിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് കൃത്രിമ പാര് നിക്ഷേപിക്കുക. ഇതിന്റെ വിശദ പദ്ധതി രേഖ (ഡിപിആർ) തയാറായി. കേന്ദ്ര അനുമതി ലഭിക്കുന്നതോടെ ഫിഷറീസിലെ വിദഗ്ധ സംഘം ഗ്രാമങ്ങളിലെത്തി പരിശോധന നടത്തും.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുടർ നടപടി. ഒരു മീൻപിടിത്ത ഗ്രാമത്തിന്റെ പരിധിയിലുള്ള കടലിൽ 280 പാരുകളാണ് നിക്ഷേപിക്കുക. മീനുകൾ കൂട്ടമായി തമ്പടിക്കുന്നതിനുള്ള സൗകര്യമൊരുക്കി ആഹാര സമ്പാദനത്തിനും പ്രജനനത്തിനും അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കലാണ് പാരുകൾ നിക്ഷേപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
മീനിന്റെ ആവാസവ്യവസ്ഥ പഠിച്ച് അതേ മാതൃകയിൽ കോൺക്രീറ്റിലാണ് പാരുകൾ നിർമിക്കുക. ഇതിൽ പായലും സസ്യങ്ങളും പവിഴപ്പുറ്റുകളും വളരുന്നതോടെ മീനുകൾക്കുള്ള ആവാസവ്യവസ്ഥ രൂപപ്പെടും. ചെറുയാനങ്ങളിൽ മീൻ പിടിക്കുന്നവർക്കും ചൂണ്ട ഇടുന്നവർക്കും പ്രയോജനകരമാവുന്നതാണ് കൃത്രിമ പാര് നിക്ഷേപം. കടലിൽ കൂടുതൽ ദൂരം യാത്ര ചെയ്യാതെ ധാരാളം മീൻപിടിക്കാനാവും. രണ്ട് വർഷംകൊണ്ട് മത്സ്യസമ്പത്ത് വർധിച്ചുതുടങ്ങും.
10 വർഷംകൊണ്ട് പൂർണതോതിൽ മാറ്റമുണ്ടാവും.ചാലിയം, ബേപ്പൂർ, കപ്പക്കൽ, തെക്കെ കടപ്പുറം, മാറാട്, വെള്ളയിൽ, പുതിയകടവ്, തോപ്പയിൽ, കാമ്പുറം, പുതിയങ്ങാടി, പള്ളിക്കണ്ടി, പുതിയാപ്പ സൗത്ത്, പുതിയാപ്പ നോർത്ത്, എലത്തൂർ, കണ്ണൻകടവ്, എടക്കടവ്, ഏഴുകുടിക്കൽ, വലിയമങ്ങാട്, ചെറിയമങ്ങാട്,
വിരുന്നുകണ്ടി,കൊയിലാണ്ടി, കൊല്ലം മൂടാടി, വൻമുഖം, തിക്കോടി, മേലടി, ഇരിങ്ങൽ, വടകര സൗത്ത്, വടകര നോർത്ത്, മാട്ടുങ്ങൽ, മടപ്പള്ളി, മടക്കര, ചോമ്പാല, അഴിയൂർ എന്നിവിടങ്ങളിലാണ് കൃത്രിമപാര് നിക്ഷേപിക്കുന്നത്.