22 വര്‍ഷമായി ആഷ്ഫോര്‍ഡിലാണ് 49 കാരനായ സോജന് കുടുംബസമേതം താമസിക്കുന്നത്. ഇന്ത്യന്‍ സമൂഹത്തിനിടെ ഏറെ പ്രിയപ്പെട്ടവനാണ് അദ്ദേഹം. വിവിധ ഇന്ത്യന്‍ വിഭാഗങ്ങളുമായി അടുത്ത് ഇടപെഴകുന്നതിനാല്‍ ഏവര്‍ക്കും പ്രിയപ്പെട്ടവൻ. എയില്‍സ്ഫോര്‍ഡ് ആന്‍ഡ് ഈസ്റ്റ് സ്റ്റോര്‍ വാര്‍ഡില്‍നിന്നാണ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. കൗണ്‍സിലറായുള്ള പ്രവര്‍ത്തനങ്ങളാണ് പാര്‍ലമെന്റംഗം എന്ന നിലയിലേക്ക് വളരാനുള്ള ചവിട്ടുപടിയായത്.
എന്‍എച്ച്എസ് സര്‍വീസ്, സോഷ്യല്‍ കെയര്‍, റോഡുകള്‍, ബിസിനസുകള്‍, ജീവിതച്ചെലവുകള്‍ തുടങ്ങിയ വിഷയങ്ങളാണ് തന്റെ മുന്‍ഗണന നല്‍കുക എന്ന് സോജന് പറയുന്നു. ഉയരുന്ന ജീവിതച്ചെലവ് സാധാരണക്കാരന് താങ്ങാവുന്നതിലധികമാണ്. ഇതു പരിഹരിക്കാനുള്ള ശ്രമങ്ങളാകും തന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയെന്നും സോജൻ പറഞ്ഞു.
തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിനി ബ്രൈറ്റാണ് ഭാര്യ. മക്കള്‍ മൂന്നു പേരും യുകെയില്‍ വിദ്യാര്‍ഥികളാണ്. പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുമ്പോഴും കുടുംബനാഥന് എന്ന ഉത്തരവാദിത്വങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് സോജന് പറയുന്നു.
ആരോഗ്യ രംഗത്തുനിന്ന് പാര്‍ലമെന്റ് അംഗം എന്ന നിലയിലേക്കുള്ള സോജന്റെ വിജയം യുകെയിലെ മുഴുവന്‍ മലയാളിസമൂഹത്തിനും അഭിമാനം പകരുന്നതാണ്.