നസറുള്ളയെ കൊന്നതിലൂടെ അയാളുടെ ഇരകൾക്കു നീതി ലഭിച്ചുവെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. അതേസമയം, സംഘർഷം ലഘൂകരിക്കാനായിരിക്കും അമേരിക്ക ശ്രമിക്കുകയെന്നും ഇത് വെടിനിർത്തലിന്റെ സമയമാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
നയതന്ത്രതലത്തിൽ വെടിനിർത്തൽ ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്നു ലബനനിലെ വാർത്താവിതരണ മന്ത്രി സിയാദ് മക്കാറി കാബിനറ്റ് യോഗത്തിൽ അറിയിച്ചു.
ലബനനിൽ അടിയന്തര ഓപ്പറേഷൻ ആരംഭിച്ചതായി ലോക ഭക്ഷ്യപദ്ധതി അറിയിച്ചു. പത്തു ലക്ഷത്തോളം പേർക്കു ഭക്ഷണം ലഭ്യമാക്കാനാണ് ശ്രമം. ഇസ്രേലി ആക്രമണം മൂലം രണ്ടു ലക്ഷം പേർ അഭയാർഥികളായിട്ടുണ്ട്. ബെയ്റൂട്ടിലെ തെരുവുകളിലാണു പലരും കഴിച്ചുകൂട്ടുന്നത്. ലബനനിൽനിന്ന് 50,000 പേർ സിറിയയിലേക്കു പലായനം ചെയ്തതായി യുഎൻ അറിയിച്ചു.
യെമനിലെ ഹൂതി കേന്ദ്രങ്ങളിലും ഇസ്രേലി വ്യോമാക്രമണം സന: ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്കു പിന്നാലെ യെമനിലെ ഹൂതി വിമതർക്കുനേരെയും ഇസ്രേലി വ്യോമാക്രമണം. പടിഞ്ഞാറൻ യെമനിൽ ഹൂതി നിയന്ത്രണത്തിലുള്ള ഹൊദെയ്ദ, റാസ ഇസ തുറമുഖങ്ങൾക്കു നേരേയാണ് ഇന്നലെ വ്യോമാക്രമണം നടത്തിയത്. തുറമുഖത്തോടു ചേർന്നുള്ള വൈദ്യുതി നിലയം ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ടുണ്ട്.
ഹൂതികൾക്ക് ഇറാനിൽനിന്ന് ആയുധങ്ങൾ എത്തുന്നതും എണ്ണ കൈമാറ്റവും ഈ തുറമുഖം വഴിയാണ്. രാജ്യത്തിനു നേരേ നടത്തിയ മിസൈലാക്രമണത്തിനു പ്രതികാരമായാണ് യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രേലി സേന അറിയിച്ചു. ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ഈ മാസം മൂന്നു തവണ ഇസ്രയേലിനെ ലക്ഷ്യമാക്കി മിസൈലാക്രമണം നടത്തിയിരുന്നു.