കുർബാനയ്ക്കിടെ നല്കിയ സുവിശേഷ സന്ദേശത്തിൽ സഭാമക്കൾ അതിക്രമങ്ങൾ മറച്ചുവയ്ക്കരുതെന്നും പീഡിതരുടെ ശബ്ദം കേൾക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.
ആവിലായിലെ വിശുദ്ധ ത്രേസ്യയുടെ സഹായിയും കർമലീത്താ സഭാനവീകരണം ബെൽജിയത്തിലെത്തിച്ച സന്യാസിനിയുമായ ആനി ഓഫ് ജീസസിനെ മാർപാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തി.
ഗർഭച്ഛിദ്രനിയമത്തിൽ ഒപ്പുവയ്ക്കാൻ തയാറാകാതിരുന്ന ബൽജിയത്തിലെ ബൗദുയിൻ രാജാവിന്റെ നാമകരണച്ചടങ്ങുകൾ, താൻ റോമിൽ തിരിച്ചെത്തിയാലുടൻ ആരംഭിക്കുമെന്നു മാർപാപ്പ പ്രഖ്യാപിച്ചു. കുർബാനയിൽ 35,000 പേർ പങ്കെടുത്തു.
ശനിയാഴ്ച ഫ്രാൻസിസ് മാർപാപ്പ ലുവെയ്ൻ കത്തോലിക്കാ യൂണിവേഴ്സിറ്റി സന്ദർശിച്ച് വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തി. ലോകത്തിലെ ആദ്യ കത്തോലിക്കാ യൂണിവേഴ്സിറ്റിയാണിത്. ബ്രസൽസിൽനിന്ന് 25 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന യൂണിവേഴ്സിറ്റി 600-ാം വാർഷികാഘോഷത്തിലാണ്.
46-ാം അപ്പസ്തോലികപര്യടനം പൂർത്തിയാക്കിയ മാർപാപ്പ ഇന്നലെ റോമിലേക്കു മടങ്ങി. ലക്സംബർഗ് സന്ദർശിച്ച ശേഷമാണ് അദ്ദേഹം ബെൽജിയത്തിലെത്തിയത്.