ഞായറാഴ്ച നടന്ന വ്യോമാക്രമണത്തിൽ 105 പേർ കൊല്ലപ്പെട്ടതായി ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
തെക്കൻ ബെയ്റൂട്ടിലെ സിദോനിൽ നടന്ന രണ്ട് ആക്രമണങ്ങളിൽ 32 പേർ കൊല്ലപ്പെട്ടതായും ആരോഗ്യമന്ത്രാലയം പറഞ്ഞു. ബാൽബെക് ഹെർമലിന്റെ വടക്കൻ പ്രവിശ്യയിലെ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെടുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലബനനിൽ രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. പത്തു ലക്ഷത്തോളം പേർ പലായനം ചെയ്തു.
ഇതിനിടെ, ഇസ്രയേലുമായി യുദ്ധം തുടരുമെന്നു പ്രഖ്യാപിച്ച് ഹിസ്ബുള്ള ഉപനേതാവ് നയിം കാസിം. നീണ്ട യുദ്ധത്തിന് ഹിസ്ബുള്ള തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ള വധിക്കപ്പെട്ടതിനു ശേഷം ആദ്യമായി ടെലിവിഷനിലൂടെ നടത്തിയ പ്രസ്താവനയിലാണ് നയിം കാസിം ഇക്കാര്യം പറഞ്ഞത്.
ഇസ്രയേൽ കരയാക്രമണം നടത്താൻ തീരുമാനിച്ചാൽ, ഹിസ്ബുള്ള പോരാളികൾ നേരിടാനും പ്രതിരോധിക്കാനും തയാറാണെന്ന് അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എന്നനിലയിൽ നസറുള്ളയ്ക്കു പകരക്കാരനെ തെരഞ്ഞെടുക്കുംവരെ ഹിസ്ബുള്ളയെ നയിക്കുന്നത്.
കമാൻഡർമാർ കൊല്ലപ്പെട്ടാൽ ആ സ്ഥാനത്തേക്കു പുതിയ ആളുകളെത്തുമെന്നും ഇസ്രയേലിന് തങ്ങളുടെ സൈനിക ശേഷിയെ തൊടാനായിട്ടില്ലെന്നും നയിം കാസിം പ്രസ്താവിച്ചു.