തെക്കൻ ലബനനിലെ പലസ്തീൻ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടതായി ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ സീദോനിലെ ഇൻ എൽ ഹിൽവെ അഭയാർഥി ക്യാമ്പിനു നേർക്കാണ് ആക്രമണമുണ്ടായത്. ലെബനനിലെ 12 അഭയാർഥി ക്യാമ്പുകളിൽ ഏറ്റവും വലുതാണിത്.
പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിന്റെ ഫത്താ ഗ്രൂപ്പിലെ ജനറൽ മുനീർ മക്ദയുടെ വീടിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ മക്ദയുടെ മകനും മരുമകളും മറ്റൊരു സ്ത്രീയും മൂന്ന് കുട്ടികളുമാണ് കൊല്ലപ്പെട്ടത്.
തുറമുഖ നഗരമായ സീദോനിൽ ഓഗസ്റ്റിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മക്ദയുടെ സഹോദരൻ ഖലീൽ മക്ദ കൊല്ലപ്പെട്ടിരുന്നു.