മുണ്ടക്കയം: വർഷങ്ങളായി തകർന്നുകിടക്കുന്ന കരിനിലം-പശ്ചിമ-കൊട്ടാരംകട-കുഴിമാവ് റോഡ് യാത്രായോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രൂപീകരിച്ചിരിക്കുന്ന റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ഇന്ന് വൈകുന്നേരം ആറിന് കൊട്ടാരംകടയിൽ ചേരും. റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജൂലൈ ഏഴിന് കരുനിലം മുതൽ കൊട്ടാരംകട വരെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന മനുഷ്യച്ചങ്ങലയുടെയും നാളികേരം ഉടയ്ക്കൽ സമരത്തിന്റെയും തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനാണ് സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്.
ഒട്ടേറെ പ്രതിഷേധങ്ങൾക്ക് രാഷ്ട്രീയ വാക്വാഗ്വാദങ്ങൾക്കും വഴിവച്ച ശബരിമലപാത കൂടിയായ കരിനിലം-പശ്ചിമ-കുഴിമാവ് റോഡ് യാത്ര യോഗ്യമാകാത്തതിനെതിരേ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളിൽനിന്ന് ഉയരുന്നത്. അധികൃതരുടെ ഭാഗത്തുനിന്നുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ ഒന്നിച്ചുകൂടുകയും റോഡ് സംരക്ഷണ സമിതി രൂപീകരിച്ച് പ്രതിഷേധ പരിപാടികൾ ആരംഭിക്കുകയും ചെയ്തത്. റോഡിന്റെ നവീകരണ പ്രവർത്തനം ആരംഭിക്കുന്നതുവരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും റോഡ് സംരക്ഷണസമിതി ഭാരവാഹികൾ പറഞ്ഞു.