പത്തനംതിട്ട: ശമ്പള പരിഷ്കരണത്തിന്റെ അഞ്ച് വർഷ തത്വം പാലിച്ചു കൊണ്ട് 2024 ജൂലൈ ഒന്ന് പ്രാബല്യത്തിൽ വരേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. ശമ്പള പരിഷ്കരണം നടപ്പിൽ വരേണ്ട തീയതി ആയിട്ടും കമ്മീഷനെ നിയമിക്കാൻ പോലും സർക്കാർ തയാറായിട്ടില്ലെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
പതിനൊന്നാം ശമ്പളപരിഷ്കരണ കുടിശിക, 20 ശതമാനം ഡിഎ കുടിശിക, ലീവ് സറണ്ടർ തുടങ്ങി തടഞ്ഞുവച്ചിരിക്കുന്ന ആനുകൂല്യങ്ങൾ നിരവധിയാണ്. പുതുതായി ആനുകൂല്യങ്ങൾ ഒന്നു പോലും നൽകാതെയും, നിലവിൽ ലഭിച്ചു കൊണ്ടിരുന്നവ പിടിച്ചെടുത്തും ഇടതുപക്ഷ സർക്കാർ വഞ്ചനയുടെ പുതിയ ചരിത്രം രചിക്കുകയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് കെപിസിസി അംഗം പി. മോഹൻരാജ് പറഞ്ഞു.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അജിൻ ഐപ്പ് ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷിബു മണ്ണടി, സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.എസ്. വിനോദ് കുമാർ, എം.വി. തുളസിരാധ, സംസ്ഥാന കമ്മിറ്റി അംഗം ബിജ ശാമുവേൽ, ബി. പ്രശാന്ത് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ജി. ജയകുമാർ, എസ്.കെ. സുനിൽ കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി വിഷ്ണു സലിംകുമാർ, ഡി. ഗീത, വിനോദ് മിത്രപുരം, ജി. അനിൽകുമാർ, ജോസ് ഫിലിപ്പ്, എസ്. പ്രേം, അബു കോശി, നൗഫൽ ഖാൻ, ദിലീപ് ഖാൻ, അനു കെ. അനിൽ, ദർശൻ ഡി. കുമാർ, സുനിൽ വി. കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.