ലോകായുക്തയുടെ അധികാരം കവർന്ന്, ഒരു സർക്കാർ വകുപ്പിന്റെ തലത്തിലേക്കു ഭരണഘടനാ സ്ഥാപനത്തെ ചുരുക്കുന്നു എന്ന വിമർശനം നേരിട്ട ലോകായുക്ത നിയമഭേദഗതിയാണു ഗവർണർ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്ക്കാൻ തീരുമാനിച്ചതിൽ പ്രധാനം.
സർവകലാശാല ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ ഒഴിവാക്കി പകരം പൊതുമണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ ചാൻസലർമാരായി നിയമിക്കുന്നതിനുള്ള യൂണിവേഴ്സിറ്റി നിയമ ഭേദഗതി, വൈസ് ചാൻസലർ നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയിൽ സർക്കാരിന് മേൽക്കൈ നൽകുന്ന ബിൽ, സർവകലാശാല അപ്പലേറ്റ് അഥോറിറ്റി സംബന്ധിച്ച ബിൽ എന്നിവയും രാഷ്ട്രപതിക്ക് അയയ്ക്കും. ഗവർണർകൂടി ഉൾപ്പെടുന്ന നിയമ ഭേദഗതികളിൽ രാഷ്ട്രപതി തീരുമാനമെടുക്കുന്നതാണ് ഉചിതം എന്ന് ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
മിൽമയുടെ അധികാരം പിടിച്ചെടുക്കാനുള്ള ഇടതുമുന്നണി നീക്കത്തിന്റെ ഭാഗമായി പാൽ സഹകരണ സംഘങ്ങളിലെ അഡ്മിനിസ്ട്രേറ്റർമാർക്ക് വോട്ടവകാശം നൽകിയുള്ള സർക്കാരിന്റെ സഹകരണ നിയമഭേദഗതി ബില്ലും രാഷ്ട്രപതിക്ക് അയയ്ക്കുന്നവയുടെ പട്ടികയിലുണ്ട്. ഈ ബില്ലിനെതിരേ കോണ്ഗ്രസ് കോടതിയെ സമീപിച്ചിരുന്നു.
രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച ബില്ലുകൾ: സർവകലാശാല നിയമ ഭേദഗതി ബിൽ- 2021 (2 എണ്ണം), ലോകായുക്ത ഭേദഗതി ബിൽ, ഗവർണറുടെ അധികാരം കവരുന്ന സർവകലാശാല ഭേദഗതി ബിൽ- 2022 (2 എണ്ണം), സർവകലാശാല സേർച്ച് കമ്മിറ്റി വിപുലീകരണ ബിൽ, സഹകരണ നിയമഭേദഗതി ബിൽ (മിൽമ).