ഗുരുവായൂർ: വടക്കേ ഔട്ടർ റിംഗ് റോഡിൽ ഖാദി ഭവന് മുന്നിലായി അപകടഭീഷണി ഉയർത്തി വലിയ കുഴി രൂപപ്പെട്ടു. വലിയ ഗതാഗത തിരക്കുള്ള റോഡിലാണ് വലിയ കുഴി രൂപപ്പെട്ടത്. റോഡിന് നടുവിലായി ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ അരയടി വലിപ്പത്തിലാണ് കുഴി രൂപപ്പെട്ടത്. രണ്ട് മണിക്കൂർ കഴിഞ്ഞപ്പോഴേക്കും കുഴിയുടെ വ്യാസം ഇരട്ടിയായി. മഴപെയ്ത വെള്ളം കുഴിയിലൂടെ ഇറങ്ങിയതോടെ മണ്ണ് ഒലിച്ചുപോയി വലിയ ഗർത്തമായി.
കൗൺസിലർ കെ.പി. ഉദയൻ ടെമ്പിൾ പോലീസ്, പൊതുമരാമത്ത് വകുപ്പ് എന്നിവരെ വിവരമറിയിച്ചു. എസ്ഐ കെ.ഗിരിയുടെ നേതൃത്വത്തിൽ പോലീസ് എത്തി കുഴിക്കുചുറ്റും സുരക്ഷയൊരുക്കി. പിന്നീട് പൊതുമരാമത്ത് വകുപ്പ്, ജല അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പോലീസിന്റെ നിർദേശപ്രകാരം കുഴിക്ക് ചുറ്റും ബാരിക്കേഡ് സ്ഥാപിച്ചു. പൊതുമരാമത്ത് വകുപ്പ് ജല അതോറിറ്റിയും സംയുക്തമായി റോഡ് പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.