ചോയ്യങ്കോട്: കഴിഞ്ഞ ദിവസം നാട്ടുകാർ പുലിയെ കണ്ടതായി പറയുന്ന ചോയ്യങ്കോട് കക്കോലിലെ പാറപ്രദേശത്തിനു സമീപം വനംവകുപ്പ് കാമറകൾ സ്ഥാപിച്ചു.
നാട്ടുകാർ പകർത്തിയ വീഡിയോയിൽ കാണുന്ന ദൃശ്യം പുലിയുടേതു തന്നെയാണെങ്കിലും കാൽപാടുകൾ ഉൾപ്പെടെ മറ്റു തെളിവുകളൊന്നും ലഭ്യമാകാത്ത സാഹചര്യത്തിലാണ് രണ്ടു സ്ഥലങ്ങളിലായി കാമറകൾ സ്ഥാപിച്ചത്.
പ്രദേശത്ത് രാത്രികാലങ്ങളിൽ വനംവകുപ്പിന്റെ പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. അതേസമയം കാരാട്ട് ഭാഗത്ത് ഒരു പൂച്ചയുടെ ജഡം വികൃതമാക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. നാട്ടുകാർ ഇതിന്റെ ഫോട്ടോയെടുത്ത് വനംവകുപ്പിന് അയച്ചുനല്കിയെങ്കിലും ഉദ്യോഗസ്ഥരെത്തുമ്പോഴേക്കും ജഡം അപ്രത്യക്ഷമായിരുന്നു. മറ്റേതെങ്കിലും ജീവി കടിച്ചുകൊണ്ടുപോയതാകാമെന്നാണ് നിഗമനം.