ചോയ്യംകോട്: ചോയ്യംകോട് കക്കോൽ പള്ളത്തിന് സമീപം പുലിയെ കണ്ടതായി നാട്ടുകാർ. ആളുകളെ കണ്ട് ഓടിമറയുന്ന പുലിയുടെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
വീഡിയോയിൽ കാണുന്നത് പുലിയെ തന്നെയാണെങ്കിലും പ്രദേശത്ത് കാൽപാടുകളോ മറ്റടയാളങ്ങളോ ലഭ്യമല്ലെന്ന് ഭീമനടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.എൻ. ലക്ഷ്മണൻ പറഞ്ഞു.
വിശാലമായ പാറപ്രദേശങ്ങളിലെ പുൽപ്പരപ്പുകൾക്കിടയിൽ ശുദ്ധജലം കെട്ടിനില്ക്കുന്ന ഇടങ്ങളാണ് നാട്ടുഭാഷയിൽ പള്ളങ്ങൾ എന്നറിയപ്പെടുന്നത്. കക്കോലിലെ പള്ളത്തിനു സമീപം വെള്ളംകുടിച്ച് വിശ്രമിക്കുന്ന നിലയിലാണ് പുലിയെ കണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്. അടുത്തൊന്നും വളർത്തുമൃഗങ്ങളോ തെരുവുനായ്ക്കളോ പുലിയുടെ ആക്രമണത്തിനിരയായതായി സൂചനയില്ല. എങ്കിലും വനംവകുപ്പ് പ്രദേശത്ത് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം. അജിത്കുമാർ, വി.കെ. യദുകൃഷ്ണൻ, എം. ഹരി എന്നിവരും സ്ഥലത്തെത്തിയിരുന്നു.