തലശേരി: എരഞ്ഞോളി കുടക്കളത്ത് ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവത്തിൽ തലശേരി പോലീസ് സബ്ഡിവിഷൻ പരിധികളിലെ അഞ്ചിടങ്ങളിൽ പ്രത്യേക പോലീസ്സംഘം ബോംബിനായി ഇന്നലെയും തെരച്ചിൽ നടത്തി. കണ്ണൂർ കൂടാതെ വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും തെരച്ചിൽ സംഘത്തിലുണ്ട്. കതിരൂർ, പാനൂർ, ന്യൂമാഹി, ധർമടം, തലശേരി എന്നിവടങ്ങളിലായിരുന്നു തെരച്ചിൽ.
വേലായുധൻ മരിച്ച വീടിന്റെ പരിസരത്ത് ഗ്രാസ് കട്ടർ ഉപയോഗിച്ച് കുറ്റിക്കാടുകൾ വെട്ടി അരിച്ചു പെറുക്കി. എന്നാൽ, ബോംബുകൾ ഒന്നും കണ്ടെത്താനായില്ല. ആൾപാർപ്പമില്ലാത്ത വീടുകളിൽ അതിക്രമിച്ചു കയറി അനാശാസ്യവും മദ്യപാനവും നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാനായി ഇത്തരം വീടുകൾ നിരീക്ഷണ വലയത്തിലാക്കുമെന്ന് തലശേരി എസിപി കെ.എസ്. ഷഹൻഷാ പറഞ്ഞു. എസിപിയുടെ നേതൃത്വത്തിൽ പോലീസ് ഓഫീസർമാരായ ബിജു ആന്റണി, പി.പ്രസാദ്, ബോംബ് സ്ക്വാഡ് എസ്ഐ എം.സി. ജിയാസ് തുടങ്ങിയവരും കണ്ണൂർ റൂറൽ, സിറ്റി പരിധിയിലെ മറ്റ് ഉദ്യോഗസ്ഥരും സ്ഫോടക വസ്തുക്കൾ തിരയാനെത്തിയ സംഘത്തിലുണ്ടായിരുന്നു.