ഇതിനു പുറമേ പാഷൻ ഫ്രൂട്ട് വിദേശ രാജ്യങ്ങളിലേക്കും വൻതോതിൽ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. മാളുകളിലെത്തുന്പോൾ പാഷൻഫ്രൂട്ടിന്റെ വില 250 മുതൽ 300 വരെയായി ഉയരും. പാഷൻഫ്രൂട്ട് ഉപയോഗിച്ചുള്ള മൂല്യവർധിത ഉത്പന്നങ്ങൾക്കും വിപണിയിൽ വലിയ ഡിമാന്റുണ്ട്. ഇവ നിർമിച്ച് കയറ്റുമതി ചെയ്യുന്ന വിവിധ സ്ഥാപനങ്ങളും പ്രവർത്തിച്ചു വരുന്നുണ്ട്.
കാന്തല്ലൂരിൽ ഉത്പാദിപ്പിക്കുന്ന പാഷൻഫ്രൂട്ടിനും വിപണിയിൽ വൻ ഡിമാന്‍ഡുണ്ട്. കിലോയ്ക്ക് 45-50 രൂപ നിരക്കിൽ വില ലഭിച്ചാൽ കൃഷി ലാഭകരമാണെന്ന് കർഷകർ പറയുന്നു. വിത്തുകൾ മുളപ്പിച്ചും തണ്ടുകൾ മുളപ്പിച്ച് തൈകളാക്കിയും പാഷൻ ഫ്രൂട്ട് നടാം. മഞ്ഞ, പിങ്ക്, നീല, വയലറ്റ് നിറങ്ങളിൽ പാഷൻ ഫ്രൂട്ടുണ്ടെങ്കിലും ഇതിൽ മഞ്ഞനിറമുള്ളതാണ് മെച്ചവും ഗുണപ്രദവുമെന്ന് കർഷകർ പറയുന്നു.
ഡയബറ്റിക് രോഗികൾ പാഷൻ ഫ്രൂട്ടിന്റെ ചാറും ഇലയിട്ടു തിളപ്പിച്ച വെള്ളവും രോഗശമനത്തിനായി ഉപയോഗിക്കുന്നുമുണ്ട്. ചെറിയ അധ്വാനത്തിലൂടെ മെച്ചപ്പെട്ട വരുമാനം നേടാനാവുമെന്നതാണ് പാഷൻ ഫ്രൂട്ട് കൃഷി ചെയ്യുന്നതിനായി കർഷകരെ പ്രേരിപ്പിക്കുന്ന ഘടകം. ഇതിനിടെ ഉത്പാദനം കൂടുന്പോൾ വില ഇടിച്ചുതാഴ്ത്താനുള്ള ശ്രമവും ഇടനിലക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്നതായി കർഷകർ ചൂണ്ടിക്കാട്ടി.