ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ വേനല്ക്കാലത്തു പലയിടങ്ങളിലും തോട്ടങ്ങളില്‍ കര്‍ഷകര്‍ കൃത്രിമജലസേചന മാര്‍ഗങ്ങള്‍ ഒരുക്കിയിരുന്നു. ഉണക്കു ബാധിക്കാതിരിക്കാന്‍ തോട്ടത്തിനു മുകളില്‍ പച്ച നെറ്റ് വിരിച്ച വകയിലും വന്‍ ബാധ്യതയുണ്ടായി. വേനലിന്റെ ആഘാതം ഈ സീസണില്‍ ഉത്പാദനത്തില്‍ വന്‍ കുറവിനു കാരണമാകുമെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്.
കൃഷി വര്‍ധിച്ചതോടെ കാനിയുടെ (നടീല്‍വസ്തു) വില ഇരട്ടിയിലേറെ ഉയര്‍ന്നു 15 രൂപ വരെയെത്തിയതും കര്‍ഷകര്‍ക്കു തിരിച്ചടിയായി. കൃഷി ലാഭകരമെന്നു വന്നതോടെ, പല കര്‍ഷകരും റബര്‍ കൃഷി പൂര്‍ണമായി ഒഴിവാക്കി പൈനാപ്പിളിലേക്കു മാത്രമായി തിരിഞ്ഞിരുന്നു.
ഉത്തരേന്ത്യന്‍ കാലാവസ്ഥ അനുകൂലമായാല്‍ ഡിസംബറിലും വിലയില്‍ കാര്യമായ കുറവു കര്‍ഷകര്‍ പ്രതീക്ഷിക്കുന്നില്ല. പിന്നാലെ, റംസാന് നോമ്പുകാലത്തു ഡിമാൻഡ് വീണ്ടും വര്‍ധിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ ഈ സമയത്ത് ഓര്‍ഡര്‍ ലഭിക്കും. തുടര്‍ച്ചയായ മാസങ്ങളില്‍ മികച്ച വില ലഭിച്ചാല്‍ നഷ്ടമില്ലാതെ കൃഷിയുമായി മുന്നോട്ടുപോകാന്‍ കഴിയുമെന്നു കര്‍ഷകര്‍ പറയുന്നു.