മോങ്തോങ്, മൊസാങ്കിംങ്, ബ്ലാക്ക് ത്രോണ്‍, റെഡ് ത്രോണ്‍ തുടങ്ങിയ ഇനങ്ങളാണു കേരളത്തിൽ കൃഷി ചെയ്തു വരുന്നത്. ഉയർന്ന സ്ഥലങ്ങളിൽ ലീലാ പ്ലൈ എന്ന ഇനം തികച്ചും അനുയോജ്യമാണ്.
പൂർണ വളർച്ചയെത്തിയ ഒരു മരത്തിൽ നിന്നു വർഷം 100 പഴങ്ങൾ വരെ പ്രതീക്ഷിക്കാം. വിപണിയിൽ നല്ല ഡിമാൻഡുള്ള പഴമാണ് ലോംഗൻ. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ് ഈ പഴവർഗച്ചെടി.
എന്നാൽ, നല്ല ഇനങ്ങളുടെ അഭാവം പ്രശ്നമാണ്. അത്യുത്പാദന ശേഷിയുള്ള ഡയമണ്ട് റീവർ, ബ്ലാക്ക് ലീഫ് തുടങ്ങിയ ഇനങ്ങൾ കൃഷി ചെയ്താൽ വലിയ സാധ്യതയാണ് നിലവിലുള്ളത്.
തായ്ലൻഡിൽ നിന്നു വൻ തോതിൽ ഇറക്കുമതി ചെയ്യുന്ന ലോംഗൻ, ഇതിനോടകം മാർക്കറ്റിൽ ശ്രദ്ധേയ സ്ഥാനം നേടിക്കഴിഞ്ഞു. വിയറ്റ്നാമിന്റെ ചെലവിൽ നമ്മൾ വളർത്തിയെടുത്ത പഴച്ചെടിയാണ് ഡ്രാഗണ്‍ ഫ്രൂട്ട്.
അമിത ഉത്പാദനത്തെത്തുടർന്നു വില്പനയ്ക്കായി ഇന്ത്യയിൽ എത്തിച്ച പഴങ്ങളുടെ നിറവും ഭംഗിയുമാണു നാട്ടുകാരെ ആകർഷിച്ചത്. രുചികൂടി നാവിനു പിടിച്ചതോടെ അതൊന്നു പരീക്ഷിക്കാൻ നമ്മൾ തീരുമാനിക്കുകയായിരുന്നു.
അധിക കാലമാകുന്നതിനു മുന്‍പുതന്നെ അതു വിദേശ പഴങ്ങളുടെ കൂട്ടത്തിൽ പ്രമുഖസ്ഥാനം നേടുകയും ചെയ്തു. ഡ്രാഗണ്‍ ഫ്രൂട്ട് ഇനങ്ങൾ പലതുണ്ടെങ്കിലും വിപണിക്കു പ്രിയം മലേഷ്യൻ പിങ്ക് ഇനങ്ങളോടാണ്.
300-500 ഗ്രാം വരെ തൂക്കമുള്ള പഴത്തിന്റെ രുചിയും മികച്ചതാണ്. വെളുത്ത ഇനങ്ങളോട് പൊതുവേ താത്പര്യക്കുറവാണ്. മഞ്ഞ ഇനങ്ങൾക്ക് ഡിമാൻഡുണ്ടെങ്കിലും ഉത്പാദനക്ഷമത കുറവാണ്.
രണ്ടടി നീളത്തിൽ കുറയാത്ത തണ്ടുകളാണു നടേണ്ടത്. കോണ്‍ക്രീറ്റ് കാലുകൾ നാട്ടി അതിനു മുകളിൽ ടയറുകൾ സ്ഥാപിച്ചാണു സാധാരണ കൃഷി. എന്നാൽ, ചെടി നന്നായി വളർന്നു കഴിഞ്ഞാൽ പലപ്പോഴും ഈ ടയർ വളയങ്ങളിൽ ശിഖരങ്ങൾ പിടിച്ചു നിൽക്കാറില്ല.
അതിനു പകരം കാലുകൾക്കു മുകളിൽ കോണ്‍ക്രീറ്റു വളയങ്ങൾ സ്ഥാപിക്കേണ്ടി വരും. പ്രാരംഭ ചെലവുകൾക്കായി ഏക്കറിന് ഏകദേശം 7-8 ലക്ഷം രൂപ വേണ്ടി വരും. ഒരു വർഷത്തിനുള്ളിൽ പൂവിടും.
മൂന്നാം വർഷം 10 ടണ്ണിനു മുകളിൽ വിളവ് കിട്ടും. വിളവെടുപ്പിനു ശേഷം പ്രൂണിംഗ് നടത്തണം. 20 വർഷം വരെ ചെടിക്ക് ആയുസുണ്ട്. സാധാരണ നിലയിൽ മൊത്തവില കിലോയ്ക്ക് 100-150 രൂപയും ചില്ലറയ്ക്ക് 200 രൂപ വരെയും വിലയുണ്ട്.
മഴ കൂടിയ സ്ഥലങ്ങളിൽ രോഗങ്ങൾ കൂടുതലായി കണ്ടുവരാറുണ്ട്. ചൂടു കൂടിയാൽ ചെടിയുടെ തണ്ടുകൾ പൊള്ളിപ്പോകുകയും ചെയ്യും. ചിരപരിചിതമെങ്കിലും ബ്രസീലുകാരനായ പാഷൻ ഫ്രൂട്ടിന് കേരളത്തിൽ വലിയ സാധ്യതയാണുള്ളത്.
മഞ്ഞ, പർപ്പിൾ, ഉള്ള് വെളുത്ത പർപ്പിൾ ഇനങ്ങളാണു സാധാരണ കൃഷി ചെയ്യുന്നത്. ഇതിൽ പർപ്പിൾ ഇനങ്ങൾക്കാണു കൂടുതൽ ഡിമാൻഡ്. ഭക്ഷ്യ ആവശ്യത്തിനാണ് ഈ ഇനങ്ങൾ പ്രധാനമായും ഉപയോഗിക്കുന്നത്.
അല്പം പുളി രസം കലർന്ന മഞ്ഞ ഇനം പൾപ്പ് നിർമാണത്തിനാണു കൃഷി ചെയ്യുന്നത്. വയനാട്, ഇടുക്കി തുടങ്ങിയ ഉയർന്ന സ്ഥലങ്ങളിൽ ഇവ നന്നായി വിളയും. ഏക്കറിന് 5-10 ടണ്‍ വരെ ആദായം കിട്ടും.
നല്ല ആദായമുണ്ടാക്കാൻ കഴിയുന്ന മറ്റൊരു പഴവർഗ വിളയാണു പപ്പായ. നാടൻ ഇനങ്ങൾക്കൊപ്പം തയ്വാൻ റെഡ് ലേഡി ഇനമാണു നാട്ടിൽ വ്യാപകമായി കൃഷി ചെയ്യുന്നത്.
ഈ ഇനങ്ങളിൽ വൈറസ് ബാധ കണ്ടു തുടങ്ങിയതിനാൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇവയെ വെല്ലുന്ന ആദായം തരുന്ന ഇനമാണ് വെൽക്കം പാപ്പായ.
പ്രതിരോധ ശേഷി കൂടുതലുള്ള ഈ ഇനങ്ങളെ അങ്ങനെ വൈറസ് ബാധിക്കാറുമില്ല. നല്ല കാന്പും മധുരവുമുള്ളതിനാൽ ഉപഭോക്താക്കൾക്കു പ്രിയവുമാണ്. ഓരോ പഴത്തിനും ഒന്നര മുതൽ രണ്ടു കിലോ വരെ തൂക്കവുമുണ്ടാകും.
ഏറെക്കാലം തമിഴ്നാട് കുത്തകയാക്കി വച്ചിരുന്ന തണ്ണിമത്തൻ കേരളത്തിലും നന്നായി വിളയും. സമീപ കാലത്ത് കൂടുതൽ കർഷകർ തണ്ണി മത്തൻ കൃഷിയിൽ വ്യാപൃതരായിട്ടുണ്ട്.
വേനൽക്കാലത്ത് തീൻ മേശകളിൽ ഒഴിച്ചു കൂടാനാവാത്ത പഴമായി ഇതു മാറിയിരിക്കുന്നു. ആഭ്യന്തര വിപണിയിൽ മാത്രമല്ല ആഗോള തലത്തിലും നല്ല ഡിമാൻഡുള്ള പഴമാണിത്.
പല നിറത്തിലും വലിപ്പത്തിലും രൂപത്തിലുമുള്ള തണ്ണി മത്തൻ ഇനങ്ങളുണ്ട്. വെളുപ്പ് കലർന്ന പച്ച, കടുംപച്ച, മഞ്ഞ നിറങ്ങളിൽ കാണുന്ന ഇനങ്ങളാണ് കൂടുതലും കൃഷി ചെയ്യാറുള്ളത്.
പ്ലാവ് നാടനാണെങ്കിലും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർ കൂടുതലായും വിദേശി ഇനങ്ങളാണു നട്ടു പരിപാലിക്കുന്നത്. അതിൽ വിയറ്റ്നാം സൂപ്പർ ഏർളിയാണ് വ്യാപകം.
വലിയ മാർക്കറ്റുള്ള ഇടിച്ചക്കയ്ക്ക് അത്യുത്തമമാണു വിയറ്റ്നാം ഏർളി. മൂപ്പെത്തുന്നതിനു മുന്‍പു വിളവെടുക്കുന്ന ഇടിച്ചക്ക ഒന്നിന് ഒരു കിലോയിൽ കൂടുതൽ തൂക്കമുണ്ടാകും.
കായ്ച്ച് ആദ്യ രണ്ടു വർഷം ഇടിച്ചക്ക മാത്രം വിളവെടുക്കുന്നതാണു നല്ലത്. മരം വലുപ്പം വയ്ക്കുന്നതിന് അനുസരിച്ചു പിന്നീട് പഴച്ചക്കയും പറിച്ചെടുക്കാം. 15ഃ15 അടി അകലത്തിൽ ഏക്കറിൽ 200 തൈകൾ വരെ നട്ടു പരിപാലിക്കാം.
പഴച്ചക്കയ്ക്ക് ഏറ്റവും പറ്റിയ ഇനം ജെ-33 ആണ്. 25ഃ25 അകലത്തിലാണു നടേണ്ടത്. പ്രകാശ് ചന്ദ്ര എന്ന ഇനം ഇടിച്ചക്കയ്ക്കും പഴത്തിനും പറ്റും. എല്ലാ ഇനങ്ങളും നിശ്ചിത കാലയിളവിൽ തായ്ത്തണ്ടിൽ സൂര്യപ്രകാശം ലഭിക്കത്തക്ക വിധം പ്രൂണ്‍ ചെയ്യണമെന്നു മാത്രം.
പഴവർഗ ചെടികളിൽ ഏറെയും തനി വിളയായി കൃഷി ചെയ്യേണ്ടവയാണെങ്കിലും പാഷൻ ഫ്രൂട്ടും പപ്പായയും തണ്ണി മത്തനും ഇടവിളയായും കൃഷി ചെയ്യാം.
ഉദാഹരണത്തിനു ദീർഘകാല വിളയായ മാങ്കോസ്റ്റിൻ നട്ട് ആദ്യവർഷം തണൽ കൊടുക്കണം. അതിന് പന്തലിട്ട് പാഷൻ ഫ്രൂട്ട് നട്ടു വളർത്തിയാൽ മതി. ആറാം മാസം വിളവെടുക്കാം. തണലുമായി വരുമാനവുമായി.
ഇതിനൊപ്പം തണ്ണിമത്തനും വളർത്താം. മണ്ണിൽ പടർന്നു വളരുന്ന തണ്ണിമത്തൻ 65-ാം ദിവസം വിളവെടുക്കാം. ഏക്കറിന് 10-20 ടണ്‍ വരെ വിളവ് കിട്ടും. ഏട്ടാം മാസത്തിൽ വിളവെടുക്കാവുന്ന പപ്പായ കൂടി നട്ടാൽ വരുമാനം പലമടങ്ങാകും. ഏക്കറിന് 50 ടണ്‍ വരെ വിളവ് ലഭിക്കും.
അവ്ക്കാഡോയ്ക്ക് ഇടവിളയായി ട്രെല്ലീസ് മാതൃകയിൽ പാഷൻ ഫ്രൂട്ട് കൃഷി ചെയ്ത് അധിക വരുമാനമുണ്ടാക്കാം. റംബൂട്ടാൻ, ദുരിയാൻ, ലോംഗൻ എന്നിവയ്ക്കായി ഇടവിളയായി ആദ്യ രണ്ടുവർഷം പൈനാപ്പിൾ കൃഷി ചെയ്യാം.