പുരയിടത്തിൽ പാറയുള്ള ഭാഗം പോലും തരിശിടാൻ ഈ കർഷകൻ തയാറല്ല. ഗ്രോ ബാഗ് ഉയോഗിക്കാമെന്നു വച്ചാൽ വില കൂടുതലും. ഇതോടെ സുഹൃത്തുക്കളുടെ വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും എത്തിച്ച സിമന്റ് ചാക്കുകളിൽ ജൈവളവും പുരയിടത്തിലെ കരിയിലയും മണ്ണും മിക്സ് ചെയ്തു നിറച്ചു.
ഇവ പാറപ്പുറത്ത് നിരത്തിവച്ച് അതിൽ വെണ്ട വിത്തുൾപ്പെടെ പാകി മുളപ്പിച്ചു. മുട്ടത്തോടും തേയില ചണ്ടിയും വളമായി നൽകി. ചെടികൾക്ക് ആവശ്യമായ കാത്സ്യം ലഭിക്കുന്നതിനാണ് ഇവ നൽകുന്നത്. സാധാരണയിൽ കൂടുതൽ വിളവ് ലഭിച്ചതായും ആന്റണി പറഞ്ഞു.
കൃഷിയിടത്തിലെ കള ഉൾപ്പെടെ ഒഴിവാക്കാൻ സാധിക്കുന്നതിനാൽ ജോലിഭാരവും കുറയും. പാറപ്പുറത്തു മാത്രമല്ല വീടിന്റെ ടെറസുകളിലും ഇപ്രകാരം കൃഷി ചെയ്യാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരുവട്ടം വിളവെടുപ്പ് പൂർത്തിയാകുന്ന മുറയ്ക്ക് അടുത്ത കൃഷിയിറക്കും.
കാലാവസ്ഥയിലെ വ്യതിയാനമനുസരിച്ചു കൃഷിയിലും മാറ്റം വരുത്തും. മഴക്കാലത്തുള്ള കൃഷിയായിരിക്കില്ല വേനലിൽ. നനയ്ക്കുന്നതിനു പുരയിടത്തിൽ ഒരു കുളവും നിർമിച്ചിട്ടുണ്ട്. ഇതിൽ തിലോപ്പിയ ഉൾപ്പെടെയുള്ള മത്സ്യങ്ങളും വളർത്തുന്നുണ്ട്.
കാർഷിക മേഖലയിൽ നേട്ടം കൊയ്യുന്ന നിരവധി കർഷകരുമായി ബന്ധമുള്ളതിനാൽ അവരുമായി അറിവുകൾ കൈമാറുകയും പുതിയ കൃഷിരീതികൾ പരീക്ഷിക്കുകയും ചെയ്യുക ആന്റണിയുടെ രീതിയാണ്.
ഗുണമേന്മയുള്ള വിത്തുകൾ ആന്റണിയുടെ കൃഷിവിജയം നേരിൽക്കണ്ട പലരും വിത്തുകളും തൈകളും ചോദിച്ചു വീട്ടിലെത്താൻ തുടങ്ങിയതോടെ ആ വഴിക്കുള്ള വരുമാന സാധ്യതയും ആന്റണി മുന്നിൽക്കണ്ടു. ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ എത്താൻ തുടങ്ങിയതോടെ കവറുകളിൽ അയച്ചു നൽകാൻ തീരുമാനിച്ചു.
ഈ സൗകര്യം പ്രയോജനപ്പെടുത്തി പ്രതിദിനം നിരവധിപ്പേരാണു വിത്തുകൾക്ക് ഓർഡർ നൽകുന്നത്. കാർഷിക രംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവ സന്പത്ത് കൈമുതലായുള്ള ഇദ്ദേഹത്തിന് ഗുണമേ· കൂടിയ വിത്തുകൾ തെരഞ്ഞെടുക്കാനും പ്രത്യേക വൈഭവമുണ്ട്.
ആദ്യമൊക്കെ മറ്റിടങ്ങളിൽ നിന്നാണ് വിത്തുകൾ വാങ്ങിയിരുന്നത്. പിന്നീട് സ്വന്തമായി വിത്തുകൾ പാകപ്പെടുത്താൻ തുടങ്ങിയതോടെ പുറമെ നിന്നു വാങ്ങാതായി. പച്ചക്കറികൾ സമീപത്തെ കർഷക വിപണിയിലാണ് വിൽക്കുന്നത്.
പുരസ്കാരങ്ങളുടെ തിളക്കം ജൈവപച്ചക്കറി കൃഷിയിൽ മികവ് തെളിയിച്ചതിന്റെ പേരിൽ ഇതിനോടകം നിരവധി പുരസ്കാരങ്ങളാണ് ആന്റണിയെത്തേടി എത്തിയിട്ടുള്ളത്. 2023-ലെ ടാറ്റയുടെ മികച്ച ജൈവകർഷക അവാർഡ് തിരൂരിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി.
ജില്ലയിൽ നിന്നു മാത്രം ഇതിനോടകം 25-ഓളം അവാർഡുകളും അംഗീകാരവും കാൽനൂറ്റാണ്ടായി ദീപികയുടെ ഏജന്റായി പ്രവർത്തിക്കുന്ന ഈ കർഷകനു ലഭിച്ചിട്ടുണ്ട്. തന്റെ കാർഷിക അനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കിടാനും അതുവഴി കാർഷിക സംസ്കാരം വളർത്തിയെടുക്കാനും ആന്റണി ശ്രമിക്കുന്നു.
ഫോണ് : 7907295075.