എടത്വ: പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് നാളെ കൊടിയേറും. മേയ് 14ന് എട്ടാമിടത്തോടെ സമാപിക്കും. പ്രധാന തിരുനാള്‍ മേയ് ഏഴിനാണ്. അന്ന് ഉച്ചകഴിഞ്ഞ് നാലിന് വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുള്ള ചരിത്ര പ്രസിദ്ധമായ പ്രദക്ഷിണം പള്ളിക്കുചുറ്റും നടക്കും.
എട്ടാമിടത്തിന് കുരിശടിയിലേക്കും പ്രദക്ഷിണമുണ്ടാകും. കേരളത്തിനുപുറമേ തമിഴ്നാട്, കര്‍ണാടകം, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്നിന്നുള്പ്പെടെയുള്ള ആയിരക്കണക്കിന് തീര്‍ഥാടകര്‍ തിരുനാളില്‍ പങ്കെടുക്കാനായി നാളെ മുതല്‍ എടത്വ പള്ളിയിലേക്ക് എത്തിച്ചേരും. മേയ് മൂന്നിനു രാവിലെ 7.30 ന് ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം പള്ളിയുടെ പ്രധാനകവാടത്തില്‍ സ്ഥാപിക്കുന്നതോടെ പെരുന്നാളിന് തിരക്കേറും.
നാളെ പുലര്‍ച്ചെ 5.45ന് മധ്യസ്ഥ പ്രാര്‍ഥന, കുര്‍ബാന എന്നിവയ്ക്കു ശേഷം 7.30ന് വികാരി ഫാ. ഫിലിപ് വൈക്കത്തുകാരന്റെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റും. നാളെ മുതല്‍ തിരുനാള്‍ ദിവസങ്ങളില്‍ എല്ലാ ദിവസവും 5.45ന്, 7.45ന്, 10ന്, നാലിന്, ആറിന് മധ്യസ്ഥ പ്രാര്‍ഥന, ലദീഞ്ഞ്, വി. കുര്‍ബാന, രാത്രി ഏഴിന് കുരിശടിയില്‍ മധ്യസ്ഥ പ്രാര്‍ഥന എന്നിവയും നടക്കും. 28 മുതല്‍ എല്ലാ ദിവസവും പുലര്‍ച്ചെ 4.45 നും വൈകുന്നേരം ആറിനും തമിഴിലും വി. കുര്‍ബാന നടക്കും.
അഞ്ചിനു രാവിലെ 7.45ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലും ആറിനു രാവിലെ 5.45ന് ചങ്ങനാശേരി സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്റെ കാര്‍മികത്വത്തിലും മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന എന്നിവ നടക്കും. ആറിനു വൈകുന്നേരം അഞ്ചിന് ചെറിയരൂപവും എഴുന്നള്ളിച്ചുള്ള പ്രദക്ഷിണം. പ്രധാന തിരുനാള്‍ദിനമായ ഏഴിനു രാവിലെ ഒന്‍പതിന് ആര്‍ച്ച്ബിഷപ് ഡോ. പീറ്റര്‍ റെമിജിയൂസിന്റെ കാര്‍മികത്വത്തില്‍ തമിഴ് വിശുദ്ധ കുര്‍ബാന.
10.30ന് തക്കല രൂപത ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന് എസ്ഡിവിയുടെ കാര്‍മികത്വത്തില്‍ തമിഴ് സിറോ മലബാര്‍ ക്രമത്തില്‍ വിശുദ്ധ കുര്‍ബാന. ഉച്ചയ്ക്ക് 12ന് ചങ്ങനാശ്ശേരി അതിരൂപത സിഞ്ചെല്ലൂസ് ഫാ. ജോസഫ് വാണിയപ്പുരയക്കലിന്റെ കാർമികത്വത്തില്‍ മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധകുര്‍ബാന. മൂന്നിന് തമിഴ് തിരുനാള്‍ കുര്‍ബാന. കുഴിത്തുറൈ രൂപത ബിഷപ് ഡോ. ആല്‍ബര്‍ട്ട് അനസ്താസ് കാര്‍മികത്വം വഹിക്കും. നാലിന് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ അദ്ഭുത തിരുസ്വരൂപം വഹിച്ചുള്ള തിരുനാള്‍ പ്രദക്ഷിണം. ഫാ. ജോസഫ് ചോരോട്ട് കാര്‍മികത്വം വഹിക്കും.
ഏഴിനു വിശുദ്ധനെ വണങ്ങി അരി, മലര്, ഉപ്പ്, നല്ലമുളക്, കഴിനൂല് എന്നീ നേര്‍ച്ചകള്‍ സ്വീകരിച്ച് തമിഴ്നാട്ടുകാര്‍ മടങ്ങുമ്പോള്‍ നാട്ടുകാരുടെ പെരുന്നാള്‍ തുടങ്ങും. 14 ന് എട്ടാമിടത്തോടെ തിരുനാള്‍ സമാപിക്കും. 14ന് ഉച്ചയ്ക്ക് രണ്ടിന് ചാന്‍സലര്‍ ഫാ. ഐസക് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ മധ്യസ്ഥ പ്രാര്‍ഥന, ലദീഞ്ഞ്. വൈകുന്നേരം നാലിന് കുരിശടിയിലേക്ക് പ്രദക്ഷിണവും കൊടിയിറക്കും. രാത്രി 9.30ന് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം തിരുനടയില്‍ പ്രതിഷ്ഠിക്കുന്നതോടെ തിരുനാള്‍ സമാപിക്കും. അഞ്ച്, ആറ്, തീയതികളില്‍ തീര്‍ഥാടകര്‍ക്ക് നേര്‍ച്ചഭക്ഷണവും നല്‍കും.