ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാളികൾ ഇംഗ്ലീഷിൽ പാടിയപ്പോൾ അദ്ഭുതകരമായ ഒരു കാര്യം സംഭവിച്ചു. ഈ ഗാനം ശ്രവിച്ച ജർമൻ സൈനികർ ശാന്തരാത്രി തിരുരാത്രി എന്ന ഗാനം ജർമൻ ഭാഷയിൽ അമേരിക്കൻ സൈനികരോടു ചേർന്നു പാടാൻ തുടങ്ങി.
രണ്ടാം ലോകമഹായുദ്ധം നടക്കുന്ന കാലം. ലക്സംബർഗിനടുത്തു ബൽജിയത്തിന്റെ തെക്കുഭാഗത്തുള്ള ബാസ്റ്റോൺ എന്ന സ്ഥലത്ത് അമേരിക്കയുടെ 106-ാം ഇൻഫന്ററി ഡിവിഷൻ തന്പടിച്ചിരിക്കുകയായിരുന്നു. ജർമൻ സേനയുടെ അപ്രതീക്ഷിത ആക്രമണത്തിൽ അവർ തകർന്നടിഞ്ഞു. ജർമൻ സേനയ്ക്കു കീഴടങ്ങാൻ അവർ നിർബന്ധിതരായി. തടവിലാക്കപ്പെട്ട അമേരിക്കൻ സൈനികരെ ട്രെയിൻ മാർഗം ജർമൻ സൈന്യം ജർമനിയിലേക്കു കൊണ്ടുപോയി.
അവർ പോകുന്ന വഴി അപ്രതീക്ഷിതമായി ബ്രിട്ടീഷ് റോയൽ എയർഫോഴ്സിന്റെ ആക്രമണമുണ്ടായി. അതിന്റെ ഫലമായി കുറെ ജർമൻ സൈനികരും കുറെ അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടു. 1944 ഡിസംബർ 23നായിരുന്നു ഈ സംഭവം. പിറ്റെ ദിവസവും ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾ പ്രത്യക്ഷപ്പെട്ടു. അപ്പോൾ ജർമൻ സൈനികരെപ്പോലെ അമേരിക്കൻ സൈനികരും ഭയപ്പെട്ടു. ഇരുൾവീണ സമയമായിരുന്നു അപ്പോൾ.
തടവിലാക്കപ്പെട്ട അമേരിക്കൻ സൈനികരുടെ കൂടെ ഒരു പുരോഹിതനുമുണ്ടായിരുന്നു. സൈനികരുടെ ചാപ്ലയ്നായിരുന്ന അദ്ദേഹം ജർമൻ ഒാഫീസർമാരുടെ അനുവാദം വാങ്ങി സൈനികരോടു സംസാരിക്കാൻ ട്രെയിനിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. അവരെ ധൈര്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
വൈരം മറന്നവർ
അവരോടു സംസാരിക്കുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു: "ഇന്നു ക്രിസ്മസിന്റെ തലേദിവസമാണ്. നമ്മളെല്ലാവരും വല്ലാത്തൊരു ദുർഘടസന്ധിയിലുമാണ്. നിങ്ങളുടെ കൈയിൽ ബൈബിളുണ്ടെങ്കിൽ അതെടുത്തു യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള ഭാഗം വായിക്കുക. അപ്പോൾ ഇവിടെപ്പോലും നമ്മോടൊപ്പം അവിടുന്ന് ഉണ്ടെന്നു നിങ്ങൾക്കു ബോധ്യമാകും. വെളിച്ചക്കുറവ് മൂലം നിങ്ങൾക്കു വായിക്കാനാവില്ലെങ്കിൽ നമുക്ക് ഒരുമിച്ചു പാടാൻ ശ്രമിക്കാം.'
അപ്പോൾ സൈനികരിൽ ചിലർ ചില പാട്ടുകൾ പാടാൻ തുടങ്ങി. അതിനിടയിലാണ് ശ്രുതിമധുരമായ ശബ്ദത്തിൽ സൈലന്റ് നൈറ്റ്, ഹോളി നൈറ്റ് എന്ന ക്രിസ്മസ് ഗാനം ഒരാൾ ആലപിക്കാൻ ആരംഭിച്ചത്. ഉടനെ മറ്റെല്ലാവരും അത് ഏറ്റുപാടി.
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാളികൾ ഇംഗ്ലീഷിൽ പാടിയപ്പോൾ അദ്ഭുതകരമായ ഒരു കാര്യം സംഭവിച്ചു. ഈ ഗാനം ശ്രവിച്ച ജർമൻ സൈനികർ ശാന്തരാത്രി തിരുരാത്രി എന്ന ഗാനം ജർമൻ ഭാഷയിൽ അമേരിക്കൻ സൈനികരോടു ചേർന്നു പാടാൻ തുടങ്ങി.
പരസ്പരം ഇല്ലായ്മ ചെയ്യാൻ വെന്പൽപൂണ്ടിരുന്ന ഇരു വിഭാഗവും കുറെ നേരത്തേക്കെങ്കിലും അവരുടെ പരസ്പര വൈരം മറക്കാനും ഒരുമിച്ചു ലോകരക്ഷകനെ സ്തുതിക്കാനും ആ ഗാനാലാപം ഇടയാക്കി. ചാപ്ലെയിൻ അവരെ നേരത്തേ ഒാർമിപ്പിച്ചതുപോലെ തങ്ങളുടെ ഇടയിൽ അപ്പോൾ യേശുവുണ്ടെന്ന കാര്യം അവർ അനുസ്മരിച്ചു. ദുഃഖത്തിനിടയിലും ആ ഒാർമ അവർക്ക് ആശ്വാസവും പ്രതീക്ഷയും നൽകി.
ഇതു തന്നെയാണ് ക്രിസ്മസ് ആഘോഷിക്കുന്ന അവസരത്തിൽ നമുക്കും സംഭവിക്കുന്നത്. നാം എവിടെ ആയിരുന്നാലും ദൈവപുത്രനായ യേശു നമ്മോടൊപ്പം എപ്പോഴും ഉണ്ടെന്നതാണ് യാഥാർഥ്യം. യേശുവിന് എമ്മാനുവൽ എന്ന വേറൊരു പേരുണ്ടല്ലോ. ആ പേരിന്റെ അർഥമാകട്ടെ ദൈവം നമ്മോടുകൂടെ എന്നതാണു താനും. അതായത്, യേശു നമ്മോടുകൂടെ എപ്പോഴും ഉണ്ട് എന്നു സാരം. ഈ യാഥാർഥ്യം പ്രത്യേകമായി നമ്മെ ഒാർമിപ്പിച്ചാണ് ഒാരോ ക്രിസ്മസും കടന്നുവരുന്നത്.
രണ്ടായിരം വർഷം മുന്പ് ദൈവപുത്രൻ ബത്ലഹേമിൽ ഭൂജാതനായപ്പോൾ ഒരു വ്യുഹം മാലാഖമാർ പ്രത്യക്ഷപ്പെട്ടുകൊണ്ടുപാടി. "അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം. ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം.' നാം ഇപ്പോൾ ക്രിസ്മസ് ആഘോഷിക്കുന്പോഴും ആ ഗാനം മാലാഖമാർ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അത് എന്തിനാണെന്നോ ? ദൈവകൃപ ലഭിക്കാൻ ഹൃദയങ്ങൾ തുറക്കണമെന്ന് ഒാർമിപ്പിക്കാൻ.
ശത്രുക്കളായിരുന്ന അമേരിക്കൻ സൈനികരും ജർമൻ സൈനികരും കുറെ സമയത്തേക്കെങ്കിലും ശത്രുത മറന്നു. " രക്ഷകനായ ക്രിസ്തു ജനിച്ചു, മാലാഖമാരോടൊപ്പം നമുക്കു പാടാം, അല്ലേലുയ്യ നമ്മുടെ രാജാവിന്' എന്നു ചേർന്നു പാടിയപ്പോൾ ദൈവകൃപ ലഭിക്കാൻ അവർ തങ്ങളുടെ ഹൃദയങ്ങൾ തുറക്കുകയായിരുന്നു.
വലിയ ഒരുക്കങ്ങളോടെ ക്രിസ്മസ് നാം ആഘോഷിക്കുന്പോൾ എവിടെയായിരുന്നാലും ഏതു ദുർഘടപരിതസ്ഥിതിയിലായിരുന്നാലും അവിട ൗോെന്ന് നമ്മോടൊപ്പമുണ്ടെന്നതു മറക്കാതിരിക്കാം. അപ്പോൾ, ദൈവകൃപ ലഭിക്കാൻ ഹൃദയങ്ങൾ തുറക്കുന്നതിനു നാം ഒാർക്കുകതന്നെ ചെയ്യും. അതുവഴിയായി നമ്മുടെ ഹൃദയം സമാധാനംകൊണ്ടു നിറയും.
അശാന്തമാകാതിരിക്കാൻ
എന്നാൽ, ക്രിസ്മസ് ആഘോഷങ്ങളൊക്കെ കഴിയുന്പോൾ നമ്മുടെ ഹൃദയം വീണ്ടും അശാന്തമാവുകയല്ലേ പതിവ്? അതിന്റെ പ്രധാന കാരണമാകട്ടെ ദൈവപുത്രനായ യേശു എപ്പോഴും നമ്മോടൊപ്പമുണ്ടെന്ന വസ്തുത നാം മറന്നുപോകുന്നതും.
തന്മൂലമാണ് പ്രചോദനാത്മക എഴുത്തുകാരിയായ ഹെലൻ സ്റ്റെയ്നർ റൈസ് ഇപ്രകാരം എഴുതിയത്: "സമാധാനം ഭൂമിയിൽ എന്നും നിലനിൽക്കും, നാം ക്രിസ്മസ് എന്നും ജീവിച്ചാൽ.' ക്രിസ്മസ് എന്നും ജീവിക്കുക എന്നാൽ സമാധാന സംസ്ഥാപകനായ യേശു നമ്മോടൊപ്പം എപ്പോഴുമുണ്ട് എന്ന ബോധ്യത്തോടെ ജീവിക്കുക എന്നർഥം.
ഈ ബോധ്യമുണ്ടെങ്കിൽ അവിടുത്തെ കൃപയ്ക്കായി നാം എന്നും നമ്മുടെ ഹൃദയം തുറക്കും, അവിടുത്ത വഴിയിലൂടെ നാം സഞ്ചരിക്കും. അപ്പോൾ, നമ്മുടെ ഹൃദയം സമാധാനംകൊണ്ടു നിറയും. എല്ലാവർക്കും ക്രിസ്മസിന്റെ ശാന്തിയും സമാധാനവും ആശംസിക്കുന്നു.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ