ഉപ്പുതറ: തോട്ടം തൊഴിലാളികളുടെ ലയങ്ങളുടെ നവീകരണം സംബന്ധിച്ച് സംസ്ഥാന തൊഴിൽ വകുപ്പ് സെക്രട്ടറിയോടും ലേബർ കമ്മീഷണറോടും കേന്ദ്ര തൊഴിൽ മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടു.
ലയങ്ങൾ നവീകരിക്കാൻ സംസ്ഥാന സർക്കാർ 20 കോടി അനുവദിച്ചിരുന്നു. എന്നാൽ, മൂന്നു വർഷം കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല. തുടർന്നു മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസ്വാമി കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു പരാതി നൽകി. ഇതിനുള്ള മറുപടിയിലാണ് റിപ്പോർട്ട് തേടിയ വിവരം വ്യക്തമാക്കിയത്.
2018ൽ പെട്ടിമുടി ദുരന്തവും 2021ൽ കോഴിക്കാനത്ത് ലയം തകർന്നു വീണ് തൊഴിലാളി സ്ത്രീ മരിക്കുകയും ചെയ്തതോടെയാണ് ലയങ്ങൾ നവീകരിക്കണമെന്ന ആവശ്യം ശക്തമായത്. തുടർന്നു ലയങ്ങൾ നവീകരിക്കുന്നതിന് 2022- 23ലും 2023 - 24 ലും 10 കോടി രൂപ വീതം സംസ്ഥാന സർക്കാർ അനുവദിച്ചു. നവീകരണം ആവശ്യമായ ലയങ്ങളുടെ എസ്റ്റിമേറ്റ് തയാറാക്കി ജില്ലാ നിർമിതികേന്ദ്രം 2023ൽ തൊഴിൽ വകുപ്പിനു നൽകുകയും ചെയ്തു. എന്നാൽ, തൊഴിൽ - ധനവകുപ്പുകൾ തമ്മിൽ റിപ്പോർട്ടുകൾ കൈമാറിയതല്ലാതെ മറ്റൊരു നടപടിയും ഉണ്ടായില്ല. നടപടി സ്വീകരിക്കേണ്ട പ്ലാന്റേഷൻ ഡയറക്ടറേറ്റും അനങ്ങിയില്ല.