കൽപ്പറ്റ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്കാ കോണ്ഗ്രസ് മാനന്തവാടി രൂപതാ സമിതിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ലീഡ് ബാങ്കിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ജപ്തി നടപടികൾ നിർത്തിവയ്ക്കുക, കാർഷിക വായ്പയുടെ പലിശ എഴുതിത്തള്ളുക,
കർഷകർക്ക് പലിശരഹിത വായ്പകൾ അനുവദിക്കുക, കാർഷിക ലോണുകളുടെ നടപടിക്രമങ്ങൾ ലഘൂകരിക്കുക, ആത്മഹത്യ ചെയ്ത കർഷകരുടെ കാർഷിക വായ്പ എഴുതിത്തള്ളുക, രാസവള സബ്സിഡി പുനഃസ്ഥാപിക്കുക, വിളകൾക്ക് ന്യായവില ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ധർണ നടത്തിയത്.
കർഷകജനതയുടെ ജീവിതം ദുസഹമായിരിക്കുന്ന സാഹചര്യത്തിലും ബാങ്കുകൾ ജപ്തിനടപടികളുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. പല വീടുകളുടെ മുന്പിലും ഈ വസ്തു ബാങ്കിന്റെ അധീനതയിലുള്ളതാണ് എന്ന് അറിയിച്ച് കൊണ്ടുള്ള ബാനറുകൾ പ്രദർശിപ്പിച്ചിരിക്കുകയാണ്. ഇത് കർഷകരെയും കുടുംബത്തെയും അവഹേളിക്കുന്ന നടപടിയാണ്. ഇതിൽനിന്ന് ബാങ്കുകൾ പിൻമാറണം.
വന്യജീവി ആക്രമണംമൂലം പലയിടത്തും കൃഷി നശിച്ചിരിക്കുകയാണ്. കാട്ടാനയുടെയും കടുവയുടെയും മറ്റ് വന്യജീവികളുടെയും ആക്രമണം കർഷകന്റെ ജീവനും കൃഷിക്കും ഭീഷണി ഉയർത്തുന്നു.
കാലാവസ്ഥ വ്യതിയാനവും വിളകളുടെ ഉത്പാദന ചെലവ് വർധിച്ചതും അതിനു അനുപാതികമായി ഉത്പന്നങ്ങൾക്ക് വില ലഭിക്കാത്തതും കാരണം ബാങ്കുലോണുകൾ തിരിച്ചടയ്ക്കാൻ കർഷകർക്ക് ശേഷിയില്ലാതെ വന്നിരിക്കുകയാണ്. അതിനാൽ ബാങ്കുകളും കേന്ദ്ര,സംസ്ഥാന സർക്കാരുകളും കർഷകരുടെ പ്രശ്നത്തിൽ മാനുഷിക പരിഗണനയോടെ ഇടപെടണം എന്ന് കത്തോലിക്കാ കോണ്ഗ്രസ് ആവശ്യപ്പെട്ടു.
പ്രതിഷേധ ധർണ കത്തോലിക്കാ കോണ്ഗ്രസ് രൂപത പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെനിൽ കഴുതാടിയിൽ അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ ആമുഖപ്രഭാഷണം നടത്തി. കൽപ്പറ്റ ഫൊറോന വികാരി ഫാ. ജോഷി പെരിയപുറം, രൂപത ട്രഷറർ സജി ഫിലിപ്പ് വടക്കാമുകുളൽ, കെ.പി. സാജു കൊല്ലപ്പള്ളി,
സാജു പുലിക്കോട്ടിൽ, ഫാ. ജോസഫ് മേച്ചേരി, ജിൽസ് മേക്കൽ, ബീന കരിമാംകുന്നേൽ, അന്നക്കുട്ടി ഉണ്ണിപ്പിളി, റോബിൻ താണിക്കുന്നേൽ, സുനിൽ പാലമറ്റം, സജി ഇരട്ടമുണ്ടക്കൽ, ജിജോ മംഗലത്ത്, തോമസ് ചോന്പാല, മോളി മാമൂട്ടിൽ, തോമസ് പട്ടമന, സിബി ഒഴുകയിൽ എന്നിവർ പ്രസംഗിച്ചു.