തിരുവമ്പാടിയില്‍ തെരുവുനായ ശല്യം രൂക്ഷം: നടപടി സ്വീകരിക്കാതെ അധികൃതർ
Thursday, June 13, 2024 5:44 AM IST
തിരുവമ്പാടി: ജീവന് ഭീഷണിയായി തിരുവമ്പാടി അങ്ങാടിയിലും പരിസരപ്രദേശങ്ങളിലും തെരുവുനായകളുടെ സ്വൈരവിഹാരം തുടരുന്നു. നായകൾ കൂട്ടമായാണ് അങ്ങാടിയുടെ വിവിധ കോണുകളിൽ സദാസമയവും തമ്പടിച്ചിരിക്കുന്നത്. കുരച്ചുചാടുന്ന നായകളിൽനിന്ന് രക്ഷതേടി കൈയിൽ സ്ഥിരമായി വടി കരുതേണ്ട അവസ്ഥയിലാണ് നാട്ടുകാർ. ഇരുചക്രവാഹനങ്ങൾക്ക്ചുറ്റും നായകൾ വട്ടമിടുന്നത് പതിവുകാഴ്ചയാണ്. രാവിലെയും രാത്രിയുമാണ് പട്ടികളുടെ ശല്യം രൂക്ഷമാകുന്നത്.

രാത്രി ബസ്‌സ്റ്റാൻഡിൽ കയറാൻ ജനം ഭയപ്പെടുന്ന അവസ്ഥയാണ്. രാവിലെ പിഞ്ചുവിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കാണ് നായകൾ ഭീഷണിയാകുന്നത്. പലതിനും പേ വിഷബാധയുണ്ടെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. വർഷങ്ങളായി പ്രദേശത്ത് നായശല്യം തുടങ്ങിയിട്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നു ഒരു നടപടിയും ഉണ്ടാകുന്നില്ല.

അങ്ങാടിയുടെ വിവിധ ഭാഗങ്ങളിലായി അൻപതോളം നായകളുണ്ട്. പഞ്ചായത്തിലെ നെല്ലാനിച്ചാൽ, പാമ്പിഴഞ്ഞപാറ, ഇരുമ്പകം പ്രദേശങ്ങളിൽ കഴിഞ്ഞ ഡിസംബറിൽ അഞ്ചുപേരെ തെരുവു നായ കടിച്ചിരുന്നു. തൊട്ടടുത്ത പ്രദേശങ്ങളായ കറ്റിയാട്, നാല്പതുമേനി ഭാഗങ്ങളിലും തെരുവുനായകളുടെ ശല്യം തുടരുകയാണ്.

ആടുകൾ, മുയലുകൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ കൂട് തകർത്ത് ആക്രമിക്കുന്ന സംഭവവും ഉണ്ടായി. കൂടരഞ്ഞിയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ സ്കൂൾ വിദ്യാർഥികളും വീട്ടമ്മമാരും ഉൾപ്പെടെ ഏഴുപേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.

ഇതേത്തുടർന്ന് നായകളെ കൂട്ടമായി പിടികൂടി പഞ്ചായത്ത് അധികൃതർ ആനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു. അതേസമയം തിരുവമ്പാടി പഞ്ചായത്ത് അധീനതയിലുള്ള തെരുവുനായകളെ പിടികൂടാൻ ഭരണസമിതി അടിയന്തര നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും നാലുമാസമായിട്ടും നടപടി ഉണ്ടായില്ല.

കഴിഞ്ഞ ആഴ്ച വാഹനം തട്ടി നടുവൊടിഞ്ഞ നായ പള്ളി റോഡിൽ കടവരാന്തയിൽ കിടപ്പായിരുന്നു. വ്യാപാരികൾ ശക്തമായ പ്രതിഷേധം അറിയിച്ചതോടെയാണ് നടപടിയുണ്ടായത്. നായയെ മൃഗാശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കിയതായും ഫണ്ടിന്‍റെ അഭാവമാണ് തെരുവുനായകളെ പിടികൂടുന്നതിന് തടസമെന്നും ടൗൺ വാർഡ് അംഗവും വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷയുമായ ലിസി ഏബ്രഹാം അറിയിച്ചു.