ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: രാജസ്ഥാനിലും യുപിയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അടക്കം ഇന്നലെ വോട്ടെടുപ്പ് പൂർത്തിയായ മേഖലകളിൽ കഴിഞ്ഞ രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ മത്സരം കടുത്തുവെന്ന് റിപ്പോർട്ടുകൾ.
2014ലും 2019ലും ബിജെപിക്കും നരേന്ദ്ര മോദിക്കും ലഭിച്ച വാക്കോവർ ആദ്യഘട്ട വോട്ടെടുപ്പിൽ ഉണ്ടായില്ലെന്നാണു സൂചന. തമിഴ്നാട്ടിലെ 39 സീറ്റുകളിലേക്കു നടന്ന വോട്ടെടുപ്പിൽ ഡിഎംകെ മുന്നണിക്കു തന്നെയാകും മേൽക്കൈ.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണു താരമെങ്കിലും ഇന്നലെ വോട്ടെടുപ്പ് നടന്ന രാജസ്ഥാനിലെ മിക്ക പ്രദേശങ്ങളിലും മോദിതരംഗം ദൃശ്യമായിരുന്നില്ലെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കിഴക്കൻ രാജസ്ഥാനിലും ജാട്ട് ആധിപത്യമുള്ള ഷെഖാവതി മേഖലയിലും ഇക്കുറി ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ കോണ്‍ഗ്രസിനു കഴിഞ്ഞുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഷെഖാവതി മേധാവിത്വമുള്ള സിക്കാർ, ചുരു, ജുൻജുനു തുടങ്ങിയ മണ്ഡലങ്ങളിലും ദൗസയിലും ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമാണെന്നാണു വിലയിരുത്തൽ. 2014ലും 2019ലും ബിജെപിയെ പൂർണമായി തുണച്ച കർഷകർ അടക്കമുള്ള മുന്നാക്ക, പിന്നാക്ക സമുദായങ്ങളിലെ പല വോട്ടർമാരും അമർഷവും അതൃപ്തിയും മറച്ചുവയ്ക്കുന്നില്ല.
കേന്ദ്രത്തിലെയും രാജസ്ഥാനിലെയും സർക്കാരുകൾക്കെതിരേ ജാട്ട് മേഖലകളിൽ രോഷം പ്രകടമായി. മോദിതരംഗം പഴയതുപോലെ ഏശാത്തതാണു രാജസ്ഥാനിലെ ചില മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് മത്സരത്തിനു വഴിതെളിച്ചതെന്ന് ജയ്പുരിലെ പ്രമുഖ മാധ്യമപ്രവർത്തകൻ ദീപികയോട് പറഞ്ഞു. രാജസ്ഥാനിൽ 2014ൽ 25ൽ 25 സീറ്റും ബിജെപിക്കായിരുന്നു. 2019ൽ ബിജെപിക്ക് 24 സീറ്റും സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിക്ക് ഒരു സീറ്റും ലഭിച്ചു.
മോദി പ്രഭാവവും ബിജെപിയുടെ കാടിളക്കിയുള്ള പ്രചാരണവും രാജസ്ഥാനിലും യുപിയിലും ബിഹാറിലും മധ്യപ്രദേശിലും അടക്കം പല സീറ്റുകളിലും ഇത്തവണയും ബിജെപിക്ക് മുൻതൂക്കം നൽകുന്നുണ്ട്. ബിജെപിയുടെയും മോദിയുടെയും കരുത്തിനൊപ്പം കോണ്‍ഗ്രസിന്റെ ദൗർബല്യങ്ങളും ഇതിനു കാരണമാണ്.
എന്നാൽ, കഴിഞ്ഞ രണ്ടു പൊതുതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ബിജെപിക്ക് ഇക്കുറി വോട്ടർമാരിൽനിന്ന് എതിർപ്പുകൾ നേരിടേണ്ടുവരുന്നു. “മോദി കുറച്ചു ബുദ്ധിമുട്ടുകയാണെ’’ന്നാണ് (മോദി തോഡ സ്ട്രഗിൾ മേം ആ ഗയേ ഹേ) സിക്കാറിലെ ബിജെപി അനുകൂല ബ്രാഹ്്മണനായ ഒരു കടയുടമ പറഞ്ഞത്. മോദി ഇല്ലെങ്കിൽ ബിജെപിക്കു വലിയ തോൽവിയാകുമായിരുന്നു. എങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ മോദിക്കുവേണ്ടിയുള്ള ആവേശവും ഉത്സാഹവും പലർക്കുമില്ല.
ജാട്ടുകൾ അടക്കമുള്ള കർഷകർ പതിവിലേറെ രോഷാകുലരാണെന്നും ഇതിന്റെ പ്രതിഫലനം ഇന്നലെ വോട്ടെടുപ്പ് നടന്ന പടിഞ്ഞാറൻ യുപിയിലെ ലോക്സഭാ മണ്ഡലങ്ങളിലും പ്രതിഫലിക്കുമെന്നും സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തറപ്പിച്ചു പറഞ്ഞു. യുപി, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കാർഷിക മേഖലകളിലുള്ള ചില മണ്ഡലങ്ങളിലെങ്കിലും സർക്കാർ വിരുദ്ധ വികാരം സജീവമാണെന്നാണ് ഇന്ത്യാ സഖ്യത്തിന്റെ വിലയിരുത്തൽ.
തമിഴ്നാട്ടിലെ 39 സീറ്റുകൾക്കു പുറമെ രാജസ്ഥാൻ- 12, യുപി- 9, മധ്യപ്രദേശ്- 6, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ആസാം- അഞ്ചു വീതം, ബിഹാർ- 4, പശ്ചിമ ബംഗാൾ- 3, അരുണാചൽ, മേഘാലയ, ത്രിപുര- രണ്ടു വീതം, ഛത്തീസ്ഗഡ്, മണിപ്പുർ, സിക്കിം, മിസോറം, നാഗാലാൻഡ്, പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ- ഒന്നു വീതം മണ്ഡലങ്ങളിൽ അടക്കം 102 സീറ്റുകളിലാണ് ഇന്നലെ ജനം വിധിയെഴുതിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.