എപ്പിസ്കോപ്പല്‍ നാമനിര്‍ദേശ സമയപരിധി ജൂണ്‍ 15ന് അവസാനിക്കും
Tuesday, May 31, 2016 5:53 AM IST
ന്യൂയോര്‍ക്ക്: മാര്‍ത്തോമ സഭയുടെ മേല്‍പട്ട സ്ഥാനത്തേയ്ക്ക് (എപ്പിസ്കോപ്പ) തെരഞ്ഞെടുക്കാന്‍ അര്‍ഹതയുള്ള പട്ടക്കാരുടെ പേര്‍ നിര്‍ദേശിക്കുന്നതിന് സഭാ അംഗങ്ങള്‍ക്കു നല്‍കിയിരിക്കുന്ന കാലാവധി ജൂണ്‍ 15നു അവസാനിക്കുന്നു.

തിരുവല്ല ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ വലിയ മെത്രാപ്പോലീത്ത സ്മാരക ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സഭാമണ്ഡല തീരുമാന പ്രകാരം എപ്പിസ്കോപ്പ സ്ഥാനത്തേയ്ക്ക് യോഗ്യതയുള്ള പട്ടക്കാരുടെ പേരുകള്‍ നിര്‍ദേശിക്കുന്നതിന് നിയമിച്ചിരിക്കുന്ന ബോര്‍ഡിനു മുമ്പാകെയാണ് നാമനിര്‍ദേശം സമര്‍പ്പിക്കേണ്ടത്. ബോര്‍ഡിന്റെ ഉപാധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ അത്തനാസ്യോസും അധ്യക്ഷന്‍ സഫ്രഗന്‍ മെത്രാപ്പോലീത്തായും ആയിരിക്കും.

ലോകത്തിന്റെ അഞ്ചുവന്‍കരകളിലായി കുടിയേറിപാര്‍ക്കുന്ന മാര്‍ത്തോമ സഭാംഗങ്ങള്‍ക്ക് നേരിട്ട് എപ്പിസ്കോപ്പമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികളില്‍ ഭാഗഭാക്കുകളാകുവാന്‍ അവസരം ലഭിക്കുന്നു എന്ന അപൂര്‍വ ബഹുമതിയും ഈ തെരഞ്ഞെടുപ്പിനുണ്ട്.

ഉത്തമ സ്വഭാവം, പഥ്യോപദേശം, വിശ്വാസസ്ഥിരത, ദൈവഭക്തി, പക്വബുദ്ധി, കാര്യ പ്രാപ്തി, സഭയുടെ വിശ്വാസാചാരങ്ങളേയും മേലധ്യക്ഷാധികാരത്തേയും സ്വയംഭരണ സ്വാതന്ത്യ്രത്തേയും അംഗീകരിക്കുകയും നാല്പതു വയസും പതിനഞ്ചുവര്‍ഷത്തെ പട്ടത്വ സേവനവും പൂര്‍ത്തീകരിക്കുകയും ചെയ്തവരെയാണ് നാമനിര്‍ദേശം ചെയ്യേണ്ടതെന്നു മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു.

2011 ലാണ് മാര്‍ത്തോമ സഭ മൂന്ന് എപ്പിസ്കോപ്പമാരെ അവസാനമായി തെരഞ്ഞെടുത്തത്. നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന ഇടവകകളില്‍നിന്നുള്ള അംഗങ്ങള്‍ വളരെ സജീവമായാണ് എപ്പിസ്കോപ്പല്‍ തെരഞ്ഞെടുപ്പിനു യോഗ്യരായവരെ നാമനിര്‍ദേശം ചെയ്തത്. ഈ വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിലും നിരവധി പേരെ ഇതിനകം തന്നെ പേരുകള്‍ നിര്‍ദേശിച്ചു കഴിഞ്ഞിട്ടുണ്ട്. സമയപരിധി അവസാനിക്കുന്ന ജൂണ്‍ 15നു മുമ്പ് കൂടുതല്‍ അംഗങ്ങള്‍ ഈ തെരഞ്ഞെടുപ്പു പ്രക്രിയയില്‍ പങ്കാളികളാകുമെന്നു പ്രതീക്ഷിക്കുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍