മുരിങ്ങൂർ: ദേശീയപാത മുരിങ്ങൂരിൽ സിഗ്നൽ പോസ്റ്റിലേക്ക് കാർ ഇടിച്ചുകയറി. സിഗ്നൽ കാലുകൾ പൂർണമായും ഒടിഞ്ഞുവീണു.
സേഫ്റ്റി ബെൽറ്റ് ധരിച്ചതിനാലും എയർ ബാഗുകൾ പ്രവർത്തനക്ഷമമായതിനാലും കാറിൽ സഞ്ചരിച്ചിരുന്നവർ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ഇടപ്പള്ളിയിൽനിന്നു തൃശൂരിലേക്ക് കാറിൽ സഞ്ചരിച്ചിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ചാറ്റൽ മഴയുണ്ടായിരുന്നതിനെ തുടർന്ന് നിയന്ത്രണംവിട്ട് തെന്നിമാറി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന്സിഗ്നൽ സംവിധാനങ്ങൾ തകരാറിലായതോടെ ഗതാഗതം അരമണിക്കൂറോളം തടസപ്പെട്ടു. കൊരട്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചത്. സിഗ്നലുകൾ മാനിക്കാതെ അമിതവേഗതത്തിലാണ് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നതെന്നും നിയമം അവഗണിക്കുന്ന ഡ്രൈവർമാർക്കെതിരെ പോലീസും മോട്ടോർ വാഹനവകുപ്പും ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.