തൃശൂർ: വടക്കുന്നാഥക്ഷേത്രം കിഴക്കേഗോപുരം പുനരുദ്ധാരണപ്രവൃത്തികൾ ഇന്ന് ആരംഭിക്കും. പുരാവസ്തുവകുപ്പിന്റെ നിർദേശങ്ങൾക്കനുസരിച്ചു നിലവിലുള്ള മാതൃകയിൽതന്നെയാണ് അറ്റകുറ്റപ്പണികൾ നടത്തുക. സിമന്റ് ഉപയോഗിച്ചുള്ള നിർമാണം ഉണ്ടാകില്ല. കേടില്ലാത്ത മരങ്ങൾ അതേപടി നിലനിർത്തി തേക്കുമരം ഉപയോഗിച്ചു നിർമിക്കും.
രാവിലെ ആറിനു ക്ഷേത്രത്തിൽ പ്രത്യേക പൂജയ്ക്കുശേഷം പുനരുദ്ധാരണപ്രവൃത്തികൾ ആരംഭിക്കുന്നതിന്റെ അനുജ്ഞചടങ്ങ് നടത്തും. ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ, അംഗങ്ങളായ എം.ബി. മുരളീധരൻ, പ്രേരാജ് ചൂണ്ടലാത്ത്, ദേവസ്വം കമ്മീഷണർ സി. അനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും. ടിവിഎസ് ഗ്രൂപ്പിന്റെ വേണുഗോപാലസ്വാമി കൈകാര്യം ട്രസ്റ്റാണ് നവീകരണപ്രവർത്തനങ്ങളുടെ ചെലവു വഹിക്കുന്നത്.