ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം: അനിശ്ചിതത്വം തുടരുന്നു
Tuesday, August 4, 2015 12:22 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തെ സംബന്ധിച്ചു തീരുമാനം വൈകുന്നതില്‍ യുഡിഎഫില്‍ അസ്വാരസ്യങ്ങള്‍ തുടരുന്നു. പാര്‍ട്ടി തീരുമാനത്തില്‍ മാറ്റമില്ലെന്ന് ആര്‍എസ്പി നേതാക്കള്‍ കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചു വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉടന്‍ വേണമെന്ന നിലപാടിലാണു കോണ്‍ഗ്രസ് നേതൃത്വം.

കഴിഞ്ഞ നിയമസഭാ സമ്മേളനം തീരുന്നതിനു മുമ്പു തന്നെ പുതിയ ഡെപ്യൂട്ടി സ്പീക്കറുടെ സ്ഥാനാരോഹണം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, അതുണ്ടായില്ലെന്നു മാത്രമല്ല ഇതിലുള്ള പ്രതിഷേധം ആര്‍എസ്പി പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണു ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തില്‍ തീരുമാനം വൈകുന്നതിലുള്ള നീരസം കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചത്. ഇന്നലെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി സുധീരന്‍ കുടിക്കാഴ്ച നടത്തിയിരുന്നു. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന കെപിസിസിയുടെ നിലപാടും സുധീരന്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

ഭൂമി പതിവ് ചട്ടങ്ങളില്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതിയെക്കുറിച്ചു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ മന്ത്രി അടൂര്‍ പ്രകാശുമായും പിന്നീട് മുഖ്യമന്ത്രിയുമായും നടത്തിയ ചര്‍ച്ചകള്‍ക്കിടെയാണു ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സംബന്ധിച്ച വിഷയവും കടന്നുവന്നത്. ആര്‍എസ്പിക്കു ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കൊടുക്കാമെന്നു പറഞ്ഞിട്ടുണ്െടങ്കില്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം മുഖ്യമന്ത്രിക്കെടുക്കാമെന്നു സുധീരന്‍ പറഞ്ഞതായാണു വിവരം. തീരുമാനം യുഡിഎഫിലെ മറ്റു ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്യുന്നതിനു മുമ്പു പാര്‍ട്ടിയില്‍ ഇക്കാര്യം ചര്‍ച്ച ചെയണമെന്നും സുധീരന്‍ ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ സുധീരന്‍ മന്ത്രി രമേശ് ചെന്നിത്തലയുമായും സംസാരിച്ചു.


ഡെപ്യൂട്ടി സ്പീക്കര്‍ വിഷയത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ തന്നെ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.

ഡെപ്യൂട്ടി സ്പീക്കര്‍ വിഷയത്തില്‍ കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ തുടരുന്ന തര്‍ക്കമാണു തീരുമാനമെടുക്കുന്നതിനു തടസം. പാലോട് രവിക്കായി എ ഗ്രൂപ്പും കെ. മുരളീധരനു വേണ്ടി ഐ ഗ്രൂപ്പും രംഗത്തുണ്ട്. എന്നാല്‍, നാലഞ്ചു മാസത്തേക്കു മാത്രമുള്ള ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കു തനിക്കു താല്‍പര്യമില്ലെന്നു മുരളീധരന്‍ വ്യക്തമാക്കിയതോടെ ഐ ഗ്രൂപ്പ് അയഞ്ഞതായാണു സൂചന. ഇതോടെ ആര്‍എസ്പിക്കു ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കുന്നതില്‍ മുഖ്യമന്ത്രിക്കു മറ്റു തടസമൊന്നും ഇല്ല എന്നു വേണം കരുതാന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.