റബര്‍വില: കേന്ദ്രമന്ത്രി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചതായി പി.സി. സിറിയക്
Friday, March 6, 2015 12:12 AM IST
കോട്ടയം: റബര്‍ വിലത്തകര്‍ച്ചയെപ്പറ്റി കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ ബുധനാഴ്ച പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നു റബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനും കര്‍ഷക സംരക്ഷണ സമിതി ചെയര്‍മാനുമായ പി.സി. സിറിയക് അഭിപ്രായപ്പെട്ടു. ആഭ്യന്തര ഉത്പാദനം കുറവായതുകൊണ്ട് ഇറക്കുമതി ആവശ്യമായിരിക്കുന്നുവെന്നാണു മന്ത്രി വ്യക്തമാക്കിയത്. ആഭ്യന്തര ഉത്പാദനം എന്തുമാത്രം കുറവാണെന്നു വ്യക്തമാക്കിയിട്ടില്ല. കുറവ് നികത്തുന്നതിനുവേണ്ടിയാണ് ഇറക്കുമതി നടത്തുന്നതെങ്കില്‍ ഇറക്കുമതിയുടെ അളവ് എത്രയെന്നും വ്യക്തമാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. ഈ സാമ്പത്തിക വര്‍ഷം നാലു ലക്ഷം ടണ്ണും കഴിഞ്ഞ വര്‍ഷം മൂന്നേകാല്‍ ലക്ഷം ടണ്ണും അതിനു മുമ്പു രണ്ടര ലക്ഷം ടണ്ണും ഇറക്കുമതി ചെയ്തിരിക്കുന്നു. അനിയന്ത്രിതമായ ഈ ഇറക്കുമതി ഉത്പാദനക്കുറവ് നികത്താന്‍ വേണ്ടിയല്ല.

വിപണിയില്‍നിന്നു മാറിനിന്നു റബര്‍വില ഇടിക്കാന്‍ കരുതിക്കൂട്ടിയുള്ള നീക്കംമാത്രമാണ്. ഇതിനുള്ള ഉത്തരം ബുദ്ധിപരമായ ഉപചോദ്യങ്ങളിലൂടെ മന്ത്രിയെക്കൊണ്ടു സമ്മതിപ്പിക്കാന്‍ കേരളത്തില്‍നിന്നുള്ള എംപിമാര്‍ക്കു കഴിയാതെ പോയതു നിര്‍ഭാഗ്യകരമാണ്. റബറിന്റെ അനിയന്ത്രിതമായ ഒഴുക്കു തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കുക, തുറമുഖ നിയന്ത്രണം കൊണ്ടുവരുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്താനെങ്കിലും നമ്മുടെ എംപിമാര്‍ തയാറാകണം.


റബറിന്റെ വിപണിവില 138 രൂപയെന്നു കേന്ദ്രമന്ത്രി വ്യക്തമാക്കിയതു ദുരൂഹമാണ്. ഈ വിവരം ആരാണു മന്ത്രിയ്ക്കു നല്കിയത്. ഇവിടെ ഒരു കര്‍ഷകനുപോലും ഈ വില ലഭിക്കുന്നില്ല. വാണിജ്യവകുപ്പിന്റെ കൈവശമുള്ള 500 കോടിയുടെ വില സ്ഥിരതാഫണ്ട് പലിശ ഉള്‍പ്പെടെ നിലവില്‍ 950 കോടി രൂപ നീക്കിയിരിപ്പുണ്ട്. ഈ തുക റബര്‍ സംഭരണത്തിന് ഉപയോഗിക്കാത്തത് കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്നും പി.സി. സിറിയക് അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.