ലോകായുക്തയ്ക്കെതിരേ തിരുവനന്തപുരം കളക്ടറുടെ ഹര്‍ജി
Wednesday, January 28, 2015 12:41 AM IST
കൊച്ചി: പാറ്റൂരിലെ പുറമ്പോക്കു ഭൂമി വിവാദവുമായി ബന്ധപ്പെട്ടു പ്രതിചേര്‍ക്കാന്‍ ലോകായുക്ത നോട്ടീസ് നല്‍കിയതിനെതിരേ തിരുവനന്തപുരം ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പാറ്റൂരില്‍ സര്‍ക്കാര്‍ വക പുറമ്പോക്കു ഭൂമി കൈയേറി ഫ്ളാറ്റ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടു പൊതുപ്രവര്‍ത്തകനായ ജോയി കൈതാരം നല്‍കിയ പരാതിയില്‍ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പരിഗണിക്കവേ അധികാര ദുര്‍വിനിയോഗം ആരോപിച്ചു താനുള്‍പ്പെടെയുള്ളവരെ കേസില്‍ ഉള്‍പ്പെടുത്താന്‍ ലോകായുക്ത നിര്‍ദേശിച്ചുവെന്നും ഇതു സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും ബിജു പ്രഭാകറിന്റെ ഹര്‍ജിയില്‍ പറയുന്നു.


കേരള ലോകായുക്ത നിയമപ്രകാരം അന്വേഷണം നടത്തുന്നതിനു മുമ്പ് കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥനെ കേള്‍ക്കേണ്ടതുണ്ട്. ഇതിനായി പരാതിയുടെ പകര്‍പ്പു നല്‍കി ബന്ധപ്പെട്ട ഉദ്യോഗസ്ഥനു പറയാനുള്ളതു കേള്‍ക്കണമെന്നാണു നിയമം. തന്റെ കാര്യത്തില്‍ ഇത്തരം നടപടി ഉണ്ടായില്ലെന്നും ഇതു സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ലോകായുക്തയില്‍ പരാതി നല്‍കിയ ജോയി കൈതാരം തനിക്കെതിരേ ഒരാരോപണവും ഉന്നയിച്ചിട്ടില്ല. ആ നിലയ്ക്കു താന്‍ കേസില്‍ കക്ഷിയല്ല. തനിക്കെതിരേ അന്വേഷണത്തിന് ഉത്തരവും നിലവിലില്ല. എന്നിട്ടും കേസില്‍ ഉള്‍പ്പെടുത്തി നോട്ടീസ് അയച്ച നടപടി റദ്ദാക്കണമെന്നാണ് കളക്ടര്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.