അടൂർ: ആംഗ്ലിക്കൽ സഭാ ബിഷപ്പാണെന്നു തെറ്റിദ്ധരിപ്പിച്ച് വെല്ലൂർ മെഡിക്കൽ കോളജിൽ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ നാലാം പ്രതിയെ അടൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങി. ചെന്നൈ അണ്ണാനഗർ സ്വദേശി പോൾ ഗ്ലാഡ്സണിനെയാണ് (53) അടൂർ കോടതിയിൽനിന്നും പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
2022-ൽ അടൂർ പറക്കോട് സ്വദേശിനി ശ്രീലക്ഷ്മി പ്രിയ എസ്. പിള്ളയുടെ കൈയിൽനിന്നും 59 ലക്ഷം രൂപ വെല്ലൂർ മെഡിക്കൽ കോളജിൽ സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വാങ്ങി കബളിപ്പിച്ച കേസിലാണ് കസ്റ്റഡിയിൽ വാങ്ങിയത്.
സമാന കേസിൽ തൃശൂർ വെസ്റ്റ് പോലീസ് ജൂൺ ഏഴിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നും രണ്ടും പ്രതികൾ ഒളിവിലാണ്. മൂന്നും അഞ്ചും പ്രതികളെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. കോളജിന്റെ ചുമതലവുള്ള ബിഷപ്പാണ് താനെന്നുപരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്നായി പത്തു കോടിയിലേറെ രൂപയാണ് മെഡിക്കൽ സീറ്റിന്റെ പേരിൽ ഇയാൾ തട്ടിയെടുത്തതായി പോലീസ് പറയുന്നത്. അടൂർ സ്റ്റേഷനെ കൂടാതെ കൊരട്ടി, അങ്കമാലി, പന്തളം, പാല തുടങ്ങിയ പോലീസ് സ്റ്റേഷനിൽ പോൾ ഗ്ലാഡ്സന്റെ പേരിൽ കേസുകളുണ്ട്. അടൂർ എസ്എച്ച്ഒ ആർ. രാജീവ്, എസ്ഐമാരായ പ്രശാന്ത്, സി.കെ. രഘുനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.