കാറുകളുമായി കൊച്ചിയിൽ കപ്പലെത്തി
കാറുകളുമായി കൊച്ചിയിൽ കപ്പലെത്തി
Tuesday, September 27, 2016 1:28 PM IST
കൊച്ചി: വിവിധ കമ്പനികളുടെ 345 കാറുകളുമായി കാർ കാരിയർ കപ്പലായ എംവി ഡ്രെസ്ഡൻ കൊച്ചിയിലെത്തി. റെനോ, ഫോർഡ്, ഹ്യുണ്ടായി എന്നീ കമ്പനികളുടെ കാറുകളാണു കപ്പലിലുണ്ടായിരുന്നത്. ഇന്നലെ പുലർച്ചെ 5.50 ഓടെ കപ്പൽ കൊച്ചിൻ പോർട്ടിലെ ക്യൂ സെവൻ ബെർത്തിലെത്തി. രാവിലെ 11.40ഓടെ കാറുകൾ ഇറക്കിയശേഷം ഉച്ചകഴിഞ്ഞു 2.30നു കപ്പൽ ഗുജറാത്തിലെ കണ്ട്ലയിലേക്കു തിരിച്ചു.

കാറുകൾ മാത്രം കയറ്റുന്ന സൈപ്രസ് രജിസ്ട്രേഷനിലുള്ള ഈ ചരക്കുകപ്പൽ ആദ്യമായാണു കൊച്ചിയിലെത്തുന്നത്. കപ്പലെത്തുന്നതിനു സാക്ഷ്യംവഹിക്കാൻ കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിൻ ഗഡ്കരി പോർട്ടിലെത്തിയിരുന്നു. തമിഴ്നാട്ടിലെ എന്നൂരിൽനിന്നാണു കപ്പൽ കൊച്ചിയിലെത്തിയത്. എന്നൂരിലേക്കുള്ള മടക്കയാത്രയിൽ അടുത്ത മാസം നാലിനു കപ്പൽ വീണ്ടും കൊച്ചിയിലെത്തും.


പതിമൂന്നു ഡെക്കുകളിലായി 4,300 കാറുകൾ കയറ്റാനുള്ള ശേഷി എംവി ഡ്രെസ്ഡനുണ്ട്. ചെന്നൈ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സിക്കാൽ ലോജിസ്റ്റിക്സാണു കൊച്ചിയിലേക്കു കാറുകളെത്തിച്ചത്. റോൾ ഓൺ–റോൾ ഓഫ് (റോ–റോ) സംവിധാനമുള്ള കപ്പലാണിത്. ഈ സംവിധാനത്തിന്റെ സഹായത്തോടെ കപ്പലിൽനിന്നു ബെർത്തിലേക്ക് കാറുകൾ ഓടിച്ച് ഇറക്കാനാവും.

എന്നൂർ, കൊച്ചി, കുണ്ട്ല തുറമുഖങ്ങളെ ബന്ധിപ്പിച്ചാണു കപ്പൽ സർവീസ് നടത്തുന്നത്. ഇന്ത്യയിലെ പ്രധാന ഓട്ടോമൊബൈൽ ഹബ്ബുകളായ കൊച്ചി, തമിഴ്നാട്, ഗുജറാത്ത്, ഹരിയാന മേഖലകളിലേക്കു കാറുകളെത്തിക്കുന്നതിന്റെ ഭാഗമായാണു കൊച്ചിയിലും കപ്പലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.