കൽപ്പറ്റ: പാർലമെന്റിൽ വയനാടിനെ ആര് പ്രതിനിധാനം ചെയ്യണമെന്ന് സമ്മതിദായകർ ഇന്ന് തീരുമാനിക്കും. ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിൽ സജ്ജമാക്കിയ 1,327 പോളിംഗ് ബൂത്തുകളിൽ രാവിലെ ഏഴിനും വൈകുന്നേരം ആറിനും ഇടയിലാണ് വിധിയെഴുത്ത്. മണ്ഡലത്തിൽ 14,64,472 പേർക്കാണ് സമ്മതിദാനാവകാശം.
വയനാട്ടിലെ സുൽത്താൻ ബത്തേരി, കൽപ്പറ്റ, മാനന്തവാടി, കോഴിക്കോട് ജില്ലയിലെ തിരുവന്പാടി, മലപ്പുറം ജില്ലയിലെ നിലന്പൂർ, വണ്ടൂർ, ഏറനാട് നിയോജകമണ്ഡലങ്ങൾ ചേരുന്നതാണ് വയനാട് ലോക്സഭാ മണ്ഡലം. സുഗമമായ വോട്ടെടുപ്പിനു ഒരുക്കം ഇന്നലെ പൂർത്തിയായി.
കൽപ്പറ്റ-187, മാനന്തവാടി-173, സുൽത്താൻ ബത്തേരി-216, വണ്ടൂർ 205, നിലന്പൂർ-202, ഏറനാട്-163, തിരുവന്പാടി-178 എന്നിങ്ങനെയാണ് മണ്ഡലത്തിൽ പോളിംഗ് സ്റ്റേഷൻ എണ്ണം. ഏറനാട് രണ്ടും വണ്ടൂരിലും ഒന്നും ഓക്സിലറി ബൂത്ത് ഉണ്ടാകും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, തൊഴിലുറപ്പ് കാർഡ്, ഫോട്ടോ പതിച്ച പോസ്റ്റ് ഓഫീസ്,
ബാങ്ക് പാസ്ബുക്ക്, കേന്ദ്ര തൊഴിൽ വകുപ്പ് നൽകിയ ആരോഗ്യ ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, എൻപിആർ സ്മാർട്ട് കാർഡ്, പാസ്പോർട്ട്, ഫോട്ടോ പതിപ്പിച്ച പെൻഷൻ കാർഡ്, എംപിയോ എംഎൽഎയോ അനുവദിച്ച തിരിച്ചറിയൽ കാർഡ്, ഫോട്ടോ പതിച്ച സർവീസ് തിരിച്ചറിയൽ കാർഡ് എന്നിവയിൽ ഒന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനു വോട്ടർക്ക് ഉപയോഗപ്പടുത്താം.
മാനന്തവാടിയിൽ സെന്റ് പാട്രിക്സ് ഹയർ സെക്കൻഡറി സ്കൂൾ, ബത്തേരിയിൽ സെന്റ് മേരീസ് കോളജ്, കൽപ്പറ്റയിൽ മുട്ടിൽ ഡബ്ല്യുഎംഒ ആർട്സ് ആൻഡ് സയൻസ് കോളജ്, തിരുവന്പാടിയിൽ അൽഫോൻസ സീനിയർ ഹയർ സെക്കൻഡറി സ്കൂൾ, ഏറനാടിൽ മഞ്ചേരി ചുള്ളക്കാട് ജിയുപിഎസ്, നിലന്പൂരിൽ ചുങ്കത്തറ മാർത്തോമാ കോളജ്, വണ്ടൂരിൽ മാർത്തോമാ ഹയർ സെക്കൻഡറി സ്കൂൾ കേന്ദ്രീകരിച്ച് പോളിംഗ് സാമഗ്രികളുടെ വിതരണം നടന്നു.
വോട്ടെടുപ്പ്-സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർ വൈകുന്നേരത്തോടെ പോളിംഗ് സ്റ്റേഷനുകളിലെത്തി. എല്ലാ പോളിംഗ് സ്റ്റേഷൻ ലൊക്കേഷനിലും വോട്ടർ അസിസ്റ്റൻസ് ബൂത്ത് സജ്ജീകരിച്ചിട്ടുണ്ട്. അംഗ പരിമിതർക്ക് വീൽചെയർ, റാന്പ് എന്നിവയും വോട്ടുചെയ്യാൻ പ്രത്യേകം വാഹനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
വയനാട്ടിൽ കൽപ്പറ്റ ഫിദായത്തുൾ ഇസ്ലാം മദ്രസ യുപി സ്കൂൾ, മാനന്തവാടി ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ, സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജ് എന്നിവിടങ്ങളിലെ ബൂത്തുകളിൽ പോളിംഗ്, സുരക്ഷാ ഉദ്യോഗസ്ഥർ സ്ത്രീകളായിരിക്കും. സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ ചെട്ട്യാലത്തൂർ, കുറിച്യാട് എന്നിവിടങ്ങളിൽ യുവ ഓഫീസർമാരാണ് വോട്ടെടുപ്പ് നിയന്ത്രിക്കുക.
ലോക്സഭാ മണ്ഡലത്തിൽ 189 പ്രത്യേക സുരക്ഷാ ബൂത്തും മൂന്ന് പ്രശ്നബാധിത ബൂത്തും രണ്ട് വൾനറബിൾ ബൂത്തുമാണ് ഉള്ളത്. ഭിന്നശേഷിക്കാർക്കും 85നു മുകളിൽ പ്രായമുള്ളവർക്കും വീട്ടിൽവോട്ട് ചെയ്യാൻ അവസരം നൽകുന്ന ഹോം വോട്ടിംഗ് വയനാട്ടിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും പൂർത്തിയായി.
5154 പേരാണ് ഹോം വോട്ടിംഗ് സൗകര്യം ഉപയോഗപ്പെടുത്തിയത്. പൊതുജനങ്ങൾക്ക് പോളിംഗ് ശതമാനം അറിയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ ടേണ്ഔട്ട് ആപ്പ് തയാറാക്കിയിട്ടുണ്ട്. നിയോജകമണ്ഡലം അടിസ്ഥാനത്തിലുള്ള പോളിംഗ് ശതമാനം രണ്ട് മണിക്കൂർ ഇടവിട്ട് ആപ്പിൽ ലഭിക്കും.