കൊലക്കുറ്റത്തിന് 25 പേര്‍ കസ്റഡിയില്‍; കുവൈറ്റില്‍ ഇന്ത്യക്കാരുടെ പ്രതിഷേധം
Friday, August 29, 2014 1:04 AM IST
കുവൈറ്റ്: കൊലപാതക കുറ്റത്തില്‍ അറസ്റിലായ സഹപ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കുവൈറ്റിലെ നൂറുകണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ ഇന്ത്യന്‍ എംബസിക്കുമുന്നില്‍ പ്രതിഷേധം നടത്തി. കേന്ദ്രസര്‍ക്കാരും പഞ്ചാബ് സര്‍ക്കാരും പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

രണ്ട് ഈജിപ്ഷ്യന്‍ തൊഴിലാളികളെ കൊലപ്പെടുത്തിയ കേസില്‍ 25 ഇന്ത്യക്കാരാണ് അറസ്റിലായത്. ഈജിപ്ഷ്യന്‍ തൊഴിലാളികളും ഇന്ത്യന്‍ തൊഴിലാളികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിനിടെ നടന്ന കല്ലേറിലാണ് ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. പോലീസ് പിടിയിലായ തൊഴിലാളികളില്‍ ഭൂരിപക്ഷം പേരും പഞ്ചാബില്‍ നിന്നുള്ളവരാണ്. അറസ്റിലായവര്‍ക്ക് ഭക്ഷണം നല്‍കുകയോ അഭിഭാഷകനെ അനുവദിക്കുകയോ ചെയ്യുന്നില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. കുവൈറ്റ് പോലീസ് പക്ഷപാതപരമായി പെരുമാറുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ ഈജിപ്തുകാര്‍ പറയുന്നതിനനുസരിച്ചാണ് പോലീസ് പെരുമാറുന്നത്. തങ്ങളുടെ ഭാഗം കേള്‍ക്കാന്‍പോലും തയാറാകുന്നില്ല. അറബി ഭാഷ വശമില്ലാത്തതിനാല്‍ തങ്ങളുടെ വാദം പോലീസിനുമുന്നില്‍ ശരിയായി അവതരിപ്പിക്കാന്‍ കഴിയുന്നില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ഇതിനാല്‍ കേന്ദ്രസര്‍ക്കാരും പഞ്ചാബ് സര്‍ക്കാരും പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

കേന്ദ്ര സര്‍ക്കാര്‍ സംഭവം ഗൌരവത്തോടെ വീക്ഷിക്കുകയാണെന്നും കുവൈറ്റിലെ നിയമങ്ങള്‍ക്കനുസരണമായി പ്രശ്നത്തില്‍ ഇടപെടാന്‍ നിര്‍ദേശം നല്‍കികഴിഞ്ഞതായും ഇന്ത്യന്‍ വിദേശകാര്യ വക്താവ് അറിയിച്ചു.