കാസര്‍ഗോഡ്: നാളെ നടക്കുന്ന ലോക്സഭാ തെരഞ്ഞടുപ്പിന് കാസര്‍ഗോഡ് ജില്ല പൂര്‍ണ സജ്ജമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പോലീസ് മേധാവി പി.ബിജോയി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് തെരഞ്ഞെടുപ്പ്. ഒന്‍പത് സ്ഥാനാര്‍ഥികളാണ് കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തില്‍ മത്സര രംഗത്തുള്ളത്. മണ്ഡലത്തില്‍ 14,52,230 വോട്ടര്‍മാരുണ്ട്. 7,01,475 പുരുഷന്മാര്, 7,50,741 സ്ത്രീകള്‍, 14 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ കണക്ക്.
പൊതു നിരീക്ഷകന് റിഷിരേന്ദ്ര കുമാര്‍, പോലീസ് നിരീക്ഷകന് സന്തോഷ് സിംഗ് ഗൗര്‍, ചിലവ് നിരീക്ഷകന് ആന്ദ് രാജ് എന്നിവരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ കൃത്യമായി നിരീക്ഷിച്ചു വരുന്നു.കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലത്തിലെ അപേക്ഷ നല്കിയ 5,467 വോട്ടര്‍മാരില്‍ 5,331 വോട്ടര്‍മാര്‍ വോട്ട് ചെയ്തു. അപേക്ഷ നല്കിയ 3,687 ഭിന്നശേഷി വോട്ടര്‍മാരില്‍ 3566 വോട്ടര്‍മാര്‍ വോട്ട് ചെയ്തു. അപേക്ഷ നല്കിയ 711 അവശ്യസര്‍വീസ് വോട്ടര്‍മാരില്‍ 642 വോട്ടര്‍മാര്‍ വോട്ട് ചെയ്തു.
പോളിംഗ് ഡ്യൂട്ടിക്ക് 4561 പോളിംഗ് ഉദ്യോഗസ്ഥര്‍
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ പോളിംഗ് ഡ്യൂട്ടിക്ക് 4561 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ജില്ലയില്‍ 983 വീതം പ്രിസൈഡിംഗ് ഓഫീസര്‍മാരെയും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരെയും സെക്കന്‍ഡ് പോളിംഗ് ഓഫീസര്‍മാരെയും നിയോഗിച്ചു. 90 സെക്ടറല്‍ ഓഫീസര്‍മാരെയും നിയോഗിച്ചു.
നിരീക്ഷണത്തിന് 244 മൈക്രോ ഒബ്സര്‍വ്വര്‍മാരെയും നിയോഗിച്ചു. 1278 ഉദ്യോഗസ്ഥര്‍ റിസര്‍വ്വായി ഉണ്ട്.
മദ്യനിരോധനം
വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ മദ്യനിരോധനം ഏര്‍പ്പെടുത്തും.
15,917 പ്രചാരണ
സാമഗ്രികള്‍
നീക്കം ചെയ്തു
പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ച 15917 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. പൊതു ഇടങ്ങളില്‍ നിന്ന് 15801 ഉം സ്വകാര്യ ഇടങ്ങളില്‍ നിന്ന് 116 പ്രചാരണ സാമഗ്രികളുമാണ് നീക്കം ചെയ്തത്. ചുമരെഴുത്തുകള്‍, പോസ്റ്ററുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ എന്നിവയാണ് നീക്കം ചെയ്തത്.
നിരോധനാജ്ഞ
പ്രഖ്യാപിച്ചു
ജില്ലയില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കി പൊതുതെരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവുമായി നടത്തുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ 1973 ലെ സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയില്‍ ഇന്നലെ വൈകുന്നേരം ആറു മുതല്‍ 27നു വൈകുന്നേരം ആറുവരെയാണ് നിരോധനാജ്ഞ. പൊതുയോഗങ്ങള്‍ക്കും അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടുന്നതിനും ജില്ലയിലുടനീളം നിരോധനം ഏര്‍പ്പെടുത്തി. പൊതു-സ്വകാര്യ സ്ഥലങ്ങളില്‍ അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുത്. അവശ്യസര്‍വീസുകളായ മെഡിക്കല്‍ എമര്‍ജന്‍സി, ക്രമസമാധാന പാലനം, അഗ്നിരക്ഷാ സേന, സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം എന്നിവ തടസമില്ലാതെ നടത്താം.
സായുധ സേനയുടെ
ഉള്‍പ്പടെ സുരക്ഷ
ഉറപ്പാക്കും
വോട്ടെടുപ്പ് ദിവസം വിവിധ പോളിംഗ് സ്റ്റേഷനുകളില്‍ ശക്തമായ സുരക്ഷ ഉറപ്പാക്കും. 10 ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ എട്ടു സബ്ഡിവിഷനുകളായി തിരിച്ച് സുരക്ഷയുറപ്പാക്കും. എക്സൈസ്, വനം, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയുടെ യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരും സുരക്ഷ സേനയില്‍ ഉണ്ടാകും. ആര്‍പിഎഫ് - 3 കമ്പനി നാഗപോലീസ് മൂന്നു കമ്പനി കര്‍ണാടക മൂന്നു കമ്പനി തെലങ്കാന - 1 കമ്പനി സിഎപിഎഫ് ഒരു പ്ലറ്റൂണ്‍ എന്നിവയാണ് ഇതരസംസ്ഥാന നായുധ സേന. പൊലീസ് സ്റ്റേഷനുകളില്‍ ക്യൂ ആര്‍ടിയെ നിയോഗിക്കും. 60 ഗ്രൂപ്പ് പട്രോള്‍ 10 സ്ട്രൈക്കിംഗ് ഫോഴ്സ് ഉണ്ടാകും. എന്‍സിസി, എന്‍എസ്എസ് എന്നിവരുള്‍പ്പെടുന്ന സ്പെഷല്‍ പോലീസും സുരക്ഷയ്ക്ക് ബൂത്തുകളിലുണ്ടാകും.