അനധികൃത മീന്‍പിടിത്തം: സംസ്ഥാനത്ത് കൂടുതല്‍ പിഴ ചുമത്തിയത് കാസര്‍ഗോട്ട്
Saturday, April 20, 2024 1:32 AM IST
കാസര്‍ഗോഡ്: ചട്ടങ്ങള്‍ ലംഘിക്കുന്ന മീന്‍പിടിത്ത ബോട്ടുകളില്‍നിന്ന് പിഴ ഈടാക്കുന്നതില്‍ കാസര്‍ഗോഡ്ഫിഷറീസ് വകുപ്പ് സംസ്ഥാനത്ത് ഒന്നാമത്. 2023-24 സാമ്പത്തിക വര്‍ഷം അനധികൃത മീന്‍പിടിത്തത്തിന് പിഴയിനത്തില്‍ കാസര്‍ഗോഡ് ഫിഷറീസ് വകുപ്പ് 68 ലക്ഷം രൂപയാണ് പിരിച്ചെടുത്തത്. കടലിലെ രാത്രി പട്രോളിംഗ് ശക്തമാക്കിയതാണ് പിഴ വര്‍ധിക്കാനുള്ള പ്രധാന കാരണം. ആദ്യമായാണ് കാസര്‍ഗോഡ് ഫിഷറീസ് വകുപ്പ് ഈ നേട്ടം സ്വന്തമാക്കുന്നത്. 40 ലക്ഷം രൂപ പിഴയിനത്തില്‍ ഈടാക്കിയ എറണാകുളം രണ്ടാം സ്ഥാനത്തും 36 ലക്ഷം രൂപ ഈടാക്കിയ തൃശൂര്‍ മൂന്നാംസ്ഥാനത്തുമാണുള്ളത്.

രാത്രികാല ട്രോളിംഗ്, ലൈറ്റ് ഫിഷിംഗ്, പേഴ്‌സ് സീന്‍ വലകളുടെ ഉപയോഗം, ലൈസന്‍സോ പെര്‍മിറ്റോ ഇല്ലാത്ത മീന്‍പിടിത്തം, ഷോര്‍ ട്രോളിംഗ്, ചെറുമീനുകളെ പിടിക്കല്‍, പെയര്‍ ട്രോളിംഗ് (രണ്ടു ബോട്ടുകള്‍ ഘടിപ്പിച്ചുള്ള മീന്‍പിടിത്തം) എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കാണ് പിഴ ചുമത്തുന്നത്. 5,000 മുതല്‍ 2.5 ലക്ഷം രൂപ വരെയാണ് പിഴ. 280നു മുകളില്‍ എച്ച്പി എന്‍ജിന്‍ വരുന്ന വലിയ ബോട്ടുകള്‍ക്കാണ് 2.5 ലക്ഷം രൂപ പിഴ ചുമത്തുന്നത്.

രാത്രി ട്രോളിംഗിനാണ് കൂടുതല്‍ പിഴ ചുമത്തിയിട്ടുള്ളത്. കാസര്‍ഗോഡ് ഫിഷറീസ് വകുപ്പ്, കോസ്റ്റല്‍ പോലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് വകുപ്പ് എന്നിവ സംയുക്തമായാണ് രാത്രി പട്രോളിംഗ് നടത്തുന്നത്. നിയമലംഘനത്തില്‍ കൂടുതലും കര്‍ണാടക ബോട്ടുകളാണുള്‍പ്പെട്ടിരിക്കുന്നത്.