അടൂർ: പോലീസ് ജീപ്പും ട്രാവലറും തമ്മിൽ കൂട്ടിയിടിച്ച് 19 പേർക്ക് പരിക്ക്. പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, പോലീസ് ഡ്രൈവർ, ട്രാവലറിലുണ്ടായിരുന്ന വൈദികർ ഉൾപ്പെടെയുള്ളവർക്കാണ് പരിക്ക്.
ഭരണിക്കാവ്-അടൂർ-മുണ്ടക്കയം ദേശീയപാതയിൽ നെല്ലിമുകൾ ജംഗ്ഷനു സമീപം ഇന്നലെ രാവിലെ 10.30നായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്ന് കൊല്ലം മൺട്രോതുരുത്തിലേക്ക് പോയ വൈദികരടക്കമുള്ള സംഘം സഞ്ചരിച്ച ടെന്പോ ട്രാവലർ കടന്പനാട് ഭാഗത്തുനിന്ന് അടൂരിലേക്ക് വരികയായിരുന്ന പോലീസ് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഏറ്റുമാനൂർ കളത്തൂർ സെന്റ് മേരീസ് പള്ളിയിലെ സൺഡേസ്കൂൾ അധ്യാപകരുടെ സംഘമാണ് വൈദികർക്കൊപ്പം ട്രാവലറിലുണ്ടായിരുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡിവൈഎസ്പി എം.എം. ജോസ്, പോലീസ് ഡ്രൈവർ ചവറ ചോല പുത്തൻചന്ത മംഗലത്ത് നൗഷാദ് (28) എന്നിവരെ അടൂർ ലൈഫ് ലൈൻ ആശുപത്രിയിലും ട്രാവലറിൽ യാത്ര ചെയ്തിരുന്ന അനറ്റ്, ജോർജ് തോമസ് എന്നിവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തിൽ പോലീസ് ജീപ്പിന്റെ മുൻവശം തകർന്നു. ട്രാവലറിൽ യാത്രക്കാരായിരുന്ന ഫാ. ജോസ് (65), ടോണി (29), സിസ്റ്റർമാരായ റൊസീന (62), ട്രീസ (27), അധ്യാപകരായ കോട്ടയം കോതനല്ലൂർ കൂവക്കാട്ടിൽ കോട്ടയപറമ്പിൽ കെ.എസ്. ജോർജ് (66), കുളത്തൂർ വട്ടമറ്റത്തിൽ സജി (65), കളത്തൂർ പ്ലാത്തറ ജോയി മാത്യു (49), പാറത്താനത്ത് ജോർജ് തോമസ് (56), കളത്തീരേത്ത് ജസ്വിൻ ജോസഫ് (42), കളത്താര ജോഷി (47), ഭാര്യ ജെൻസി (43), പടിഞ്ഞാറേ കൊടിയംപ്ലാക്കിൽ ജീസ്ന (27), പാറത്താനം അനറ്റ് (26), എം.ജെ.തോമസ് (56), ജെസ്ന (37), കുറവിലങ്ങാട് സ്വദേശി സുനീഷ് മാത്യു (40), ജെസി (50), ഡ്രൈവർ കുറവിലങ്ങാട് സ്വദേശി സിജോ (42) എന്നിവർക്കാണ് പരിക്ക്.