Monday, April 22, 2024 12:43 AM IST
ഡോ. സുഭാഷ് ചന്ദ്രബോസ്
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 19ാം നൂറ്റാണ്ട് മാനവരാശിക്കു സമ്മാനിച്ച ഏറ്റവും മനോഹരവും സുന്ദരവുമായ വസ്തുവാണ് പ്ലാസ്റ്റിക്. എത്ര ലളിതം, സൗകര്യപ്രദം, എന്തെല്ലാം നിറങ്ങളിൽ, ആകൃതികളിൽ, എല്ലാംകൊണ്ടും വേറിട്ട ഒരു വസ്തു.
പക്ഷേ, നിർഭാഗ്യവശാൽ മാനവരാശി ഉൾപ്പെടെയുള്ള സകല ജീവജാലങ്ങൾക്കും ഭീഷണിയായി പ്ലാസ്റ്റിക് മാലിന്യങ്ങൾ മാറിയിരിക്കുന്നു. നിത്യജീവിതത്തിൽ പ്ലാസ്റ്റിക് സാന്നിധ്യമില്ലാത്ത വസ്തുക്കൾതന്നെ കുറവാണ്. കമ്മലിലെ മൊട്ടു മുതൽ കൃത്രിമ വാൽവിലും റോക്കറ്റിലും വരെ പ്ലാസ്റ്റിക് ഉപയോഗിച്ചുവരുന്നു. 1846ൽ ഡോ. ഷോൻ ബീൻ, നൈട്രോസെല്ലുലോസ് കണ്ടുപിടിച്ചെങ്കിലും 1912 ജാക്വിസ് ബ്രാൺസെൻ ബർഗർ ആണ് സുതാര്യമായ സെല്ലോഫെയ്ൻ, ഇന്നത്തെ പ്ലാസ്റ്റിക്കിന്റെ ആദ്യരൂപം വികസിപ്പിച്ചത്.
പ്ലാസ്റ്റിക്കിന്റെ വരവ്
1940കളിലാണ് ഇന്ത്യയിൽ പ്ലാസ്റ്റിക് നിർമാണം ആരംഭിച്ചത്. പ്ലാസ്റ്റിക്കിന്റെ ആദ്യരൂപം ബേക്കലേറ്റ് എന്ന പേരിൽ അറിയപ്പെടുന്നു. രൂപപ്പെടുത്താവുന്നത് എന്ന് അർഥം വരുന്ന ഗ്രീക്ക് പദമായ പ്ലാറ്റിക്കോസിൽനിന്നാണ് പ്ലാസ്റ്റിക് എന്ന പ്രയോഗം നിലവിൽ വന്നത്. എണ്ണയുടെ ശുചീകരണ പ്രക്രിയയുടെ ഫലമായുണ്ടാകുന്ന കാർബണിക രാസപദാർഥങ്ങളായ എഥിലീൻ, പ്രൊപ്പിലീൻ ബ്യൂട്ടാഡൈയിൻ, സ്റ്റൈറീൻ, വിനൈൻ ആൾക്കഹോൾ, അക്രോലിൻ എന്നിവയെല്ലാമാണ് പ്ലാസ്റ്റിക് ഉത്പന്നത്തിലെ അസംസ്കൃത പദാർഥങ്ങൾ. വിവിധ തന്മാത്രകൾ തമ്മിൽ പോളിമറീകരണം സംഭവിച്ചാണ് പ്ലാസ്റ്റിക് രൂപപ്പെടുന്നത്.
ചൂടും മർദവും ഉപയോഗിച്ച് ഉരുക്കി രൂപപ്പെടുത്താൻ കഴിയുന്നതാണ് തെർമോ പ്ലാസ്റ്റിക്കുകൾ. നിർമിച്ചു കഴിഞ്ഞാൽ തുടർന്നു മാറ്റം വരുത്താൻ കഴിയാത്ത പോളിയെസ്റ്റർ, ഇപ്പോക്സിറെസിൻ, മെലാമൈന്ന ഫോർ മാൾഡിഹൈഡ്, യൂറിയ ഫോർമാൾഡിഹൈഡ്, ഫിനോളിക്സ് എന്നിവയെല്ലാം ഈ വിഭാഗത്തിലുൾപ്പെടുന്നു. റബർ, കമ്പിളി, സെല്ലുലോസ്, സിൽക്ക്, പരുത്തി തുടങ്ങിയവ പ്രകൃതിദത്ത പോളിമറുകളാണ്. അതേസമയം, മോണോമർ തന്മാത്രകളെ കൂട്ടിയോജിപ്പിച്ചു കൃത്രിമ പോളിമറുകൾ നിർമിക്കാം. പ്ലാസ്റ്റിക് ഒരുതരം കൃത്രിമ പോളിമറാണ്.
പോളി ഓലിഫിനുകൾ, പോളി സ്റ്റൈറീനുകൾ, എബിഎസ് റസിനുകൾ, ഫീനോളിക്കുകൾ, ഇപ്പോക്സയിഡുകൾ, പോളി ഫോർമാൾഡിഹൈഡ്, പോളി യൂറിത്തേൻ, സിലിക്കോണുകൾ, പോളി യൂറിയ, വിനൈലുകൾ, പോളി കാർബണൈറ്റുകൾ, പോളിഎസ്റ്ററുകൾ, പോളി ആൽക്കൈലുകൾ, പോളി എൽക്കൈഡുകൾ തുടങ്ങിയ വിവിധ രീതികളിൽ പ്ലാസ്റ്റിക്കുകളെ വേർതിരിക്കാം. സാധാരണയായി പോളി എഥിലീൻ, പോളി പ്രോപ്പിലീൻ, പോളിഎസ്റ്റർ, നൈലോൺ എന്നീ പ്ലാസ്റ്റിക്കുകളാണ് പാക്കിംഗ് വസ്തുക്കൾ ഉത്പാദിപ്പിക്കാൻ പ്രധാനമായും ഉപയോഗിക്കുന്നത്.
വില്ലനായ പ്ലാസ്റ്റിക്
50 മൈക്രോണിൽ താഴെ മാത്രം കനമുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് പ്രധാന വില്ലൻ. കനം കുറഞ്ഞ കാരിബാഗുകൾ സൗകര്യപ്രദമാണ്. ഇവ സൗജന്യമായാണ് ഉപഭോക്താക്കൾക്കു പലപ്പോഴും ലഭിക്കുന്നത്. ആ കാരണങ്ങൾകൊണ്ടുതന്നെ ജനങ്ങൾ വ്യാപകമായി ഇത്തരം പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്. പ്ലാസ്റ്റിക് കവറുകൾക്കു നിറം കൊടുക്കാനായി ഉപയോഗിക്കുന്ന ചായങ്ങളിൽ കാഡ്മിയം ധാരാളമായുണ്ട്. ഇവ ജീവരാശിക്കു ഹാനികരമാണ്.
പ്ലാസ്റ്റിക് മണ്ണിൽ അലിഞ്ഞു ചേരാത്തതിനാൽ മണ്ണിന്റെ മുകൾഭാഗത്തു കൂടിക്കിടക്കും. ഇങ്ങനെയുള്ള ഇടങ്ങളിൽ മഴവെള്ളം മണ്ണിൽ താഴുന്നതു തടസപ്പെടും. ഓടകളിലും നീരൊഴുക്കുകളിലും പ്ലാസ്റ്റിക് നിറയുമ്പോൾ ജലത്തിന്റെ സ്വാഭാവിക ഒഴുക്കു നിലയ്ക്കും. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കപ്പുകൾ, കുപ്പികൾ എന്നിവയിൽ മഴവെള്ളം കെട്ടിനിൽക്കുന്നതിലൂടെ കൊതുകുകൾ പെരുകും.
ഭക്ഷ്യവസ്തുക്കളോടൊപ്പം ധാരാളം പ്ലാസ്റ്റിക്കുകൾ പക്ഷിമൃഗാദികളുടെ ഉള്ളിൽ പോകുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്ലാസ്റ്റിക്കിന്റെ അവശിഷ്ടങ്ങൾ കത്തിക്കുമ്പോൾ അവയിലടങ്ങിയിരിക്കുന്ന കാർബൺ ഡൈ ഒാക്സൈഡ്, മീഥേൻ, കാർബൺ മോണോക്സൈഡ്, എഥിലീൻ തുടങ്ങിയവ പുറത്തേക്കു വ്യാപിക്കുന്നു. ഇവ അന്തരീക്ഷത്തിലും മണ്ണിലും ജലത്തിലും കലരുന്നതിലൂടെ നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാകും.
കാൻസർ, ശ്വാസകോശ രോഗങ്ങൾ എന്നിവ വ്യാപകമാകുന്നതിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കു വലിയ പങ്കുണ്ട്. ദീർഘകാലം സൂര്യപ്രകാശവും കാറ്റും ഏൽക്കുന്നതിലൂടെ മീഥൈലും എഥിലീനും പുറത്തേക്കു വരാനും സാധ്യതയേറെ. ഒരിഞ്ച് കനത്തിൽ സ്വാഭാവികമായി മണ്ണുണ്ടാകാൻ ആയിരം വർഷം വേണം. നല്ല ആരോഗ്യത്തിനു ശുദ്ധമായ വായുവും ശുദ്ധജലവും പ്രധാനമാണ്. പ്ലാസ്റ്റിക്കിന്റെ അശാസ്ത്രീയ ഉപയോഗം മൂലം നിരവധി പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്.
കരയും കടലും നിറയെ
ഇന്നത്തെ നിലയിലാണ് സമുദ്രങ്ങളിൽ പ്ലാസ്റ്റിക് നിറയുന്നതെങ്കിൽ 2050 ആകുമ്പോൾ മത്സ്യ സമ്പത്തും പ്ലാസ്റ്റിക്കും തുല്യ അളവിൽ ആകുമെന്നാണ് ഗവേഷകർ പറയുന്നത്. ആഗോളാടിസ്ഥാനത്തിൽ ഓരോ മിനിറ്റിലും ഒരു മില്യൺ പ്ലാസ്റ്റിക് വസ്തുക്കളാണ് ഉപയോഗിക്കുന്നത്. ഓരോ ദിവസവും 1.5 മില്യൺ പ്ലാസ്റ്റിക്കാണ് മാനവരാശി കൈകാര്യം ചെയ്യുന്നത്.
തീരമെടുത്താൽ ഒരു ചതുരശ്ര മീറ്ററിൽ 1.66 എണ്ണവും 1.31 ഗ്രാമുമാണ് പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം. പുഴകളിലും തോടുകളിലും നദികളിലും നിറയുന്ന വലിയൊരു പങ്ക് പ്ലാസ്റ്റിക്കും സമുദ്രങ്ങളിൽ എത്തുന്നു. കേരളത്തിന്റെ തീരത്ത് 1,051.2 ടൺ പ്ലാസ്റ്റിക് കാണപ്പെടുന്നുണ്ട്. കേരളത്തിലെ വാർഷിക പ്രതിശീർഷ പ്ലാസ്റ്റിക് ഉപയോഗം ആറു കിലോഗ്രാം ആയിരുന്നത് വീണ്ടും ഉയർന്നിട്ടുണ്ട്. കേരളത്തിൽ 120 മെട്രിക് ടൺ പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കുന്നുണ്ട്.
2023ൽ ശുചിത്വമിഷൻ പുറത്തുവിട്ട കണക്കുപ്രകാരം കേരളത്തിൽ പ്രതിവർഷം 43 ലക്ഷം ടൺ മാലിന്യം ഉണ്ടാകുന്നുണ്ട്. ഇവയിൽ 18 ശതമാനവും പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. 10,26,497 ടണ്ണാണ് സംസ്ഥാനത്തെ അജൈവമാലിന്യം. 33,11,221.6 ടണ്ണാണ് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ. നിരോധിച്ചിട്ടുണ്ടെങ്കിലും അനധികൃത ഉപയോഗം വ്യാപകമാണ്.
പരിഹാരം തേടുമ്പോൾ
പ്ലാസ്റ്റിക്കിന്റെ ഉപയോഗവുമായി ബന്ധപ്പെടുത്തി ലോകമാകെ അംഗീകരിച്ച ചില തത്വങ്ങളുണ്ട്. 1. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. 2. പ്ലാസ്റ്റിക് കവറുകൾ ഉൾപ്പെടെ പരമാവധി പ്രാവശ്യം വീണ്ടും ഉപയോഗിക്കുക. 3. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിച്ച ശേഷമുള്ള പുനഃചംക്രമണം. 4. പരമാവധി നിരസിക്കുക അല്ലെങ്കിൽ ഒഴിവാക്കുക.
ബദൽ ഉത്പന്നങ്ങൾ.
പ്ലാസ്റ്റിക് കാരിബാഗുകൾക്കു പകരമായി തുണിസഞ്ചികൾ, പേപ്പർ എന്നിവ പ്രചാരത്തിലുണ്ട്. ബനിയൻ ക്ലോത്തുകൾ, ഉപയോഗിച്ച സാരി ഉൾപ്പെടെയുള്ള വസ്തുക്കൾ എന്നിവയിൽനിന്നു കാരിബാഗുകൾ രൂപപ്പെടുത്താം. പ്ലാസ്റ്റിക് പേപ്പറുകൾക്കു പകരമായി പാള കൊണ്ടുള്ള പേപ്പറുകൾ, പേപ്പർ പ്ലേറ്റുകൾ, പേപ്പർ കപ്പുകൾ, വാഴയില, ചണം, വാഴപ്പിണ്ടി, വാഴനാര് എന്നിവയുടെ ബാഗുകൾ, പാത്രങ്ങൾ എന്നിവ നിർമിക്കാം. സ്ത്രീകളുടെ സ്വയംതൊഴിൽ സംരംഭമായി ബദൽ ഉത്പന്നങ്ങളുടെ ഉത്പാദന യൂണിറ്റുകൾ തുടങ്ങാനും സാധ്യതകളുണ്ട്.
ആശങ്കപ്പെടുത്തുന്ന ഭാവി
ലോകത്തിലെ 800 കോടി ആളുകളുടെ സ്വപ്നങ്ങൾക്ക് ഒരേയൊരു ഭൂമി മാത്രമേ മുന്നിലുള്ളൂ. ആഗോളതാപനവും കാലാവസ്ഥാ മാറ്റവും എല്ലാം കൺമുന്നിലെ യാഥാർഥ്യങ്ങളാണ്. കേരളത്തിലെ തണുപ്പുകാലം കുറേശെയായി ഇല്ലാതാവുകയാണ്. കണിക്കൊന്നകൾ കാലം മാറി പൂത്തുതുടങ്ങി. മലബാർ തീരത്തെ മത്തി (ചാള), കേരളതീരം കടന്നുപോയിക്കൊണ്ടിരിക്കുന്നു. വരണ്ട ഭൂമിയിൽ മാത്രം അധിവസിക്കുന്ന മയിൽ ഇടനാട്ടിലാകെ വിഹരിക്കുന്നു. തവളകളുടെ വംശനാശത്തിന് അധിക കാലം ഇല്ല. മണ്ണിരകൾ വ്യാപകമായി നശിക്കുന്നു.
താഴ്ന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന കാക്കകൾ മൂന്നാറിലും എത്തിയിട്ടുണ്ട്. കാട്ടാനകളും കാട്ടുകുരങ്ങുകളും കാട്ടുപന്നികളും പക്ഷികളും നാട്ടിലെത്തുന്നത് ഇപ്പോൾ വലിയ വാർത്തയല്ല. കാടും വയലും തണ്ണീർത്തടങ്ങളും കണ്ടൽക്കാടുകളും കാവും എല്ലാംകൂടി ഇല്ലാതാകുന്നിടങ്ങളിൽ എന്തൊക്കെയാണ് പ്രകൃതി കരുതിവച്ചിരിക്കുന്നതെന്നു പറയാനാവില്ല. മലിനീകരണം എല്ലാ സീമകളും കടന്നുപോകുന്നു. ചെറിയ സ്ഥലത്ത്, ചെറിയ കാലയളവിൽ വലിയ മഴ എന്ന നിലയിൽ പ്രകൃതിയും മാറിക്കഴിഞ്ഞോ? ഉഷ്ണതരംഗവും വരൾച്ചയും ജലക്ഷാമവും എല്ലാം വരുന്നുണ്ട്.
ഭൂമിക്കു പനിയാണ്!
നാം എവിടേക്കാണ് പോകുന്നത്? എന്താണ് പുതിയ നയങ്ങൾ, കാഴ്ചപ്പാടുകൾ, രീതികൾ, പ്രവർത്തന പരിപാടികൾ; എല്ലാം ചർച്ച ചെയ്യപ്പെടേണ്ട കാലം. ഒരുവശത്തു ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്മ, പ്രകൃതി ദുരന്തങ്ങൾ. മറുവശത്തു ചെറുന്യൂനപക്ഷത്തിന്റെ ഒടുങ്ങാത്ത ഉപഭോഗതൃഷ്ണ. എന്തായാലും മഹാത്മജി പറഞ്ഞപോലെ ഒന്നോർക്കുക, എല്ലാവർക്കും ആവശ്യമുള്ളത് ഭൂമിയിലുണ്ട്. പക്ഷേ ആരുടെയും അത്യാഗ്രഹത്തിന് തികയുന്നില്ല. ഓരോ ഭൗമദിനം കഴിയുമ്പോഴും ഭൂമിക്കു പനി കൂടുന്നു, കാലാവസ്ഥ മാറുന്നു, ദുരിതങ്ങൾ ഏറുന്നു. വഴിയുണ്ടോ എന്നൊന്നും ചോദിച്ചിരുന്നിട്ടു കാര്യമില്ല. വഴികൾ നാം ഉണ്ടാക്കണം, നിലനിൽപ്പിനായുള്ള വഴികൾ പുതുരൂപത്തിൽ.