Sunday, April 21, 2024 12:02 AM IST
എസ്. മഞ്ജുളാദേവി
അതുല്യ കവിയും ഗാനരചയിതാവും സംവിധായകനുമായ പി. ഭാസ്കരന്റെ ജന്മശതാബ്ദി ഇന്ന്. ദീപിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന, ദീപിക കുടുംബാംഗമായിരുന്ന പി. ഭാസ്കരന്റെ ജീവിതത്തെയും സർഗസംഭാവനകളെയും കുറിച്ചെഴുതുക ദുഷ്കരമാണ്. കവി, വിപ്ലവകാരി, ഗാനരചയിതാവ്, നിർമാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, പത്രാധിപർ, ആകാശവാണി പ്രൊഡ്യൂസർ, കെഎസ്എഫ്ഡിസിയുടെയും ഏഷ്യാനെറ്റിന്റെയും അമരക്കാരൻ അങ്ങനെ ഒരു സമഗ്രതയെ വിഛേദിച്ച് കാട്ടുക തീരെ എളുപ്പമല്ല.
അപാര സുന്ദര നീലാകാശം അനന്തതേ നിൻ മഹാസമുദ്രം.... എന്നാണ് പി. ഭാസ്കരൻ പാടിയിട്ടുള്ളത്. അങ്ങനെ ഒരു അനന്തത തന്നെയായിരുന്നു പി. ഭാസ്കരനും. ദൂരെനിന്ന് അത്ഭുതത്തോടെ നോക്കുക മാത്രമേ നിവർത്തിയുള്ളൂ. 1950ൽ ചന്ദ്രിക എന്ന സിനിമയിലെ കേഴുക ആത്മസഖി എന്ന ഗാനം എഴുതിക്കൊണ്ടാണ് മലയാള സിനിമാ ഗാനരംഗത്തേക്കുള്ള അരങ്ങേറ്റം.
പ്രണയഭംഗത്തിന്റെ വരികളാണ് തൂലിക ആദ്യം കുറിച്ചതെങ്കിലും പിന്നീട് അക്ഷരാർഥത്തിൽ മധുചന്ദ്രികയുടെ ഛായ തളികയിൽ മഴവിൽപ്പൂന്പൊടി ചാലിച്ച് തന്നെ പി. ഭാസ്കരൻ എഴുതുകയായിരുന്നു. കാമുകിയുടെ കണ്ണുകളിലെ നീലക്കായലിൽ തന്റെ കിനാവിന്റെ തോണി ഇറക്കി പൂത്തണലിൽ കാത്തിരുന്നു കാമുകനായ പി. ഭാസ്കരൻ!
നാലായിരത്തിലധികം സിനിമാ ഗാനങ്ങളാണ് പി. ഭാസ്കരൻ രചിച്ചത്. മലയാളത്തിന്റെ നാട്ടുമൊഴികൾ, ഗ്രാമീണഭംഗികൾ, വിപ്ലവത്തിന്റെ തീച്ചൂളകൾ, ആത്മീയതയുടെ സാരാമൃതം, തത്വചിന്തയുടെ മഹാകാശങ്ങൾ, ഹാസ്യത്തിന്റെ രസബിന്ദുക്കൾ അങ്ങനെ ബാഹ്യപ്രകൃതിയും ആന്തരികപ്രപഞ്ചവും എല്ലാം ചേർത്തിണക്കിയ ഒരു മായാസൗന്ദര്യം...
സർഗപ്രതിഭയും ധീഷണാശാലിയുമൊക്കെയായിരിക്കുന്പോഴും വെറുമൊരു പച്ചമനുഷ്യന്റെ തുടിപ്പായിരുന്നു ആ നെഞ്ചിൽ. ഇന്നലെ മയങ്ങുന്പോൾ ഒരു മണിക്കിനാവിന്റെ പൊന്നിൻ ചിലന്പൊലി കേട്ടുണർന്നു... എന്നു പാടിയ കവി തന്നെയാണ് തനി നാടൻ വായ്മൊഴിയിൽ കായലരികത്ത് വലയെറിഞ്ഞപ്പം വളകിലുക്കിയ സുന്ദരീ... പെണ്ണുകെട്ടിനു കുറിയെടുക്കുന്പൊ ഒരു നറുക്കിനു ചേർക്കണേ... എന്ന് അപേക്ഷിച്ചതും. നഷ്ടസ്വപ്നങ്ങളുടെ ഉമിത്തീയിൽ ഉരുകുന്പോഴും കരയുന്നോ പുഴ ചിരിക്കുന്നോ കണ്ണീരുമൊലിപ്പിച്ച് കൈവഴികൾ പിരിയുന്പോൾ കരയുന്നോ പുഴ ചിരിക്കുന്നോ... എന്ന് ചോദിച്ചു പോകും കൊടുങ്ങല്ലൂരുകാരനായ ഈ കാമുകൻ!
എന്റെ ബാഷ്പധാരയാകെ വടിച്ചെടുത്തു... സ്വന്തം സുന്ദരിമാർക്കണിയുവാൻ കുണുക്ക് തീർത്തു... എന്ന് അതീവ സാഹിത്യസുന്ദരമായ വരികൾ എഴുതിയ അതേ മനസുകൊണ്ടാണ് കണ്ണീരുമൊലിപ്പിച്ച് നീങ്ങുന്ന കരളുകളെക്കുറിച്ചും ഭാസ്കരൻ എഴുതിയത്. അതി സുന്ദരമായ കല്പനകളും ബിംബങ്ങളും അലങ്കാരങ്ങളുംകൊണ്ട് നിറഞ്ഞുതുളുന്പിയ ഒരായിരം പാട്ടുകളുണ്ട് ഭാസ്കരന്റെ സർഗവൈഭവത്തിന്റെ അടയാളങ്ങളായി. അമ്മയെ കാണാൻ എന്ന ചിത്രത്തിലെ ഉണരുണരൂ ഉണ്ണിപ്പൂവേ... എന്ന ഗാനത്തിലെ ഒരു ഉപമ കാണാം.
കരിനീലക്കരിന്പുകൾ വിളയുന്പോൾ തോളിലേറ്റി കാവടിയാടുന്ന കാറ്റേ... ഇതുപോലെ എണ്ണിയാലും പറഞ്ഞാലും തീരാത്ത കല്പനകൾ പി. ഭാസ്കരന്റെ ചലച്ചിത്ര ഗാനങ്ങളെ സന്പന്നമാക്കി. ഒറ്റക്കന്പിയുള്ള തന്പുരുവും, ഓർക്കുക വല്ലപ്പോഴും ഉൾപ്പെടുന്ന കാവ്യ സമാഹാരങ്ങളും മലയാളത്തിനു ലഭിച്ച അനുഗ്രഹങ്ങളാണ്.
പ്രപഞ്ചത്തോടുള്ള തന്മയീഭാവം, മനുഷ്യരോടുള്ള അഗാധ സ്നേഹം- ഈ സ്നേഹാധിക്യം തന്നെയാണ് പി. ഭാസ്കരനെ കവിയാക്കിയതും പോരാളിയാക്കിയതും! തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ 1924 ഏപ്രിൽ 21നു പുല്ലൂറ്റ് പാടത്ത് വീട്ടിൽ നന്ദ്യേലത്ത് പദ്മനാഭ മേനോന്റെയും അമ്മാളുക്കുട്ടിയുടെയും മകനായിട്ടാണ് ജനനം. കറകളഞ്ഞ കോണ്ഗ്രസുകാരനും സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായിരുന്നു അച്ഛൻ. മഹാത്മാഗാന്ധിയോടു തികഞ്ഞ ആദരവ് ഉണ്ടായിരുന്നുവെങ്കിലും സ്വാതന്ത്ര്യം ലഭിക്കുന്നതിനു കോണ്ഗ്രസിന്റെ നയം പോര എന്നൊരു തോന്നൽ കൗമാരക്കാരനായ ഭാസ്കരനുണ്ടായി. വിപ്ലവമാണ് ശരിയായ വഴി എന്ന് ചിന്തിച്ചകാലം. പി. കേശവദേവിന്റെ പ്രസംഗങ്ങളും കാറൽ മാർക്സിന്റെയും ജയപ്രകാശ് നാരായണന്റെയും വിപ്ലവഹൃദയങ്ങളിൽ നിന്നൊഴുകിയ തീജ്വാലകളും പി. ഭാസ്കരനെ പോരാളിയാക്കി. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ചെങ്കൊടി പിടിച്ച്- വില്ലാളിയാണ് ഞാൻ, ജീവിത സൗന്ദര്യ വല്ലകി മീട്ടലല്ലെന്റെ ലക്ഷ്യം എന്ന് പാടിയ പി. ഭാസ്കരനെയാണ് മലയാളം പിന്നീട് കണ്ടത്.
പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്ത് വെടിയേറ്റു വീണ പാവപ്പെട്ട തൊഴിലാളികളുടെ രക്തത്തിൽ കൈമുക്കി പി. ഭാസ്കരൻ എഴുതിയ കവിതയാണ് വയലാർ ഗർജിക്കുന്നു. ഉയരും ഞാൻ നാടാകെ-പടരും ഞാനൊരു പുത്ത-നുയിർ നാട്ടിനേകിക്കൊണ്ടുയരും വീണ്ടും...! എന്ന വരികൾ ഒരു യുഗത്തിന്റെ രക്തം ചിതറുന്ന പ്രതിജ്ഞയായി ഇന്നും നിലനിൽക്കുന്നു. സ്വാതന്ത്ര്യസമര സേനാനികൾക്കു ഉണർവ് പകരുവാൻ- പദം പദം ഉറച്ചു നാം, പാടി പ്പാടി പോവുക.... തുടങ്ങിയ ദേശഭക്തി ഗാനങ്ങളും ആ തൂലികയിൽ നിന്നുതിർന്നിരുന്നു. 1947ലെ പാലിയം സത്യഗ്രഹത്തിലെ സംഘത്തിനു പാടുവാൻ പാട്ടെഴുതിക്കൊടുത്തതിന്റെ പേരിൽ ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യാനന്തര കാലത്ത് താനും കൂടി ചോരയും ജീവിതവും കൊടുത്ത് വളർത്തിയ കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് അകന്നുവെങ്കിലും (പാർട്ടി നയങ്ങളോട് പൊരുത്തപ്പെടുവാൻ കഴിയാതെ അകലുകയായിരുന്നു.) മാനവികതയുടെ ഉണർത്ത് പാട്ടുകാരനായി പി. ഭാസ്കരൻ എന്നുമെന്നും നിലകൊണ്ടു.
വർഷങ്ങൾക്കു മുന്പ് ഗാനഗന്ധർവൻ യേശുദാസിന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫിന്റെ ഭൗതിക ശരീരം ആശുപത്രിയിൽനിന്നു വിട്ടുകിട്ടണമെങ്കിൽ അടയ്ക്കേണ്ട ചെറിയ തുക കൈയിൽ ഇല്ലാതെ വിറങ്ങലിച്ചു നിന്നിട്ടുണ്ട് യേശുദാസ്. അന്നത്തെ നീണ്ടുമെലിഞ്ഞ നിസഹായനായ യുവാവിന്റെ കൈയിൽ ആവശ്യമായ പണം വച്ചുകൊടുത്ത പി. ഭാസ്കരനെയും നമുക്കീ നൂറാം ജയന്തി ദിനത്തിൽ ഓർമിക്കാം.