ഇന്ത്യ x ഇംഗ്ലണ്ട് മൂന്നാം ഏകദിനം ഇന്ന്
Wednesday, February 12, 2025 12:02 AM IST
അഹമ്മദാബാദ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിന ക്രിക്കറ്റ് ഇന്ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.30നു നടക്കും. പരന്പര 2-0ന് സ്വന്തമാക്കിയ ഇന്ത്യ മൂന്നിലും ജയിച്ച്, ആത്മവിശ്വാസത്തോടെ ചാന്പ്യൻസ് ട്രോഫിക്കുള്ള യാത്ര തിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്.
ഇംഗ്ലണ്ടാകട്ടെ തുടർതോൽവികളിൽനിന്നു മുക്തി നേടാനും. ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ ക്യാപ്റ്റൻ രോഹിത് ശർമ കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ആശങ്കയകറ്റി. 300 റണ്‍സ് ചേസ് ചെയ്ത് ജയം നേടി ബാറ്റിംഗ് നിരയും കരുത്തു കാട്ടി. സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ഇന്നും കളിക്കില്ല.
ബാറ്റമാരെയും ബൗളർമാരെയും ഒരുപോലെ പിന്തുണയ്ക്കുന്ന പിച്ചാണ് അഹമ്മദാബാദിലേത്. തുടക്കത്തിൽ പേസർമാരെ തുണയ്ക്കുമെങ്കിലും പിന്നീട് ബാറ്റർമാർക്ക് അനുകൂലമാകുന്ന പിച്ചിൽ റണ്‍സ് പിറക്കും.
കരുത്തു കാട്ടാൻ കോഹ്ലി
ഫോമില്ലാഴയ്മ അലട്ടുന്ന കോഹ്ലിയുടെ തിരിച്ചുവരവിനായാണ് ആരാധകരുടെ കാത്തിരിപ്പ്. ആദ്യമത്സരത്തിൽ പരിക്കിനെത്തുടർന്ന് കളിക്കാതിരുന്ന കോഹ്ലി കഴിഞ്ഞ മത്സരത്തിൽ നിരാശപ്പെടുത്തി. ചാന്പ്യൻസ് ട്രോഫിക്കു മുന്‍പുള്ള അവസാന മത്സരമെന്ന നിലയിലും കോഹ്ലിക്ക് സമ്മർദം സൃഷ്ടിക്കും.
89 റണ്‍സ് കൂടി നേടിയാൽ ഏകദിനത്തിൽ 14,000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ ബാറ്ററെന്ന റിക്കാർഡ് വിരാട് കോഹ്ലിയെ കാത്തിരിക്കുന്നു.
ബുംറ ദുബായിലെത്തും
ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിനുള്ള 15 അംഗ ടീമിന്റെ അവസാന പട്ടിക നൽകണമെന്നിരിക്കേ അവസാന നിമിഷവും ജസ്പ്രീത് ബുംറയെ കാത്ത് ബിസിസിഐയും ആരാധകരും. സ്റ്റാർ ബൗളറുടെ പരിക്കാണ് ആശങ്ക. ബോർഡർ ഗാവസ്കർ ട്രോഫി ടൂർണമെന്റിൽ ഓസ്ട്രേലിയയ്ക്കെതിരായ അവസാന മത്സരത്തിൽ പുറത്തിനു പരിക്കേറ്റ ബുംറ ഇംഗ്ലണ്ടിനെതിരായ പരന്പരകൾ കളിച്ചില്ല.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിനൊപ്പം ബുംറ യാത്ര തിരിച്ചില്ലെങ്കിലും, ചാന്പ്യൻസ് ട്രോഫിക്കായി ദുബായിലെത്തുമെന്നു റിപ്പോർട്ടുണ്ട്. അതേസമയം, ബുംറയുടെ അഭാവം ഇന്ത്യക്കു വൻ തിരിച്ചടിയാകും.