ഫെഡറേഷൻ അത്ലറ്റിക്സിൽ നീരജ് ചോപ്രയ്ക്കു സ്വർണം
ഭുവനേശ്വർ: ടോക്കിയോ ഒളിന്പിക്സ് സ്വർണത്തിനുശേഷം സൂപ്പർ താരം നീരജ് ചോപ്ര ഇന്ത്യയിൽ ആദ്യമായി ഇറങ്ങിയ മത്സരത്തിൽ സ്വർണ നേട്ടം.
27-ാമത് ഫെഡറേഷൻ സീനിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ പുരുഷ ജാവലിൻത്രോയിൽ 82.27 മീറ്ററുമായി നീരജ് സ്വർണം സ്വന്തമാക്കി. ദോഹ ഡയമണ്ട് ലീഗിൽ 88.36 മീറ്റർ എറിഞ്ഞ് വെള്ളി നേടിയശേഷമായിരുന്നു നീരജ് ഭുവനേശ്വറിൽ എത്തിയത്.
കർണാടകയുടെ ഡി.പി. മനുവിനെ നേരിയ വ്യത്യാസത്തിൽ പിന്നിലാക്കിയായിരുന്നു നീരജിന്റെ സ്വർണ നേട്ടം എന്നതാണ് ശ്രദ്ധേയം. ആദ്യ ശ്രമത്തിൽതന്നെ മനു 82.06 മീറ്റർ ക്ലിയർ ചെയ്തു. നാലാം ശ്രമത്തിലാണ് മനുവിനെ പിന്തള്ളി നീരജ് 82.27 കുറിച്ചത്. ആ ദൂരം പിന്നീട് മെച്ചപ്പെടുത്താനും നീരജിനു സാധിച്ചില്ല.
അജ്മലിനു സ്വർണം മീറ്റിന്റെ അവസാനദിനമായ ഇന്നലെ കേരളത്തിന്റെ അക്കൗണ്ടിൽ ഒരു സ്വർണം എത്തി. പുരുഷ വിഭാഗം 400 മീറ്ററിൽ മുഹമ്മജ് അജ്മൽ സ്വർണമണിഞ്ഞു. 45.91 സെക്കൻഡിൽ മുഹമ്മദ് അജ്മൽ ഫിനിഷിംഗ് ലൈൻ കടന്നു. തമിഴ്നാടിന്റെ ടി. സന്തോഷ് കുമാറിനാണ് (46.48) വെള്ളി. വനിതാ 400 മീറ്ററിൽ എം.ആർ. പൂവമ്മയ്ക്കാണ് (53.32) സ്വർണം.
ട്രിപ്പിൾ വെള്ളി ഇന്നലെ കേരള താരങ്ങൾ മൂന്ന് വെള്ളി സ്വന്തമാക്കി. പുരുഷ വിഭാഗം ട്രിപ്പിൾജംപിൽ എൽദോസ് പോൾ 16.59 മീറ്ററുമായി വെള്ളി നേടി. തമിഴ്നാടിന്റെ പ്രവീണ്‍ ചിത്രവേലിനാണ് (16.79) സ്വർണം. കേരളത്തിന്റെ അബ്ദുള്ള അബൂബക്കറിനും (16.23), യു. കാർത്തികിനും (16.05) നാലും അഞ്ചും സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ.
വനിതാ വിഭാഗം ഹൈജംപിൽ എയ്ഞ്ചൽ പി. ദേവസ്യയാണ് കേരള അക്കൗണ്ടിൽ ഇന്നലെ വെള്ളി എത്തിച്ചത്. 1.74 മീറ്റർ എയ്ഞ്ചൽ പി. ദേവസ്യ ക്ലിയർ ചെയ്തു. കർണാടകയുടെ അഭിനയ എസ്. ഷെട്ടിക്കാണ് (1.77) സ്വർണം. ഹെപ്റ്റാത്തലണിൽ കെ.എ. അനാമിക കേരളത്തിനായി വെള്ളി സ്വന്തമാക്കി. 4997 പോയിന്റാണ് അനാമിക നേടിയത്. തെലങ്കാനയുടെ അഗസര നന്ദിനിക്കാണ് (5460) സ്വർണം.
അനീസിന് വെങ്കലം ചാന്പ്യൻഷിപ്പിന്റെ മൂന്നാംദിനം പുരുഷ വിഭാഗം ലോംഗ്ജംപിൽ കേരളത്തിന്റെ മുഹമ്മദ് അനീസ് യാഹിയ വെങ്കലം സ്വന്തമാക്കി. 7.81 മീറ്റർ ക്ലിയർ ചെയ്തായിരുന്നു അനീസിന്റെ വെങ്കലം. തമിഴ്നാടിന്റെ ദേശീയ റിക്കാർഡുകാരനായ ജെസ്വിൻ ആൾഡ്രിനാണ് (7.99) സ്വർണം. തന്റെ ദേശീയ റിക്കാർഡ് (8.42) പ്രകടനത്തിന്റെ അടുത്തെത്താൻ ജെസ്വിനു സാധിച്ചില്ല. പാരീസ് ഒളിന്പിക്സ് ടിക്കറ്റ് മോഹനം ഭുവനേശ്വറിൽ സഫലമായില്ല.
പറക്കും സിംഗ് ഭുവനേശ്വർ: രാജ്യത്തെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായത് പഞ്ചാബിന്റെ ഗുരിന്ദർവിർ സിംഗ്. 10.35 സെക്കൻഡിൽ ഗുരിന്ദർവിർ സിംഗ് ഫിനിഷിംഗ് ലൈൻ കടന്നു. വ്യക്തമായ ലീഡോടെയായിരുന്നു സിംഗിന്റെ ഫിനിഷിംഗ്. ഒഡീഷയുടെ അനിമേഷ് കുജർ (10.50), പഞ്ചാബിന്റെ ഹർജിത് സിംഗ് (10.56) എന്നിവർ വെള്ളിയും വെങ്കലവും സ്വന്തമാക്കി.
വനിതാ വിഭാഗം 100 മീറ്ററിൽ കർണാടകയുടെ എസ്എസ്. സ്നേഹയ്ക്കാണ് (11.63 സെക്കൻഡ്) സ്വർണം. തമിഴ്നാടിന്റെ ഗിരിധരണി രവി (11.67), ഒഡീഷയുടെ ശ്രബാനി നന്ദ (11.76) എന്നിവർ വെള്ളിയും വെങ്കലവും നേടി. പുരുഷ വിഭാഗത്തിൽ 10.00 സെക്കൻഡും വനിതാ വിഭാഗത്തിൽ 11.07 സെക്കൻഡുമാണ് ഒളിന്പിക്സ് യോഗ്യതാ മാർക്ക്.
രാജസ്ഥാൻ റോയൽസിന് തുടർച്ചയായ നാലാം തോൽവി
ഗോഹട്ടി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിന് തുടർച്ചയായ നാലാം തോൽവി. പ്ലേ ഓഫ് ഉറപ്പിച്ച രാജസ്ഥാൻ, പ്ലേ ഓഫ് കാണാതെ പുറത്തായ പഞ്ചാബ് കിംഗ്സിനോട് അഞ്ച് വിക്കറ്റ് തോൽവി വഴങ്ങി. ഇതോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനം ലഭിക്കുമെന്ന രാജസ്ഥാന്റെ പ്രതീക്ഷയ്ക്കും മങ്ങലേറ്റു. സ്കോർ: രാജസ്ഥാൻ റോയൽസ് 144/9 (20). പഞ്ചാബ് കിംഗ്സ് 145/5 (18.5).
മികച്ച ഓൾ റൗണ്ട് പ്രകടനം നടത്തിയ സാം കറനാണ് പഞ്ചാബിനെ ജയത്തിലെത്തിച്ചത്. രണ്ട് വിക്കറ്റ് വീഴ്ത്തിയ കറൻ 41 പന്തിൽ 63 റൺസുമായി പുറത്താകാതെയും നിന്നു. 48 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു പഞ്ചാബിന്റെ തിരിച്ചുവരവ് ജയം.
ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നാട്ടിലേക്ക് മടങ്ങിയ ഇംഗ്ലീഷ് താരം ജോസ് ബട്ലറിന്റെ അഭാവത്തിൽ മറ്റൊരു ഇംഗ്ലീഷുകാരനായ ടോം കോഹ്ലർ കാഡ്മോറായിരുന്നു രാജസ്ഥാന്റെ ഓപ്പണിംഗ് റോളിലെത്തിയത്.
എന്നാൽ, ഇന്നിംഗ്സിന്റെ നാലാം പന്തിൽ യശസ്വി ജയ്സ്വാളിനെ (4) രാജസ്ഥാനു നഷ്ടപ്പെട്ടു. ഏഴാം ഓവറിന്റെ നാലാം പന്തിൽ സഞ്ജുവും (15 പന്തിൽ 18) പുറത്ത്. തൊട്ടടുത്ത ഓവറിൽ കോഹ്ലറും (23 പന്തിൽ 18) മടങ്ങി.
പിന്നീട് രാജസ്ഥാന്റെ രക്ഷകനായത് പതിവുപോലെ റിയാൻ പരാഗ് ആയിരുന്നു. 34 പന്തിൽ ആറ് ഫോറിന്റെ സഹായത്തോടെ പരാഗ് 48 റണ്‍സ് നേടി. ആർ. അശ്വിന് (19 പന്തിൽ 28) ഒപ്പം നാലാം വിക്കറ്റിൽ പരാഗ് 50 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
ധ്രുവ് ജുറെൽ (0) കൂറ്റനടിയിലൂടെ സ്കോർ ഉയർത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും ഗോൾഡൻ ഡക്കായി. റോവ്മാൻ പവലും (4), ഡൊണോവൻ ഫെരേരയുമെല്ലാം (7) വന്നതും പോയതും വേഗത്തിൽ. വാലറ്റത്ത് ട്രെന്റ് ബോൾട്ട് ഒന്‍പത് പന്തിൽ 12 റണ്‍സ് നേടി.
പഞ്ചാബ് കിംഗ്സിനുവേണ്ടി രാഹുൽ ചാഹർ, ഹർഷൽ പട്ടേൽ, ക്യാപ്റ്റൻ സാം കറൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
സാത്വിക്-ചിരാഗ് സഖ്യം മുന്നോട്ട്; പ്രണോയ് പുറത്ത്
ബാങ്കോക്ക്: തായ്ലൻഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് ആദ്യ റൗണ്ടിൽ പുറത്ത്. ഇന്ത്യൻ താരമായ ലുവാങ് മെയ്സ്നനോട് നേരിട്ടുള്ള ഗെയിമിനാണ് പ്രണോയ് പരാജയപ്പെട്ടത്. സ്കോർ: 21-19, 21-18.
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യം പ്രീക്വാർട്ടറിൽ പ്രവേശിച്ചു. മലേഷ്യയുടെ നൂർ മുഹമ്മദ്-വീ കിയോങ് സഖ്യത്തെ കീഴടക്കി. സ്കോർ: 21-13, 21-13.
ബൊപ്പണ്ണ സഖ്യം പുറത്ത്
റോം: ഇറ്റാലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ഓസ്ട്രേലിയയുടെ മാത്യു എബ്ഡെൻ സഖ്യം പുറത്ത്.
പ്രീക്വാർട്ടറിൽ ഇറ്റലിയുടെ സിമോണ്‍ ബൊലെനി-ആഡ്രിയ വാവസോറി കൂട്ടുകെട്ടിനോടാണ് ബൊപ്പണ്ണ സഖ്യത്തിന്റെ തോൽവി. സ്കോർ: 6-2, 6-4.
ഇംഗ്ലണ്ടിൽ ഇഞ്ചോടിഞ്ച്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം ആർക്കെന്ന കാത്തിരിപ്പ് അവസാന റൗണ്ടിലേക്ക്.
37 റൗണ്ട് പൂർത്തിയായപ്പോൾ 88 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്തും 86 പോയിന്റുമായി ആഴ്സണൽ രണ്ടാം സ്ഥാനത്തുമാണ്. 37-ാം റൗണ്ടിൽ എവേ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി 2-0ന് ടോട്ടൻഹാം ഹോട്ട്സ്പുറിനെ കീഴടക്കി.
ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം നോർവീജിയൻ സ്ട്രൈക്കർ എർലിംഗ് ഹാലണ്ട് നേടിയ ഇരട്ട ഗോളിലായിരുന്നു (51’, 90+1’ പെനാൽറ്റി) സിറ്റിയുടെ ജയം. സിറ്റിയുടെ രണ്ടാം ഗോളിനു മുൻപ് ടോട്ടൻഹാമിന്റെ സണ്‍ ഹ്യൂങ് മിന്നിന് സമനില കുറിക്കാനുള്ള അവസരം മുതലാക്കാൻ സാധിച്ചില്ല. സണ്‍ ഹ്യൂങ് മിൻ ഗോൾ നേടിയിരുന്നെങ്കിൽ മത്സര ഫലം മറ്റൊന്നാകുമായിരുന്നേക്കാം.
ചരിത്രം കുറിക്കാൻ സിറ്റി
തുടർച്ചയായ നാലാം പ്രീമിയർ ലീഗ് കിരീടം എന്ന ചരിത്ര നേട്ടത്തിലേക്ക് അടുക്കുകയാണ് പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന സിറ്റി. ഇംഗ്ലീഷ് ഒന്നാം ഡിവിഷൻ ഇതുവരെ ഒരു ക്ലബ്ബും തുടർച്ചയായി നാല് തവണ സ്വന്തമാക്കിയിട്ടില്ല.
ഹഡേഴ്സ്ഫീൽഡ് ടൗണ്‍, ആഴ്സണൽ, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമുകൾക്ക് ഒപ്പം തുടർച്ചയായ കിരീട റിക്കാർഡ് പങ്കിടുകയാണ് സിറ്റി.
ഞായറാഴ്ച വെസ്റ്റ് ഹാമിനെതിരേയാണ് സിറ്റിയുടെ അവസാന ലീഗ് മത്സരം. അന്ന് ജയിച്ചാൽ സിറ്റിക്ക് കിരീടം സ്വന്തമാക്കാം. ആഴ്സണലിന്റെ അവസാന മത്സരം എവർട്ടണിനെതിരേയാണ്.
ഹായ് ചേട്ടാ; റൂഫ് ടോപ്പിൽ സഞ്ജു!
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതിൽ മുൻപന്തിയിലാണ് മലയാളി താരം സഞ്ജു സാംസണ്.
രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജു സാംസണിന് സോഷ്യൽ മീഡിയയിൽ ശക്തമായ ഫാൻ ബേസുണ്ട്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് റൂഫ് ടോപ്പിൽ സഞ്ജുവിന്റെ ചിത്രം ഒരു ആരാധകൻ വരച്ചത്.
പാലക്കാട് സ്വദേശിയായ സുജിത്താണ് സഞ്ജുവിന്റെ ചിത്രം റൂഫ് ടോപ്പിൽ വരച്ചത്. സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം സുജിത് ഇതിന്റെ വീഡിയോ പങ്കുവച്ചിരുന്നു. ‘ഹായ് ചേട്ടാ’ എന്ന് സഞ്ജുവിനെ അഭിസംബോധന ചെയ്തായിരുന്നു സുജിത് കെ വീഡിയൊ പങ്കുവച്ചത്. ‘എടാ മോന സുജിത്തേ’ എന്ന് സഞ്ജുവും തിരിച്ച് മറുപടി നൽകി.
സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസ് 2024 ഐപിഎൽ പ്ലേ ഓഫ് ഉറപ്പിച്ചു. ഡൽഹി ക്യാപ്പിറ്റൽസ് തങ്ങളുടെ അവസാന മത്സരത്തിൽ ലക്നോ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ചതോടെ ഓട്ടോമാറ്റിക്കായാണ് രാജസ്ഥാൻ പ്ലേ ഓഫ് ഉറപ്പിച്ചത്. പോയിന്റ് പട്ടികയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്.
ഡബിൾ വിനി; റയൽ മിന്നി
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ 2023-24 സീസണ് കിരീടം സ്വന്തമാക്കിയ റയൽ മാഡ്രിഡിന് ഹോം മത്സരത്തിൽ ഏകപക്ഷീയ ജയം.
വിനീഷ്യസ് ജൂണിയറിന്റെ ഇരട്ട ഗോൾ (27’, 70’) ബലത്തിൽ റയൽ 5-0ന് ആൽവസിനെ കീഴടക്കി. ജൂഡ് ബെല്ലിങ്ഗം (10’), ഫെഡെറിക്കൊ വാൽവെർഡെ (45+1’), അർദ ഗുലർ (81’) എന്നിവരും റയലിനായി ഗോൾ നേടി.
അതേസമയം, ജിറോണ ഹോം ഗ്രൗണ്ടിൽ വിയ്യാറയലിനോട് 1-0നു പരാജയപ്പെട്ടു. റയൽ മാഡ്രിഡിനും (93 പോയിന്റ്), ബാഴ്സലോണയ്ക്കും (76) പിന്നിൽ മൂന്നാം സ്ഥാനത്താണ് ജിറോണ (75).
വർഷങ്ങൾക്കു ശേഷം
ലണ്ടൻ: നീണ്ട 41 വർഷങ്ങൾക്കു ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റണ്‍ വില്ല യൂറോപ്യൻ പോരാട്ടത്തിനു യോഗ്യത സ്വന്തമാക്കി.
പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനം ഉറപ്പിച്ച ആസ്റ്റണ്‍ വില്ല 2024-25 സീസണ് യുവേഫ ചാന്പ്യൻസ് ലീഗിൽ കളിക്കാൻ യോഗ്യത സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിയോട് 2-0ന് ടോട്ടൻഹാം ഹോട്ട്സ്പുർ പരാജയപ്പെട്ടതാണ് അവസാന റൗണ്ട് വരെ കാത്തിരിക്കാതെ ടിക്കറ്റുറപ്പിക്കാൻ വില്ലയ്ക്കു സഹായകമായത്.
37 മത്സരങ്ങൾ പൂർത്തിയായപ്പോൾ ആസ്റ്റണ്‍ വില്ല 68 പോയിന്റുമായി നാലാം സ്ഥാനത്താണ്. ടോട്ടൻഹാം 63 പോയിന്റുമായി അഞ്ചാമതും. മാഞ്ചസ്റ്റർ സിറ്റി (88), ആഴ്സണൽ (86), ലിവർപൂൾ (79) ടീമുകളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.
ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി പരിശീലകനെ ക്ഷണിച്ച് ബിസിസിഐ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബിസിസിഐ) പുരുഷ ടീമിനായി മുഖ്യ പരിശീലകനെ തേടുന്നു. മൂന്നര വർഷം നീളുന്ന കരാർ ആയിരിക്കും പുതിയ കോച്ചിന് ബിസിസിഐ നൽകുക, അതായത് 2024 ജൂലൈ ഒന്ന് മുതൽ 2027 ഡിസംബർ 31വരെ. മേയ് 27വരെ അപേക്ഷ സമർപ്പിക്കാം.
സോഷ്യൽ മീഡിയയിലൂടെയും ബിസിസിഐ ഔദ്യോഗിക വെബ്സൈറ്റ് വഴിയുമാണ് ഗുരുവിനെ തേടുന്ന പരസ്യം ക്രിക്കറ്റ് ബോർഡ് പ്രസിദ്ധപ്പെടുത്തിയത്. 2024 ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ ഫൈനലിനു (മേയ് 26) പിറ്റേദിവസംവരെ ഇന്ത്യൻ ക്രിക്കറ്റ് മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാം.
ഐപിഎല്ലിനു പിന്നാലെ ഐസിസി 2024 ട്വന്റി-20 ലോകകപ്പ് യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലുമായി അരങ്ങേറും. ട്വന്റി-20 ലോകകപ്പ് വരെയാണ് നിലവിൽ ഇന്ത്യയൻ മുഖ്യപരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡിന് കരാറുള്ളത്. 2023 ഐസിസി ഏകദിന ലോകകപ്പ് വരെയായിരുന്നു ദ്രാവിഡിന്റെ കരാർ. ലോകകപ്പ് നേടാനുള്ള അവസാന അവസരം എന്ന നിലയിൽ ട്വന്റി-20 ലോകകപ്പ് വരെ കരാർ ദീർഘിപ്പിക്കുകയായിരുന്നു. ജൂണ്‍ രണ്ട് മുതൽ 29വരെയാണ് ഐസിസി ട്വന്റി-20 ലോകകപ്പ്.
രാഹുൽ ദ്രാവിഡ്
2021 നവംബർ മുതൽ രാഹുൽ ദ്രാവിഡാണ് ഇന്ത്യൻ മുഖ്യ പരിശീലകൻ. ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ മുൻപരിചയവുമായാണ് ഇന്ത്യൻ കോച്ചായത്. ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെയും 2014 ഇന്ത്യൻ ടീമിന്റെയും മെന്ററായിരുന്നു ദ്രാവിഡ്.
ഇന്ത്യൻ മുഖ്യപരിശീലക സ്ഥാനത്ത് ദ്രാവിഡിന് തുടരാനുള്ള അവസരമുണ്ടെന്നും അതിനായി വീണ്ടും അപേക്ഷ സമർപ്പിക്കണമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.
ലക്ഷ്മണ്
രാഹുൽ ദ്രാവിഡിന്റെ അഭാവത്തിൽ ഇന്ത്യൻ ടീം പങ്കെടുത്ത ടൂർണമെന്റുകളിൽ മുഖ്യപരിശീലകനായത് വി.വി.എസ്. ലക്ഷ്മണ് ആയിരുന്നു. അതുകൊണ്ടുതന്നെ അടുത്ത കോച്ച് ലക്ഷ്മണ് ആയിരിക്കുമെന്നാണ് പൊതുവായ ധാരണ. അയർലൻഡിന് എതിരായ ട്വന്റി-20 പരന്പരയോടെയാണ് ലക്ഷ്മണ് ഇന്ത്യൻ കോച്ചിന്റെ കുപ്പായമിട്ടത്. 2023 ഏഷ്യൻ ഗെയിംസ് സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ പരിശീലകനും ലക്ഷ്മണായിരുന്നു. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ്. ഇന്ത്യൻ അണ്ടർ 19 ടീമിന്റെ കോച്ചായ ചരിത്രവും ലക്ഷ്മണിനു സ്വന്തം.
ജസ്റ്റിൻ ലാംഗർ
ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനാകുക എന്നത് വലിയ നേട്ടമാണെന്ന് ബിസിസിഐയുടെ പരസ്യത്തിനുപിന്നാലെ ഓസ്ട്രേലിയൻ മുൻതാരവും കോച്ചുമായ ജസ്റ്റിൻ ലാംഗർ പ്രതികരിച്ചു. പ്രതിഭകൾ നിരവധിയുള്ള ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ താത്പര്യമുണ്ടെന്നും ലാംഗർ വ്യക്തമാക്കി. 2023 മുതൽ ഐപിഎൽ ട്വന്റി-20യിൽ ലക്നോ സൂപ്പർ ജയന്റ്സിന്റെ പരിശീലകനാണ്.
2018-22 കാലഘട്ടത്തിൽ ഓസ്ട്രേലിയൻ ടീമിന്റെ മുഖ്യപരിശീലകനായിരുന്നു ലാംഗർ. 2021 ട്വന്റി-20 ലോകകപ്പ്, ആഷസ് തുടങ്ങിയ ശ്രദ്ധേയ നേട്ടങ്ങൾ ലാംഗറിന്റെ ശിക്ഷണത്തിൽ ഓസീസ് സ്വന്തമാക്കി.
ടോം മൂഡി, ആൻഡി ഫ്ളവർ
ഓസീസ് മുൻ താരം ടോം മൂഡിയും സിബാബ്വെ മുൻ താരം ആൻഡി ഫ്ളവറും ഇന്ത്യൻ മുഖ്യപരിശീലക സ്ഥാനത്ത് എത്താൻ സാധ്യതയുള്ളവരാണ്. ഐപിഎല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ മുൻ പരിശീലകനായിരുന്നു ടോം മൂഡി. ശ്രീലങ്കയുടെ പരിശീലകനായ പരിചയവും മൂഡിക്കു സ്വന്തം.
ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിനെ നേട്ടത്തിലേക്ക് നയിച്ച പരിശീലകനാണ് ആൻഡി ഫ്ളവർ. 2010 ട്വന്റി-20 ലോകകപ്പ് ഇംഗ്ലണ്ട് നേടിയത് ഫ്ളവറിന്റെ ശിക്ഷണത്തിനു കീഴിലായിരുന്നു. നിലവിൽ ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ കോച്ചാണ്.
വിദേശ പരിശീലകനെ നിയോഗിക്കാൻ ബിസിസിഐക്കു താത്പര്യമുണ്ടെങ്കിൽ മാത്രമേ ലാംഗർ, മൂഡി, ഫ്ളവർ എന്നിവർക്ക് നറുക്കുവീഴൂ എന്നതാണ് ശ്രദ്ധേയം.
യോഗ്യതകൾ
ചുരുങ്ങിയത് 30 ടെസ്റ്റ് അല്ലെങ്കിൽ 50 ഏകദിനം കളിച്ച പരിചയം ആവശ്യം; അല്ലെങ്കിൽ
ടെസ്റ്റ് പദവിയുള്ള ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്ത് ചുരുങ്ങിയത് രണ്ട് വർഷം; അല്ലെങ്കിൽ
ഐസിസി അസോസിയേറ്റ് ടീം/ഐപിഎൽ അല്ലെങ്കിൽ സമാന ലീഗ്/ദേശീയ എ ടീം/ഫസ്റ്റ് ക്ലാസ് ടീം എന്നിവയിൽ ചുരുങ്ങിയത് മൂന്ന് വർഷ പരിചയം; അല്ലെങ്കിൽ ബിസിസിഐ ലെവൽ 3 സർട്ടിഫിക്കറ്റ്, തതുല്യംപ്രായം 60ൽ കവിയരുത്
ഡൽഹി ക്യാപ്പിറ്റൽസിന് ജയം
ന്യൂഡൽഹി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 2024 സീസണിൽ തങ്ങളുടെ അവസാന മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിന് ജയം. 19 റൺസിന് ഡൽഹി ലക്നോ സൂപ്പർ ജയ്ന്റ്സിനെ തോൽപ്പിച്ചു. ഇതോടെ ലക്നോയുടെ പ്ലേ ഓഫ് സാധ്യത മങ്ങി. സ്കോർ: ഡൽഹി സൂപ്പർ ജയ്ന്റ്സ് 208/4 (20). ലക്നോ 189/4 (20).
കൂറ്റൻ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ലക്നോയ്ക്കു വേണ്ടി നിക്കോളാസ് പുരാൻ (27 പന്തിൽ 61), അർഷദ് ഖാൻ (33 പന്തിൽ 58 നോട്ടൗട്ട്) എന്നിവർ അർധസെഞ്ചുറി സ്വന്തമാക്കി. ടോസ് നേടിയ ലക്നോ സൂപ്പർ ജയന്റ്സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
വെടിക്കെട്ട് ബാറ്ററായ ജേക്ക് ഫ്രേസർ മക്ഗുർക്കിനെ (0) ഇന്നിംഗ്സിലെ രണ്ടാം പന്തിൽ അർഷാദ് ഖാൻ പുറത്താക്കി. തുടർന്ന് അഭിഷേക് പോറൽ (33 പന്തിൽ 58), ഷായ് ഹോപ്പ് (27 പന്തിൽ 38) എന്നിവർ രണ്ടാം വിക്കറ്റിൽ 92 റണ്‍സ് നേടി ടീമിനെ മുന്നോട്ടു നയിച്ചു. വിലക്കിനുശേഷം തിരിച്ചെത്തി ഋഷഭ് പന്ത് 23 പന്തിൽ 33 റണ്‍സ് നേടി.
അഞ്ചാം നന്പറായി ക്രീസിലെത്തിയ ട്രിസ്റ്റൻ സ്റ്റബ്സ് നടത്തിയ ആക്രമണ ബാറ്റിംഗ് ഡൽഹിയുടെ സ്കോർ 200 കടത്തി.
നേരിട്ട 22-ാം പന്തിൽ സ്റ്റബ്സ് അർധസെഞ്ചുറി പിന്നിട്ടു. 25 പന്തിൽ 57 റണ്‍സുമായി സ്റ്റബ്സ് പുറത്താകാതെ നിന്നു. അക്സർ പട്ടേലും (10 പന്തിൽ 14) പുറത്തായില്ല. ഇവരുടെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ 50 റണ്‍സ് പിറന്നു.
ഭുവനേശ്വർ: 27-ാമത് ദേശീയ ഫെഡറേഷൻ സീനിയർ അത് ലറ്റിക്സ് ചാന്പ്യൻഷിപ്പിന്റെ മൂന്നാംദിനം കേരള അക്കൗണ്ടിൽ ആദ്യമെഡൽ എത്തിച്ചത് പോൾവോൾട്ടിലൂടെ മരിയ ജെയ്സണ്‍. വനിതാ പോൾവോൾട്ടിൽ 3.90 മീറ്റർ ക്ലിയർ ചെയ്ത മരിയ ജെയ്സണ്‍ വെങ്കലം സ്വന്തമാക്കി. തമിഴ്നാടിന്റെ റോസി മീന പോൾരാജ് (4.05) സ്വർണം സ്വന്തമാക്കി.
നീരജ് ഇന്നിറങ്ങും
ഒളിന്പിക് സ്വർണ ജേതാവായ ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്ര ഇന്ന് ഫീൽഡിൽ ഇറങ്ങും. പുരുഷ വിഭാഗം ജാവലിൻത്രോയിൽ നീരജ് ചോപ്ര മത്സരിക്കും. ദോഹ ഡയമണ്ട് ലീഗിൽ വെള്ളി നേടിയശേഷമാണ് നീരജ് എത്തിയിരിക്കുന്നത്. രാത്രി ഏഴിന് പുരുഷ ജാവലിൻത്രോ ഫൈനലിനു തുടക്കം കുറിക്കും.
ഇരട്ട സ്വർണം
രണ്ടാംദിനം കേരളം ഇരട്ട സ്വർണം സ്വന്തമാക്കി. വനിതാ ലോംഗ്ജംപിൽ നയന ജയിംസും ഡെക്കാത്തലണിൽ കെ.ആർ. ഗോകുലും കേരള അക്കൗണ്ടിൽ സ്വർണമെത്തിച്ചു. 6.53 മീറ്റർ ക്ലിയർ ചെയ്താണ് നയന സ്വർണത്തിലെത്തിയത്.
അഞ്ജു ബോബി ജോർജിന്റെ ശിഷ്യയായ ഉത്തർപ്രദേശ് താരം ഷൈലി സിംഗിനാണ് വെള്ളി (6.34 മീറ്റർ). അഞ്ജുവിന്റെ പേരിലുള്ള മീറ്റ് റിക്കാർഡിന് (6.59) അടുത്തെത്താൻ നയനയ്ക്കും ഷൈലിക്കും സാധിച്ചില്ല.
6762 പോയിന്റ് നേടിയാണ് ഡെക്കാത്തലണിൽ ഗോകുൽ സ്വർണത്തിൽ മുത്തമിട്ടത്. പുരുഷന്മാരുടെ 800 മീറ്ററിൽ മുഹമ്മദ് അഫ്സലിലൂടെ (1:50.44) കേരള അക്കൗണ്ടിൽ വെങ്കലം എത്തി.
പഞ്ചാബിന് ക്യാപ്റ്റനെ വേണം
ഗോഹട്ടി: ഐപിഎൽ ട്വന്റി-20 ടീമായ പഞ്ചാബ് കിംഗ്സ് ക്യാപ്റ്റനില്ലാത്ത അവസ്ഥയിലേക്ക്. ശിഖർ ധവാൻ പരിക്കേറ്റ് പുറത്തായപ്പോൾ പഞ്ചാബ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത സാം കറൻ നാട്ടിലേക്ക് മടങ്ങുന്ന പശ്ചാത്തലത്തിലാണ് പുതിയ നായകനായി ടീം അന്വേഷണം ആരംഭിച്ചത്.
ഇന്ന് രാജസ്ഥാൻ റോയൽസിന് എതിരേ ഗോഹട്ടിയിൽ നടക്കുന്ന മത്സരത്തിനുശേഷം സാം കറൻ ഇംഗ്ലണ്ടിലേക്ക് മടങ്ങും. പ്ലേ ഓഫ് കാണാതെ നേരത്തേ പുറത്തായ ടീമാണ് പഞ്ചാബ്. ഹർഷൽ പട്ടേൽ, ശശാങ്ക് സിംഗ് എന്നിവരിൽ ഒരാൾ പഞ്ചാബിന്റെ ക്യാപ്റ്റൻസിയിലേക്ക് എത്തിയേക്കുമെന്നാണ് സൂചന.
ഐസിസി ട്വന്റി-20 ലോകകപ്പിനു മുന്നോടിയായി പാക്കിസ്ഥാനെതിരേ നടക്കുന്ന പരന്പരയ്്ക്കുവേണ്ടിയാണ് സാം കറൻ സ്വദേശത്തേക്ക് മടങ്ങുന്നത്. രാജസ്ഥാന്റെ ജോസ് ബട്ലർ, ആർസിബിയുടെ റീസ് ടോപ് ലി, വിൽ ജാക്സ് അടക്കമുള്ള ഇംഗ്ലീഷ് താരങ്ങൾ കഴിഞ്ഞദിവസം സ്വദേശത്തേക്ക് മടങ്ങിയിരുന്നു.
ജോഷ്വ ഷിബു മാഞ്ചസ്റ്റർ അക്കാദമിയിലേക്ക്
കൊച്ചി: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാഡമിയിൽ ഫുട്ബോൾ പരിശീലനം എന്ന സ്വപ്നസാക്ഷാത്കാരത്തിലേക്ക് അടുത്ത് അങ്കമാലി കാലടി സ്വദേശിയായ പത്താംക്ലാസ് വിദ്യാർഥി. കാലടി കുരിശിങ്കൽ ഷിബുവിന്റെ മകൻ ജോഷ്വയാണ് യുകെയിൽ ഫുട്ബോൾ പരിശീലനത്തിലേക്കുള്ള പ്രധാന കടന്പകൾ കടന്നത്.
കൊച്ചിയിലും തുടർന്നു ബംഗളൂരുവിലും നടന്ന സെലക്ഷൻ ട്രയലുകളിൽനിന്ന് മാഞ്ചസ്റ്റർ അക്കാദമി തെരഞ്ഞെടുത്ത രണ്ടുപേരിൽ ജോഷ്വയുമുണ്ട്. പൂനെയിൽ നടക്കുന്ന ട്രയൽസിലും മികവ് തെളിയിക്കാനായാൽ തുടർപരിശീലനം യുകെയിലായിരിക്കും.
കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ജോഷ്വ ഷിബു.
ലിവർപൂളിനു സമനില
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിന് എവേ പോരാട്ടത്തിൽ സമനില. ആസ്റ്റണ്‍ വില്ലയുമായി 3-3ന് ലിവർപൂൾ പോയിന്റ് പങ്കുവച്ചു.
37 മത്സരങ്ങളിൽനിന്ന് 79 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ് ലിവർപൂൾ. 68 പോയിന്റുള്ള ആസ്റ്റണ്‍ വില്ല നാലാമതുണ്ട്.
ജോണ്‍ ഡുറാൻ (85’, 88’) അവസാന മിനിറ്റുകളിൽ നേടിയ ഇരട്ട ഗോളിലായിരുന്നു ആസ്റ്റണ്‍ വില്ല സമനില സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ ലിവർപൂൾ 3-1നു മുന്നിലായിരുന്നു.
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണയ്ക്ക് ഹോം ജയം. 2-0ന് റയൽ സോസിഡാഡിനെ ബാഴ്സ കീഴടക്കി.
ലാമിനെ യമാൽ (40’), റാഫീഞ്ഞ (90+3’) എന്നിവരാണ് ബാഴ്സയ്ക്കുവേണ്ടി ഗോൾ നേടിയത്. ജയത്തോടെ 35 മത്സരങ്ങളിൽനിന്ന് 76 പോയിന്റുമായി ബാഴ്സലോണ രണ്ടാം സ്ഥാനത്തെത്തി. റയൽ മാഡ്രിഡ് (90) നേരത്തേ കിരീടം സ്വന്തമാക്കിയിരുന്നു. ജിറോണയാണ് (75) മൂന്നാം സ്ഥാനത്ത്.
ലീഗിൽ ഒരു റൗണ്ട് കൂടിശേഷിക്കേ ബാഴ്സലോണയും ജിറോണയും തമ്മിൽ രണ്ടാം സ്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടത്തിലാണ്.
കൂട്ടിയും കിഴിച്ചും
കാൽകുലേറ്ററുമായി നടക്കുന്ന ടീമാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു എന്നൊരു കളിയാക്കലുണ്ട്. കാരണം, കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചുമാണ് ആർസിബി ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2024 സീസണിൽ ഓരോ ദിവസവും തള്ളിനീക്കുന്നത്.
പരിഹാസത്തിന് പാത്രമാകുന്പോഴും ഐപിഎൽ രണ്ടാം പകുതിയിൽ ആർസിബിയുടെയത്ര ഫോമിലുള്ള മറ്റൊരു ടീം ഇല്ലെന്നതാണ് വാസ്തവം. അവസാനം കളിച്ച അഞ്ച് മത്സരത്തിലും ആർസിബി ജയം സ്വന്തമാക്കി. ഡൽഹി ക്യാപ്പിറ്റൽസിനെതിരേ 47 റണ്‍സ് ജയം നേടിയതോടെ ആർസിബി 12 പോയിന്റിൽ എത്തി എന്നതുമാത്രമല്ല, അഞ്ചാം സ്ഥാനത്തേക്കുയരുകയും നെറ്റ് റണ്‍റേറ്റ് പ്ലസ് (+0.387) ആക്കുകയും ചെയ്തു.
ഡൽഹി പുറത്തേക്ക്
ആർസിബിയോട് പരാജയപ്പെട്ടതോടെ ഡൽഹി ക്യാപ്പിറ്റൽസ് പ്ലേ ഓഫ് കാണാതെ പുറത്താകുമെന്ന് ഏകദേശം ഉറപ്പായി. കാരണം, 13 മത്സരം പൂർത്തിയാക്കിയ ഡൽഹി 12 പോയിന്റുമായി ആറാം സ്ഥാനത്താണ്. നെറ്റ് റണ്‍റേറ്റ് ആണെങ്കിൽ മൈനസിലും (-0.482). ഇന്ന് ലക്നോ സൂപ്പർ ജയന്റ്സിന് എതിരേയാണ് ഡൽഹിയുടെ സീസണിലെ അവസാന മത്സരം.
ലക്നോ 12 മത്സരങ്ങളിൽനിന്ന് 12 പോയിന്റുമായി ഏഴാമതാണ്. ഇന്ന് ഡൽഹിക്കെതിരായത് കൂടാതെ ഒരു മത്സരം കൂടി ലക്നോയ്ക്കു ബാക്കിയുണ്ട്. പ്ലേ ഓഫിൽനിന്ന് നേരത്തേ പുറത്തായ മുംബൈ ഇന്ത്യൻസിനെതിരേ 17നാണ് ലക്നോയുടെ അടുത്ത മത്സരം. നിലവിൽ ലക്നോയുടെ റണ്‍ റേറ്റും (-0.769) മൈനസാണ്.
ഇന്ന് ഡൽഹി ജയിച്ചാലും പ്ലേ ഓഫിൽ എത്താൻ സാധിക്കില്ലെന്നതാണ് കൂട്ടിയും കിഴിച്ചും നോക്കുന്പോൾ ലഭിക്കുന്ന ഉത്തരം. ഡൽഹി ഇന്ന് ലക്നോയെ ചുരുങ്ങിയത് 64 റണ്‍സിനു തോൽപ്പിക്കുകയും സണ്‍റൈസേഴ്സ് ഹൈദരാബാദ് അവരുടെ ശേഷിക്കുന്ന രണ്ട് മത്സരത്തിലുമായി 150 റണ്‍സിനു തോൽക്കുകയും ചെയ്യണം. മാത്രമല്ല, സണ്‍റൈസേഴ്സിനെതിരേ ആദ്യം ബാറ്റ് ചെയ്ത് 200ൽ അധികം റണ്‍സ് നേടുകയും വേണം. അങ്ങനെയെങ്കിൽ മാത്രമേ നിലവിൽ 12 മത്സരങ്ങളിൽനിന്ന് 14 പോയിന്റും +0.406 റണ്‍ റേറ്റുമായി നാലാമതുള്ള സണ്‍റൈസേഴ്സിനെ മറികടന്ന് ഡൽഹിക്ക് പ്ലേ ഓഫിൽ കടക്കാൻ സാധിക്കൂ. ഈ കൂട്ടലും കിഴിക്കലും അത്ര പ്രായോഗികമല്ലെന്നു ചുരുക്കം.
അതായത്, ഡൽഹിയുടെ വിധി ഇന്ന് നിർണയിക്കപ്പെടും. മറിച്ച് ലക്നോയ്ക്ക് ഇന്ന് ഡൽഹിക്കെതിരേയും വെള്ളിയാഴ്ച മുംബൈക്കെതിരേയും ജയിച്ചാൽ പ്ലേ ഓഫിൽ ഇടംപിടിക്കാനുള്ള സാധ്യതയുണ്ട്.
ആർസിബി x സിഎസ്കെ
തുടർച്ചയായ അഞ്ച് ജയത്തിലൂടെ പ്ലേ ഓഫ് സാധ്യത മങ്ങാതെ കാത്തിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. തുടർച്ചയായ ആറ് തോൽവിക്കുശേഷമാണ് ആർസിബിയുടെ ഈ തിരിച്ചുവരവ്. 13 മത്സരങ്ങളിൽനിന്ന് 14 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിംഗ്സിന് എതിരേയാണ് ആർസിബിയുടെ അവസാന ലീഗ് പോരാട്ടം.
വിജയ പരന്പര തുടർന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെയും കീഴടക്കിയാലും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് പ്ലേ ഓഫ് കളിക്കാമെന്ന് ഉറപ്പില്ല. കാരണം, സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെയും ലക്നോ സൂപ്പർ ജയന്റ്സിന്റെയും മത്സര ഫലങ്ങളും ആർസിബിക്ക് അനുകൂലമായിരിക്കണം.
രണ്ട് മത്സരം ശേഷിക്കുന്ന ലക്നോയുടെ ആദ്യ പോരാട്ടം ഇന്ന് ഡൽഹിക്കെതിരേ നടക്കും. വെള്ളിയാഴ്ചയാണ് ലക്നോയുടെ അവസാന മത്സരം. ശനിയാഴ്ച നടക്കാനിരിക്കുന്ന ആർസിബി x സിഎസ്കെ പോരാട്ടത്തിനു മുന്‍പ് ലക്നോ ലീഗ് റൗണ്ട് പൂർത്തിയാക്കും.
സണ്‍റൈസേഴ്സിനു ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ഒരെണ്ണം വ്യാഴാഴ്ചയും നടക്കും. അതായത് ആർസിബി x സിഎസ്കെ പോരാട്ടം പ്ലേ ഓഫ് വിധി എഴുതുമോ എന്ന് അതിനു മുന്‍പുതന്നെ ഏകദേശം വ്യക്തമാകും.
കോൽക്കത്ത x ഗുജറാത്ത് മത്സരം മഴയിൽ മുടങ്ങി
അഹമ്മദാബാദ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2024 സീസണിൽ ലീഗ് പോയിന്റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് ഉറപ്പാക്കി കോൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഗുജറാത്ത് ടൈറ്റൻസിന് എതിരായ മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചതോടെയാണിത്.
മഴയിൽ മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമും പോയിന്റ് പങ്കുവച്ചു. അതോടെ കെകെആറിന് 13 മത്സരങ്ങളിൽ 19 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസിന് 12 മത്സരങ്ങളിൽ 16 പോയിന്റാണ്.
കോൽക്കത്ത പോയിന്റ് ടേബിളിൽ ആദ്യരണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തപ്പോഴെല്ലാം ചാന്പ്യന്മാരായി (2012, 2014) എന്നതും ശ്രദ്ധേയം. മഴയെത്തുടർന്ന് ടോസ് ചെയ്യാൻപോലും സാധിക്കാതെ മത്സരം ഉപേക്ഷിച്ചതോടെ ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫ് കാണാതെ പുറത്തായി.
സീസണിൽ മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിംഗ്സ് ടീമുകൾക്കുശേഷം ഒൗദ്യോഗികമായി പ്ലേ ഓഫ് കാണാതെ പുറത്താകുന്ന മൂന്നാമത് ടീമാണ് ശുഭ്മാൻ ഗിൽ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസ്.
ജഡേജ; വഴി തടഞ്ഞ മൂന്നാമൻ
ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ ഫീൽഡിംഗ് തടസപ്പെടുത്തി (ഒബ്സ്ട്രക്റ്റിംഗ് ദ ഫീൽഡിംഗ്) പുറത്താകുന്ന മൂന്നാമത് ബാറ്റർ എന്ന നാണക്കേട് ചെന്നൈ സൂപ്പർ കിംഗ്സ് ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക്.
സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് എതിരായ മത്സരത്തിനിടെയാണ് ഫീൽഡിംഗ് തടസപ്പെടുത്തൽ നിയമപ്രകാരം ജഡേജ പുറത്തായത്. തേർഡ് അന്പയറിന്റെ വിധിയിലൂടെയാണ് ജഡേജ പുറത്തായത്. ആറ് പന്തിൽ അഞ്ച് റണ്‍സ് മാത്രമായിരുന്നു ജഡേജ നേടിയത്.
രാജസ്ഥാൻ മുന്നോട്ടുവച്ച 142 റണ്‍സ് എന്ന ചെറിയ ലക്ഷ്യം പിന്തുടരുകയായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ്. രാജസ്ഥാന്റെ ആവേശ് ഖാൻ എറിഞ്ഞ 16-ാം ഓവറിന്റെ അഞ്ചാം പന്ത്. ഡീപ്പ് തേർഡിലേക്ക് പന്ത് തിരിച്ചുവിട്ട് ജഡേജ സിംഗിൾ എടുത്തു. തുടർന്ന് രണ്ടാം റണ്ണിനായി ശ്രമിച്ചു. പകുതിവരെ എത്തിയ ജഡേജയെ മറുവശത്തുണ്ടായിരുന്ന ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് തിരിച്ചുവിട്ടു. തിരിഞ്ഞോടിയപ്പോൾ ജഡേജ വിക്കറ്റ് മറയ്ക്കുന്ന തരത്തിലായിരുന്നു.
ഇതിനിടെ പന്ത് ലഭിച്ച വിക്കറ്റ് കീപ്പർ സഞ്ജു ബൗളറിനു പന്ത് നൽകാൻ ശ്രമിച്ചു. പക്ഷേ, പന്ത് ജഡേജയുടെ ഇടത് കൈമുട്ടിൽ കൊണ്ടു. ഇതോടെ രാജസ്ഥാൻ താരങ്ങൾ അപ്പീൽ ചെയ്തു. അന്പയർ തീരുമാനം തേർഡ് അന്പയറിനു കൈമാറി. വിധി ജഡേജയ്ക്ക് എതിരായി.
ഐപിഎൽ ചരിത്രത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുൻ താരം യൂസഫ് പഠാനും ഡൽഹി ക്യാപ്പിറ്റൽസിന്റെ മുൻതാരം അമിത് മിശ്രയും മാത്രമായിരുന്നു മുന്‍പ് ഒബ്സ്ട്രക്റ്റിംഗ് ദ ഫീൽഡിംഗ് വഴി പുറത്തായത്. 2013 ഐപിഎല്ലിൽ പൂന വാരിയേഴ്സിനെതിരായ മത്സരത്തിൽ റണ്ണിനായുള്ള ഓട്ടത്തിനിടെ യൂസഫ് പഠാൻ പന്ത് മനഃപൂർവം തൊഴിച്ചു.
റിവ്യൂവിനുശേഷം അന്പയർ ഔട്ട് വിധിച്ചു. 2019ൽ സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരായ മത്സരത്തിൽ റണ്‍ എടുക്കുന്നതിനിടെ ഡൽഹി ക്യാപ്പിറ്റൽസിന്റെ അമിത് മിശ്ര വിക്കറ്റ് മറയ്ക്കുന്ന തരത്തിൽ ക്രോസ് റണ്ണിംഗ് നടത്തി. റിവ്യൂവിനുശേഷം അന്പയർ അതും ഔട്ട് വിധിച്ചു.
രാജസ്ഥാൻ റോയൽസിനെതിരേ അഞ്ച് വിക്കറ്റ് ജയം നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ ഓഫ് സാധ്യത നിലനിർത്തി. ശനിയാഴ്ച റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് എതിരേയാണ് ചെന്നൈയുടെ ലീഗ് റൗണ്ടിലെ അവസാന മത്സരം.
ആർസിബി ആഘോഷം വൈറൽ
ബംഗളൂരു: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2024 സീസണിൽ തുടർ പരാജയങ്ങളുമായി നിർഭാഗ്യ ടീമെന്ന ഖ്യാതിയോടെ ആരാധകർക്ക് നിരാശ സമ്മാനിച്ച ടീമാണ് ബംഗളൂരു റോയൽ ചലഞ്ചേഴ്സ്. മികച്ച ടീമായിട്ടും ജയിക്കാൻ സാധിക്കുന്നില്ല.
ആദ്യ ആറ് മത്സരങ്ങളിൽ ഒരു ജയം മാത്രം. എന്നാൽ, പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരിൽനിന്ന് തുടർച്ചയായ അഞ്ച് ജയങ്ങളുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തിയിരിക്കുകയാണ് ആർസിബി. ഡൽഹി ക്യാപിറ്റൽസിനെ 47 റണ്‍സിന് തോൽപ്പിച്ചാണ് ആർസിബി പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തിയത്.
ഡൽഹിക്കെതിരായ വിജയത്തിനുശേഷം ബംഗളൂരു ടീമിന്റെ വിജയാഘോഷം വൈറലായി. പ്ലേ ഓഫ് സാധ്യത നിലനിർത്തിയെന്നതിനാൽ ഡ്രസിംഗ് റൂമിൽ പരിശീലക സ്റ്റാഫടക്കം എല്ലാവരും ഉച്ചത്തിൽ ആർത്തുവിളിച്ച് ജയം ആഘോഷിച്ചു.
ഇത്രയും വലിയൊരു ആഘോഷം മറ്റൊരു മത്സരത്തിലും ബംഗളൂരുവിൽനിന്ന് കണ്ടിട്ടില്ലെന്നതാണ് വസ്തുത. വിജയാഘോഷത്തിന്റെ വീഡിയോ ആർസിബി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. രജത് പാട്ടിദാർ, കാമറോണ്‍ ഗ്രീൻ അടക്കമുള്ള താരങ്ങൾ മതിമറന്ന് ആഘോഷിക്കുന്നത് വീഡിയോയിൽ കാണാം.
അതേസമയം ഡൽഹിയുടെ അവസാന ബാറ്ററായ കുൽദീപ് യാദവിന്റെ സ്റ്റംപ് യാഷ് ദയാൽ പിഴുതപ്പോൾ വിരാട് കോഹ്ലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമ ഗാലറിയിലിരുന്ന് കൈകൂപ്പി പ്രാർഥിക്കുന്ന ചിത്രവും വൈറലായി.
തുടർച്ചയായ ജയങ്ങളോടെ ബംഗളൂരു തിരിച്ചുവരുന്നത് ഇതാദ്യമല്ല. 2009, 2016 സീസണിലും സമാന രീതിയിൽ ആർസിബി തിരിച്ചെത്തി ഫൈനലിൽ പ്രവേശിച്ചിരുന്നു. 2011 സീസണാണ് ബംഗളൂരുവിന്റെ തുടർ വിജയങ്ങളിൽ (ഏഴ്) ഏറ്റവും മികച്ചത്.
ഓടിച്ചാടി സച്ചിൻ ബിനു
ഭുവനേശ്വർ: 27-ാമത് ദേശീയ ഫെഡറേഷൻ സീനിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിന്റെ രണ്ടാംദിനം കേരളത്തിന്റെ അക്കൗണ്ടിൽ ആദ്യ മെഡൽ എത്തിച്ചത് സച്ചിൻ ബിനു.
പുരുഷ വിഭാഗം 110 മീറ്റർ ഹർഡിൽസിൽ സച്ചിൻ ബിനു 14.25 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെങ്കലം സ്വന്തമാക്കി. 14.03 സെക്കൻഡിൽ ഫിനിഷ് ചെയ്ത തമിഴ്നാടിന്റെ ആർ. മനവിനാണ് സ്വർണം.
ആദ്യദിനം കേരളത്തിന് മൂന്ന് മെഡൽ ലഭിച്ചിരുന്നു. വനിതാ 400 മീറ്റർ ഹർഡിൽസിൽ കേരളത്തിനായി വി.കെ. ശാലിനി വെള്ളി സ്വന്തമാക്കി. വനിതാ ട്രിപ്പിൾജംപിൽ എൻ.വി. ഷീന വെള്ളിയും ഗായത്രി ശിവകുമാർ വെങ്കലവും ആദ്യദിനം കേരള അക്കൗണ്ടിലെത്തിച്ചു.
13.32 മീറ്ററാണ് ഷീന ക്ലിയർ ചെയ്തത്. 13.08 മീറ്ററോടെ ഗായത്രി വെങ്കലവും സ്വന്തമാക്കി.
ആന്ധ്രപ്രദേശിന്റെ അനുഷയ്ക്കാണ് (13.32) സ്വർണം.
ഇംഗ്ലീഷ് താരങ്ങൾ മടങ്ങി
ജയ്പുർ/ബംഗളൂരു: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ വിവിധ ടീമുകൾക്കൊപ്പമുള്ള ഇംഗ്ലീഷ് താരങ്ങൾ സ്വദേശത്തേക്ക് മടങ്ങാൻ തുടങ്ങി. 2024 ഐസിസി ട്വന്റി-20 ക്രിക്കറ്റിനുള്ള ഇംഗ്ലീഷ് ടീമിലുള്ള കളിക്കാരാണ് സ്വദേശത്തേക്ക് മടങ്ങിയത്. ഇക്കാര്യം ഐപിഎല്ലിലെ ടീമുകൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
രാജസ്ഥാൻ റോയൽസിന്റെ ഓപ്പണർ ജോസ് ബട്ലർ, റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിൽ ജാക്സ്, റീസ് ടോപ്ലി, പഞ്ചാബ് കിംഗ്സിന്റെ ലിയാം ലിവിംഗ്സ്റ്റണ് തുടങ്ങിയവരാണ് സ്വദേശത്തേക്ക് മടങ്ങിയത്.
കപ്പ് അടിക്കണമെന്ന ആശംസ നേർന്നശേഷമാണ് ബട്ലറിന്റെ മടക്കം. ബട്ലറിന്റെ അഭാവം രാജസ്ഥാന് കനത്ത പ്രഹരമാകും. ഓപ്പണറായ ബട്ലർ 2024 സീസണിൽ രണ്ട് സെഞ്ചുറിയടക്കം 359 റണ്‍സ് നേടിയിരുന്നു. പരിക്കിനെ തുടർന്ന് ലിവിംഗ്സ്റ്റണ് പഞ്ചാബ് ക്യാന്പിൽനിന്ന് നേരത്തേ പുറത്തുപോയിരുന്നു.
ചെന്നൈയുടെ മൊയീൻ അലി, പഞ്ചാബിന്റെ ജോണി ബെയർസ്റ്റൊ, സാം കരൺ, കോൽക്കത്തയുടെ ഫിൽ സാൾട്ട് എന്നിവർ ഈ ആഴ്ച മടങ്ങും.
ഗണ്ണേഴ്സ് വീണ്ടും തലപ്പത്ത്
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണൽ പോയിന്റ് പട്ടികയുടെ തലപ്പത്ത് തിരിച്ചെത്തി. എവേ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ഗണ്ണേഴ്സ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.
37 മത്സരങ്ങളിൽനിന്ന് 86 പോയിന്റാണ് ആഴ്സണലിന്. 36 മത്സരങ്ങളിൽനിന്ന് 85 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്തുണ്ട്. സിറ്റിക്ക് രണ്ടും ആഴ്സണലിന് ഒരു മത്സരവുമാണ് ലീഗിൽ ബാക്കിയുള്ളത്.
മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരേ 20-ാം മിനിറ്റിൽ ലിയാൻഡ്രൊ ട്രോസാർഡാണ് ആഴ്സണലിന്റെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്. സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരേ ഇരട്ട ജയം നേടാൻ ആഴ്സണലിനു സാധിച്ചു. 1998നുശേഷം ആദ്യമായാണ് സീസണിൽ യുണൈറ്റഡിനെതിരേ ഡബിൾ തികയ്ക്കാൻ ഗണ്ണേഴ്സിനു സാധിച്ചത്.
ലെവർകുസെൻ: ജർമൻ ബുണ്ടസ് ലിഗ ചാന്പ്യന്മാരായ ബയേർ ലെവർകുസെൻ തോൽവിയറിയാതെ തുടർച്ചയായി 50 മത്സരങ്ങൾ പൂർത്തിയാക്കി.
യൂറോപ്പിലെ മുൻനിര അഞ്ച് ലീഗുകളിൽ ഒരു സീസണിൽ തുടർച്ചയായി 50 മത്സരങ്ങളിൽ തോൽവി ഇല്ലാതെ മുന്നേറുന്ന ആദ്യ ടീമാണ് ലെവർകുസെൻ. യൂറോപ്യൻ പോരാട്ടം പ്രാബല്യത്തിൽവന്നശേഷം തോൽവിയില്ലാതെ 50 മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ ടീമുമാണ് ലെവർകുസെൻ.
സ്പാനിഷ് മുൻതാരം സാബി അലോണ്‍സോ പരിശീലിപ്പിക്കുന്ന ലെവർകുസെൻ ബുണ്ടസ് ലിഗയിലെ 33-ാം റൗണ്ട് പോരാട്ടത്തിൽ 5-0ന് ബൊചമിനെ തകർത്താണ് തോൽവി അറിയാതെ 50 മത്സരങ്ങൾ എന്ന നാഴികക്കല്ലിൽ എത്തിയത്.
ത്രിശങ്കു; രാജസ്ഥാൻ റോയൽസിനെ കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ്
ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പ്ലേ ഓഫ് സാധ്യതകൾ കലങ്ങിമറിയുന്നു. ഒരു ജയം അകലെ പ്ലേ ഓഫ് ഉറപ്പിക്കാമെന്ന അവസ്ഥയിൽ മൂന്ന് മത്സരങ്ങളിൽ ഇറങ്ങിയെങ്കിലും രാജസ്ഥാൻ റോയൽസ് ഇപ്പോഴും കരയ്ക്കടുത്തില്ല.
തുടർച്ചയായ മൂന്നാം തോൽവിയോടെ രാജസ്ഥാൻ റോയൽസ് ത്രിശങ്കുവിൽ തുടരുന്നു. അതേസമയം, രാജസ്ഥാൻ റോയൽസിനെ ഇന്നലെ ചെന്നൈ സൂപ്പർ കിംഗ്സ് അഞ്ച് വിക്കറ്റിനു കീഴടക്കി പ്ലേ ഓഫ് സാധ്യത സജീവമാക്കി. രാജസ്ഥാനെതിരായ ചെന്നൈയുടെ ജയം പ്ലേ ഓഫ് പ്രതീക്ഷയിലുള്ള ലക്നോ, ഡൽഹി, ബംഗളൂരു, ഗുജറാത്ത് ടീമുകളെ വിഷമവൃത്തത്തിലാക്കി.
അതേസമയം, പ്ലേ ഓഫ് കാണാതെ പുറത്തായ മുംബൈ ഇന്ത്യൻസിനെ 18 റണ്‍സിന് കീഴടക്കി കോൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് സ്വന്തമാക്കി. 12 മത്സരങ്ങളിൽനിന്ന് 18 പോയിന്റ് നേടിയാണ് കെകെആറിന്റെ പ്ലേ ഓഫ് പ്രവേശം.
ചെന്നൈ സൂപ്പർ
രാജസ്ഥാൻ റോയൽസിനെതിരായ ജയത്തോടെ ചെന്നൈ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി. സ്കോർ: രാജസ്ഥാൻ റോയൽസ് 20 ഓവറിൽ അഞ്ചു വിക്കറ്റിന് 141. ചെന്നൈ സൂപ്പർ കിംഗ്സ് 18.2 ഓവറിൽ അഞ്ചു വിക്കറ്റിന് 145. ചെന്നൈയുടെ സിമർജീത് സിംഗ് (4-0-26-3) ആണ് പ്ലെയർ ഓഫ് ദ മാച്ച്.
ടോസ് നേടി ബാറ്റ് ചെയ്ത രാജസ്ഥാനെ ചെന്നൈ ബൗളർമാർ പിടിച്ചുകെട്ടി. ചെന്നൈ ബൗളർമാർ മിന്നിയതോടെ രാജസ്ഥാൻ റണ്ണെടുക്കാൻ ബുദ്ധിമുട്ടി. ആദ്യ പവർപ്ലേയിൽ 56 റണ്‍സ് മാത്രം നേടിയ രാജസ്ഥാന് ഒരു വിക്കറ്റും നഷ്ടമായി. യശസ്വി ജയ്സ്വാൾ 21 പന്തിൽ നിന്ന് 24 റണ്‍സോടെ ഏഴാം ഓവറിൽ പുറത്ത്. ഒരു സിക്സും മൂന്നു ഫോറുമടങ്ങുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിംഗ്സ്. ജോസ് ബട്ലർ ഒന്‍പതാം ഓവറിൽ വീണു. 25 പന്തിൽ നിന്ന് 21 റണ്‍സ് മാത്രമായിരുന്നു ബട്ലറുടെ സന്പാദ്യം. സഞ്ജു സാംസണ് (19 പന്തിൽ 15) 14.2-ാം ഓവറിൽ പുറത്താകുന്പോൾ 91 റണ്‍സേ ഉണ്ടായിരുന്നുള്ളൂ. മൂന്നു വിക്കറ്റും സിമർജീത് സിംഗിനായിരുന്നു.
റിയാൻ പരാഗ് (35 പന്തിൽ 47 നോട്ടൗട്ട്), ധ്രുവ് ജുറെൽ (18 പന്തിൽ 28) എന്നിവരുടെ പ്രകടനമാണ് രാജസ്ഥാനെ പൊരുതാനുള്ള നിലയിലെത്തിച്ചത്. 40 റണ്‍സാണ് ഇരുവരും നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ നേടിയത്.
അനായാസമായാണ് ചെന്നൈ തുടങ്ങിയത്. 42 റണ്‍സുമായി പുറത്താകാതെനിന്ന ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് ചെറിയ കൂട്ടുകെട്ടുകളിലൂടെ ടീമിനെ ജയത്തിലെത്തിച്ചു. രചിൻ രവീന്ദ്ര (18 പന്തിൽ 27), ഡാരൽ മിച്ചൽ (13 പന്തിൽ 22), ശിവം ദുബെ (11 പന്തിൽ 18), സമീർ റിസ്വി (എട്ട് പന്തിൽ 15നോട്ടൗട്ട്) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. രവിചന്ദ്രൻ അശ്വിൻ രണ്ടും യുസ്വേന്ദ്ര ചഹലും നാന്ദ്രെ ബർഗറും ഓരോ വിക്കറ്റ് വീഴ്ത്തി.
ബംഗളൂരു: പ്ലേ ഓഫ് സാധ്യത സജീവമാക്കി റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ കുതിപ്പ്. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ തുടർച്ചയായ അഞ്ചാം ജയം കുറിച്ച് ആർസിബി. ഡൽഹി ക്യാപ്പിറ്റൽസിനെ 47 റണ്‍സിന് കീഴടക്കിയാണ് ആർസിബി പ്ലേ ഓഫ് സജീവമാക്കിയത്.
സ്കോർ: ബംഗളൂരു 187/9 (20). ഡൽഹി 140 (19.1). അക്സർ പട്ടേലാണ് (39 പന്തിൽ 57) ഡൽഹി ഇന്നിംഗ്സിലെ ടോപ് സ്കോറർ. ടോസ് നേടിയ ഡൽഹി ക്യാപ്പിറ്റൽസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വിലക്കിനെത്തുടർന്ന് ഋഷഭ് പന്ത് മത്സരത്തിൽ ഇറങ്ങിയില്ല.
പകരം അക്സർ പട്ടേലാണ് ടീമിനെ നയിച്ചത്. 3.4 ഓവറിൽ 36 റണ്‍സ് എടുക്കുന്നതിനിടെ ആർസിബിയുടെ ഓപ്പണർമാരായ ഡുപ്ലെസിയും (6), വിരാട് കോഹ്ലിയും (27) പുറത്തായി. പിന്നീട് വിൽ ജാക്ക് (41), രജത് പാട്ടിദാർ ( 52), കാമറൂണ്‍ ഗ്രീൻ (32) എന്നിവരുടെ പോരാട്ടത്തിലൂടെ ബംഗളൂരു 187ൽ എത്തി.
IPL പോയിന്റ്
ടീം, മത്സരം, ജയം, തോൽവി, പോയിന്റ്
കോൽക്കത്ത 12 9 3 18
രാജസ്ഥാൻ 12 8 4 16
ചെന്നൈ 13 7 6 14
ഹൈദരാബാദ് 12 7 5 14
ബംഗളൂരു 13 6 7 12
ഡൽഹി 13 6 7 12
ലക്നോ 12 6 6 12
ഗുജറാത്ത് 12 5 7 10
മുംബൈ 13 4 9 8
പഞ്ചാബ് 12 4 8 8
മെസിയെ പുറത്തിരുത്തിയ യുഎസ് നിയമം!
മോണ്ട്രിയൽ: അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിക്ക് മത്സരത്തിനിടെ രണ്ട് മിനിറ്റ് പുറത്തിരിക്കേണ്ടിവന്നു. മോണ്‍ട്രിയലിന് എതിരായ എവേ പോരാട്ടത്തിന്റെ ആദ്യപകുതിയിലായിരുന്നു സംഭവം.
മോണ്ട്രിയൽ ഡിഫെൻഡർ ജോർജ് കാംബെലിന്റെ ഫൗളിൽ മെസി നിലത്തുവീണു. തുടർന്ന് മെഡിക്കൽ ടീം മൈതാനത്ത് എത്തി. റഫറി ജോർജ് കാംബെലിന് കാർഡ് നൽകിയില്ല. ഇതോടെയാണ് മെസിക്ക് രണ്ട് മിനിറ്റ് പുറത്തിരിക്കേണ്ടിവന്നത്. മെസിയെ ഫൗൾ ചെയ്തതിന് ഇന്റർ മയാമിക്ക് ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത മാറ്റിയാസ് റോജസ് (44’) പന്ത് മനോഹരമായി വളച്ച് വലയിലാക്കുകയും ചെയ്തു.
എംഎസ്എല്ലിലെ പുതിയ നിയമം അനുസരിച്ച് ഫൗളേറ്റ് വീഴുന്ന താരം 15 സെക്കൻഡിൽ അധികം മൈതാനത്ത് ചെലവഴിക്കുകയും മെഡിക്കൽ സംഘം പരിചരണത്തിനായി കളത്തിൽ എത്തുകയും ചെയ്താൽ രണ്ട് മിനിറ്റ് പുറത്തുപോകണം. ഫൗൾ ചെയ്ത താരത്തിന് കാർഡ് ലഭിച്ചില്ലെങ്കിലാണിത്. രണ്ട് മിനിറ്റ് പുറത്തിരിക്കേണ്ടവന്ന മെസി തികച്ചും അസംതൃപ്തനായിരുന്നു. ഈ നിയമം കളിക്ക് ഗുണം ചെയ്യില്ലെന്ന് സൈഡ് വരയ്ക്കു പുറത്തുനിന്ന് മെസി കാമറ നോക്കി പറഞ്ഞു.
ഇഞ്ചുറി ടൈമിൽ (90+2’) ലൂയിസ് സുവാരസിനെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തപ്പോൾ താരം മൈതാനം വിടാൻ താമസിച്ചതിനും പുതിയ നിയമത്തിന്റെ ഇടപെടലുണ്ടായി. പകരക്കാരനായി കളത്തിലെത്തേണ്ടിയിരുന്ന ലിയോനാർഡോ കാന്പാനയ്ക്ക് ഒരു മിനിറ്റ് കഴിഞ്ഞേ കളത്തിൽ ഇറങ്ങാൻ ഫോർത്ത് റഫറി അനുമതി നൽകിയുള്ളൂ. സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടുന്ന കളിക്കാരൻ 10 സെക്കൻഡിൽ മൈതാനം വിട്ടില്ലെങ്കിൽ പകരക്കാരനായി ഇറങ്ങേണ്ട താരത്തെ 60 മിനിറ്റ് വൈകിപ്പിക്കാൻ ഫോർത്ത് റഫറിക്ക് അധികാരമുണ്ടെന്നതാണ് എംഎസ്എല്ലിലെ പുതിയ നിയമം.
മത്സരത്തിൽ 2-0നു പിന്നിലായ ഇന്റർ മയാമി, തിരിച്ചടിച്ച് 3-2ന്റെ ജയം സ്വന്തമാക്കി. 27 പോയിന്റുമായി ഈസ്റ്റേണ്‍ കോണ്‍ഫറൻസ് ടേബിളിൽ ഇന്റർ മയാമി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ചാന്പ്യൻസ് ആഘോഷം
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോൾ ചാന്പ്യന്മാരായ റയൽ മാഡ്രിഡ് കിരീട ആഘോഷം നടത്തി. 36-ാം ലാ ലിഗ കിരീടം ഉറപ്പാക്കിയശേഷം ഗ്രനാഡയ്ക്കെതിരേ ഇറങ്ങിയ റയൽ മാഡ്രിഡ് 4-0ന്റെ എവേ ജയം സ്വന്തമാക്കി. ബ്രാഹിം ഡിയസ് (49’, 58’) ഇരട്ട ഗോൾ നേടിയപ്പോൾ ഫ്രാൻ ഗാർസ്യ (38’), അർദ ഗുലർ (45+2’) എന്നിവരും റയലിനായി വലകുലുക്കി. 35-ാം റൗണ്ടിൽ ജയം സ്വന്തമാക്കിയതോടെ റയലിന്റെ പോയിന്റ് സന്പാദ്യം 90ൽ എത്തി.
മോഡ്രിച്ചേ പോകല്ലേ...
ഗ്രനാഡയ്ക്കെതിരായ ജയത്തിനുശേഷം റയൽ മാഡ്രിഡ് ടീം ലാ ലിഗ ട്രോഫിയുമായി നഗരപ്രദിക്ഷണം നടത്തി. മാഡ്രിഡിൽ ആരാധകരും വൻ ആഘോഷത്തിലായിരുന്നു. ലൂക്ക മോഡ്രിച്ചിനോട് ക്ലബ് വിട്ടുപോകരുതെന്ന് ആരാധകർ ആവശ്യപ്പെട്ടതും ശ്രദ്ധേയമായി.
2024 ജൂണ്‍ 30വരെ മാത്രമാണ് മോഡ്രിച്ചിന് റയലുമായി കരാറുള്ളത്. ഫ്രഞ്ച് താരം കിലിയൻ എംബപ്പെയെക്കുറിച്ചുള്ള ചോദ്യത്തിന് ചാന്പ്യൻസ് ലീഗ് ഫൈനലിനെക്കുറിച്ച് മാത്രമാണ് ഇപ്പോൾ ചിന്തിക്കുന്നത് എന്നായിരുന്നു റയൽ പരിശീലകൻ കാർലോ ആൻസിലോട്ടിയുടെ മറുപടി.
ദീക്ഷയ്ക്ക് റിക്കാർഡ്
ലോസ് ആഞ്ചലസ്: മധ്യപ്രദേശുകാരിയായ കെ.എം. ദീക്ഷയ്ക്ക് 1500 മീറ്ററിൽ ദേശീയ റിക്കാർഡ്. ലോസ് ആഞ്ചലസിൽ നടന്ന സൗണ്ട് റണ്ണിംഗ് ട്രാക്ക് ഫെസ്റ്റിവലിൽ 4:04.78 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഇരുപത്തഞ്ചുകാരിയായ ദീക്ഷ ദേശീയ റിക്കാർഡ് സ്വന്തമാക്കിയത്. ഹീറ്റ് ഒന്നിൽ മത്സരിച്ച ദീക്ഷ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
2021ൽ ഹർമിലൻ ബെയിൻസ് ദേശീയ ഓപ്പണ്‍ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ കുറിച്ച 4:05.39 സെക്കൻഡ് ഇതോടെ റിക്കാർഡ് ബുക്കിൽനിന്ന് അപ്രത്യക്ഷമായി.
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്ക് തുടർച്ചയായ മൂന്നാം ജയം. ടോട്ടൻഹാം ഹോട്ട്സ്പുർ, വെസ്റ്റ് ഹാം യുണൈറ്റഡ് എന്നീ ടീമുകൾക്കെതിരായ ജയത്തിനുശേഷം നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരേ ഏവേ പോരാട്ടത്തിന് ഇറങ്ങിയ ചെൽസി 3-2ന്റെ ജയം സ്വന്തമാക്കി.
മെഹായ്ലൊ മൊദ്രിക് (8’), റഹീം സ്റ്റെർലിംഗ് (80’), നിക്കോളാസ് ജാക്സണ് (82’) എന്നിവരാണ് ചെൽസിക്കായി ഗോൾ നേടിയത്. 36 മത്സരങ്ങളിൽനിന്ന് 57 പോയിന്റുമായി ചെൽസി ഏഴാം സ്ഥാനത്തെത്തി. മറ്റ് മത്സരങ്ങളിൽ ടോട്ടൻഹാം ഹോട്ട്സ്പുർ 2-1ന് ബേണ്‍ലിയെയും വെസ്റ്റ് ഹാം 3-1ന് ലൂട്ടനെയും കീഴടക്കി.
ഇന്‍ഡോര്‍: 74-ാമത് ദേശീയ ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിൽ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍. ആൺകുട്ടികളുടെ വിഭാഗത്തിൽ പ്രീ ക്വാര്‍ട്ടറില്‍ കേരളം 81-78ന് മഹാരാഷ്ട്രയെ പരാജയപ്പെടുത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയരായ മധ്യപ്രദേശാണ് കേരളത്തിന്റെ എതിരാളികൾ.
ഭുവനേശ്വർ: 27-ാമത് ദേശീയ ഫെഡറേഷൻ സീനിയർ അത് ലറ്റിക്സ് ചാന്പ്യൻഷിപ്പിന്റെ ഒന്നാംദിനം കേരളത്തിന്റെ അക്കൗണ്ടിൽ ആദ്യ മെഡൽ എത്തിച്ചത് വി.കെ. ശാലിനി. വനിതാ 400 മീറ്റർ ഹർഡിൽസിൽ ശാലിനി 1:00.73 സെക്കൻഡിൽ വെള്ളി സ്വന്തമാക്കി. പഞ്ചാബിന്റെ വീർപൽ കൗറിനാണ് (59.43) സ്വർണം.
പുരുഷ 400 മീറ്റർ ഹർഡിൽസിൽ തമിഴ്നാടിന്റെ ടി. സന്തോഷ് കുമാർ സ്വർണത്തിലെത്തി. 50.04 സെക്കൻഡിൽ സന്തോഷ് കുമാർ ഫിനിഷിംഗ് ലൈൻ കടന്നു. പഞ്ചാബിന്റെ നിഖിൽ ഭരദ്വാജ് (50.92) വെള്ളി നേടി.
കൊച്ചി: എംജി യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തില്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ നടന്ന അഖിലേന്ത്യാ പുരുഷ ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് എംജി യൂണിവേഴ്സിറ്റി സ്വന്തമാക്കി.
ഫൈനലില്‍ പെരിയാര്‍ യൂണിവേഴ്സിറ്റിയെ (34-28) തോല്‍പ്പിച്ചാണ് ആതിഥേയര്‍ ജേതാക്കളായത്. ലൂസേഴ്സ് ഫൈനലില്‍ കാലിക്കട്ട് യൂണിവേഴ്സിറ്റിയെ തോല്‍പ്പിച്ച് (33-27) പഞ്ചാബ് യൂണിവേഴ്സിറ്റി ചണ്ഡീഗഡ് മൂന്നാം സ്ഥാനം നേടി.
സമാപന സമ്മേളനത്തില്‍ എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ ട്രോഫികള്‍ സമ്മാനിച്ചു.
സിന്‍ഡിക്കറ്റ് അംഗം ഡോ. കെ.എം. സുധാകരന്, തേവര കോളജ് മാനേജര്‍ ഫാ. വര്‍ഗീസ് കാച്ചപ്പിള്ളി, എംജി യൂണിവേഴ്സിറ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. ബിനു ജോര്‍ജ് വര്‍ഗീസ്, റവ. ഡോ. സെബാസ്റ്റ്യന്‍ ജോണ്‍, ഡോ. സന്ദീപ് സണ്ണി, ഡോ. കെ.എം. തോമസ്, ഡോ. അജിത് മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.
27-ാമത് ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ് ഇന്നുമുതൽ
ഭുവനേശ്വർ (ഒഡീഷ): 2024 പാരീസ് ഒളിന്പിക്സിനുള്ള ഫ്ളൈറ്റ് ബുക്ക് ചെയ്യാനായി ഇന്ത്യൻ അത്ലറ്റുകൾ ഇന്നുമുതൽ ട്രാക്കിലും ഫീൽഡിലും. ഒളിന്പിക്സ് യോഗ്യത തേടി 27-ാം ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ മുൻനിര താരങ്ങൾ മത്സരിക്കും. ഇന്നുമുതൽ ബുധൻവരെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് ഫെഡറേഷൻ കപ്പ്.
ഒളിന്പിക് സ്വർണജേതാവായ നീരജ് ചോപ്ര ഇത്തവണ ഫെഡറേഷൻ കപ്പിനുണ്ട് എന്നതാണ് ശ്രദ്ധേയം. മൂന്ന് വർഷം മുന്‍പ് 2021 ടോക്കിയോ ഒളിന്പിക്സിനു മുന്‍പാണ് അവസാനമായി നീരജ് ഫെഡറേഷൻ കപ്പിൽ പങ്കെടുത്തത്. ഫെഡറേഷൻ കപ്പിനുശേഷം ടോക്കിയോ ഒളിന്പിക്സിൽ സ്വർണത്തോടെ നീരജ് ചരിത്രം കുറിച്ചിരുന്നു.
ജൂണ്‍ 30 വരെ യോഗ്യത നേടാം
കഴിഞ്ഞ ജൂലൈ ഒന്നു മുതലാണ് 2024 പാരീസ് ഒളിന്പിക്സ് യോഗ്യതാ ജാലകം തുറന്നത്. ജൂണ്‍ 30 ആണ് ഒളിന്പിക് യോഗ്യത നേടാനുള്ള അവസാന തീയതി. പുരുഷ ലോംഗ്ജംപിൽ ദേശീയ റിക്കാർഡുകാരനായ ജെസ്വിൻ ആൾഡ്രിൻ പാരീസ് ടിക്കറ്റ് കരസ്ഥമാക്കാനുള്ള തയാറെടുപ്പിലാണ്.
പാരീസ് യോഗ്യത നേരത്തേ സ്വന്തമാക്കിയ മലയാളി ലോംഗ്ജംപ് താരം എം. ശ്രീശങ്കർ പരിക്കേറ്റ് പുറത്തായിരുന്നു. 8.27 മീറ്ററാണ് പാരീസ് ഒളിന്പിക്സിനുള്ള യോഗ്യതാ മാർക്ക്. ഇന്ത്യൻ ഓപ്പണ്‍ ജംപ്സിൽ 8.42 മീറ്ററുമായാണ് ജസ്വിൻ ദേശീയ റിക്കാർഡ് കുറിച്ചത്.
4x400 മീറ്ററിൽ പാരീസ് ഒളിന്പിക്സ് യോഗ്യത നേടിയ അമോജ് ജേക്കബ്, മുഹമ്മദ് അജ്മൽ എന്നിവർ 400 മീറ്ററിൽ മത്സരിക്കും. ഷോട്ട്പുട്ട് താരം തജീന്ദർപാൽ സിംഗ് തോർ, 400 മീറ്ററിൽ രാജേഷ് രമേഷ്, ട്രിപ്പിൾ ജംപിൽ അബ്ദുള്ള അബൂബക്കർ, പ്രവീണ്‍ ചിത്രവേൽ, വനിതാ ലോംഗ്ജംപിൽ അഞ്ജു ബോബി ജോർജിന്റെ ശിഷ്യ ഷലിൽ സിംഗ് തുടങ്ങിയവരെല്ലാം പാരീസ് ടിക്കറ്റ് സ്വപ്നം കണ്ട് കലിംഗ സ്റ്റേഡിയത്തിൽ ഇറങ്ങും.
വെള്ളി നീരജ്
ദോഹ: 2024 സീസണിന് സ്വർണത്തോടെ തുടക്കം കുറിക്കാമെന്ന ഇന്ത്യൻ ജാവലിൻത്രോ സൂപ്പർ താരം നീരജ് ചോപ്രയുടെ മോഹത്തിനു തിരിച്ചടി. വെറും രണ്ട് സെന്റിമീറ്ററിന്റെ വ്യത്യാസത്തിൽ നീരജിന് സ്വർണം നഷ്ടപ്പെട്ടു.
ദോഹ ഡയമണ്ട് ലീഗ് പുരുഷ ജാവലിൻ ത്രോയിലാണ് നീരജ് വെള്ളികൊണ്ട് തൃപ്തിപ്പെട്ടത്. 2023 എഡിഷൻ ദോഹ ഡയമണ്ട് ലീഗിൽ നീരജിനായിരുന്നു സ്വർണം. അന്ന് വെള്ളി നേടിയ ചെക് റിപ്പബ്ലിക്കിന്റെ യാകൂബ് വ്ളാഡിച്ച് ഇത്തവണ സ്വർണമണിഞ്ഞു.
88.38 മീറ്റർ ജാവലിൻ പായിച്ചാണ് യാകൂബ് വ്ളാഡിച്ച് സ്വർണം സ്വന്തമാക്കിയത്. 88.36 മീറ്ററുമായി നീരജ് വെള്ളിയിലെത്തി.
ഗ്രനാഡയുടെ ആൻഡേഴ്സണ് പീറ്റേഴ്സിനാണ് (86.62) വെങ്കലം. മത്സരത്തിൽ പങ്കെടുത്ത മറ്റൊരു ഇന്ത്യൻ താരമായ കിഷോർ ജെനയ്ക്ക് (76.31) ഒൻപതാമത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. ഇന്ന് ഭുവനേശ്വറിൽ ആരംഭിക്കുന്ന ഫെഡറേഷൻ കപ്പിൽ നീരജും കിഷോറും പങ്കെടുക്കും.
ലണ്ടൻ: ഇംഗ്ലീഷ് പേസ് ഇതിഹാസം ജയിംസ് ആൻഡേഴ്സണ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ജൂലൈ 10 മുതൽ 14 വരെ ലോഡ്സിൽ വെസ്റ്റ് ഇൻഡീസിനെതിരേ നടക്കുന്ന ആദ്യടെസ്റ്റ് ആയിരിക്കും തന്റെ അവസാന മത്സരമെന്ന് നാൽപ്പത്തിരണ്ടുകാരനായ ആൻഡേഴ്സണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
22 വർഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിനാണ് ജിമ്മി എന്നു വിളിക്കപ്പെടുന്ന ജയിംസ് ആൻഡേഴ്സണ് വിരാമമിടുന്നത്. 2003 മേയിൽ സിംബാബ്വെയ്ക്ക് എതിരേ ലോഡ്സിൽ ആയിരുന്നു ആൻഡേഴ്സന്റെ ടെസ്റ്റ് അരങ്ങേറ്റം.
1000 വിക്കറ്റ്?
രാജ്യാന്തര ക്രിക്കറ്റിൽ 1000 വിക്കറ്റ് എന്ന നേട്ടത്തിലേക്ക് ആൻഡേഴ്സന് 13 എണ്ണത്തിന്റെ അകലം മാത്രമാണുള്ളത്. 187 ടെസ്റ്റിൽനിന്ന് 700ഉം 194 ഏകദിനത്തിൽനിന്ന് 269ഉം 19 ട്വന്റി-20യിൽനിന്ന് 18ഉം വിക്കറ്റ് ഇംഗ്ലീഷ് താരം സ്വന്തമാക്കിയിട്ടുണ്ട്.
രാജ്യാന്തര ക്രിക്കറ്റിൽ 1000 വിക്കറ്റ് നേട്ടത്തിലെത്തിയത് സ്പിന്നർമാരായ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനും (1347) ഓസ്ട്രേലിയയുടെ ഷെയ്ൻ വോണും (1001) മാത്രമാണ്. 987 വിക്കറ്റുമായി മൂന്നാം സ്ഥാനത്താണ് ആൻഡേഴ്സണ്.
കോൽക്കത്ത: ജയിച്ചാൽ പ്ലേ ഓഫ് ഉറപ്പിക്കാം എന്ന അവസ്ഥയിൽ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിന് ഇറങ്ങിയ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് മുംബൈ ഇന്ത്യൻസിന്റെ വക തിരിച്ചടി.
മഴയെത്തുടർന്ന് 16 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കോൽക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടി. 10 റൺസിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു കോൽക്കത്ത മത്സരത്തിലേക്ക് തിരിച്ചെത്തിയത്.
കോൽക്കത്തയ്ക്കു വേണ്ടി വെങ്കിടേഷ് അയ്യർ (21 പന്തിൽ 42) ടോപ് സ്കോറർ ആയി. നിതീഷ് റാണ (23 പന്തിൽ 33), ആന്ദ്രേ റസൽ (14 പന്തിൽ 24), റിങ്കു സിംഗ് (12 പന്തിൽ 20) എന്നിവരും കെകെആറിനായി ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചു. മുംബൈക്കു വേണ്ടി ജസ്പ്രീത് ബുംറയും പിയൂഷ് ചൗളയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഈ സീസണോടെ പിഎസ്ജി വിടുന്നതായി പ്രഖ്യാപിച്ച് എംബപ്പെ
പാരീസ്: ഫ്രഞ്ച് സൂപ്പർ ഫുട്ബോളർ കിലിയൻ എംബപ്പെ പാരീസ് സെന്റ് ജെർമയ്ൻ വിട്ടു. 2023-24 സീസണിന്റെ അവസാനത്തോടെ ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ്ബായ പിഎസ്ജി വിടുകയാണെന്ന് എംബപ്പെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെ പ്രഖ്യാപിച്ചു. 2024 ജൂണ്‍ 30ന് പിഎസ്ജിയുമായുള്ള എംബപ്പെയുടെ കരാർ അവസാനിക്കും.
“പിഎസ്ജിയിലെ അവസാന വർഷമാണ് ഇതെന്ന് അറിയിക്കാൻ ആഗ്രഹിക്കുന്നു. കരാർ പുതുക്കില്ല, വരും ആഴ്ചകളിൽ ഇവിടുത്തെ കാലം അവസാനിക്കും. പാർക്ക് ഡി പ്രിൻസസിലെ എന്റെ (പിഎസ്ജിയുടെ ഹോം ഗ്രൗണ്ട്) അവസാന മത്സരം ഞായറാഴ്ച (ഇന്ത്യൻ സമയം ഇന്ന് അർധരാത്രി 12.30) കളിക്കും”- എംബപ്പെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെ അറിയിച്ചു. ടുളൂസിന് എതിരേയാണ് പിഎസ്ജിയുടെ ഈ സീസണിലെ അവസാന ഹോം മത്സരം.
റിക്കാർഡ് സ്കോറർ
2017-18 സീസണിൽ മൊണാക്കോയിൽനിന്ന് ലോണ്‍ വ്യവസ്ഥയിലാണ് എംബപ്പെ ആദ്യമായി പിഎസ്ജിയിൽ എത്തിയത്. 2018ൽ പിഎസ്ജിയുമായി കരാറിലായി.
ഏഴ് സീസണ് നീണ്ട പിഎസ്ജി കരിയറിൽ 305 മത്സരങ്ങളിൽനിന്ന് 255 ഗോൾ സ്വന്തമാക്കി. 108 ഗോളിന് അസിസ്റ്റും നടത്തി. പിഎസ്ജിയുടെ എക്കാലത്തെയും ടോപ് സ്കോറർ എന്ന നേട്ടം ഇരുപത്തഞ്ചുകാരനായ എംബപ്പെയ്ക്കു സ്വന്തം.
പിഎസ്ജിക്ക് ഒപ്പം 14 ട്രോഫികൾ എംബപ്പെ സ്വന്തമാക്കി. ആറ് ലീഗ് വണ്‍, മൂന്ന് വീതം ഫ്രഞ്ച് കപ്പ്, ഫ്രഞ്ച് സൂപ്പർ കപ്പ്, രണ്ട് ഫ്രഞ്ച് ലീഗ് കപ്പ് എന്നിങ്ങനെയാണ് കിരീട നേട്ടം.
2019-20 സീസണിൽ ചാന്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിച്ച പിഎസ്ജി ടീമിലെ നിർണായക സാന്നിധ്യമായിരുന്നു.
ഒളിന്പിക്സിനു വിടണമെന്ന് റയലിനോട് ഫ്രഞ്ച് പ്രസിഡന്റ്
പാരീസ്: പിഎസ്ജി വിടുന്നതായി കിലിയൻ എംബപ്പെ പ്രഖ്യാപിച്ചതിനു പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോണ്‍ നടത്തിയ പ്രസ്താവന ശ്രദ്ധിക്കപ്പെട്ടു.
പാരീസ് ഒളിന്പിക്സിൽ ഫ്രഞ്ച് ടീമിനുവേണ്ടി കളിക്കാൻ റയൽ മാഡ്രിഡ് കിലിയൻ എംബപ്പെയെ അനുവദിക്കണം എന്നതായിരുന്നു മാക്രോണിന്റെ പ്രസ്താവന. പിഎസ്ജി വിടുന്നു എന്നതല്ലാതെ, ഏത് ക്ലബ്ബിലേക്ക് ചേക്കേറുമെന്ന് എംബപ്പെ പ്രഖ്യാപിച്ചിരുന്നില്ല എന്നതാണ് ശ്രദ്ധേയം.
അതേസമയം, റയൽ മാഡ്രിഡിലേക്ക് എംബപ്പെ ചേക്കേറുമെന്നാണ് ഫുട്ബോൾ ലോകം വിശ്വസിക്കുന്നത്.
മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ സ്ലോ ഓവർ റേറ്റിന്റെ പേരിൽ ഡൽഹി ക്യാപ്പിറ്റൽസ് നായകൻ ഋഷഭ് പന്തിന് ഒരു മത്സരത്തിൽ വിലക്ക്.
ഡൽഹി ക്യാപ്പിറ്റൽസിന് തിരിച്ചടിയായിരിക്കുകയാണ് പന്തിന്റെ വിലക്ക്. ഇതോടെ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ നടക്കുന്ന നിർണായക മത്സരം പന്തിന് നഷ്ടമാകും.
നിലവിൽ ഐപിഎൽ പട്ടികയിൽ 12 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഡൽഹി. സീസണിൽ മൂന്നാം മത്സരത്തിലും കുറ്റം ആവർത്തിക്കപ്പെട്ടതോടെയാണ് പന്തിന് 30 ലക്ഷം രൂപ പിഴയും ഒരു മത്സരവിലക്കും ലഭിച്ചത്.
ഡബ്ലിൻ: ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ പാക്കിസ്ഥാനെതിരേ ആദ്യ ട്വന്റി-20 ക്രിക്കറ്റിൽ അയർലൻഡിന് അഞ്ച് വിക്കറ്റ് വിജയം.
ഇതോടെ രണ്ട് മത്സരങ്ങളുള്ള പരന്പരയിൽ അയർലൻഡ് 1-0ന് മുന്നിലെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് നേടി. അയർലൻഡ് ഒരു പന്ത് ശേഷിക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ജയത്തിലെത്തി.
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി 4-0ന് ഫുൾഹാമിനെ കീഴടക്കി. ജോസ്കോ ഗ്വാർഡിയോൾ (13’, 71’) സിറ്റിക്കായി ഇരട്ടഗോൾ സ്വന്തമാക്കി.
ഫിൽ ഫോഡൻ (59’), ജൂലിയൻ ആൽവരസ് (90+6’ പെനാൽറ്റി) എന്നിവരാണ് മറ്റ് ഗോൾനേട്ടക്കാർ. പെനാൽറ്റിയിലൂടെ ഹാട്രിക് തികയ്ക്കാൻ ഗ്വാർഡിയോളിന് അവസരം നൽകിയെങ്കിലും താരം നിരസിച്ചു. ജയത്തോടെ 85 പോയിന്റുമായി സിറ്റി ഒന്നാം സ്ഥാനത്തെത്തി.
റിയോ ഡി ജനീറോ: ജൂണിൽ ആരംഭിക്കുന്ന കോപ്പ അമേരിക്ക ഫുട്ബോളിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. 23 അംഗ ടീമിൽ കൗമാരതാരം എൻഡ്രിക്കിനെ ഉൾപ്പെടുത്തി. ഗബ്രിയേൽ ജീസസ്, റിച്ചാർലിസണ്, കസേമിറൊ എന്നിവരെ തഴഞ്ഞു.
പരിക്ക് ഭേദമാകാത്തതിനാൽ നെയ്മറും ഇല്ല. വിനീഷ്യസ് ജൂണിയറും റോഡ്രിഗോയും ടീമിലുണ്ട്. എവാൻലിസണും സാവിഞ്ഞോയുമാണ് പുതുമുഖങ്ങൾ.
ജൂണ്‍ 24ന് കോസ്റ്റാ റിക്കയ്ക്കെതിരേയാണ് കോപ്പ അമേരിക്കയിൽ ബ്രസീലിന്റെ ആദ്യ മത്സരം.
2024 ഐപിഎൽ പ്ലേ ഓഫ് ബെർത്തിനായി തീപ്പൊരി പോരാട്ടങ്ങൾ
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 17-ാം എഡിഷനിൽ പ്ലേ ഓഫ് ടിക്കറ്റ് സ്വന്തമാക്കാൻ തീപ്പൊരി പോരാട്ടങ്ങളുമായി ടീമുകൾ രംഗത്ത്. 2024 സീസണിൽ പ്ലേ ഓഫ് സ്വന്തമാക്കുന്ന ആദ്യ ടീമാകാൻ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് ഇറങ്ങും.
പ്ലേ ഓഫ് സാധ്യത അവസാനിച്ച മുംബൈ ഇന്ത്യൻസാണ് ഇന്ന് കോൽക്കത്തയുടെ എതിരാളികൾ. പോയിന്റ് ടേബിളിൽ ആദ്യ നാല് സ്ഥാനക്കാർക്കാണ് പ്ലേ ഓഫ് ടിക്കറ്റ്. നിലവിൽ പോയിന്റ് നിലയിൽ രാജസ്ഥാൻ റോയൽസുമായി തുല്യതയിലാണെങ്കിലും (16) നെറ്റ് റണ്‍റേറ്റിലെ മുൻതൂക്കത്തോടെ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒന്നാം സ്ഥാനത്താണ്.
അകത്താര്
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ നടന്ന 59-ാം മത്സരംവരെ ഒരു ടീമും പ്ലേ ഓഫ് ഉറപ്പാക്കിയിട്ടില്ല. ലീഗ് റൗണ്ടിൽ 70 മത്സരങ്ങളാണ് 2024 സീസണിൽ ഉള്ളത്. 12 മത്സരങ്ങളിൽ 12 പോയിന്റുള്ള ഡൽഹി ക്യാപ്പിറ്റൽസ്, ലക്നോ സൂപ്പർ ജയന്റ്സ് വരെയുള്ള ആറ് ടീമുകൾക്കാണ് പ്ലേ ഓഫ് സാധ്യതയിൽ മുൻതൂക്കം.
ഇതിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും 11 മത്സരങ്ങളിൽനിന്ന് 16 പോയിന്റ് വീതവുമായി യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളിലുണ്ട്. ഇവർക്ക് ഒരു ജയം നേടിയാൽ പ്ലേ ഓഫ് ഉറപ്പിക്കാം എന്ന സാഹചര്യമാണ് നിലവിലുള്ളത്. സണ്‍റൈസേഴ്സ് ഹൈദരാബാദ്, ചെന്നൈ സൂപ്പർ കിംഗ്സ്, ഡൽഹി ക്യാപ്പിറ്റൽസ്, ലക്നോ സൂപ്പർ ജയന്റ്സ് എന്നീ ടീമുകൾ പ്ലേ ഓഫ് പോരാട്ടത്തിൽ സജീവമായി രംഗത്തുണ്ട്.
പുറത്താര്
മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിംഗ്സ് ടീമുകളാണ് നിലവിൽ പ്ലേ ഓഫ് കാണാതെ ഔദ്യോഗികമായി പുറത്തായത്. 12 മത്സരങ്ങളിൽ 10 പോയിന്റുള്ള റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ പ്ലേ ഓഫ് സാധ്യതയും ഏകദേശം അവസാനിച്ചമട്ടാണ്. ശേഷിക്കുന്ന രണ്ട് മത്സരത്തിലും ജയിക്കുകയും മറ്റ് ടീമുകൾ തോൽക്കുകയും ചെയ്താൽ മാത്രമേ ആർസിബിയുടെ പ്ലേ ഓഫ് സാധ്യത ചെറുതായി സജീവമാകൂ.
പഞ്ചാബ് കിംഗ്സിനെതിരേ 60 റണ്‍സിന്റെ ജയം നേടിയതോടെ ആർസിബിയുടെ പ്ലേ ഓഫ് സാധ്യതയ്ക്ക് ചിറക് മുളച്ചിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സ് ഇന്നലെ ഗുജറാത്ത് ലയൺസിനോട് തോറ്റതോടെ ആർസിബി പ്ലേ ഓഫ് വീണ്ടും സ്വപ്നം കണ്ട് തുടങ്ങി.
ചെന്നൈയെ തോൽപ്പിച്ചതോടെ ഗുജറാത്തിനും പ്ലേ ഓഫ് വിദൂര സാധ്യതയുണ്ട്. എന്നാൽ, 10 പോയിന്റ് വീതമുള്ള ആർസിബിക്കും ഗുജറാത്തിനും ശേഷിക്കുന്ന മത്സരങ്ങളിൽ ജയിക്കുന്നതിനൊപ്പം മറ്റ് ടീമുകൾ തോൽക്കുകയും വേണം. ഒപ്പം നെറ്റ് റൺ റേറ്റും അനുകൂലമാകണം.
ശേഷം സ്ക്രീനിൽ
കോൽക്കത്തയ്ക്കും രാജസ്ഥാനുമൊഴിച്ച് മറ്റ് ടീമുകൾക്കെല്ലാം രണ്ട് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. വരുംദിനങ്ങളിൽ പ്ലേ ഓഫ് ചിത്രം വ്യക്തമാകുമെന്നു ചുരുക്കം. പ്ലേ ഓഫ് സാധ്യത സജീവമായുള്ള ആദ്യ ആറ് ടീമുകളുടെ ശേഷിക്കുന്ന ഫിക്സ്ചർ ഇങ്ങനെയാണ്:
രാജസ്ഥാൻ: Vs ചെന്നൈ (12/05/2024), പഞ്ചാബ് (15/05/2024), കോൽക്കത്ത (19/05/2024)
കോൽക്കത്ത: Vs മുംബൈ (ഇന്ന്), ഗുജറാത്ത് (13/05/2024), രാജസ്ഥാൻ (19/05/2024)
ഹൈദരാബാദ്: Vs ഗുജറാത്ത് (16/05/2024), പഞ്ചാബ് (19/05/2024)
ചെന്നൈ: Vs രാജസ്ഥാൻ (12/05/2024), ബംഗളൂരു (18/05/2024)
ഡൽഹി: Vs ബംഗളൂരു (12/05/2024), ലക്നോ (14/05/2024)
ലക്നോ: Vs ഡൽഹി (14/05/2024), മുംബൈ (17/05/2024)
ഗുജറാത്ത് ഓപ്പണർമാരായ സുദർശനും ഗില്ലിനും സെഞ്ചുറി
അഹമ്മദാബാദ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിലെ നിരവധി റിക്കാർഡുകൾ പിറന്ന മത്സരമായി ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അരങ്ങേറിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ഗുജറാത്തിനായി ഓപ്പണർമാരായ സായ് സുദർശനും (51 പന്തിൽ 103) ശുഭ്മാൻ ഗില്ലും (55 പന്തിൽ 104) സെഞ്ചുറി നേടി.
ഐപിഎല്ലിൽ ഒരു ടീമിന്റെ രണ്ട് ഓപ്പണർമാരും ഒന്നിച്ച് സെഞ്ചുറി നേടുന്നത് ചരിത്രത്തിൽ ആദ്യമാണ്. ഐപിഎൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സെഞ്ചുറി എന്ന റിക്കാർഡും (14) ഇന്നലെ തിരുത്തി. 2023ൽ 12 സെഞ്ചുറി പിറന്നതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്.
ഐപിഎല്ലിൽ അതിവേഗം 1000 റണ്‍സ് എന്ന നേട്ടവും സായ് സുദർശൻ സ്വന്തമാക്കി. 17.2 ഓവറിൽ 210 റണ്‍സ് നേടിയശേഷമാണ് ഇവർ പിരിഞ്ഞത്. ഗുജറാത്ത് ടൈറ്റൻസിന്റെ ഏതൊരു വിക്കറ്റിലെയും ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്. ഡേവിഡ് മില്ലർ (11 പന്തിൽ 16 നോട്ടൗട്ട്), ഷാരൂഖ് ഖാൻ (മൂന്ന് പന്തിൽ രണ്ട്) എന്നിവരാണ് പിന്നീട് ക്രീസിലെത്തിയത്.
ജയിച്ചാൽ പ്ലേ ഓഫിലേക്ക് അടുക്കാം എന്ന അവസ്ഥയിൽ ഇറങ്ങിയ ചെന്നൈക്ക് ഗുജറാത്ത് മുന്നോട്ടുവച്ച 232 റൺസ് എത്തിപ്പിടിക്കാനായില്ല. 35 റൺസിന് ചെന്നൈ തോറ്റു. 2.5 ഓവറിൽ 10 റൺസ് എടുക്കുന്നതിനിടെ ചെന്നൈക്ക് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു.
പിന്നീട് ഡാരെൽ മിച്ചൽ (34 പങ്കിൽ 63), മൊയീൻ അലി (36 പന്തിൽ 56) എന്നിവർ നടത്തിയ പോരാട്ടമാണ് ചെന്നൈയെ വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. 11 പന്തിൽ 26 റൺസുമായി ധോണി പുറത്താകാതെ നിന്നു. സ്കോർ: ഗുജറാത്ത് 231/3 (20). ചെന്നൈ 196/8 (20).
101 സെഞ്ചുറി
ഐപിഎൽ ചരിത്രത്തിൽ 100-ാം സെഞ്ചുറി ശുഭ്മാൻ ഗില്ലിന്റെ പേരിൽ. നേരിട്ട 50-ാം പന്തിലായിരുന്നു ഗിൽ സെഞ്ചുറി തികച്ചത്. ഐപിഎൽ ചരിത്രത്തിൽ ഇതുവരെ ആകെ 101 സെഞ്ചുറി പിറന്നു. 2008 ഏപ്രിൽ 18ന് കോൽക്കത്ത നൈറ്റ് റൈഡേഴ്സിനുവേണ്ടി റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ബ്രെണ്ടൻ മക്കല്ലമാണ് (158 നോട്ടൗട്ട്) ഐപിഎല്ലിലെ ആദ്യ സെഞ്ചുറി കുറിച്ചത്.
അപരാജിത അപാരത...
ലെവർകുസെൻ: ജർമൻ ബുണ്ടസ് ലിഗ ചാന്പ്യന്മാരായ ബയേർ ലെവർകുസെൻ തോൽവി അറിയാതെ തുടർച്ചയായി 49 മത്സരങ്ങൾ പൂർത്തിയാക്കി. അപരാജിത കുതിപ്പിന്റെ യൂറോപ്യൻ അപാരതയായിരിക്കുകയാണ് സ്പാനിഷ് മുൻതാരം സാബി അലോണ്‍സോ പരിശീലിപ്പിക്കുന്ന ലെവർകുസെൻ.
യുവേഫ യൂറോപ്പ ലീഗ് ഫുട്ബോൾ രണ്ടാം പാദ സെമിയിൽ ഇഞ്ചുറി ടൈം ഗോളിൽ ഇറ്റാലിയൻ ടീമായ എഎസ് റോമയെ 2-2 സമനിലയിൽ പിടിച്ചതോടെയാണ് ലെവർകുസെൻ അപരാജിയ മത്സരങ്ങളുടെ എണ്ണം 49 ആക്കി ഉയർത്തിയത്.
ലിയാഡ്രൊ പരേഡസിന്റെ ഇരട്ട പെനാൽറ്റി (43’, 66’) ഗോളിലൂടെ എഎസ് റോമ 2-0ന്റെ ലീഡ് നേടിയിരുന്നു. 82-ാം മിനിറ്റിൽ റോമയുടെ ജിയാൻലൂക്ക മാൻസിനിയുടെ സെൽഫ് ഗോളിൽ ലെവർകുസൻ മത്സരത്തിലേക്ക് തിരിച്ചെത്തി. ഒടുവിൽ 90+7ാം മിനിറ്റിൽ ജോസിപ് സ്റ്റാനിസിക്കിന്റെ ഗോളിൽ ലെവർകുസെൻ സമനില പിടിച്ചു.
ആദ്യപാദത്തിൽ 2-0ന് ലെവർകുസെൻ ജയിച്ചിരുന്നു. ഇതോടെ ഇരുപാദത്തിലുമായി 4-2ന്റെ ജയത്തോടെ ജർമൻ ചാന്പ്യന്മാർ ഫൈനലിൽ പ്രവേശിച്ചു. ഫൈനലിൽ ഇറ്റലിയിൽനിന്നുള്ള അറ്റലാന്റയാണ് എതിരാളികൾ. സെമിയിൽ ഫ്രഞ്ച് ടീമായ മാഴ്സെയെ 4-1നു കീഴടക്കിയാണ് അറ്റലാന്റയുടെ ഫൈനൽ പ്രവേശം.
49 നോട്ടൗട്ട്
യൂറോപ്പിലെ മുൻനിര അഞ്ച് ലീഗുകളിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ തോൽവി അറിയാതെയുള്ള റിക്കാർഡ് 49 ആക്കി ലെവർകുസെൻ പുതുക്കി. 2011-12ൽ ഇറ്റാലിയൻ ക്ലബ് യുവന്റസ് കുറിച്ച 42 മത്സരത്തിലെ അപരാജിത കുതിപ്പിന്റെ റിക്കാർഡാണ് ലെവർകുസെൻ ഈ സീസണിൽ പുതുക്കിയത്.
യൂറോപ്പിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ തോൽവി അറിയാതെ കുതിച്ചത് സ്കോട്ടിഷ് ക്ലബ്ബായ സെൽറ്റിക് ആണ്. 1915-17 കാലഘട്ടത്തിൽ സെൽറ്റിക് 62 മത്സരങ്ങളിൽ തോൽവി അറിഞ്ഞില്ല. ബെൽജിയം ക്ലബ്ബായ യൂണിയൻ സെന്റ് ഗില്ലോയിസ് 1933-35 കാലഘട്ടത്തിൽ തുടർച്ചയായി 60 മത്സരങ്ങളിൽ അപരാജിത കുതിപ്പ് നടത്തി.
ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിസമ്മതിച്ചില്ല: ബജ്റംഗ് പൂനിയ
മുംബൈ: ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിസമ്മതിച്ചിട്ടില്ല എന്ന വെളിപ്പെടുത്തലുമായി യുണൈറ്റഡ് വേൾഡ് റെസലിംഗ് (യുഡബ്ല്യുഡബ്ല്യു) വിലക്ക് നേരിടുന്ന ഇന്ത്യൻ ഗുസ്തി താരം ബജ്റംഗ് പൂനിയ.
സാന്പിൾ നൽകാൻ വിസമ്മതിച്ചിട്ടില്ലെന്നും കിറ്റ് കാലഹരണപ്പെട്ടതാണെന്ന് ഓർമിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ബജ്റംഗ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിസമ്മതിച്ചതിനെത്തുടർന്ന് ഏപ്രിൽ 23ന് നാഡ ബജ്റംഗിനെ താത്കാലികമായി സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെ യുഡബ്ല്യുഡബ്ല്യു ഈ വർഷം ഡിസംബർ 31വരെ താരത്തെ സസ്പെൻഡ് ചെയ്തു.
വെല്ലിംഗ്ടൺ: ന്യൂസിലൻഡ് ക്രിക്കറ്റ് താരം കോളിൻ മണ്‍റോ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചു. അടുത്ത മാസം ആരംഭിക്കുന്ന ഐസിസി ട്വന്റി-20 ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടതോടെയാണ് മണ്‍റോയുടെ വിരമിക്കൽ തീരുമാനം.
2020ൽ ഇന്ത്യക്കെതിരേ നടന്ന ട്വന്റി-20 മത്സരത്തിലാണ് മണ്‍റോ അവസാനമായി കളിച്ചത്. മുപ്പത്തേഴുകാരനായ ഇടംകൈയൻ ബാറ്റർ ദേശീയ ടീമിലേക്കുള്ള വിളിയും കാത്ത് നാല് വർഷമായി കാത്തിരിപ്പിലായിരുന്നു.
2012ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേയായിരുന്നു ട്വന്റി-20 അരങ്ങേറ്റം. 2018ൽ വെസ്റ്റിൻഡീസിനെതിരേ ഏറ്റവും വേഗറേിയ ന്യൂസിലൻഡ് താരത്തിന്റെ സെഞ്ചുറി നേട്ടം കൊയ്തത് 47 പന്തിൽ. ട്വന്റി-20ൽ മൂന്ന് സെഞ്ചുറി നേടുന്ന ആദ്യ താരവും മണ്‍റോ ആണ്. 2016ൽ ശ്രീലങ്കയ്ക്കെതിരേ 14 പന്തിൽ അർധശതകം തികച്ച മണ്‍റോ വേഗമേറിയ ന്യൂസിലൻഡ് താരത്തിന്റെ അർധശതകമെന്ന റിക്കാർഡും സ്വന്തം പേരിലാക്കി.
ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസ്, മുംബൈ ഇന്ത്യൻസ്, കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളുടെ ഭാഗമായിട്ടുണ്ട്.
കാൾസനെ തളച്ച് ഗുകേഷ്
വാഴ്സൊ: പോളണ്ടിൽ നടക്കുന്ന റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ഗ്രാൻഡ് ചെസ് ടൂർണമെന്റിന്റെ ആറാം റൗണ്ടിൽ ലോക ഒന്നാം നന്പറായ നോർവെയുടെ മാഗ്നസ് കാൾസനെ സമനിലയിൽ തളച്ച് ഇന്ത്യയുടെ ഡി. ഗുകേഷ്. ലോക ചെസ് ചാന്പ്യൻഷിപ്പ് ചലഞ്ചറാണ് ഗുകേഷ്.
ആറ് റൗണ്ട് പൂർത്തിയായപ്പോൾ എട്ട് പോയിന്റുമായി കാൾസനാണ് ഒന്നാമത്. ഏഴ് പോയിന്റ് വീതമുള്ള കിറിൽ ഷെവ്ചെങ്കോ, ആർ. പ്രജ്ഞാനന്ദ എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. ആറ് പോയിന്റുള്ള ഗുകേഷ് ആറാമതാണ്.
വിയെന്ന: ഓസ്ട്രിയൻ ടെന്നീസ് താരം ഡൊമിനിക് തീം ഈ സീസണ് അവസാനത്തോടെ വിരമിക്കുമെന്നു പ്രഖ്യാപിച്ചു.
2020 യുഎസ് ഓപ്പണ്‍ പുരുഷ സിംഗിൾസ് ചാന്പ്യനാണ് മുപ്പതുകാരനായ തീം. പരിക്കാണ് വിരമിക്കൽ തീരുമാനത്തിനു തന്നെ നിർബന്ധിതമാക്കിയതെന്ന് തീം അറിയിച്ചു.
കരിയറിൽ 17 ട്രോഫികൾ സ്വന്തമാക്കിയിട്ടുണ്ട്.
റയൽ മാഡ്രിഡ് യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനലിൽ
മാഡ്രിഡ്: യൂറോപ്പിലെ കംബാക്ക് കിംഗ്സ് തങ്ങളാണെന്ന് റയൽ മാഡ്രിഡ് ഒരിക്കൽക്കൂടി തെളിയിച്ചു. യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ രണ്ടാംപാദ സെമി ഫൈനലിൽ സ്വന്തം സാന്റിയാഗോ ബർണാബുവിൽ ബയേണ്‍ മ്യൂണിക്കിനോട് 1-0ന് തോൽവി ഉറപ്പിച്ചിരിക്കേ ഹൊസേലുവിന്റെ രണ്ടു ഗോളുകളിൽ റയൽ 2-1ന്റെ ജയം സ്വന്തമാക്കി. ഇരുപാദങ്ങളിലുമായി റയൽ 4-3ന്റെ ജയമാണു സ്വന്തമാക്കിയത്.
പത്തു വർഷത്തിനിടെ റയൽ ആറാം തവണയാണ് ചാന്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിക്കുന്നത്. ജൂണ്‍ ഒന്നിനു വെംബ്ലിയിൽ നടക്കുന്ന ഫൈനലിൽ 15-ാം കിരീടം തേടി ബൊറൂസിയ ഡോർട്മുണ്ടിനെ നേരിടും.
2021-22 സീസണിലെ സെമി ഫൈനലിൽ പിന്നിൽനിന്നശേഷം മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയതിന്റെ ആവർത്തനത്തിനാണു സാന്റിയാഗോ ബർണാബു ഒരിക്കൽക്കൂടി സാഷ്യം വഹിച്ചത്. ഇവിടെയും ആദ്യം എതിരാളികൾ മുന്നിലെത്തി.
68-ാം മിനിറ്റിൽ മികച്ചൊരു കൗണ്ടർ അറ്റാക്കിലൂടെ പകരക്കാരനായി കളത്തിലെത്തിയ അൽഫോൻസോ ഡേവിസ് ബയേണിനെ മുന്നിലെത്തിച്ചു. ഇതിനു മറുപടി പകരക്കാനായി എത്തിയ ഹൊസേലു 88-ാം മിനിറ്റിൽ നൽകി. രണ്ടു മിനിറ്റ് കഴിഞ്ഞ് ഹൊസേലു ഒരു ഗോൾകൂടി നേടി റയലിന്റെ വിജയം ഉറപ്പിച്ചു.
കളിയുടെ തുടക്കം മുതൽ റയലാണ് ആധിപത്യം പുലർത്തിയത്. ഇടതുപാർശ്വത്തിലൂടെ മുന്നേറി വിനീഷ്യസ് ജൂണിയർ ബയേണിന്റെ ഗോൾമുഖം വിറപ്പിച്ചുകൊണ്ടിരുന്നു. ബയേണ്‍ പ്രതിരോധക്കാരെ അയായാസം മറികടന്ന ബ്രസീലിയൻ ഫോർവേഡ് നിരവധി അവസരങ്ങൾ ഉണ്ടാക്കിയെടുത്തു. പലതും ഗോൾകീപ്പർ മാനുവൽ നോയറുടെ മികവുകൊണ്ടാണു വലയിലെത്താതെ പോയത്.
അതുവരെ ആധിപത്യം പുലർത്തിപ്പോന്ന റയലിനെ ഞെട്ടിച്ച് ബയേണ്‍ വലകുലുക്കി. പെനാൽറ്റി ബോക്സിന്റെ ഇടതുവശത്തുനിന്നു ഡേവിസിന്റെ ബുള്ളറ്റ് കണക്കേയുള്ള ഷോട്ട് റയലിന്റെ വലകുലുക്കി. 71-ാം മിനിറ്റിൽ റയൽ ഗോൾ നേടിയെങ്കിലും വിഎആർ പരിശോധനയിൽ ബോക്സിനുള്ളിൽ ഫൗൾ നടന്നെന്നു വ്യക്തമായതോടെ ഗോൾ നിഷേധിച്ചു.
ഈ ലീഡിൽ കളി തീരുമെന്നു തോന്നിയ അവസരത്തിലാണ് അതുവരെ തിളങ്ങിനിന്ന നോയറുടെ പിഴവിൽനിന്ന് റയൽ ഗോൾ നേടുന്നത്. 88-ാം മിനിറ്റിൽ വിനീഷ്യസ് ജൂണിയറുടെ ആദ്യ ശ്രമത്തിൽ പന്ത് നോയറുടെ കൈയിൽനിന്നു വഴുതി വീണതു തൊട്ടുമുന്നിൽ നിന്ന ഹൊസേലുവിന്റെ കാലുകളിലേക്കായിരുന്നു.
ഒരവസരവും നൽകാതെ താരം വലകുലുക്കി. 90+1ാം മിനിറ്റിൽ അന്റോണിയോ റൂഡിഗറുടെ ക്രോസിൽ ഹൊസേലു ഒരിക്കൽക്കൂടി വലകുലുക്കി. ആദ്യം ഓഫ് സൈഡ് വിളിച്ച് ഗോൾ നിഷേധിച്ചു. എന്നാൽ വിഎആർ പരിശോധനയിലൂടെ ഗോൾ അനുവദിച്ചു.
ധരംശാല: പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. പഞ്ചാബ് കിംഗ്സിനെ റൺസിനു തോൽപ്പിച്ചു. ടോസ് നഷ്ടമായി ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറിൽ ഏഴു വിക്കറ്റിന് 241 റണ്‍സ് നേടി. മറുപടി ബാറ്റിംഗിൽ പഞ്ചാബ് ഓവറിൽ 17 ഓവറിൽ എല്ലാവരും 181 റൺസിൽ പുറത്തായി.
രണ്ടു വിക്കറ്റിന് 43 എന്ന തകർച്ചയെ നേരിട്ട നിലയിൽനിന്നാണ് ബംഗളൂരു വൻ സ്കോറിലെത്തിയത്. കോഹ്ലി (47 പന്തിൽ 92), പടീദാർ (23 പന്തിൽ 55), കാമറൂണ്‍ ഗ്രീൻ (27 പന്തിൽ 46) എന്നിവരുടെ പ്രകടനമാണ് ബംഗളൂരുവിനെ വൻ സ്കോറിലെത്തിച്ചത്. സീസണിലെ രണ്ടാം സെഞ്ചുറിയിലേക്കു നീങ്ങിയ കോഹ്ലിയെ അർഷ്ദീപ് സിംഗ് ആണ് പുറത്താക്കിയത്.
മറുപടി ബാറ്റിംഗിൽ ആദ്യ ഓവറിൽ തന്നെ പ്രഭ്സിമ്രാൻ സിംഗിനെ (ആറ്) നഷ്ടമായി. പിന്നീട് ജോണി ബെയർസ്റ്റോ -റിലി റൂസോ സഖ്യം അതിവേഗം സ്കോർ ഉയർത്തി. ബെയർസ്റ്റോയെ (27) പുറത്താക്കി ലോക്കി ഫെർഗൂസൻ സഖ്യം പൊളിച്ചു. റൂസോ (27 പന്തിൽ 61) പുറത്തായതോടെയാണ് പഞ്ചാബിന്റെ താളം തെറ്റിയത്.