തെരഞ്ഞെടുപ്പു പ്രചാരണം ആവേശത്തിന്റെ അവസാന ലാപ്പിലേക്കെത്തുന്പോൾ ചതുഷ്കോണ മൽസരത്തിനു വേദിയാകുന്ന ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ മുൻകാലങ്ങളിലെ പോലൊരു മുൻവിധിക്കു സ്ഥാനമില്ല. മുന്പ് മുകുന്ദപുരം മണ്ഡലമായിരുന്നപ്പോഴും 2009ൽ ചാലക്കുടിയെന്ന പേരിൽ പുതിയ മണ്ഡലം നിലവിൽവന്നശേഷവും യുഡിഎഫ് തികഞ്ഞ മേധാവിത്വം പുലർത്തുന്ന ഇവിടെ ഇക്കുറി ഒരു പ്രവചനം സാധ്യമല്ലെന്ന് മുന്നണികളുടെ പ്രമുഖ നേതാക്കൾതന്നെ പറയുന്നു. ആരെ കൊള്ളും, ആരെ തള്ളും എന്ന കൺഫ്യൂഷനിലാണ് നല്ലൊരു വിഭാഗം വോട്ടർമാരും.
യുഡിഎഫിനെ സംബന്ധിച്ചിടത്തോളം മേൽക്കൈയുള്ള കോട്ട നിലനിർത്തണം, എൽഡിഎഫിന് ഒരിക്കൽമാത്രം ജയിച്ച മണ്ഡലത്തിൽ ഒരിക്കൽകൂടി വെന്നിക്കൊടി പാറിക്കണം, എൻഡിഎയ്ക്കാണെങ്കിൽ കഴിഞ്ഞ പ്രാവശ്യത്തേക്കാൾ നില മെച്ചപ്പെടുത്തണം, ആദ്യമായി അങ്കത്തിനിറങ്ങുന്ന ട്വന്റി 20 ക്ക് കരുത്തറിയിക്കണം.
സിറ്റിംഗ് എംപിയെന്ന നിലയിൽ മണ്ഡലത്തിൽ നടപ്പാക്കിയ വികസനങ്ങളുടെ സർട്ടിഫിക്കറ്റുമായി ബെന്നി ബെഹനാൻ യുഡിഎഫിനുവേണ്ടി ഒരിക്കൽകൂടി വോട്ടു തേടുന്പോൾ മുൻവിദ്യാഭ്യാസമന്ത്രിയെന്ന നിലയിൽ കാഴ്ചവച്ച തിളക്കമാർന്ന പ്രകടനം ഉയർത്തിക്കാട്ടിയും പുതിയ വികസന കാഴ്ച്ചപ്പാടുകളും ആശയങ്ങളും പങ്കുവച്ചുമാണ് എൽഡിഎഫ് സ്ഥാനാർഥി പ്രഫ. രവീന്ദ്രനാഥ് വോട്ടർമാരെ സമീപിക്കുന്നത്. എതിരാളിയുടെ കുറവുകൾ ഹൈലൈറ്റ് ചെയ്യുന്നതിനുപകരം സ്വന്തം മികവുകൾ എടുത്തുകാട്ടിയാണ് ഇരുവരും പ്രചാരണം മുന്നോട്ടുകൊണ്ടുപോകുന്നത് എന്നതും ശ്രദ്ധേയം. അതിനാൽതന്നെ കാര്യമായ ആരോപണ, പ്രത്യാരോപണങ്ങളും ഉയർന്നില്ല.
ഇവർക്കൊപ്പം ട്വന്റി 20 ക്കുവേണ്ടി അഡ്വ. ചാർളി പോളും എൻഡിഎ സ്ഥാനാർഥിയായി ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണനും ശക്തമായി അങ്കത്തട്ടിൽ നിലകൊള്ളുന്പോൾ തീപാറും പോരാട്ടത്തിനാണ് ചാലക്കുടി വേദിയാകുന്നത്.
പ്രചാരണത്തിൽ മൂന്നു മുന്നണികളെക്കൂടാതെ ട്വന്റി 20 യും ഒപ്പത്തിനൊപ്പമുണ്ട്. വികസനത്തിനൊപ്പം കാർഷികപ്രശ്നങ്ങളും വന്യമൃഗശല്യവുമൊക്ക പ്രചാരണത്തിൽ മുഖ്യവിഷയങ്ങളായി. പ്രചാരണരംഗം കൊഴുപ്പിക്കാൻ ദേശീയ നേതാക്കളായ പ്രിയങ്ക ഗാന്ധി, സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, ഡി.കെ. ശിവകുമാർ, സുഭാഷിണി അലി തുടങ്ങിയവരൊക്കെ മണ്ഡലത്തിലെത്തി.
വിജയം സുനിശ്ചിതം: യുഡിഎഫ്
കഴിഞ്ഞ തവണ നേടിയതു പോലൊരു വലിയ ഭൂരിപക്ഷം നേടാനായില്ലെങ്കിലും വിജയം സുനിശ്ചിതമെന്നാണ് യുഡിഎഫ് ക്യാന്പിന്റ അവകാശവാദം. മണ്ഡലം നിലനിർത്താൻ, എംപിയെന്ന നിലയിൽ ബെന്നി ബഹനാൻ നടപ്പാക്കിയ വികസനങ്ങൾ മാത്രം മതിയെന്ന് നേതാക്കൾ പറയുന്നു. സ്ഥാനാർഥിക്കെതിരേ നെഗറ്റീവ് ഘടകങ്ങൾ ഇല്ല. ജനങ്ങളുടെ ഏതൊരാവശ്യത്തിനും മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ഓടിയെത്തുന്ന ബെന്നിയുടെ വിശാലബന്ധങ്ങളും ഗുണം ചെയ്യും.
ട്വന്റി 20 സ്ഥാനാർഥിയുടെ സാന്നിധ്യം യുഡിഎഫിനെ ബാധിക്കുമെന്നാണ് ഇടതുവാദം. എന്നാൽ, ട്വന്റി 20യുടെ സ്വാധീനം കുന്നത്തുനാട്ടിലും പെരുന്പാവൂരിലും ഒതുങ്ങും. 25,000 വോട്ടിനെങ്കിലും യുഡിഎഫ് വിജയിക്കുമെന്നാണു നേതാക്കളുടെ പ്രതീക്ഷ. എല്ലാ സർവേകളും യുഡിഎഫിന് അനുകൂലമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇന്നസെന്റിനെതിരേ നേടിയ 1.32 ലക്ഷം വോട്ടിന്റെ റിക്കാർഡ് ഭൂരിപക്ഷവും യുഡിഎഫിന്റെ ആത്മവിശ്വാസം ഉറപ്പിക്കുന്നു.
കാറ്റ് മാറി വീശും: എൽഡിഎഫ്
ഏറ്റവും അനുയോജ്യനായ സ്ഥാനാർഥിയെത്തന്നെയാണ് ഇക്കുറി രംഗത്തിറക്കിയിരിക്കുന്നതെന്നും 2014ൽ ഇന്നസെന്റിലൂടെ വിജയിച്ച മണ്ഡലത്തിൽ ഇക്കുറി പ്രഫ. സി.രവീന്ദ്രനാഥ് വെന്നിക്കൊടി പാറിക്കുമെന്നുമാണ് ഇടതുപക്ഷം അവകാശപ്പെടുന്നത്. ഒന്നാം പിണറായി മന്ത്രിസഭയിൽ മികച്ച വിദ്യാഭ്യാസമന്ത്രിയെന്ന് പേരെടുത്ത മാഷിന്റെ ക്ലീൻ ഇമേജും ലളിതജീവിതവും വോട്ടർമാർക്കിടയിൽ വലിയ ചർച്ചയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ട്വന്റി 20 സ്ഥാനാർഥിയുടെ സാന്നിധ്യം വലിയതോതിൽ തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് ഇടതുക്യാന്പ് കരുതുന്നത്.
തൃശൂർ ജില്ലയിൽപ്പെടുന്ന ചാലക്കുടി, കൊടുങ്ങല്ലൂർ, കയ്പമംഗലം എന്നീ മണ്ഡലങ്ങളിൽ, കൊടകരക്കാരനായ സ്ഥാനാർഥിക്ക് വ്യക്തമായ മുൻതൂക്കം ഉണ്ടാകും. അതോടൊപ്പം കുന്നത്തുനാടും യുഡിഎഫിന് മേൽക്കൈയുള്ള ആലുവ, പെരുന്പാവൂർ മണ്ഡലങ്ങളിലും ട്വന്റി 20 യുഡിഎഫ് വോട്ടുകൾ പിടിക്കുക കൂടി ചെയ്യുന്പോൾ ഇടതുവിജയം സുനിശ്ചിതമാണെന്ന് നേതാക്കൾ അവകാശപ്പെടുന്നു.
വോട്ടു കൂട്ടാൻ എൻഡിഎ
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ നേടിയ 1,28,996 വോട്ടുകൾ മറികടന്ന്, നില മെച്ചപ്പെടുത്താൻ ബിഡിജെഎസ് സ്ഥാനാർഥി കെ.എ. ഉണ്ണികൃഷ്ണന് കഴിയുമെന്നാണ് എൻഡിഎയുടെ പ്രതീക്ഷ. എസ്എൻഡിപി യൂണിയൻ ഭാരവാഹികൂടിയായ ഉണ്ണികൃഷ്ണന് ചാലക്കുടി, കൊടുങ്ങല്ലൂർ, കുന്നത്തുനാട് നിയോജകമണ്ഡലങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടാക്കാനാകുമെന്നാണ് എൻഡിഎ പ്രതീക്ഷ. ബിഡിജെഎസ് സ്ഥാനാർഥിക്കുവേണ്ടി ബിജെപി പ്രവർത്തകർ പ്രചാരണരംഗത്ത് സജീവമാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
നാലാമൂഴം
ചാലക്കുടി ലോക്സഭാ മണ്ഡലം 2009ൽ രൂപീകൃതമായശേഷമുള്ള നാലാമത്തെ തെരഞ്ഞെടുപ്പാണിത്. ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ.പി. ധനപാലൻ സിപിഎമ്മിലെ യു.പി. ജോസഫിനെ പരാജയപ്പെടുത്തി. 2014ൽ എൽഡിഎഫ് ഇന്നസെന്റിനെ കളത്തിലിറക്കി അന്ന് കോൺഗ്രസിലായിരുന്ന പി.സി.ചാക്കോയെ വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.