ജാനറ്റിന്റെ സംസ്കാരം മേയ് 30ന്; തേങ്ങലൊടുക്കാനാവാതെ ജര്‍മന്‍ മലയാളികള്‍
Saturday, May 28, 2016 8:19 AM IST
ബെര്‍ലിന്‍: ജര്‍മന്‍ സ്വദേശിയായ ഭര്‍ത്താവ് കഴുത്തു ഞെരിച്ചു കൊന്ന ജര്‍മന്‍ മലയാളി രണ്ടാം തലമുറയിലെ ജാനറ്റിന്റെ മരണം ഉള്‍ക്കൊള്ളാനാതെ ജര്‍മന്‍ മലയാളികള്‍ ഇപ്പോഴും തേങ്ങുകയാണ്. ശാന്തപ്രകൃതവും ഏവരോടും ഒരു ചെറുപുഞ്ചിരിയിലൂടെ സൌഹൃദം സ്ഥാപിക്കുകയും ചെയ്തിരുന്ന ജാനറ്റിന്റെ കൊലപാതകം ഏവരേയും കണ്ണീരണിയിച്ചു. മാതാപിതാക്കളായ സെബാസ്റ്യനും റീത്തയും ജര്‍മന്‍ മലയാളി സമൂഹത്തില്‍ അറിയപ്പെടുന്നവരെന്നതിലുപരി രണ്ടാം തലമുറയിലെ കലാകാരികള്‍ക്കിടയില്‍ പരിചിതയായ ജാനറ്റ് ഏവര്‍ക്കും പ്രിയങ്കരിയായത് സ്വഭാവ മഹിമകൊണ്ടുതന്നെയാണ്.

കലാരംഗത്തു പ്രത്യേകിച്ച് നൃത്തരംഗത്ത് ഏറെ സജീവമായ ജാനറ്റ് നിരവധി സ്റേജുകളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. മലയാളിത്തനിമ എന്നും ഇഷ്പ്പെട്ടിരുന്ന ജാനറ്റ് വിവാഹം ചെയ്തത് റെനെ എന്ന ജര്‍മന്‍കാരനെ ആണെങ്കിലും മലയാളിത്തം ഒരിക്കലും അതിനൊരു തടസമായിരുന്നില്ല എന്നതും ഒരു വസ്തുതയാണ്.

ജാനറ്റിനെ മേയ് 13 മുതല്‍ കാണാനില്ലെന്നുള്ള വിവരം ഫേസ്ബുക്ക് മുഖേനയാണ് സുഹൃത്തുക്കള്‍ അറിയുന്നത്. പിന്നീട് സോഷ്യല്‍ മീഡയിയിലും സുഹൃത്തുക്കള്‍ വഴിയായും അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇതിനിടെ ജാനറ്റിനെ കാണാനില്ലെന്നു പോലീസില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ അന്വേഷണത്തില്‍ മേയ് 20നു ജാനറ്റിനെ കൊലപ്പെടുത്തിയ നിലയില്‍ സ്വന്തം വീടിന്റെ പൂന്തോട്ടത്തില്‍ മറവുചെയ്തതായി പോലീസ് കണ്ടെത്തുന്നത്. സംശയത്തിന്റെ നിഴലില്‍ നിന്ന റെനെയെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുള്‍ നിവരുന്നത്. കൃത്യം നടത്തിയത് താനാണെന്നു റെനെ പോലീസിനോടു സമ്മതിച്ചിരുന്നു.

ജാനറ്റിന്റെ പോസ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ഡൂയീസ്ബുര്‍ഗ് പോലീസ് പുറത്തുവിട്ടിരുന്നു. കഴുത്തിലുണ്ടായ ആഴത്തിലുള്ള മുറിവാണ് ജാനറ്റിന്റെ മരണ കാരണം. ഭര്‍ത്താവ് റെനെ ഫെര്‍ഹോഫന്‍ ജാനെറ്റിനെ കൊലപ്പെടുത്തിയത് എന്നാണെന്നുള്ള വിവരം ഡിഎന്‍എ ടെസ്റ് വഴിയേ കണ്ടെത്താനാവൂ.

ജാനറ്റ് -റെനെ ദമ്പതികള്‍ക്ക് എട്ടുമാസം പ്രായമുള്ള ആലീസ് എന്നു പേരായ ഒരു പെണ്‍കുട്ടിയുണ്ട്. കുട്ടിയുടെ സംരക്ഷണം ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ജാനെറ്റിന്റെ സംസ്കാരശുശ്രൂഷകള്‍ മേയ് 30 ന് (തിങ്കള്‍) ഡൂയീസ്ബുര്‍ഗില്‍ നടക്കും. രാവിലെ 9.30 ന് സെന്റ് പീറ്റര്‍ ദേവാലയത്തില്‍ (ട. ജലലൃേ ഗശൃരവല, എൃശലറവീളമെഹഹലല 100 മ, 47198 ഊശയൌൃെഴ) ദിവ്യബലിയോടുകൂടി ശുശ്രൂഷകള്‍ ആരംഭിച്ച് സംസ്കാരം 11 നു നടക്കും.

അതേസമയം ജാനെറ്റിന്റെ മാതാപിതാക്കളുടെ സ്വദേശമായ അങ്കമാലിയിലും ശുശ്രൂഷകള്‍ നടക്കും. അങ്കമാലി സെന്റ് ജോര്‍ജ് ബസലിക്കയില്‍ മേയ് 30നു രാവിലെ 9.30നു വിശുദ്ധകുര്‍ബാനയും മറ്റു ശുശ്രൂഷകളും ഉണ്ടായിരിക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍