ചിക്കുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുന്നു; ആശങ്കയോടെ ബന്ധുക്കള്‍
Wednesday, April 27, 2016 5:26 AM IST
അങ്കമാലി: ഒമാനിലെ സലാലയില്‍ കുത്തേറ്റ് മരിച്ച ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുന്നതില്‍ ആശങ്കപ്പെട്ട് വീട്ടുകാരും ബന്ധുക്കളും. കഴിഞ്ഞ 20-നാണു താമസസ്ഥലത്ത് കുത്തേറ്റു മരിച്ച നിലയില്‍ ചിക്കുവിനെ കണ്െടത്തിയത്. മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടതാണെന്നാണു പ്രാഥമിക നിഗമനം. പോസ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാകാത്തതിനാലാണു മൃതദേഹം വിട്ടുനല്‍കാന്‍ വൈകുന്നത്. ചിക്കുവിന്റെ ഭര്‍ത്താവ് ലിന്‍സന്‍ ഉള്‍പ്പെടെ ഒന്‍പതോളം പേരെ ഒമാന്‍ റോയല്‍ പോലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്. ഉന്നത ഇടപെടലുകളെ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെങ്കിലും കൊലപാതകത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം അനന്തമായി നീളുകയാണ്. അന്വേഷണം പൂര്‍ത്തിയായതായി പോലീസ് ആശുപത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയാല്‍ മാത്രമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയുള്ളൂ. ചിക്കുവിന്റെ ഭര്‍ത്താവ് ലിന്‍സനു മൃതദേഹത്തെ അനുഗമിച്ച് നാട്ടിലെത്തണമെങ്കിലും കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ട്.

സെപ്റ്റംബറില്‍ പ്രസവത്തിനായി നാട്ടിലെത്തേണ്ട ചിക്കുവിന്റെ ചേതനയറ്റ ശരീരമെങ്കിലും ഒരു നോക്കു കാണാനായി കറുകുറ്റിയിലെ വീട്ടില്‍ പന്തലൊരുക്കിയുള്ള ബന്ധുക്കളുടെ കാത്തിരിപ്പ് അനന്തമായി നീളുകയാണ്.