വിശദീകരണം കൂടാതെ 20 ഇമിഗ്രേഷൻ ജഡ്ജിമാരെ പിരിച്ചുവിട്ട് ട്രംപ് ഭരണകൂടം
പി.പി. ചെറിയാൻ
Tuesday, February 18, 2025 3:38 PM IST
വാഷിംഗ്ടൺ ഡിസി: ഫെഡറൽ സർക്കാരിന്റെ അധികാരം നിയന്ത്രിക്കാനുള്ള നീക്കങ്ങൾക്കിടയിൽ, ട്രംപ് ഭരണകൂടം 20 ഇമിഗ്രേഷൻ ജഡ്ജിമാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. ഇതു സംബന്ധിച്ച് ഇവർക്ക് വിശദീകരണമൊന്നും നൽകിയില്ലെന്നും ഫെഡറൽ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിയൻ അറിയിച്ചു.
ഔദ്യോഗികമായി നോട്ടീസ് പോലും നൽകാതെ ഇവരെ പിരിച്ചുവിട്ടതായിട്ടാണ് ആരോപണം. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് പ്രഫഷനൽ ആൻഡ് ടെക്നിക്കൽ എൻജിനീയേഴ്സ് യൂണിയൻ പ്രസിഡന്റ് മാത്യു ബിഗ്സാണ് ഇക്കാര്യം അറിയിച്ചത്. ഇതിനുമുമ്പ്, രണ്ട് ജഡ്ജിമാരെ സമാനമായ രീതിയിൽ പിരിച്ചുവിട്ടിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.
അമേരിക്കയിലെ ഇമിഗ്രേഷൻ കോടതികളിൽ 3.7 മില്യണിലധികം കേസുകൾ കെട്ടിക്കിടക്കുകയാണെന്ന് സിറാക്കൂസ് സർവകലാശാലയുടെ ട്രാൻസാക്ഷണൽ റിക്കാർഡ്സ് ആക്സസ് ക്ലിയറിംഗ്ഹൗസ് റിപ്പോർട്ട് ചെയ്യുന്നു.
അഭയാർഥി കേസുകൾ തീർപ്പാക്കാൻ വർഷങ്ങളെടുക്കുന്ന സാഹചര്യമാണുള്ളത്. കൂടുതൽ ജഡ്ജിമാരെയും സ്റ്റാഫിനെയും നിയമിക്കണമെന്ന് രാഷ്ട്രീയ വൃത്തങ്ങളിൽ ആവശ്യമുയർന്നിട്ടുണ്ടെങ്കിലും ട്രംപ് ഭരണകൂടം നേരത്തേ ഇമിഗ്രേഷൻ ജഡ്ജിമാരിൽ ചിലരെ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ സമ്മർദ്ദം ചെലുത്തിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞമാസം, നാടുകടത്തലിനിരയായവർക്കുള്ള സഹായത്തിനായി സർക്കാരിതര സംഘടനകൾക്ക് നീതിന്യായ വകുപ്പ് നൽകിക്കൊണ്ടിരുന്ന ധനസഹായം നിർത്തിവച്ചു. എന്നാൽ, ലാഭേച്ഛയില്ലാത്ത ഗ്രൂപ്പുകളുടെ സഖ്യം ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തതിന് ശേഷം, ഇത് പുനഃസ്ഥാപിക്കേണ്ടതായി വന്നു.