മുസിരിസ് കനാല്‍ പൈതൃക പദ്ധതി: സൗന്ദര്യവത്കരണം ഓഗസ്റ്റിൽ പൂർത്തിയാകും
Friday, June 14, 2024 11:39 PM IST
ആലപ്പുഴ: മുസിരിസ് കനാല്‍ പൈതൃക പദ്ധതിയിലൂടെ ജില്ലയിലെ കനാലുകളുടെ സൗന്ദര്യവത്കരണം ഓഗസ്റ്റോടെ പൂര്‍ത്തിയാകും. ഓഗസ്റ്റ് 10ന് നടക്കുന്ന നെഹ്റുട്രോഫി ജലോത്സവത്തിനു മുന്നോടിയായി സൗന്ദര്യവത്കരണം പരമാവധി പൂര്‍ത്തിയാക്കുമെന്ന് കനാല്‍ സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട് എംഎല്‍എമാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം എന്നിവരുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, മറ്റ് ജനപ്രതിനിധികള്‍, കെടിഐഎല്‍ മാനേജിംഗ് ഡയറക്ടര്‍ മനോജ്കുമാര്‍ കിനി, വിവിധ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രസംഗിച്ചു.

നഗരത്തിലെ വാടക്കനാലിന്‍റെയും കൊമേഷ്യല്‍ കനാലിന്‍റെയും ഓരങ്ങളാണ് സൗന്ദര്യവത്കരിച്ച് വികസിപ്പിക്കുന്നത്. ചുങ്കം പഗോഡ റിസോര്‍ട്സ് മുതല്‍ വൈഎംസിഎ ജംഗ്ഷന്‍ വരെ സി ആകൃതിയില്‍ എട്ടു കിലോമീറ്റര്‍ കനാലോരമാണ് ഇതില്‍പ്പെടുക. പങ്കാളിത്ത വിനോദസഞ്ചാര മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്. കനാല്‍ ഓരങ്ങളിലുള്ള സ്ഥാപനങ്ങളുടെ പങ്കാളിത്തം ഇതിനായി ഉറപ്പുവരുത്തിയിട്ടുണ്ട്. പൊതു, സ്വകാര്യ മേഖലകളില്‍നിന്നായി 15 സ്ഥാപനങ്ങളും റോട്ടറി ക്ലബും ആലപ്പുഴ നഗരസഭയും മുന്നോട്ടുവന്നിട്ടുണ്ട്. ഏറ്റെടുക്കുന്ന സ്ഥലം വികസിപ്പിച്ച് അഞ്ചുവര്‍ഷത്തേക്കു പരിപാലിക്കാനുള്ള കരാറിലാണ് പ്രവര്‍ത്തനം ആരംഭിക്കുക.

സിഎസ്ആര്‍ ഫണ്ടാണ് സ്ഥാപനങ്ങള്‍ മുഖ്യമായും ഇതിനായി ചെലവിടുന്നത്. കനാല്‍ പരിസരത്തെ മാലിന്യം നീക്കം ചെയ്യുന്നതും പാഴ്മരങ്ങൾ മുറിച്ചുമാറ്റുന്നതുമുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നഗരസഭയുടെ സഹായത്തോടെ ഉടനടി ആരംഭിക്കും. കനാലോര വികസനപ്രവര്‍ത്തനങ്ങള്‍ തുടങ്ങുമ്പോള്‍ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.